Slider

ആരെങ്കിലും ഈ മറുതകളോട് ഒന്നു പറഞ്ഞു കൊടുത്തിരുന്നെങ്കിൽ.. "(കഥ )

0
ആരെങ്കിലും ഈ മറുതകളോട് ഒന്നു പറഞ്ഞു കൊടുത്തിരുന്നെങ്കിൽ.. "(കഥ )
-------------------------------------------------------------
തൊട്ടിലിൽ കൈകാലുകളിളക്കി ചിണുങ്ങുന്ന തങ്കക്കുടത്തിനെ നോക്കിനിൽക്കെ നന്ദനയുടെ ഹൃദയത്തിൽ വാത്സല്യം തിരതല്ലി. വാരിയെടുത്തു പാലൂട്ടി കിന്നാരം ചെല്ലുമ്പോഴേക്കും വീണ്ടുമുറങ്ങിയ കുഞ്ഞിനെ തൊട്ടിലിൽ തിരികെകിടത്തി കണ്ണിമയ്ക്കാതെ നോക്കിയിരിക്കവേ കാലം തന്നിൽ വരുത്തിയ മാറ്റങ്ങൾ നന്ദനയെ വിസ്മയഭരിതയാക്കി..
രണ്ടു കൊല്ലം മുൻപുവരെ വിവാഹമേ വേണ്ടെന്നും പറഞ്ഞു പുരുഷവിദ്വേഷിയായി നടന്നിരുന്ന വിപ്ലവകാരിയായ നന്ദന താൻ തന്നെയെന്ന് വിശ്വസിക്കാൻ അവൾ പ്രയാസപ്പെട്ടു..
പ്ലസ്‌ വണ്ണിന് പഠിക്കുന്ന സമയത്ത് പ്രിയപ്പെട്ട കൂട്ടുകാരിയെ പ്രേമിച്ചു പറ്റിച്ചൊരു തെമ്മാടിയോട് തോന്നിയ ദേഷ്യവും പകയും പുരുഷ വർഗ്ഗത്തോടുമുഴുവനുമുള്ള അമർഷമായി മാറിയപ്പോൾ നന്ദനയെടുത്ത തീരുമാനമാണ് ഈ ജന്മം കല്യാണമേ വേണ്ടെന്നത് ! കോളേജ് പഠനകാലത്ത് സമാനമനസ്ക്കരായ നാലുപെൺ പുലികൾ കൂടി സുഹൃത്തുക്കളായെത്തിയപ്പോ നന്ദനയിലെ പുരുഷവിദ്വേഷി അതിന്റെ ഭയാനകമായ വേർഷനിലേക്ക്‌ പരിണാമം പ്രാപിച്ചു..
തരം കിട്ടുമ്പോഴെല്ലാം ആണുങ്ങൾക്കെതിരായി സംസാരിച്ചുകൊണ്ടും പ്രേമിക്കുകയും കല്യാണം കഴിക്കുകയും ചെയ്യുന്ന പെണ്ണുങ്ങളെ പുച്ഛിച്ചുകൊണ്ടും പ്രണയനൈരാശ്യങ്ങളിൽ പെട്ടവർക്ക് പുരുഷവിരുദ്ധ കൗൺസിലിംഗ് നൽകിക്കൊണ്ടും ആ ഐവർ സംഘം മുന്നേറവെ ഡിഗ്രിയും പിജിയുമുൾപ്പെട്ട അഞ്ചുവർഷങ്ങൾ കടന്നുപോയതറിഞ്ഞില്ല..
വീട്ടിൽ വിവാഹത്തിനുള്ള സമ്മർദ്ദങ്ങൾ ദിവസം തോറും ഏറിവരവേ പിടിച്ചുനിൽക്കാൻ ഒരു ജോലി അത്യാവശ്യമാണെന്ന് നന്ദന മനസ്സിലാക്കി... കഠിനപരിശ്രമത്തിലൂടെ ബാങ്ക് ടെസ്റ്റ്‌ പാസ്സായി വീട്ടിൽ നിന്നും ഇരുപത്തഞ്ചു കിലോമീറ്റർ അകലെയുള്ള ബാങ്കിൽ ജോലിക്ക് ജോയിൻ ചെയ്യുമ്പോൾ ലോകം കീഴടക്കിയ സന്തോഷമായിരുന്നു.. ദിവസവും ഇത്രയും ദൂരം യാത്ര ചെയ്യണ്ടല്ലോ എന്ന ന്യായത്തിൽ ബാങ്കിനടുത്തൊരു ഹോസ്റ്റലിൽ താമസം ശരിപ്പെടുത്തുമ്പോ ആഴ്ചയിലൊരിക്കൽ മാത്രം കല്യാണത്തെ ചുറ്റിപ്പറ്റിയുള്ള വീട്ടുകാരുടെ വിചാരണയ്ക്ക് തലവച്ചു കൊടുത്താൽ മതിയല്ലോ എന്ന ആശ്വാസവും !
അങ്ങനെ ബാങ്കിൽ ജോലിചെയ്തും കൂട്ടുകാരികളോടൊത്ത് അടിച്ചുപൊളിച്ചും ആഴ്ചയിലൊരിക്കൽ മാത്രം വീട്ടിൽ വന്നും വരുന്ന വിവാഹാലോചനകളൊക്കെ ദാക്ഷിണ്യമെന്യേ നിഷേധിച്ചും കാലം കടക്കവേ പ്രായം മുപ്പതുകളുടെ പടിവാതിൽക്കലെത്തി..
പതിവുപോലൊരു തിങ്കളാഴ്ച ദിവസം രാവിലെ ജോലിക്ക് പോവാനിറങ്ങവേ കല്യാണവിഷയമെടുത്തിട്ട അച്ഛനുമായി ഒന്നും രണ്ടും പറഞ്ഞു വഴക്കായതും അച്ഛൻ ആത്മഹത്യ ചെയ്യുമെന്നു പറഞ്ഞുകൊണ്ട് കിണറ്റിലേക്കെടുത്തു ചാടിയതുമെല്ലാം നന്ദനയ്ക്ക് ഇപ്പോഴും നടുക്കുന്ന ഓർമ്മകളാണ്.. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അച്ഛന്റെ നിരാഹാരസമരവും വീട്ടുകാരുടെയും ബന്ധുജനങ്ങളുടെയും കുത്തുവാക്കുകളും ആകെ ഒറ്റപ്പെടുത്തവേ മനസ്സില്ലാമനസ്സോടെയാണ് താൻ പെണ്ണുകാണൽ ചടങ്ങിനു നിന്നുകൊടുത്തത്..
നന്ദനയുടെ വീട്ടിൽ നിന്നും അധികം അകലെയല്ലാതെ വീടുള്ള ശ്രീഹരിയെന്ന ഇരുനിറമുള്ള സുന്ദരൻ ബിസിനസ്സുകാരൻ..തന്നെ മുൻപേ കണ്ടിട്ടുണ്ടെന്നും അന്നുമുതൽ ഈ ആലോചനയുമായി നടക്കുകയായിരുന്നു എന്നും ശ്രീഹരി പറഞ്ഞപ്പോൾ താനിങ്ങനെയൊരാളെ ഇതുവരെ കണ്ടിട്ടേയില്ലല്ലോ എന്ന് നന്ദന അത്ഭുതപ്പെട്ടു.. വിവാഹം ശേഷവും ജോലിചെയ്യാമെന്നും തന്റെ ഒരിഷ്ടത്തിനും എതിരുനിൽക്കില്ലെന്നുമൊക്കെ പറഞ്ഞു പിന്തിരിഞ്ഞു നടക്കുന്നതിനിടെ കള്ളച്ചിരിയോടെ "ഞാൻ താലിവാങ്ങിച്ചോട്ടേ"യെന്ന ശ്രീഹരിയുടെ ക്ലാസ്സ് ചോദ്യത്തിൽ നന്ദനയിലെ പുരുഷവിദ്വേഷി ഉരുകിയൊലിച്ചു പോയി..
വിവാഹം ആഘോഷപൂർണ്ണമായിരുന്നെങ്കിലും ഏറ്റവും പ്രിയപ്പെട്ട നാലു സുഹൃത്തുക്കളുടെ അഭാവം നന്ദനയെ ഏറെ വേദനിപ്പിച്ചു.. പക്ഷെ അവരോടു പരിഭവിക്കാൻ തനിക്കെന്തർഹതയാണുള്ളത് ? ആൺവർഗ്ഗ വിദ്വേഷം പ്രസംഗിച്ചു നടന്നിട്ട് പൊടിയും തട്ടി കല്യാണം കഴിച്ച തന്നോടവർക്ക് പുച്ഛം മാത്രമേ ഉണ്ടാവൂ എന്ന് നന്ദനയ്ക്ക് ഉറപ്പായിരുന്നു..
വിവാഹം ശേഷം ശ്രീയേട്ടന്റെ സ്നേഹപൂർവ്വമായ നിർബന്ധങ്ങളെയും ക്ഷമയോടെയുള്ള കാത്തിരിപ്പിനെയും താക്കീതിന്റെ ധ്വനിയുള്ള ശകാരങ്ങളെയുമൊക്കെ കഷ്ടപ്പെട്ട് അതിജീവിച്ചു വരുന്നതിനിടയിലാണ് അത് സംഭവിച്ചത്.. അല്പം ആലങ്കാരികമായി പറഞ്ഞാൽ ആ ദുർബല നിമിഷം !! അതിന്റെ പരിണിത ഫലമാണ് പത്തുമാസത്തെ ഗർഭപാത്രവാസം കഴിഞ്ഞിപ്പോ തൊട്ടിലിൽ കിടന്നു കുറുമ്പ് കാട്ടുന്നത്...
ഓർത്തപ്പോൾ നന്ദന പൊട്ടിച്ചിരിച്ചുപോയി.. നോക്കുമ്പോൾ അമ്മയുണ്ട് "ഈ പെണ്ണിനെന്താ പ്രന്തായോ"! എന്ന മട്ടിൽ സംശയത്തോടെ നോക്കി നില്ക്കുന്നു.. അല്ലെങ്കിലും അമ്മയിപ്പോ തനിക്കിട്ടിടയ്‌ക്കിടെ 'വയ്ക്കാറുണ്ട് '..പ്രസവത്തിനു വീട്ടിൽ കൊണ്ടുവന്നു വിടുമ്പോൾ ശ്രീയേട്ടനെ പിരിയുന്നതിലുള്ള വിഷമം കണ്ട്‌ നാട്ടുകാരും വീട്ടുകാരും തന്നെ കളിയാക്കി ചിരിച്ചതാണ്... ഒരുതരത്തിൽ അവരെയും കുറ്റം പറയാനൊക്കില്ല... കടുത്ത പുരുഷവിദ്വേഷിയല്ലേ കല്യാണം കഴിഞ്ഞു മൂന്നുമാസം തികയുന്നതിന് മുൻപ് 'ലോഡായി' വന്നു ചരിത്രം കുറിച്ചത്.. ! ശ്ശെടാ.. ഒരു വർഷമെങ്കിലും കഴിഞ്ഞിട്ടായിരുന്നെങ്കിൽ ഇത്രേം നാണക്കേട്‌ ഉണ്ടാവില്ലായിരുന്നു.. ഏതായാലും കൈയീന്നുപോയി ! ഇപ്പൊ കയ്യിലൊരു കൊച്ചും..
മുഖമാകെ തടിച്ചു പ്രായക്കൂടുതൽ തോന്നിച്ചെങ്കിലും വയറും മാറിടങ്ങളും ഇടിഞ്ഞു തൂങ്ങി വൃത്തികേടായെങ്കിലും കണ്ണാടിയിൽ കാണപ്പെട്ട സ്വന്തം രൂപം നന്ദനയെ നിരാശപ്പെടുത്തിയതേയില്ല.. ജീവിതത്തിൽ തന്നെ തേടിയെത്തിയ അപ്രതീക്ഷിത സന്തോഷങ്ങൾക്ക് താൻ ഇത്രയും വില നൽകിയാൽ പോര എന്ന ചിന്തയാണ് അപ്പോഴവളിൽ ഉണ്ടായിരുന്നത്..
അല്ലെങ്കിലും ഒറ്റയ്ക്ക് കഴിയുന്നതിൽ എന്താണിത്ര സന്തോഷിക്കാനുള്ളത് ?! സ്നേഹമുള്ളൊരാണിന്റെ ഭാര്യയായിരിക്കുന്നതിലും ഓമന മക്കളെ പെറ്റുപോറ്റുന്നതിലും മറ്റെവിടെയും കിട്ടാത്തൊരു സുഖവും സന്തോഷവുമുണ്ടെന്നത് ഇപ്പോഴല്ലേ തനിക്കും മനസ്സിലായത് !
കടുത്ത കല്യാണവിരോധികളായ കൂട്ടുകാരോട് നന്ദനയ്ക്ക് സഹതാപം തോന്നി.. പറഞ്ഞു മനസിലാക്കാമെന്നു വച്ചാൽ വർഗ്ഗശത്രുവായി മുദ്രകുത്തപ്പെട്ട തന്നെ ഒരിക്കലും അവർ കേൾക്കാൻ തയ്യാറാവില്ല.. ഇനി കേട്ടാൽ തന്നെ താൻ വീണ കുഴിയിൽ അവരെക്കൂടി വലിച്ചിടാൻ നോക്കുകയാണെന്ന് സംശയിക്കും...
നന്ദനയ്ക്കിപ്പോ ഒറ്റ പ്രാർഥനയേയുള്ളൂ..
"ഈ കുടുംബമെന്നത് സുഖമുള്ളൊരേർപ്പാടാണെന്ന് ആരെങ്കിലും ഈ മറുതകളോട് ഒന്നു പറഞ്ഞു കൊടുത്തിരുന്നെങ്കിൽ.. "

Anju
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo