ഭാഗം 2: കാമുകിയുടെ ക്ഷണക്കത്ത്:- അങ്ങനെ വിവാഹം നടന്നു. അമേരിക്കയിൽ പഠിച്ച് അവിടെ തന്നെ ജോലിയുള്ള മലയാളിയായ ഒരു ബിസിനസ് എക്സിക്യൂട്ടീവ് ആയിരുന്നു വരൻ. ആദ്യരാത്രി മുല്ലപ്പൂ ചൂടി ഒരു ഗ്ലാസ് പാലുമായി അവൾ മണിയറയിലെത്തി. തലയിൽ മുല്ലപ്പൂവും കയ്യിൽ പാലുമായിരുന്നുവെങ്കിലും മനസ്സിൽ ഒരു വിവാഹപൂർവ്വ പ്രണയത്തിന്റെ ബോംബായിരുന്നുവെന്ന് നവവരൻ അറിഞ്ഞിരുന്നില്ല! ആ പ്രണയകഥ യാതൊരു മടിയും ദയയും കൂടാതെ അവൾ നവവരന് മുന്നിൽ അവതരിപ്പിച്ചു!. അവൾ പറഞ്ഞു: "വിവാഹം കഴിഞ്ഞ സ്ഥിതിക്ക് ഞാൻ നിങ്ങളോടൊപ്പം ശയിക്കും, കുട്ടികളെ പ്രസവിക്കും... പക്ഷെ... എന്റെ മനസ്സ് നിറയെ എന്റെ ദസ്തയവ്സ്കിയാണ്. എന്റെ അച്ഛനുമമ്മയും പറയാറുള്ള പോലെ, ഏതോ ഒരു മേത്തചെക്കൻ..!" വിദ്യാസമ്പന്നനായ ആ നവവരൻ പക്ഷേ അതുകേട്ട് കുലുങ്ങിയില്ല. അയാൾ നവവധുവിനോട് പറഞ്ഞു: "എന്റെ കൂടെ ജീവിക്കണമെങ്കിൽ ഒരു കാമുകനും നിന്റെ മനസ്സിലുണ്ടാകാൻ പാടില്ല. പക്ഷെ ദസ്തയവ്സ്കിയെ നിനക്ക് പരിചയപ്പെടുത്തിയ ആ കാമുകനെ നീ മറന്നാൽ അതായിരിക്കും എന്നോട് ചെയ്യുന്ന വഞ്ചന!" അവൾക്കത് തീരെ മനസ്സിലായില്ല ! അവൾ ചോദിച്ചു: "ഞാൻ മറ്റൊരാളെ സ്നേഹിച്ചത് തെറ്റല്ലാ എന്നാണോ പറയുന്നത്?" വരൻ പറഞ്ഞു: "അതെ...ഒരു തെറ്റുമില്ല. ഹേ പെണ്ണേ , ഈ പ്രേമമൊക്കെ പലതരമുണ്ട്... പൈങ്കിളി കഥകളിലും ജനപ്രിയ സിനിമകളിലും കാണുന്ന പോലുള്ള തൊലിപ്പുറമെയുള്ള ഒളിച്ചോട്ടപ്രണയമാണ് ഒന്ന്. അതിനെ ഓടപ്രണയം എന്നാണ് ഞാൻ വിളിക്കുക! പിന്നെ, നിന്റെ കാമുകനെ പോലെ വലിയൊരെഴുത്തുകാരനെ മനസ്സിൽ പ്രതിഷ്ഠിച്ച് മനസ്സിനെ ചിന്താകുലമാക്കുന്ന സമസ്യകൾക്കൊരാശ്വാസമാകാൻ പ്രണയത്തിൽ അഭയം തേടുന്നവർ... അതിനൊരു ഉദാത്ത തലമൊക്കെയുണ്ട്... ഹൃദയം ഉർവ്വരമാക്കുന്ന മാംസബദ്ധമല്ലാത്ത പ്രണയം..." അവൾ എന്ത് പറയണമെന്നറിയാതെ തലകുനിച്ചിരുന്നു. (തുടരും)
Kadarsha
Kadarsha

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക