നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഏട്ടന്റെ തിരിച്ചു വരവും മാപ്പ് പറച്ചിലും

പതിവു പോലെ ത്രിസന്ധ്യ നേരത്ത് അച്ഛന്റെ അസ്ഥിത്തറയില്‍ വിളക്കു വെക്കാന്‍ പോയ അമ്മയാണ് ആ കാഴ്ച ആദ്യം കണ്ടത്...
പടിപ്പുര കടന്ന് മുറ്റത്തേക്ക് നടന്നുവരുന്ന ഏട്ടനെ...
വര്‍ഷങ്ങള്‍ക്കു മുമ്പ് നാട് വിട്ടു പോയ ഏട്ടന്‍ തറവാട്ടിലേക്ക് വീണ്ടും വന്നിരിക്കുന്നു....
നേരം സന്ധ്യ മയങ്ങിയിരുന്നുവെങ്കിലും ഏട്ടന്റെ രൂപം അമ്മക്ക് പെട്ടെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞു...
പെറ്റ വയറിനല്ലേ നോവറിയൂ....
അമ്മയുടെ അടുത്തേക്ക് നടന്നടുത്ത ഏട്ടനെ കണ്ടതും അമ്മ സകല നിയന്ത്രണവും വിട്ട്
''ന്റെ മോനേ....'' ന്ന് വിളിച്ച് ഒരു നിലവിളിയായിരുന്നു...
മുറ്റത്തു നിന്നും അമ്മയുടെ നിലവിളി കേട്ടിട്ടാണ് ഞാന്‍ ഉമ്മറത്തേക്ക് വന്നത്...
ആ സമയത്ത് എന്റെ കണ്ണിലുടക്കിയ ആ ഒരു കാഴ്ച കാണേണ്ടണു തന്നെയായിരുന്നു....
ഏട്ടനെ തല്ലിയും പിച്ചിയും കെട്ടിപ്പിടിച്ചും കരഞ്ഞും കൊച്ചുകുട്ടികളെപ്പോലെ ഒാരോന്ന് പിറുപിറുത്തും അമ്മകാട്ടിക്കൂട്ടുന്ന കോപ്രായങ്ങള്....
നാല് വര്‍ഷങ്ങള്‍ക്കു ശേഷം തന്റെ മകനെ കെെവെള്ളയില്‍ കിട്ടിയ അമ്മയുടെ സന്തോഷം...
ഹൊ... കണ്ടു നിന്ന എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി....
വര്‍ഷങ്ങള്‍ക്കു മുമ്പ് അച്ഛന്റെ കടും പിടുത്തങ്ങള്‍ക്കു മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ പറ്റാതായപ്പോള്‍ ഒരു രാത്രി ഇരുട്ടി വെളുക്കുന്നേനു മുന്നേ ആരോടും മിണ്ടാതെ വീടു വിട്ടിറങ്ങിയതായിരുന്നു ഏട്ടന്‍...
അന്ന് ഞാന്‍ എസ്.എസ്.എല്‍. സിക്ക് പഠിക്കുന്ന സമയം...
ഏട്ടന്റെ ആ ഒരു തീരുമാനത്തില്‍ തകര്‍ന്നടിഞ്ഞത് അച്ഛന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു.....
സംഗീതമായിരുന്നു ഏട്ടന്റെ ലോകം...
അമ്മയുടെ തായ്വഴി കിട്ടിയതും ഏട്ടന് മാത്രമാണ്....
അമ്മ ഒരു മ്യൂസിക് ടീച്ചറായിരുന്നു...
കുട്ടിക്കാലം മുതല്‍ക്ക് അമ്മയായിരുന്നു ഏട്ടന്റെ ഗുരു...
നല്ല ശ്രുതിയോടെയുള്ള ഏട്ടന്റെ പാട്ട് കേട്ട് കഴിഞ്ഞാല്‍ ആരായാലും ഒന്ന് കയ്യടിച്ചു പോവും...
അത്രയ്ക്കും നല്ല ശബ്ദവും ആണ്...
ജൂനിയര്‍ യേശുദാസെന്നായിരുന്നു ബന്ധുക്കളൊക്കെ ഏട്ടനെ വിളിച്ചിരുന്നതും...
പക്ഷേ ഒരു വലിയ പാട്ടുകാരനാവണം എന്ന മോഹത്തെ തച്ചുടച്ച് MBBS എന്ന ഒരിക്കലും നേടിയെടുക്കാന്‍ കഴിയാത്ത ബിരുദത്തെ അച്ഛന്‍ ഏട്ടനില്‍ അടിച്ചേല്‍പിക്കുകയായിരുന്നു...
മകനെ ഒരു ഡോക്ടറാക്കണം എന്ന അതിയായ ആഗ്രഹമാവാം അച്ഛനെകൊണ്ട് ഇങ്ങനൊരു തീരുമാനം എടുപ്പിച്ചതും...
ഏട്ടനും അമ്മയും ചേര്‍ന്ന് ഒരുപാട് വിലക്കിയിട്ടും അച്ഛന്റെ പിടിവാശിക്കൊരു മാറ്റവും വന്നില്ല...
ഏട്ടന്‍ നിരാഹാരം വരെ കിടന്നു നോക്കി... ഒരു രക്ഷയും ഉണ്ടായില്ല എന്നു മാത്രമല്ല...
എം.ഇ.എസ് മെഡിക്കല്‍ കോളേജില്‍ ആരുടെയൊക്കെയോ റെക്കമെന്റേഷനോടെ ഒരു സീറ്റും റെഡിയാക്കി വെച്ചു...
ഒരിക്കലും പഠിച്ച് ഒരു ഡോക്ടറാവാന്‍ തന്നെക്കൊണ്ട് കഴിയില്ലെന്ന് മനസ്സിലുറപ്പിച്ച ഏട്ടന്‍ തന്റെ ആഗ്രഹങ്ങള്‍ക്കെല്ലാം കടിഞ്ഞാണിടാന്‍ ശ്രമിച്ച അച്ഛന്റെ വാശിക്ക് പകരം വീട്ടിയതായിരുന്നു ആ ഒളിച്ചോട്ടം...
കുറേ അന്വേഷിച്ചെങ്കിലും ഏട്ടനെ കുറിച്ച് ഒരു വിവരവും ഒരു വര്‍ഷത്തേക്ക് ആര്‍ക്കും ലഭിച്ചിരുന്നില്ല...
അന്ന് മുതല്‍ അമ്മയുടെ കണ്ണു നിറയാത്ത ഒരു ദിവസം പോലും ഉണ്ടായിട്ടില്ല....
ആകെയുള്ള ഒരു മകന്റെ തിരോദ്ധാനത്തില്‍ മനസ്സും ശരീരവും തളര്‍ന്ന് ജീവച്ഛവമായി മാറിയ അമ്മ കുറച്ചെങ്കിലും യാഥാര്‍ത്ഥ്യങ്ങളോട് പൊരുത്തപ്പെട്ടു തുടങ്ങിയത് ഇടക്കാലത്ത് വെച്ചുള്ള ഏട്ടന്റെ ഒരു ഫോണ്‍ കോളായിരുന്നു...
ഏട്ടന്‍ സുരക്ഷിതമായി ഒരു സ്ഥലത്തുണ്ടെന്നുള്ള ആ വാര്‍ത്തയാണ് അമ്മയെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വന്നതും....
മകനെ നഷ്ടപ്പെട്ടത് അച്ഛന്റെ കടുംപിടുത്തം കാരണമാണെന്ന് അമ്മയുടെ കുറ്റപ്പെടുത്തലുകള്‍ കേട്ടു കേട്ടാണ് അച്ഛനും വയ്യാതായത്...
ആദ്യം ഒരു ചെറിയ ബ്ലോക്കില്‍ തുടങ്ങിയത് മൂന്ന് ദിവസത്തെ ആശുപത്രി വാസത്തിനുള്ളില്‍ തന്നെ രണ്ടു വലിയ ബോക്കുകളായി...
ബെെപാസ് സര്‍ജറിക്ക് പേപ്പര്‍ സെെന്‍ ചെയ്ത് കൊടുക്കാന്‍ നിന്നപ്പോഴേക്കും അച്ഛന്‍ എന്നെന്നേക്കുമായി ഞങ്ങളെ തനിച്ചാക്കി പോയി....
മകനെ നഷ്ടപ്പെട്ട വേദനക്കു പുറത്ത് ഭര്‍ത്താവിനെ കൂടി നഷ്ടപ്പെട്ടപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ അമ്മ ഒറ്റപ്പെടുകയായിരുന്നു...
എന്റെ ആശ്വാസവാക്കുകളൊന്നും അമ്മയില്‍ ഏല്‍ക്കാതെ വന്നപ്പോഴാണ് എന്റെ പൊട്ട ബുദ്ധിയില്‍ ഒരു ഐഡിയ ഉദിച്ചത്...
അമ്മയുടെ ചടഞ്ഞുകൂടിയുള്ള ഇരുത്തം മാറ്റാന്‍ അയല്‍പക്കത്തുള്ള കുറച്ചു കുട്ടികളെ സംഘടിപ്പിച്ച് വീട്ടിലൊരു സംഗീത ക്ലാസ്സ് തുടങ്ങാന്‍ ഞാന്‍ മുന്‍കയ്യെടുത്തത്...
ആദ്യം അമ്മ എതിര്‍ത്തെങ്കിലും എന്റെ നിര്‍ബന്ധത്തിന് വഴങ്ങി അമ്മ സമ്മതിച്ചു...
ആറേഴ് കുട്ടികള്‍ രാവിലെയും വെെകുന്നേരവും വന്ന് ഒാരോ മണിക്കൂര്‍ അമ്മയുടെ ശിഷ്യന്‍മാരാവും...
അതോടെ അമ്മയിലും ഒരുപാട് മാറ്റങ്ങള്‍ വന്നു...
ഇപ്പോള്‍ പഴയപോലെത്തെ ചിരിയും കളിയും ഒക്കെ തിരിച്ചു കിട്ടിത്തുടങ്ങിയിരുന്നു....
അതിനിടക്കാണ് ആ മാതൃഹൃദയത്തിലേക്ക് കൂടുതല്‍ വെളിച്ചം പകരാനായി ഏട്ടന്റെ ഈ തിരുച്ചു വരവ്...
അച്ഛന്റെ അസ്ഥിത്തറയില്‍ നിറമിഴികളോടെ മുട്ടു കുത്തി നിന്ന് മാപ്പ് പറയുന്നത് കണ്ടപ്പോള്‍ എന്റെ കണ്ണും നിറഞ്ഞൊഴുകി...
മുറ്റത്തേക്കിറങ്ങിച്ചെന്ന് ഏട്ടന്റെ തോളില്‍ ഒന്ന് തൊട്ടപ്പോള്‍ തിരിഞ്ഞു നോക്കിയ ഏട്ടന്‍ എന്നെ ചേര്‍ത്തുപിടിച്ച് പൊട്ടിപ്പൊട്ടിക്കരഞ്ഞു...
അവസാനമായി
അച്ഛന്റെ കാല്‍ക്കല്‍വീണ് മാപ്പ് പറയാന്‍ കഴിയാതെ പോയതിന്റെ സങ്കടങ്ങളെല്ലാം ഒരു പൊട്ടിക്കരച്ചിലിലൂടെ പുറത്തേക്കൊഴുകി വന്നു...
പിന്നെ അവിടെ ആകെ ഒരു കൂട്ടക്കരച്ചിലായിരുന്നു...
സന്തോഷം കൊണ്ടാണോ സങ്കടം കൊണ്ടാണോ എന്നറിയില്ല
ഞങ്ങളുടെ ഇടയിലേക്ക് ഒരു ചാറ്റല്‍ മഴ വിരുന്നെത്തിയത്...
ഏട്ടന്റെ തിരിച്ചു വരവും മാപ്പ് പറച്ചിലും കണ്ട് നക്ഷത്രങ്ങളുടെ ലോകത്തു നിന്നും അച്ഛന്റെ സന്തോഷക്കണ്ണീരായിരിക്കും ആ ചാറ്റല്‍ മഴ...

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot