ഷിറാഖ് - 8
"നിങ്ങളെന്തിനാണ് നൗറയെ കാണുന്നത്...?"
ഉത്തരം നൽകാത്ത അനേകം ചോദ്യങ്ങളിലതിനേയും ചേർത്ത് അവഗണിക്കുക എന്നതിൽ കവിഞ്ഞൊരു ചിന്തയും എനിക്കുണ്ടായില്ല. ഫരിസ്തയുടെ മുന്നിൽ ഒരർദ്ധ പുഞ്ചിരിയോടെ ഇരിക്കുക മാത്രമാണപ്പോൾ ഞാൻ ചെയ്തത്.
''നൗറയെ കാണുക എന്നത് എളുപ്പമല്ല.. ഏറ്റവും അപകടം പിടിച്ച കാര്യമാണ്.. പിടിക്കപ്പെട്ടാൽ ജീവൻ പോലും നഷ്ടമായേക്കാം..." ഒരു മുന്നറിയിപ്പെന്ന പോലെ അവളത് പറയുമ്പോൾ; ഞാനതിൽ കേട്ടത് എന്നെ സഹായിക്കാമെ വാഗ്ദാനമായിരുന്നു. എനിക്കപ്പോൾ ഏറെ സന്തോഷം തോന്നി.
വ്യക്തമായ പ്ലാനോട് കൂടിയാണ് ഞങ്ങളന്ന് പിരിഞ്ഞത്. അന്നേക്ക് മൂന്നാം വാരം അമാവാസി രാവിൽ ഗഫാനികളിൽ നടക്കുന്ന വിശേഷ പൂജയുണ്ട്. ഹിതപൂജ എന്ന് വിളിക്കപ്പെടുന്ന ഒരു കർമ്മമാണത്. ഹിതപൂജ നടക്കുമ്പോൾ ഗഫാനികൾ പ്രത്യേകം തയ്യാർ ചെയ്യപ്പെടുന്ന സദസ്സിൽ ഉണ്ടായിരിക്കണമെന്നാണ്. എന്നാൽ ശാപജന്മമായി കണക്കാക്കപ്പെടുന്നവർക്ക് അന്ന് അന്നമോ പാനീയമോ നൽകാൻ പാടില്ല എന്നു മാത്രമല്ല അവർ വെളിയിൽ വരാനോ അവരെ മറ്റുള്ളവർ സന്ധിക്കാനോ പാടില്ല എന്നാണ്. അതായത് നൗറയെ തനിച്ചു കിട്ടാൻ ഇതിലും നല്ലൊരവസരമില്ലെന്ന് ഫരിസ്ത തന്നെ പറഞ്ഞു തന്നു. അതിനു പ്രത്യുപകാരമായി ഞാനവൾക്കായി ഷിറാഖിനെ തേടി കണ്ടെത്തി വിവരം അറിയിക്കണമെന്നാണ് ധാരണ.
മുൻകൂട്ടി നിശ്ചയിച്ച പ്രകാരം പിറക് വശത്ത് കൂടി വന്ന് വേലക്കാർ താമസിക്കുന്ന ടെന്റിന് പിറകിലൂടെ വടക്കേ പുറത്തെ നിലവറ വഴി ഞാൻ ഗഫാനി കോട്ടക്കകത്തു കയറി. എനിക്കാ വഴിയും അതിലെ സുരക്ഷിതത്വവുമെല്ലാം ഷിറാഖും ഫരിസ്തയും പറഞ്ഞു തന്നിരുന്നു.
ഒരേ ലക്ഷ്യത്തിലേക്ക് തികച്ചും ശത്രുക്കളായ രണ്ടു പേരുടെ സഹായം! കൗതുകകരം തന്നെയാണത്. ചിലപ്പോഴൊക്കെ മനുഷ്യർ അങ്ങനെയാണ്. കൂർമ്മ ബുദ്ധിയും അസാമാന്യ വിവേകവുമുണ്ടാവുമെങ്കിലും തങ്ങളുടെ പ്രവർത്തിയുടെ ഗുണഭോക്താവ് സത്യത്തിൽ ആരെന്ന് തിരിച്ചറിയില്ല. ഫരിസ്ത എന്തുകൊണ്ടെന്നെ ഇത്രയും അന്ധമായി വിശ്വസിക്കുന്നു എന്ന സംശയത്തിന് എനിക്കെത്താൻ കഴിഞ്ഞ ഉത്തരം ഷിറാഖ് ആണ്. അവളുടെ മൂക്കിൽ തുമ്പിൽ ഭ്രാന്തനായി അലയുന്ന ഷിറാഖിനെ ഞാനവൾക്ക് കാട്ടിക്കൊടുക്കേണ്ടി വരുന്നതിൽ വ്യക്തമാണ് ഗഫാനികളുടെ അശ്രദ്ധയുടെ ആഴം.
ഇരുട്ട് പുതച്ച ഇടവഴിയിലൂടെ ആരുടേയും കണ്ണിൽ പെടാതെ ഞാൻ പതുങ്ങി നടന്നു. "ആരെങ്കിലും കണ്ടാൽ... പിന്നെ ഉടയതമ്പുരാന് പോലും നിന്നെ രക്ഷിക്കാനാവില്ല ആനന്ദ്..." ഫരിസ്തയുടെ വാക്കുകൾ എന്റെ കാതുകളിൽ അലയടിച്ചു കെണ്ടേയിരുന്നു. "ഒരു പട്ടാളക്കാരനാണ് നീ... ചടുലത മാത്രമല്ല.. ഏറ്റവും നല്ല ക്ഷമയും, ഒതുക്കവും കൂടി പട്ടാളക്കാരന് അത്യാവശ്യമാണ്... ഇരുട്ടിൽ കാണുന്ന കണ്ണും, ശബ്ദം ശ്രവിച്ച് ബിംബത്തെ തിരിച്ചറിയുന്ന കാതും വേണം..." മറുഭാഗത്ത് ഷിറാഖിന്റെ വാക്കുകൾ.
"ഇടവഴി അവസാനിക്കുന്നിടത്ത് നിന്ന് വലതു വശത്തേക്കും ഇടതു വശത്തേക്കും വാതിലുകൾ കാണാം വലതു വശത്താണ് പോവേണ്ടത്. ഒരു കാരണവശാലും ഇടതു വശത്തേക്ക് പോവരുത്. കാരണം അതു തുറന്നുടൻ നിങ്ങൾ കാൽ വെക്കുന്നത് ചതിക്കുഴിയിലേക്കാണ്." ഫരിസ്ത വ്യക്തമായി പറഞ്ഞു തന്നതാണ്. എന്നിട്ടും ഞാനവിടെ സംശയാലുവായത് ഇടതു വശത്തുള്ള വാതിൽ സമാന്യം വലുപ്പമേറിയതും വലതു വശത്തുള്ളത് ഇടുങ്ങിയതുമായതിനാലാണ്.
ഫരിസ്ത ചതിക്കുകയായിരുന്നോ? ഇടതു വശത്താണോ സത്യത്തിൽ ചതിക്കുഴിയുള്ളത് അല്ല വലതു വശത്താവുമോ? ഒരു നിമിഷം പകച്ചു നിന്നു. "അവർ ഐശ്വര്യങ്ങളെ ഇടതു വശത്തും ശാപങ്ങളെ വലതു വശത്തും പ്രതിഷ്ഠിച്ചവരാണ്." മുമ്പെന്നോ ഗഫാനികളെ പറ്റി പറയുമ്പോൾ ഷിറാഖ് പറഞ്ഞ വാക്യമാണ്. ഒരു നിമിഷം അതെന്റെ ഹൃദയത്തിൽ തെളിഞ്ഞു. അതേ സമയം തന്നെ ഫരിസ്ത ആവർത്തിച്ചു പറയാറുള്ള "ശാപമാണവൾ... ശാപം പേറി ജനിച്ചവൾ.." തുടങ്ങിയ നൗറയുടെ വിശേഷണങ്ങൾ ഓർത്തു. വലതു വശം തന്നെയാവും.. പതിയേ ഞാനാ വാതിൽ തുറന്നു.
"ഒരു മനുഷ്യനോളം താഴ്ച്ചയിലാണ് പിന്നീട് നിലം വരുന്നത്. അത് കൊണ്ട് തന്നെ ശ്രദ്ധിച്ച് വേണം വാതിൽപടി കടക്കാൻ..." എത്ര കൃത്യമായാണ് അവൾ വഴി പറഞ്ഞു തന്നിരിക്കുന്നതെന്നോർത്ത് ഞാൻ അത്ഭുതപ്പെട്ടു. അകാരണമായി അവളെ സംശയിച്ചതിൽ എനിക്ക് കുറ്റബോധം തോന്നി. അവൾ ചതിക്കുകയല്ല എന്നെനിക്കുറപ്പിക്കാൻ അതു മാത്രം മതിയായിരുന്നു കാരണം.
ഇവിടെ നിന്നാണ് ഗഫാനി "തടവറ" തുടങ്ങുന്നത്. യുദ്ധത്തിൽ പിടിക്കപ്പെട്ടവർ, ഗോത്രത്തെ ഒറ്റിക്കൊടുത്തവർ, തുടങ്ങി വിവിധങ്ങളായ കുറ്റക്കാർക്ക് ഇവിടെയാണ് ജയിലിൽ. നസീഹ് ഗഫാനിയുടെ വിധി പ്രകാരമാണ് അവരുടെ ശിക്ഷാ കാലാവധിയും ജയിൽ മോചനവുമൊക്കെ തീരുമാനിക്കപ്പെടുന്നത്. വിചിത്രകരമായ മറ്റൊരു സത്യം ഗഫാനി ജയിലിൽ പുരുഷൻമാർ വളരേ തുഛമാണത്രെ. അതിന്റെ കാരണം ഒരു കുടുംബത്തിലെ പുരുഷൻ തെറ്റു ചെയ്താൽ അവർക്കു പകരം ശിക്ഷയേറ്റു വാങ്ങാൻ ആ കുടുംബത്തിലെ സ്ത്രീക്ക് കഴിയുമെന്നതാണ്. എന്നാൽ സ്ത്രീയാണ് കുറ്റക്കാരിയെങ്കിൽ ശിക്ഷ അവർ തന്നെ സഹിക്കണം. കുറ്റക്കാരനായ പുരുഷൻ നിർദേശിച്ചാൽ തന്നെ ഒരു സ്ത്രീ ശിക്ഷയേൽക്കാൻ ബാധ്യസ്ഥയാണ്. അവിടെ സ്ത്രീയുടെ അനുവാദം പോലും വേണ്ട എന്നതാണ് നിയമം.
ചെറിയ വെളിച്ചം പരക്കുന്ന കുടുസ്സുമുറികളായാണ് ജയിൽ ഒരുക്കപ്പെട്ടിട്ടുള്ളത്. കഷ്ടിച്ച് ഒരു പുരുഷന് നിവർന്ന് നിൽക്കാനുള്ള ഉയരം മാത്രമേ അതിനുണ്ടായിരുന്നുള്ളൂ. വീതിയിലോ നീളത്തിലോ നീണ്ടു നിവർന്ന് കടക്കാൻ കഴിയാത്ത അത്രയും ചെറുതായിരുന്നു അവകൾ. അതിൽ തന്നെ വലതു ഭാഗത്തുള്ള രണ്ട് മൂലകളിലും ഒഴു മുഴം വലുപ്പത്തിൽ കല്ലുവെച്ചുകെട്ടിയതിനാൽ കോണോട് ചേർന്ന് പോലും നീണ്ടു കിടക്കാൻ ഒരു തടവു പുള്ളിക്ക് കഴിയില്ലെന്ന് ഉറപ്പായിരുന്നു.
എട്ടാമത്തെ മുറി കഴിഞ്ഞാൽ വലതു ഭാഗത്തേക്ക് ചെറിയൊരു വഴിയുണ്ട്. ഇരുട്ടിൽ അത് കണ്ടെത്തുക പ്രയാസമാണ് അതിനാൽ ചുമർ തൊട്ട് ഉറപ്പ് വരുത്തിയാണ് ഞാനാ വഴിയിലേക്ക് കയറിയത്. അവിടെയാണ് കൊടും കുറ്റവാളികളെ പാർപ്പിക്കുന്ന തടവറ.
ഏകദേശം മൂന്നടി വീതിയും നാലടി നീളവുമുള്ള ചെറിയ മുറികളാണ് ഈ തടവറയിലെ കുറ്റവാളികൾക്കുള്ളത്. മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം പോലൊരു വെളിച്ചം മാത്രമാണാ മുറികളിലുള്ളത്. നീണ്ട ചങ്ങലകളും ഒരു മൺകൂജയുമാണ് അതിനകത്ത് ആകെയുള്ള വസ്തു വകകൾ. അവിടെ വലത്ത് മൂന്നാം മുറിയിലാണ് നൗറയുള്ളത്.
വെളിച്ചം കേറാത്ത ഈ തടവറ നിർമിച്ചിരിക്കുന്നത് ഭൂമി തുരന്നിട്ടാണ്. അത് കൊണ്ട് തന്നെ പുറത്ത് നിന്നുള്ള ശബ്ദമോ വെളിച്ചമോ ആ മുറികളിലെത്തില്ലെന്നു മാത്രമല്ല; അവിടെ കഴിയുന്നവർക്ക് പകലാണോ രാത്രിയാണോ എന്ന് പോലും തിരിച്ചറിയാൻ കഴിയില്ല എന്നതാണ് വസ്തുത.
മൂന്നാം മുറിയുടെ ഇരുമ്പ് കമ്പികൾ കൊണ്ടുണ്ടാക്കിയ വാതിലിന്റെ മുന്നിൽ ഞാൻ നിന്നു. അകത്തേക്ക് ദൃഷ്ടി പായിച്ചു. ആരെയും കാണാതെ അത് മുറിയിൽ അലസമായി നടന്നു. "നൗറാ..." പതിഞ്ഞ ശബ്ദത്തിൽ ഞാനത് ഉരുവിട്ടു.
"ഉം...." ജീവനുണ്ടെന്നറിയിക്കാനെന്ന പോലെ ഒരു മൂളൽ മാത്രമാണ് പ്രതിവചനമായി എനിക്ക് കിട്ടിയത്. അതിൽ തന്നെ അവളങ്ങേയറ്റം ക്ഷീണിതയാണെന്ന് വ്യക്തമാവുന്നുണ്ടായിരുന്നു. "നൗറാ..." എന്ന എന്റെ രണ്ടാമത്തെ വിളിയിലും മുമ്പത്തേതിലും കനത്ത ഒരു മൂളൽ എന്നതിൽ കവിഞ്ഞൊരു മറുപടിയും ഉണ്ടായില്ല.
"ഞാൻ.... ഷിറാഖിനെ കണ്ടിട്ടാണ്... വരുന്നത്..." കട്ടപിടിച്ച ഇരുട്ടിലും ഭീകരമായ നിശ്ശബ്ദതയിലും എന്റെ പതിഞ്ഞ ശബ്ദം ഉയർന്നു...
ഇര കിട്ടിയ വേട്ടമൃഗത്തെ പോലെ അവളൊന്ന് മുരണ്ടു. പിന്നെ കൈകൾ താങ്ങിയെഴുന്നേൽക്കാൻ ശ്രമിച്ചു. എന്നാൽ തുടരേ തുടരെ അവളാശ്രമത്തിൽ പരാജയപ്പെട്ടു കൊണ്ടിരുന്നു. ഒടുക്കം ചുവരിൽ പിടിച്ച് വളരെ പ്രയാസപ്പെട്ടു കൊണ്ട് അവൾ എഴുന്നേറ്റ് നിന്നു. പിന്നെ എന്റെ അരികിലേക്കാഞ്ഞു വരികയും മുഖം ഇരുമ്പ് വാതിലിൽ അടിച്ചു വീഴുകയും ചെയ്തു.
അല്പനേരത്തെ നിശ്ചലതക്ക് ശേഷം അവൾ ശക്തിയോടൊരു ശ്വാസം അകത്തേക്ക് വലിച്ചു. പതിയെ കമ്പികളിൽ താങ്ങി എനിക്കു നേരെ മുന്നിൽ നിന്നു.
ഞാൻ കയ്യിൽ കരുതിയ പവർ കുറഞ്ഞ വെളിച്ചം തെളിച്ചു. അവളുടെ വരണ്ടുണങ്ങിയ ചുണ്ടിൽ വീഴ്ചയുടെ ആഘാതത്തിലുണ്ടായ മുറിവിൽ നിന്ന് ചോരയൊലിക്കുന്നുണ്ടായിരുന്നു. രണ്ടു കണ്ണുകളുടെ സ്ഥാനത്ത് രണ്ട് കുഴികൾ രൂപപ്പെട്ടതായും അതിൽ തിളങ്ങുന്ന രണ്ട് മുത്തുകൾ ഉള്ളതായും എനിക്കു തോന്നി. പാതി മാത്രം തുറന്ന കണ്ണിൽ ചോര നിറം പുരണ്ടിരുന്നു. ഒട്ടി ച്ചുളിഞ്ഞ ഇരു കവിളുകളിലും ചുവന്ന രണ്ട് വരകൾ കണ്ണീരിൽ ചേര കലർന്നതിന്റെ പാടായി ശേഷിച്ചിരുന്നു. ഇരുവശങ്ങളിലായി കണ്ണിനു താഴെ പുറത്തേക്കു തള്ളി നിൽക്കുന്ന എല്ലുകൾ അവളെ ഏതോ ഭയാനകത നൽകി വിരൂപിയാക്കിയത് പോലെ തോന്നിക്കുന്നു.
അവളുടെ മുഖത്തപ്പോഴും ഒടിവ് തട്ടാത്തെ സുന്ദരമായി ശേഷിക്കുന്നത് അവളുടെ നീണ്ട മൂക്ക് മാത്രമാണെന്ന് ഞാൻ ഉറപ്പിച്ച് പറയുന്നു. നീണ്ട കൈവിരലുകൾ കമ്പിയിൽ മുറുക്കെ പിടിച്ചിട്ട് കൂടി വിറക്കുന്നുണ്ടായിരുന്നു. അപ്പോഴും അവളുടെ ശരീരത്തിന്റെ ക്രമാതീതമായ ചലനം; അവളനുഭവിക്കുന്ന ദേഹാസ്വസ്ഥ്യം കാരണമാണെന്ന് ഞാനൂഹിച്ചു...
"അ...അ... അവൻ... ജീ...വനോടെ... ഉണ്ടല്ലേ...?" അവളുടെ വാക്കുകൾ മുറിഞ്ഞും വിങ്ങിയും പുറത്തേക്ക് വന്നു.
"ജീവനോടെ ഉണ്ടോന്നോ....! തീർച്ചയായും അദ്ദേഹം നിങ്ങളുടെ ഓർമകൾ പേറി മരിക്കാതെയുണ്ട്...." ഒരാവേശമായിരുന്നു അത് പറയുമ്പോൾ ഞാനനുഭവിച്ചത്. അപ്പോൾ അവളുടെ ചുണ്ടുകളിൽ വശ്യമായൊരു പുഞ്ചിരി വിരുന്നെത്തുകയും കുഴിയിലാണ്ട കണ്ണുകൾ പുറത്തേക്ക് തള്ളിത്തുറക്കുയും അവിടെ ദിവ്യമായൊരു പ്രകാശം വിളങ്ങി നിൽക്കുകയും ചെയ്തു. കൂടെ കണ്ണുകൾ നിറയുകയും അത് പതിയെ കവിളിലേക്കിറങ്ങുകയും ചെയ്തു.
"അവനെന്റെ പ്രണയത്തെ കുറിച്ച് വാചാലമാവുന്നു;
ഞാനവന്റെ മരണത്തെ കുറിച്ച് ചിന്തിക്കുന്നു.
ഞാനവന്റെ മരണത്തെ കുറിച്ച് ചിന്തിക്കുന്നു.
നമുക്കിടയിൽ അതിരു കെട്ടിയ ദൈവങ്ങളേക്കാൾ
ശപിക്കപ്പെട്ടൊരു
ദൈവപുത്രിയും പിറന്നിട്ടില്ല തന്നെ..."
ശപിക്കപ്പെട്ടൊരു
ദൈവപുത്രിയും പിറന്നിട്ടില്ല തന്നെ..."
കണ്ണുകളിറുക്കിയടച്ച് അവളത് പറയുമ്പോൾ എന്റെ കണ്ണുകളും നിറഞ്ഞിരുന്നു. എന്തു പറയണമെന്നറിയാതെ പകച്ചു നിൽക്കുന്ന എന്നോടായി കണ്ണു തുറക്കാതെ തന്നെ അവൾ തുടർന്നു. "ഇനി അവനെ കാണുമ്പോൾ ഈ പാപിയോട് പൊറുക്കണമെന്നു പറയണം.. അർഹമല്ലാതിരുന്നിട്ടും പ്രണയിച്ചു പോയതിന്... മരണത്തേക്കാൾ ഭീകരമായ ജീവിതത്തിലേക്ക് ഒളിച്ചോടാൻ നിർബന്ധിച്ചതിന്... മാപ്പ് പറഞ്ഞെന്നു പറയണം...
അവസാനമായി ഒന്നു കൂടെ പറയണം.. എന്നെ മറക്കാൻ...." ശേഷം അല്പനേരം നിശബ്ദതയെ പുണർന്ന് എന്തോ ആലോചിട്ടെന്നവണ്ണം തുടർന്നു. "അതവന്... പറ്റില്ലെന്ന് എനിക്കറിയാം.. അത് കൊണ്ട്... മരിക്കാൻ പറയണം... അവനോട്.. കൊച്ചു കുട്ടികൾക്ക് പോലും പരിഹാസ്യ കഥാപാത്രമാവുന്നതിലും ഭേദം മരിക്കുന്നത് തന്നെയാ.. " അത് പറയുമ്പോൾ അവൾ പൊട്ടിക്കരയുകയും നെറ്റി കൊണ്ട് ശക്തിയായി ഇരുമ്പ് വാതിലിലടിക്കുകയും ചെയ്തു. ഒരുതരം തണുപ്പ് എന്റെ ശരീരത്തെ പൊതിയുകയും എന്റെ കൈകാലുകൾ വിറക്കുകയും ചെയ്യുന്നുണ്ടായിരുന്നു അപ്പോൾ.
''അപ്പോൾ നിങ്ങൾക്കിടയിലെ വാഗ്ദാനം...?" ഞാനവളുടെ തല കൈകളിൽ താങ്ങി നിർത്തിക്കൊണ്ട് ചോദിച്ചു.
ഷിറാഖിനും നൗറയ്ക്കുമിടയിൽ വിശുദ്ധമായൊരു ഉടമ്പടിയുണ്ട്. ഒരാളുടെ മരണമുറപ്പാകുന്നത് വരെ മറ്റൊരാൾ സ്വയം മരണം വരിക്കില്ലെന്ന്. അതോർത്തു കൊണ്ടാണ് ഞാൻ ആ ചോദ്യം ഉന്നയിച്ചത്.
''ആത്മാഭിമാനത്തെക്കാൾ വലുതല്ല ഒരു വാഗ്ദാനവും. അത്യാവശ്യമെങ്കിൽ ലംഘിക്കപ്പെടേണ്ടവ തന്നെയാണത്..."
എന്റെ വാചാലതകൾ ആ ഇരുട്ട് മുറിയിൽ മണ്ണുപുതച്ച പോലെ എനിക്കനുഭവപ്പെട്ടു. എന്തിനാവും ഇവളെ കൊടും കുറ്റവാളികൾക്കൊപ്പം പാർപ്പിച്ചതെന്ന സംശയത്തിന് പുഞ്ചിരിയോടെ നൗറ തന്നെ മറുപടി തന്നു. "പ്രണയം... പ്രണയത്തേക്കാൾ വലിയ പാതകമെന്തുണ്ട് പെണ്ണിന് ചെയ്യാൻ ഇവിടെ.."
വർദ്ധിച്ച ക്ഷീണത്താൽ നൗറ ചുവരിലേക്കൊതുങ്ങിയിരുന്നു. സത്യത്തിൽ അവളൂർന്ന് വീഴുകയായിരുന്നു എന്ന് വേണം പറയാൻ. അപ്പോൾ വീണ്ടും ചുണ്ട് പൊട്ടുകയും ചോരയൊലിക്കുകയും ചെയ്തു. അവളതിൽ കൈ തൊട്ട് നിലത്ത് ഇങ്ങനെ എഴുതി
"മഷി നിഷേധിച്ച് പ്രണയത്തോട് യുദ്ധം പ്രഖ്യാപിച്ചവരേ..
ചോര കൊണ്ടെഴുതപ്പെട്ട പ്രിയമുള്ളവന്റെ
ഓർമകളെ
നിങ്ങളെങ്ങനെ കൊല്ലും?"
ചോര കൊണ്ടെഴുതപ്പെട്ട പ്രിയമുള്ളവന്റെ
ഓർമകളെ
നിങ്ങളെങ്ങനെ കൊല്ലും?"
ഞാൻ കയ്യിൽ കരുതിയ വെളിച്ചം കുറഞ്ഞ വിളക്ക് കൊണ്ട് മുറി വീണ്ടുമൊന്ന് നിരീക്ഷിച്ചു. കുറേ കവിതകൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ചുവരുകൾ. എല്ലാം പ്രണയത്തിന്റെ തീവ്രത കുറിക്കുന്നത്. അത്ഭുതത്തോടെ ഞാനോരോന്നായി വായിച്ചു.
"കുടിനീരില്ലെങ്കിലും സിരയിൽ രക്തം നിലക്കില്ല
പ്രണയത്തിന്റെ ചഷകമായി നീ നിറയുന്ന കാലത്തോളം"
പ്രണയത്തിന്റെ ചഷകമായി നീ നിറയുന്ന കാലത്തോളം"
"കാറ്റേ ദൂത് പറയുക
നിന്റെ തോഴൻ എന്നും എന്റെ പ്രിയപ്പെട്ടവനെന്ന് "
നിന്റെ തോഴൻ എന്നും എന്റെ പ്രിയപ്പെട്ടവനെന്ന് "
"ചോര വാർന്ന കണ്ണുകൾ സാക്ഷി
നിന്നേക്കാൾ എനിക്കെന്നെ പോലും
പ്രേമിക്കാനാവുന്നില്ല.."
നിന്നേക്കാൾ എനിക്കെന്നെ പോലും
പ്രേമിക്കാനാവുന്നില്ല.."
ഞാൻ കാഴ്ചയെ വീണ്ടും നൗറയിലേക്കയച്ചു.. "വേഗം പോയിക്കോ... നാശത്തിന്റെ വായയിലാണ് നീ ഇപ്പോൾ..." അത്രയും പറഞ്ഞു കൊണ്ടവൾ നിലത്തു കമഴ്ന്നു കിടന്നു. പിന്നെ ചുണ്ടിലെ ചോര തൊട്ട് കെണ്ട് വീണ്ടും നിലത്തെഴുതി. "ഷിറാഖ്... നിന്റെ പ്രണയമിത്രയും ഭ്രാന്തമാണോ?
ഞാനെന്നെ തന്നെ മറന്നു പോവുന്നല്ലോ..."
ഞാനെന്നെ തന്നെ മറന്നു പോവുന്നല്ലോ..."
"ഷിറാഖ് വരും... നിങ്ങളെ ഇവിടെ നിന്ന് രക്ഷിക്കും... ഇതൊരു ഹത്തിയുടെ വാഗ്ദാനമാണ്. അരയിൽ ഇന്ത്യൻ വാളും തലയിൽ പാരമ്പര്യവും പേറുന്ന ഹത്തി സേനാധിപന്റെ വാക്ക്.... ഞാനെന്റെ പിതാവിൽ സത്യം ചെയ്തു പറയുന്നു നിങ്ങൾ ഭക്ഷണ പാനിയങ്ങൾ മുടക്കം വരുത്തുന്നത് ഷിറാഖിനിഷ്ടമല്ല തന്നെ..."
ഷിറാഖ് തന്നേല്പിച്ച ഉണങ്ങിയ റൊട്ടിയും അല്പം പാലും അവൾക്ക് കൈമാറിയാണ് ഞാനത് പറഞ്ഞത്. അദ്ദേഹം തന്നതാണെന്ന് കേട്ടപ്പോൾ അവൾ ആവേശത്തോടെ അത് കഴിക്കുകയും ഹിതപൂജയുടെ നിയമം ലംഘിക്കുകയും ചെയ്തു. നിറഞ്ഞ കണ്ണുകളോടെ ഞാനാ കാഴ്ചയിൽ നിമഗ്നനാവുകയും പിന്നെ തിരിഞ്ഞ് നടക്കാനൊരുങ്ങുകയും ചെയ്തു. സത്യത്തിൽ നൗറയെന്ന പ്രണയത്തിന്റെ പര്യായമെന്ന വല്ലാതെ കരയിച്ചുവെന്ന് പറയാതെ വയ്യ.
പെട്ടന്നാണ് ഇടവഴിയിൽ ആളനക്കം കേട്ടത്... ശക്തമായൊരു കാല് പെരുമാറ്റവും.. ഞാൻ പിടിക്കപ്പെട്ടിരിക്കുന്നു... എന്റെ മനസ്സ് മന്ത്രിച്ചു... ഇരുട്ടിന്റെ മറ നീക്കി പുറത്തു വന്നയാളെ കണ്ട് ഞാൻ തരിച്ചു നിന്നു.
(തുടരും)
ബാദ്ഷ കാവുംപടി
ബാദ്ഷ കാവുംപടി
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക