തുളിച്ചേരി കോമൻ നമ്പ്യാർ
തുളുച്ചേരി തറവാടിന്റെ പൂമുഖത്ത് കരിമ്പനയിൽ കടഞ്ഞെടുത്ത ചാരുകസേരയിൽ കോമൻ നമ്പ്യാർ ഒന്നമർന്നിരുന്നു. ചാരുകസേരയുടെ കാലുകൾ ഞെരിഞ്ഞമർന്നു കരഞ്ഞു. മേൽമുണ്ട് പോലെ തോന്നിപ്പിക്കുന്ന തോർത്തെടുത്ത് വിശറിയാക്കി കാറ്റൊന്നു വീശി. വായിലെ വെറ്റില മുറുക്കി ഓട്ടു കോളാമ്പിയിലേക്ക് നീട്ടി തുപ്പി പൂമുഖപ്പടിയിൽ നിൽക്കുന്നവരോടായി ചോദിച്ചു.
'' അപ്പഴ് ആരാ മാധവാ ഇക്കൊല്ലം കോമാളിക്കോലം കെട്ടിയാടുന്നത്?''
ആലീൻകീഴ് ക്ഷേത്രത്തിൽ അഞ്ച് വർഷത്തിലൊരിക്കൽ നടത്താറുള്ള തെയ്യം കെട്ട് മഹോത്സവത്തിന് കോയ്മ്മക്കാരായാ തുളിച്ചേരി തറവാടിൽ നിന്നും ആചാര വാളും, മഞ്ഞക്കുറിത്തട്ടും ക്ഷേത്രത്തിലേക്ക് നൽകുന്നതോട് തെയ്യം കെട്ട് മഹോത്സവത്തിന് തുടക്കമാവും. നാട്ടിലെ പ്രമാണിയും, ജന്മിയുമായ തുളുച്ചേരി കോമൻ നമ്പ്യാർക്ക് ആചാര അനുഷ്ടാന കലകളോട് പുഛമാണ്. കാലാകാലങ്ങളായി തറവാട്ടിൽ നിന്നും കൊടുത്തു പോരുന്ന ഒരു ചടങ്ങായത് കൊണ്ട് മാത്രം അർദ്ധ മനസാലെ അനുവർത്തിച്ചു പോരുന്നു.
'' ഇക്കൊല്ലം ദേവദത്തൻ നേണിക്കമാണ് കോലം കെട്ടുന്നത്. നടേശ്വരം മഹാരാജാവിൽ നിന്നും പട്ടും വളയും കിട്ടിയ ആളാണ് എസമാനറെ.''
മാധവൻ ഭവ്യതയോടെ ഓച്ഛാനിച്ച് പറഞ്ഞു.
മാധവൻ ഭവ്യതയോടെ ഓച്ഛാനിച്ച് പറഞ്ഞു.
''മഹാരാജാവ്, പ്ഫു എന്ത് മഹാരാശ്യാവ്, രാജവാഴ്ച്ചയൊക്കെ കഴിഞ്ഞ് കാലം കുറേയായി മാധവാ, ഇത് പോലുള്ള കുറേ പേക്കോലങ്ങൾക്ക് പട്ടും വളയും കൊട്ത്ത് വഷളാക്കുന്നത് ഈ രാശ്യാക്കന്മാരാണ്. നിങ്ങൾക്ക് എന്താണ് വേണ്ടേന്ന് വച്ചാൽ കാര്യസ്ഥൻ ദാമൂനോട് ചോദിച്ചു വാങ്ങിക്കോ മാധവാ .ആ പിന്നെ വല്ലതും വേണേച്ചാ പടിപ്പുരയിൽ നിന്ന് കഴിച്ചോ ''
ചെങ്കൽ ചുമരിൽ തൂക്കിയിട്ടിരിക്കുന്ന ഇരട്ടക്കുഴൽ എടുത്ത് അകത്തേക്ക് നടന്നു കോമൻ നമ്പ്യാർ. താൻ വേട്ടയാടിയ മൃഗങ്ങളുടെ തലയും,കൊമ്പും, നഖവും, തേറ്റയും കൊണ്ട് അലംകൃതമായ ചുമരുകൾ. ഉമിനിറച്ച പുലിത്തോലും, മാന്തോലും. എന്തുകൊണ്ടും ഒരു നാട്ടുരാജാവിന് ചേർന്ന കൊട്ടാരം തന്നെയായിരുന്നു തുളിച്ചേരി തറവാട്.
ആലിൻകീഴ് ക്ഷേത്രോത്സവത്തിന്റെ അവസാന ദിവസം ക്ഷേത്ര കുലദേവതയായ 'പുലിയാറമ്മ'യുടെ തിരുമുടിയേറി. തെയ്യക്കോലങ്ങൾ കെട്ടി പ്രാഗൽഭ്യം തെളിയിച്ച ദേവദത്തൻ നേണിക്കം ശക്തിസ്വരൂപിണിയും, ഉഗ്രകോപിയുമായ പുലിയാറമ്മയായി ഉറഞ്ഞാടി. വട്ടത്തിരുമുടി ചുറ്റമ്പലത്തിന്റെ കൽപ്പടവുകളിൽ ചിത്രം വരച്ചു. ഒറ്റക്കാലിൽ ചെണ്ടയുടെ താള വിന്യാസത്തിനനുശ്രുതമായി നൃത്തം ചവിട്ടി.
ക്ഷേത്രത്തിന്റെ പടിവാതിലിൽ പ്രത്യേകം പണികഴിപ്പിച്ച 'കോയ്മ്മ കൊട്ടിൽ ' അവിടെയാണ് ക്ഷേത്രകോയ്മ്മയുള്ള തുളിച്ചേരി കോമൻ നമ്പ്യാർ ആഠ്യത്തോടെ ഇരുന്നിട്ടുള്ളത്. ക്ഷേത്രോത്സവത്തിന്റെ അവസാന ദിവസം മാത്രമേ നമ്പ്യാർ വരാറുള്ളൂ. അതിന് കാരണമുണ്ട്. 'പുലിയാറമ്മ 'യുടെ ഇളനീർ ആട്ടത്തിന് ( ക്ഷേത്രത്തിൽ നിന്നും ഇളനീർ കൊണ്ട് കുറച്ച് ദൂരെയുള്ള കാവിലെ തറയിലെ കരിങ്കലിൽ ഉടച്ച് അഭിഷേകം ചെയ്യലാണ് ഇളനീർ ആട്ടം) കോയ്മ്മയുടെ അനുവാദം വാങ്ങി മാത്രമേ പോകാൻ പാടുള്ളു.
'' തുളിച്ചേരി അഹംമ്പടി
തുളിച്ചേരി അഹംമ്പടി,
തുളിച്ചേരി അഹംമ്പടി.
ആയത് കൊണ്ട്, വിശേഷിച്ചും, ഈ കലിയുഗത്തിങ്കൽ ദുഷ്ട്ട ശക്തികളെ നിഗ്രഹിക്കാനും, ഭക്തജനങ്ങളെ പരിപാലിക്കാനും പിറവി കൊണ്ട പുലിയാറമ്മ. മുനിശാപമേറ്റ ദേവഗണങ്ങൾ കന്നുകളെ കൊന്നും മാനവനെ ഹനിച്ചും സംഹാര നൃത്തമാടിയ ആറു പുലിക്കൂട്ടങ്ങളായി. അവരെ നിഗ്രഹിച്ച് മോക്ഷപ്രാപ്തി കൊടുത്ത 'പുലിയാറമ്മയ്ക്ക് ഇളനീരാട്ടത്തിനായ് ക്ഷേത്ര വാതായനം തുറന്നാലും. ''
തുളിച്ചേരി അഹംമ്പടി,
തുളിച്ചേരി അഹംമ്പടി.
ആയത് കൊണ്ട്, വിശേഷിച്ചും, ഈ കലിയുഗത്തിങ്കൽ ദുഷ്ട്ട ശക്തികളെ നിഗ്രഹിക്കാനും, ഭക്തജനങ്ങളെ പരിപാലിക്കാനും പിറവി കൊണ്ട പുലിയാറമ്മ. മുനിശാപമേറ്റ ദേവഗണങ്ങൾ കന്നുകളെ കൊന്നും മാനവനെ ഹനിച്ചും സംഹാര നൃത്തമാടിയ ആറു പുലിക്കൂട്ടങ്ങളായി. അവരെ നിഗ്രഹിച്ച് മോക്ഷപ്രാപ്തി കൊടുത്ത 'പുലിയാറമ്മയ്ക്ക് ഇളനീരാട്ടത്തിനായ് ക്ഷേത്ര വാതായനം തുറന്നാലും. ''
പുലിയാറമ്മയുടെ വാക്കുരി ക്ഷേത്രാങ്കണത്തിൽ പ്രകംമ്പനം കൊണ്ടു. കോമൻ നമ്പ്യാർ കൊട്ടിലിൽ നിന്നെഴുന്നേറ്റ് പുല്ലാഞ്ഞിവട്ടിയിൽ നിന്നും രണ്ട് ഇളനീർ എടുത്തു തെയ്യത്തിന്റെ കൈയ്യിൽ കൊടുത്തു.
'' ഏതാവത് ചൊല്ലിക്കഴിപ്പിക്കാനുണ്ടോ തുളിച്ചേരി അഹംമ്പടി.? '' തെയ്യം ആരാഞ്ഞു.
'' പുലിയെ നിഗ്രഹിച്ചതല്ലേ പുലിയാറമ്മേ, ആ പുലികളെ കണ്ടാൽ കൊള്ളാമെന്നുണ്ട്.''
നമ്പ്യാരുടെ പരിഹാസത്തിന് പുലിയാറമ്മ മറുപടി കൊടുത്തു.
'' ഏതായാലും തുളിച്ചേരി അഹംമ്പടിയുടെ ആഗ്രഹമല്ലേ. നരിയും, പുലിയും ഇന്നാട്ടിലില്ലെങ്കിലും, പുലിയാറമ്മ വിളിച്ചാൽ വരുന്ന പുലികളുണ്ടെങ്കിൽ, ദൈവഹിതമതാണെങ്കിൽ അനുഭവിച്ച് തരാം അഹംമ്പടി, ആയത് കൊണ്ട് ഞാൻ കൈയ്യെടുക്കട്ടെ (പോകട്ടെ) ''
ഇളനീർ കൊടുക്കുമ്പോൾ കോമൻ നമ്പ്യാർ ഒന്നു ഊറിച്ചിരിച്ചു. 'പുലിയേയും കൊണ്ട് വരുന്ന പുലിയാറമ്മ. പുലി പോയിട്ട് ,കാട്ടൂ പൂച്ച പോലുമില്ലാത്ത നാടാ ഇത്. അങ്ങ് ദേവലോകത്തിന്ന് ചിലപ്പോൾ കൊണ്ടുവരുമായിരിക്കും. ദേവന്മാരുടെ മനുഷ്യ രൂപമല്ലേ തെയ്യങ്ങൾ' പരിഹാസത്തിന്റെ ആത്മഗതം.
ദൂരേ നിന്നും ഒരാരവം കേട്ടു. ജനങ്ങൾ ഭയചകിതരായി ഓടിപ്പോകുന്നു. ഓട്ട് ചിലമ്പിന്റെ നാദം.'പുലിയാറമ്മ 'ഇളനീരാട്ടം കഴിഞ്ഞുള്ള വരവാണ്. കൂടെ ആറ് കൂറ്റൻ പുലികളും. അതിൽ ഒന്നിന്റെ പുറത്തേറിയാണ് അമ്മയുടെ വരവ്. മുരണ്ട് കൊണ്ട് ആ ആറ് പുലിശ്രേഷ്ഠന്മാരും ക്ഷേത്രപടി വാതിലിൽ നിന്നു.അതു വരെ 'കൊട്ടിലിൽ 'കാലിന്മേൽ കാലും വച്ചിരുന്ന കോമൻ നമ്പ്യാർ ഭയപ്പാടോടെ എഴുന്നേറ്റ് നിന്ന് തൊഴുതു.
'' തുളിച്ചേരി അഹംമ്പടി
തുളിച്ചേരി അഹംമ്പടി
തുളിച്ചേരി അഹംമ്പടി.
തുളിച്ചേരി അഹംമ്പടി
തുളിച്ചേരി അഹംമ്പടി.
കലികാലമല്ലേ, പുലി പോയിട്ട്, കാട്ടുപൂച്ച പോലുമില്ലാത്ത നാട്.ദേവലോകത്ത് നിന്നും ഞാൻ കൊണ്ടുവന്ന പുലികൾ. പുലിയാറമ്മയാണ്. കെട്ടുകഥകളിലെ അമ്മയല്ല. മുനി ശപിച്ച ദേവഗണങ്ങൾക്ക് ശാപമോക്ഷം കൊടുത്ത പുലിയാറമ്മ. വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുത് തുളിച്ചേരി അഹംമ്പടി. ഈ കൊമ്പും, കുഴൽവിളിയും ക്ഷിപ്ര നേരത്തേക്കേയുള്ളു.അഹന്തയും, അഹങ്കാരവും കണ്ണിലെ കുരുക്കളാണ്. അത് മറക്കുന്നത് നേർക്കാഴ്ച്ചകളേയാണ്. ആയത് കൊണ്ട് കളിച്ചതും, കളിക്കാൻ പോകുന്നതുമായ കളികളെല്ലാം ഈ പുലിയാറമ്മയറിയുന്നുണ്ട്. എല്ലാം അമ്മയുടെ മായയാണെന്ന് കരുതി, ഈ പുലിക്കൂട്ടങ്ങളും മായയാണെന്ന് കരുതിക്കോളു തുളിച്ചേരി അഹംമ്പടി. കലികാലത്തിങ്കൽ തോന്നിക്കുന്ന അഹംഭാവങ്ങൾക്ക് പുലിയാറമ്മയോളം മറുപടി തരാൻ വേറെയാരുമില്ല പാരിൽ. ഏതായാലും എന്നോടൊപ്പം വന്ന പുലിശ്രേഷ്ഠന്മാർ വെറും കയ്യാൽ പോകുന്നത് ഉചിതമല്ല. ആയത് കൊണ്ട് ഇഷ്ട്ടമുള്ള ഭോജ്യം കഴിച്ച് ഉദര സായൂജ്യമടഞ്ഞ് വിടചൊല്ലി പോവട്ടെ.''
പുലി പുറത്ത് നിന്നും താഴെയിറങ്ങി പുലിയാറമ്മ ഒന്നു വട്ടം തിരിഞ്ഞു നിന്നു. ആറ് പുലികളും അപ്രത്യക്ഷമായി.കണ്ടു നിന്ന എല്ലാവരും സ്തഭ്ധരായി. മായ കാഴ്ച്ചയാണോ, അതോ സംഭവിച്ചതാണോ?. അവിശ്വസിനിയമായ കാഴ്ച്ച കണ്ട കോമൻ നമ്പ്യാർ അപ്പോഴും കൈകൂപ്പി തന്നെ നിന്നിരുന്നു.
'' ഏമാന്നേ ,സുബ്രഹ്മണ്യത്തിന്ന് കൊണ്ടുവന്ന മൂന്ന് ജോട് (ജോഡി) കന്നുകളെ കാണാനില്ല.''
കാര്യസ്ഥൻ ദാമു.
കാര്യസ്ഥൻ ദാമു.
പുഞ്ചയ്ക്ക് പൂട്ടാൻ കൊണ്ടുവന്ന അഴകൊത്ത, ലക്ഷണമൊത്ത മൂന്ന് ജോഡി കന്നുകൾ. പൊന്നുംവിലയ്ക്കു വാങ്ങിയ കന്നുകൾ
'' ഏതായാലും, എന്നോടൊപ്പം വന്ന പുലി ശ്രേഷ്ഠന്മാർ വെറും കയ്യാൽ പോകുന്നത് ഉചിതമല്ല. ആയത് കൊണ്ട് ഇഷ്ട്ടമുള്ള ഭോജ്യം കഴിച്ച് ഉദര സായൂജ്യമടഞ്ഞ് വിട ചൊല്ലി പോവട്ടെ.''
പുലിയാറമ്മയുടെ വാക്കുരി കോമൻ നമ്പ്യാരുടെ ചെവിയിൽ പ്രകംമ്പനം കൊണ്ടു.
james

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക