Slider

താലി

0

താലി
.........
ദീർഘകാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച്‌ നാട്ടിൽ വരുമ്പോൾ ഒരേ ഒരു ആഗ്രഹമേ ഉണ്ടായിരുന്നുള്ളു..!
ഇനിയുള്ള കാലം വീട്ടുകാരോടൊപ്പം സന്തോഷമായി ജീവിക്കണം.
എല്ലാവരും കറങ്ങി നടക്കുന്ന പ്രായത്തിൽ കുടുംബഭാരം ചുമലിലെടുത്ത്‌ കടൽ കടന്നപ്പോൾ എങ്ങനേലും കുറച്ചു പണം സമ്പാദിച്ചു കടങ്ങൾ വീട്ടണം..
സഹോദരിമാരെ നല്ല നിലയിൽ വിവാഹം ചെയ്തയയ്ക്കണം...
സ്വന്തമായി ചെറിയൊരു വീടു വയ്ക്കണം... തുടങ്ങിയ മോഹങ്ങളായിരുന്നു മനസ്സ് നിറയെ.
സ്വപ്നങ്ങളെല്ലാം സ്വന്തമാക്കി ഇനി ഒരു മടങ്ങി വരവില്ല എന്ന് മനസ്സിലുറപ്പിച്ചാണ് അന്നം തന്ന അറബി നാടിനോട് വിടപറഞ്ഞത്.
സ്വർഗം വിണ്ണിലിറങ്ങിവന്ന ദിവസങ്ങളായിരുന്നു പിന്നീടങ്ങോട്ട്. ഞാൻ അനുഭവിച്ച ഒറ്റപ്പെടലിന്റെ ഫലം കുടുംബത്തിന്റെ സന്തോഷമായി എനിക്ക് തിരികെ ലഭിച്ച നാളുകൾ.
പിന്നീട് വിവാഹ ദല്ലാൾമാരുടെ ഊഴമായിരുന്നു .
എത്രയും വേഗം വിവാഹം നടത്തുക എന്നത് സഹോദരിമാരുടെ നിർബന്ധമായിരുന്നു.
കാരണം ഒപ്പമുണ്ടായിരുന്ന കൂട്ടുകാർക്കെല്ലാം രണ്ടും മൂന്നും കുട്ടികളായത്രേ!
ദിവസങ്ങൾക്കകം കുടുംബത്തിലെ സന്തോഷം ഇരട്ടിയാകും വിധം നല്ലൊരു കുട്ടിയെ കണ്ടെത്തി വിവാഹം ഉറപ്പിക്കുകയും ചെയ്തു.
എല്ലാം വളരെ പെട്ടന്നായിരുന്നു.
വിവാഹ ദിവസം വന്നെത്തി.
ഒരാളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആ ദിവസം..!
അമ്പലനടയിൽ വെച്ച് താലിചാർത്തി നെറുകയിൽ സിന്ദൂരം തൊടുന്ന വേളയിൽ അവളുടെ കണ്ണുകളിൽ ഞാൻ കണ്ട വിഷാദം, അതെന്നെ തെല്ലൊന്ന് ആശങ്കപ്പെടുത്തി.
ഒരു പെൺകുട്ടി ഏറ്റവും സന്തോഷവതിയായി കാണേണ്ട നിമിഷങ്ങളിൽ അവളിൽ ഞാൻ കണ്ട വിഷാദത്തിന്റെ കാരണമാരാഞ്ഞപ്പോൾ ഒരുനിമിഷം എനിക്കെന്റെ കാലിനടിയിലെ മണ്ണൊലിച്ചു പോകുന്ന പോലെ തോന്നി.
പ്രണയവും....
വീട്ടുകാരുടെ എതിർപ്പും....
ആരുമറിയാതെയുള്ള അവരുടെ രജിസ്റ്റർ വിവാഹവും....
നല്ലൊരു തൊഴിലിനായി അവൻ കടൽ കടന്നതും.. പെട്ടെന്ന് വീട്ടിൽ വേറെ വിവാഹം ഉറപ്പിച്ചതും.. ജോലികിട്ടി ദിവസങ്ങൾ മാത്രമായത് കൊണ്ട് നാട്ടിൽ വരാൻ ലീവ് കിട്ടാത്തതും....
എല്ലാം... എല്ലാമവൾ ഒറ്റശ്വാസത്തിൽ പറഞ്ഞു തീർത്തപ്പോൾ, ഒരു നിമിഷം ഞാനും ഒന്ന് പതറി...!
എങ്ങനെയൊക്കെയോ വൈകുന്നേരമാക്കി തിരക്കുകൾ ഒഴിഞ്ഞപ്പോൾ അവന്റെ നമ്പർ വാങ്ങി വിളിച്ചു സംസാരിച്ചു.
പിന്നീടുള്ള ദിവസങ്ങൾ അഭിനയമായിരുന്നു മറ്റുള്ളവർക്ക് മുൻപിൽ...!
വീട്ടിലെ സന്തോഷം തല്ലിക്കെടുത്താൻ മനസ്സനുവദിച്ചില്ലെങ്കിലും വിവാഹം കഴിഞ്ഞു പത്തുനാൾക്കകം പുതിയൊരു ജോലി ലഭിച്ചു എന്ന് പറഞ്ഞു അവളെയും കൂട്ടി ഇനിയൊരിക്കലും മടങ്ങി വരില്ലെന്ന് മനസ്സിലുറപ്പിച്ച നാട്ടിലേയ്ക്ക് യാത്രയായി.
എയർപോർട്ടിൽ ഞങ്ങളെയും കാത്തു അക്ഷമനായി അവൻ നിൽപ്പുണ്ടായിരുന്നു...!
അവനെ കണ്ടമാത്രയിൽ പൊട്ടിക്കരഞ്ഞ അവളെ കൈ പിടിച്ചു അവനെ ഏല്പ്പിച്ചു തിരികെ നടക്കുമ്പോൾ എന്റെ കൈയ്യിൽ ഒന്ന് മാത്രം ബാക്കിയായി അവളുടെ കഴുത്തിൽ ഞാൻ ചാർത്തിയ താലി....!!

Sreejith J
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo