Slider

പക്ഷിജന്മങ്ങൾ

0
പക്ഷിജന്മങ്ങൾ
•••••••••••••••••••••••••••••••••••••
ചെറുപ്പത്തിൽ ഒരു പാവ പോലും കളിപ്പാട്ടമായി ഇല്ലാതിരുന്ന "കുരുത്തക്കേടിന്റെ കൊട്ടകളായ" ഞങ്ങൾക്കിടയിലാണു അന്ന് ഒരു അതിഥിയെ പോലെ അത്‌ വന്നത്‌.
അന്ന് അച്ഛൻ കൊണ്ടു വന്ന സഞ്ചിയിൽ നിന്നും ഒരു "കീ കീ" ശബ്ദം.
രണ്ട്‌ മക്കളും കള്ള ഉറക്കം നടിച്ച്‌ പുതച്ചു മൂടി കിടന്നതായിരുന്നു. ചാടി എഴുന്നേറ്റു,കരയുന്ന ഏതോ പാവയാകും ന്നാണു ആദ്യം കരുതിയത്‌. അച്ഛന്റെ ടോർച്ചിന്റെ വെളിച്ചത്തിൽ അത്‌ ദേഷ്യപ്പെട്ട്‌ കൊത്തുന്നത്‌ കണ്ടപ്പോളാണു അതിനു ജീവനുണ്ടെന്ന് മനസിലായത്‌.
പിന്നീട്‌ ചിമ്മിണി വിളക്ക് കൂടിനോടുപ്പിച്ച്‌ നോക്കുമ്പോളും അത്‌ കൊത്തുകയും ബഹളം വെക്കുകയും ചെയ്യുന്നുണ്ടായിരുന്നു.
ഇത്‌ കണ്ട്‌ അനിയത്തി കൈകൾ രണ്ടും കൊട്ടി കൊണ്ട്‌ തത്തമ്മ തത്തമ്മ" എന്ന് പറഞ്ഞ്‌ തുള്ളിച്ചാടാൻ തുടങ്ങിയിരുന്നു.
അന്ന് രാത്രി വേഗം പുലരാൻ പ്രാർത്ഥിച്ച്‌ കിടന്നിട്ടും ഉറക്കം വന്നില്ല.
വല്ല പൂച്ചയോ വലിയ എലിയോ ഇതിനെ പിടിക്കുമോന്നായിരുന്നു ചിന്ത. എങ്ങനെയോ അന്ന് പുലർന്നു.
മേശപ്പുറത്ത്‌ കൂട്‌ വച്ചിടത്ത്‌ നിറയെ ചെറിയ മണ്ണിരയെ പോലെ തോന്നുന്ന കാഷ്ഠം ആയിരുന്നു.
പക്ഷെ അതിനോട്‌ ഒരു അറപ്പോ വെറുപ്പോ ഒന്നും തോന്നിയില്ല. അതിനു ശരിക്ക്‌ നിൽക്കാൻ പോലും പറ്റാത്ത കൂട്‌ നോക്കി
"വൈകുന്നേരം നല്ലൊരു കൂട്‌ കൊണ്ടു വരാം" ന്നും
പറഞ്ഞ്‌ അച്ഛൻ അതിനെ ഉമ്മറത്തെ അറ്റത്തുള്ള കഴുക്കോലിൽ കൊളുത്തുണ്ടാക്കി ഇട്ടു.
അകത്ത്‌ പോയി ഒരു പാത്രത്തിൽ ചോറുമായി വരുമ്പോൾ അമ്മ പറയുന്നുണ്ടായിരുന്നു
"മനുഷ്യനു തിന്നാൻ തന്നെ തികയുന്നില്ല അന്നേരാ തത്തക്ക്‌"
വളരെ പെട്ടെന്ന് ആ ജീവി ഞങ്ങളുടെ വീടുമായും ഞങ്ങളുമായും ഇണങ്ങി. സുന്ദരനയിരുന്നു ആ തത്ത, കഴുത്തിനു ചുറ്റും ചുവന്ന മാല പോലുള്ള വരകളും, ചുവന്ന കൊക്കും, വലിയ തൂവൽ വാലും ഒക്കെ കൂടി നല്ല അഴകായിരുന്നു.
കാലത്ത്‌ എഴുന്നേറ്റാൽ സ്കൂളിൽ പോകുന്നത്‌ വരെയും,പോയി വന്നാൽ ഇരുട്ടുന്നത്‌ വരെയും ഇതായി ഞങ്ങളുടെ കളിപ്പാട്ടം. അതിന്റെ ചിറകുകൾ മുറിച്ചതിനാൽ അതിനു പറക്കാൻ കഴിയില്ലായിരുന്നു. കൂട്‌ തുറന്ന് ഒരു ചെറു വടി കാണിച്ചാൽ അതിൽ വരുന്ന തത്തയെ ഞങ്ങൾ മുറ്റത്തെ പേരമരത്തിൽ കയറ്റി താഴെ കാവലിരിക്കും. കാക്കയും പൂച്ചയും ഒന്നും കൊണ്ടു പോവാതിരിക്കാൻ. അതിന്റെ ട്രപ്പീസ്‌ കളിയും, ചൂളം വിളിയും ആ വീടിനെ എന്നും സന്തോഷമുഖരിതമാക്കി.
ദിവസവും അതിനു ഭക്ഷണം കൊടുക്കുന്നതും കൂട്‌ വൃത്തിയാക്കുന്നതും ആഴ്ചയിൽ കുളിപ്പിക്കുന്നതും ഒക്കെ ഞങ്ങളുടെ ജീവിത ചര്യയുടെ ഭാഗമായി.
ആരോ പറഞ്ഞു കാന്താരി മുളകും കരിമ്പിന്റെ ഇലയും കൊടുത്താൽ തത്ത സംസാരിക്കുമെന്ന്.
പിന്നീട്‌ അതായി ഞങ്ങളുടെ പരിപാടി. ദൂരെ വയലിൽ പോയി കരിമ്പിൻ ഇലകൾ കൊണ്ട്‌ വന്ന് കൂട്ടിലേക്ക്‌ നീട്ടിയാൽ അത്‌ മെല്ലെ കടിക്കും അപ്പോൾ അത്‌ മെല്ലെ വലിച്ച്‌ വലിച്ച്‌ "തത്തമ്മേ പൂച്ച പൂച്ച" എന്ന് പറഞ്ഞ്‌ പറഞ്ഞ്‌ ഞങ്ങളും കരിമ്പും തളർന്നൂന്നല്ലാതെ ‌ തത്ത ചൂളമടിക്കപ്പുറം പഠിച്ചില്ല..
ആരോ പറഞ്ഞു കേട്ടു ചെറുപ്പത്തിലേ പഠിപ്പിച്ചാലേ തത്ത സംസാരിക്കൂന്ന്. അതിനു ശേഷം ആ ശ്രമം ഞങ്ങളുപേക്ഷിച്ചു.
കുറച്ച്‌ കാലങ്ങൾക്ക്‌ ശേഷം ആ തത്ത ഞങ്ങളുടെ ഓർമ്മകളിലേക്ക്‌ മറഞ്ഞു.
ഞങ്ങൾ വളർന്നു.
അതിനിടയിലാണു അടുത്തൊരു വീട്ടിൽ കണ്ണു തുറക്കാത്ത മൂന്നാലു പച്ച രോമം മാത്രമുള്ള അഞ്ച്‌ തത്ത കുഞ്ഞുങ്ങളെ അവിടെ ഒരു തെങ്ങിന്റെ പൊത്തിൽ നിന്ന് കിട്ടിയത്‌. ആ വീട്ടിലെ ആളോട്‌ ചോദിച്ചു. അയാൾ തന്നില്ല. അയാളുടെ ഭാര്യയോട്‌ ഞാൻ കെഞ്ചി. ഒടുവിൽ അയാളുടെ ഭാര്യ പറഞ്ഞത്‌ കേട്ട്‌ അയാൾ എനിക്ക്‌ അതിൽ നിന്ന് ഏറ്റവും നല്ലൊരു കുഞ്ഞിനെ തന്നു.
എന്റെ സന്തോഷത്തിനു അതിരില്ലായിരുന്നു. ഞാനതിനു നിപ്പിളിൽ പാൽ നൽകി, ചെറിയൊരു കൂട്‌ ഉണ്ടാക്കി , അതിൽ കമ്പിളി പുതപ്പുകൾ കൊണ്ട്‌ പൊതിഞ്ഞു വളർത്തി. അത്‌ കണ്ണു തുറന്നു, നടക്കാൻ തുടങ്ങി. അതിനു തൂവലുകൾ വളർന്നു.
പക്ഷെ കാണാൻ ഒരു ചേലുമില്ലാത്ത തൂവലുകളും, കൊക്കും വളയില്ലാത്ത കഴുത്തും. പക്ഷെ അത്‌ വളരെ പെട്ടെന്ന് സംസാരിക്കാൻ തുടങ്ങി. അതിന്റെ ചിറകുകൾ സ്വതന്ത്രമായിരുന്നു. ഇടക്ക്‌ പുറത്തേക്ക്‌ വിട്ടാലും തിരിച്ചത്‌ കൂട്ടിലേക്ക്‌ വരുമായിരുന്നു.
ഞാൻ എന്ന് പറഞ്ഞാൽ വല്ലാത്തൊരു അടുപ്പം ആയിരുന്നു .അനിയത്തി വിവാഹം കഴിഞ്ഞു പോയതിനു ശേഷമുള്ള വീട്ടിലെ ഒറ്റപ്പെടലിൽ അമ്മക്കും എനിക്കും വലിയൊരാശ്വാസമായിരുന്നു ആ തത്ത.
ഞാൻ ജോലി കഴിഞ്ഞു വന്നാൽ അതിനെ പുറത്തെടുത്ത്‌ കൊഞ്ചിച്ച്‌ ചിറകുകൾ തഴുകുമ്പോൾ അത്‌ കണ്ണുകളടച്ച്‌ ആസ്വദിക്കുമായിരുന്നു.
അങ്ങനെ ആ കാലത്തിലെ ഏറ്റവും വലിയ കൂട്ടായി ആ പക്ഷി മാറികഴിഞ്ഞിരുന്നു.
മാസങ്ങൾ വർഷങ്ങളായി പൊഴിഞ്ഞു വീണു.
എനിക്കൊരു മരുമകൾ പിറന്നു.
അവൾക്ക്‌ ആറു മാസം ഉള്ളപ്പോൾ അവളെയും കൊണ്ട്‌ ഞാൻ വീട്ടിൽ വന്നു. അവൾക്ക്‌ ഞാനുണ്ടെങ്കിൽ അമ്മ തന്നെ നിർബന്ധമില്ലായിരുന്നു.
പക്ഷെ തത്തക്കൂട്ടിൽ പതിവിൽ നിന്ന് വ്യത്യസ്ഥമായി ഒരു ബഹളം.
ഞാൻ മോളെയും കൂട്ടി കൂടിനരികിലേക്ക്‌ പോകുമ്പോൾ തത്ത ചിറകിട്ടടിക്കുകയും കൊത്തുകയും ചെയ്യുന്നു.
ഞാൻ മോളെ അമ്മയുടെ കൈയ്യിൽ കൊടുക്കുമ്പോ പ്രശ്നമില്ല. അന്ന് അങ്ങനെ കഴിഞ്ഞു.
പിറ്റേന്ന് രാവിലെ മോളെയും കൊണ്ട്‌ പുറത്ത്‌ വന്നപ്പോൾ ബഹളം വച്ച്‌ തത്ത എന്റെ വിരലിൽ കൊത്തി. ഞാൻ ചുമ്മ പറഞ്ഞു.
"ഇത്‌ ഞങ്ങളുടെ മോളാണു നിനക്കിഷ്ടമില്ലെങ്കിൽ പോയ്ക്കോ"
എന്നും പറഞ്ഞ്‌ കൂടിന്റെ കൊളുത്ത്‌ എടുത്തു.
രണ്ട്‌ നിമിഷം എന്നെ നോക്കി നിന്ന തത്ത കൂടിനു പുറത്തിറങ്ങി വലിയ ശബ്ദത്തിൽ കരഞ്ഞ്‌ ഇതു വരെ പോയിരിക്കാത്ത വലിയൊരു കൊമ്പിൽ പോയിരുന്ന് വീണ്ടും വീട്ടിലേക്ക്‌ നോക്കി എന്തൊക്കെയോ ബഹളം വച്ച്‌ പറന്നു പോയി. ഒരു മൂന്നാലു ദിവസം ഞങ്ങൾക്ക്‌ അമ്മക്കും മകനും അത്‌ വലിയൊരു വേദനയായിരുന്നു. രണ്ട്‌ ദിവസം ശരിക്ക്‌ ഭക്ഷണം പോലും കഴിച്ചിരുന്നില്ല. പിന്നീട്‌ ആരെങ്കിലും എവിടെ എങ്കിലും ഒരു തത്തയെ കണ്ടു എന്ന് പറഞ്ഞാൽ ഞാൻ ഓടി ചെന്ന് നോക്കാറുണ്ടായിരുന്നു അത്‌ ഞങ്ങളുടെ തത്ത ആണോന്ന്....
✍️ഷാജി എരുവട്ടി..
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo