Slider

ന്യായാസനത്തിന്റെ അഴിയുന്ന ഒപ്പുകൾ

0
ന്യായാസനത്തിന്റെ അഴിയുന്ന ഒപ്പുകൾ
----------------
ശ്വാസത്തിന്റെ നീളമളക്കുവാൻ
ഉന്മാദം പൂണ്ട നാരായം മുറുകുന്നു.
ആരാച്ചാരുടെ ആകാശങ്ങളിലേക്ക്
കൊമ്പുവിളിച്ചെത്തി
കൊലവിളികളെ ഗർഭം ധരിച്ച്
ദുർഗ്രാഹ്യ വരകളിലേക്ക്
മരണത്തിന്റെ സൗന്ദര്യം പ്രസവിച്ച
നാരായവിരലിന്റെ അഹന്ത.
രക്തത്തിന്റെ നിസ്സാരതയിൽ കുളിച്ച
ഓർമ്മപ്പെടുത്തലിൻ
ഗുണിതങ്ങൾ,
പാതയോരത്ത് തെറിച്ചുവീണ
ഗസലുകളായി
എന്റെ പകലിൻ മൗനങ്ങളിലേക്ക്
വളർന്നലിയുമ്പോൾ,
പ്രഭാതങ്ങളെപുണർന്ന്
കൂട്ടുപോയ
എന്റെപുത്തരിപ്പാടം ഇരുളിൻ
കതിരുകളിലുതിർന്നു വീഴവെ,
ശ്വാസത്തിന്നസ്വസ്ഥതകൾ
മൗനത്തിൻ കണ്ണാടിയുമായി
തിരികെ വരാത്ത രാവിനു
കൂട്ടു പോകുവാൻ
അനുജ്ഞയ്ക്കായി
വരകളിലൂടെ
എന്റെ ഒപ്പിലേക്കിഴഞ്ഞു വന്നു,
നിയമത്തിൻ മൃഗാക്രാന്തങ്ങളോടെ.
ആകാശം അറുത്തുമാറ്റിയ
ഓരോ ഒപ്പിലും
ഞാൻ കാമപൂരണം ചെയ്തു.
കുഴിമാടത്തിന് മേലെ വിരിഞ്ഞ
പുഷ്പഗന്ധത്തിൽ നിന്നും
മരണത്തിന്റെയാഴങ്ങളെ
ഗർഭം ധരിച്ച കൊടുങ്കാറ്റ്
ആസക്തിയുടെ രേണുക്കളെ
കടലിന്റെ കലാപങ്ങളിൽ കൂർമ്പിച്ച്
എന്റെ പെരുവിരലിൽ പതച്ചുവെച്ചു.
ഇനിയുമൊരൊപ്പിന്റെ വരകളിലേക്ക്
കിതച്ചൊഴുകുവാനാകാതെൻ
പെരുവിരൽ തറഞ്ഞു നിന്നു.
നിയമവഴകൾ തൻ വിളഭൂമിയിൽ
ഇരുളു നട്ടു ഞാൻ സമൃദ്ധനാകവെ,
വയ്യെനിക്കീ
കവച കുണ്ഡലങ്ങളും
കർണ്ണാഭരണങ്ങളും.
അഴിച്ചു വെക്കുന്നു ഞാനെൻ
പെരുവിരൽ
നിഗൂഡമായി കുതിർന്നു വീഴാതിരിക്കുവാൻ,
ഒരൊപ്പിലുമാകാശങ്ങളെ നിഗ്രഹിക്കാതിരിക്കുവാൻ.
അനന്തതയെ,യുണ്ണുവാൻ
വന്യത ഗർഭം ധരിച്ച
നിയമവരകളിലൂടെ
തെറിച്ചു പോയൊരു ശ്വാസഭോഗികൾ
യുഗങ്ങളെ വിഴുങ്ങി വിറങ്ങലിക്കവെ,
മഹാസമുദ്രങ്ങളിൽ മദിച്ച കൊടുങ്കാറ്റിനെ
കറന്നെടുത്തിട്ടവരൊഴുക്കി
ആദിപ്രാണന്റെ വിങ്ങലുകൾ,
യുഗാന്തരങ്ങളിലുയിരിടും
ജനിസ്മൃതികളിൽ.
നഗ്നനാവുന്നു ഞാൻ,
ന്യായാസനങ്ങളെ പുതപ്പിച്ച
കറുത്ത കോട്ടും കോട്ടകളും
രാത്രിയുടെ കളിക്കളങ്ങളിലേക്ക്
കെട്ടഴിച്ചുവിട്ട്
പകലുകളെയുണ്ണുവാൻ,
ജൈവ സിദ്ധിയിൽ കാലൂന്നവാൻ,
പറത്തി വിടുന്നെൻ ജീവനെ.
...........

DevaManohar
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo