....വിശക്കുന്ന ആത്മാവ്....
താഴെ ചില മരങ്ങളുടെ പച്ചപ്പുകൾ പ്രതീക്ഷയായി കാണാം. അകലെ വിളറിയ പുഴയിലൂടെ ചെറിയ നൂലുപോലെ വെള്ളം ഒഴുകുന്നുണ്ട്. ഞാനാരാണെന്നോ എങ്ങോട്ടു പോകുന്നുവെന്നോ അറിയില്ലായിരുന്നു.
ഓർക്കുവാൻ ശ്രമിക്കുമ്പോളെല്ലാം ചിന്തകൾ ചിതറി തെറിച്ചു വായുവിൽ ഭാരമില്ലാതെ ഞാനൊഴുകി നടന്നു.
തളർന്നപ്പോൾ പുഴക്കരയിലെ ഇലയൂർന്ന മരക്കൊമ്പുകളിലിരിക്കുവാൻ ഒന്നു ശ്രമിച്ചു നോക്കി.
ഇല്ല. .. ഒരിടത്തും ഇരിക്കാനാവുന്നില്ല. ഒരിടത്തും ദൃഷ്ടി ഉറയ്ക്കുന്നുമില്ല..
വീണ്ടും.ഓർക്കുവാൻ ശ്രമിച്ചു.ഒരു ചുടു കാറ്റിന്റെ കൈകളാൽ എന്റെ കണ്ണുകൾ മൂടപ്പെട്ടു.ഇരുട്ടു പടർന്ന വായുവിലൂടെ ദിക്കറിയാതെ ഞാൻ അലഞ്ഞു.
അടിവയറ്റിൽ വല്ലാത്ത ഒരു പരവേശം. കൈകൾ കൊണ്ടു വയറു തിരുമ്മുവാൻ ശ്രമിച്ചു.അതിനാവാതെ വന്നപ്പോൾ കൈകൾ വീണ്ടും വിടർത്തി .. സ്ഥിരമായി ഒരിടത്തും ഇരിക്കാനാവാതെ ഒന്നിലും ദൃഷ്ടി പതിപ്പിക്കാനാവാതെ ഞാൻ .. ആയാസപ്പെട്ടു താഴേയ്ക്കു കണ്ണുകളയച്ചു.
വരണ്ടുണങ്ങിയ മഞ്ഞ പാടങ്ങൾക്കു മുകളിലൂടെ മങ്ങിയ കാഴ്ചകളുമായി ഞാൻ ചിറകുകളില്ലാതെ പറന്നു നടന്നു.. ഇടയ്ക്കു ഇരുട്ടു വീണ ആകാശത്തിലേക്കു ഞാൻ ഉയർന്നു പൊയി. തല കുനിച്ചു ആഞ്ഞപ്പോൾ ഉയരം കുറഞ്ഞു അവ്യക്തമായ കാഴ്ചകൾ അടുത്തു വന്നു.
എനിക്കു വിശക്കുന്നു... ഞാനുറക്കെ വിളിച്ചു പറഞ്ഞു. വീശിയടിച്ച കാറ്റിൽ ശബ്ദം അലിഞ്ഞു തീർന്നു..
അപ്പോൾ അതു ഞാൻ കണ്ടു.
പാടത്തിനരുകിൽ പഴയ ഓടിട്ട ഒരു വീട്.
പാറിയ മുടികളും കുഴിഞ്ഞ കണ്ണുകളുമായി ഒരു സ്ത്രീ.
അവളുടെ മടിയിൽ തളർന്നുറങ്ങുന്ന ഒരു കുഞ്ഞ്.
അവൾ കരയുകയാണോ ...?
കുറച്ചകലെ പാടത്തിനരുകിൽ ആരും കാണാതെ കമഴ്ന്നു കിടക്കുന്ന ചലനമറ്റ ഒരു ശരീരം..
ആരുടെയാണാ ശരീരം.. ഞാനുറക്കെ വിളിച്ചു ചോദിച്ചു.
ശബ്ദം ഉറഞ്ഞു പോയിരുന്നു. ഏതോ ഉഷ്ണക്കാറ്റിൽ ഞാൻ വീണ്ടും ഉയർന്നു പൊങ്ങി..
അപ്പോൾ...
ഇരുട്ടു പടർന്ന ബോധമണ്ഡലങ്ങളിലേക്ക് കൊക്കിൽ നെൽ കതിരുമായി ഒരു പച്ചത്തത്ത തേങ്ങലോടെ പറന്നടുക്കുന്നുണ്ടായിരുന്നു.
... പ്രേം...
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക