നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

"പഴശ്ശി"-രാജേട്ടന്‍ !!

"പഴശ്ശി"-രാജേട്ടന്‍ !!
രാവിലെ കുളി കഴിഞ്ഞ് രാജന്‍ റൂമില്‍ വരുമ്പോള്‍ സമയം നാലരയാകുന്നതേയുണ്ടായിരുന്നുള്ളൂ, പതിവുപോലെ ഔതച്ചേട്ടന്‍ എണീറ്റു ലൈറ്റിട്ടിട്ടുണ്ട്. അങ്ങിങ്ങായി കീറലുകള്‍ വീണ തന്‍റെ കളസം, സ്വന്തം കട്ടിലിന്‍റെ തലഭാഗത്തെ തണ്ടില്‍ ഉണങ്ങാനായി വിരിച്ചിടുമ്പോള്‍ ഔതച്ചേട്ടന്‍ ചോദിച്ചു, "രാജാ, നിനക്കിത് മാറ്റാറായില്ലേ... ??"
പുതപ്പിനടിയില്‍ തന്നെ കിടന്നുകൊണ്ട് തികഞ്ഞ രംഗബോധത്തോടെ ഡേവീസിന്‍റെ വക തിരുത്ത്... "പിന്നേ, മാറ്റിവാങ്ങാന്‍ ഇതെന്താ ഫ്രിഡ്ജോ ടിവിയോ മറ്റോ ആണോ.... !!"
ഇതുകേട്ട് ശകലം നീരസത്തോടെത്തന്നെ രാജന്‍ പറഞ്ഞു, "നിങ്ങക്കെന്തിനാ ഇത്ര ദെണ്ണം, ഇടുന്നത് ഞാനല്ലേ.. മാത്രോല്ലാ, കെടക്കുന്നത് ആരും കാണാത്തോടത്തുമല്ലേ..."
ഔതച്ചേട്ടന്‍റെ മറുപടി, "എല്ലാം അവന്‍ കാണുന്നുണ്ട് ട്ടോ...."
ചോദ്യരൂപേണ ഔതച്ചേട്ടനെ നോക്കിയ രാജനോട്‌ താന്‍ കര്‍ത്താവിനെയാണുദ്ദേശിച്ചത് എന്ന്‍ ഫോട്ടോ ചൂണ്ടിയിട്ട്, അങ്ങേര് സ്ഥിരീകരിച്ചു...
ഇതെല്ലാം കണ്ടുംകേട്ടും കിടക്കയില്‍ തന്നെ ഇരിപ്പായിരുന്ന ന്യൂജെന്‍ പയ്യന്‍ ഫ്രാങ്കോ മാത്രം, ഈ സംഭാഷണത്തിലൊന്നും ഇടപെട്ടില്ല... അത് മറ്റൊന്നുംകൊണ്ടല്ല, കിഴിഞ്ഞുപോകുന്ന തരം പാന്‍റ്സിടുന്ന അവന്‍ എങ്ങനെ മറ്റുള്ളോരെ കളിയാക്കാനാണ് ???
വഴിവഴിയായി എല്ലാരും ഒരുങ്ങിയിറങ്ങുന്ന നേരത്താണ് രാജന്‍ ആ ഞെട്ടിയ്ക്കുന്ന വാര്‍ത്ത അവര്‍ മൂവരേയും അറിയിച്ചത്, അതായത് ഇത്തവണത്തെ ശമ്പളം കിട്ടിയാലുടനെ അര ഡസന്‍ പുതു-കളസം താന്‍ വാങ്ങുമെന്ന്..
ബില്‍ഡിംഗില്‍ നിന്നുമിറങ്ങി സ്വല്പദൂരം നടന്ന്‍ അടുത്തുള്ള ബസ്സ്റ്റോപ്പില്‍ നിന്നു വേണം കമ്പനി ബസ് പിടിയ്ക്കാന്‍. ബസ് വന്നു ആളുകള്‍ കേറിത്തുടങ്ങിയപ്പോഴാണ് താന്‍ ഐഡി കാര്‍ഡ് എടുക്കാന്‍ വിട്ടുപോയത് രാജന്‍റെ ശ്രദ്ധയില്‍പ്പെടുന്നത്. ഇനിയിപ്പോ റൂമില്‍ പോയി വരാനുള്ള സമയം ഇല്ലാത്തതിനാല്‍ ഔതച്ചേട്ടനോട് പറഞ്ഞു, "ചേട്ടാ, മ്മടെ കാര്‍ഡ് ഒന്ന് പഞ്ച് ചെയ്തേക്കണേ, ഞാന്‍ റൂമില്‍ പോയി ഐഡി എടുത്ത് ഒരു ടാക്സി പിടിച്ചങ്ങ് വന്നേക്കാം..." പുള്ളി ഓക്കെ-ന്നും പറഞ്ഞു.
രാജന്‍ ടാക്സിയില്‍ ചെന്നിറങ്ങുമ്പോള്‍ പഞ്ചിംഗ് മെഷീന്‍റെ ചുവട്ടില്‍ തന്നെ നില്‍പ്പുണ്ടായിരുന്നു ഔതച്ചേട്ടനും, അഡ്മിന്‍ ഓഫീസര്‍ വര്‍ഗ്ഗീസ് സാറും. ചെന്നപാടെ, ഒരു ഗര്‍ജ്ജനമായിരുന്നു വര്‍ഗ്ഗീസ് സാര്‍, ഔതച്ചേട്ടനാകട്ടെ പേടിച്ചരണ്ട മട്ടിലും. തന്‍റെ പൊസിഷന്‍ വച്ച് നോക്കിയാല്‍, താഴ്ന്ന തസ്തികയില്‍ ആയിരുന്നിട്ടും തന്നേക്കാള്‍ കൂടുതല്‍ സാലറിയുള്ള രാജനോടുള്ള തന്‍റെ അതൃപ്തി ആ വാക്കുകളില്‍ വ്യക്തമായിരുന്നു. തോന്നുമ്പോള്‍ വരാനും പോവാനും ഇത് ചന്തയൊന്നുമല്ലെന്നും, വേലക്കാരെ വച്ചുള്ള കാര്‍ഡ് പഞ്ചിംഗ് ഇവിടെ നടപ്പില്ലെന്നുമൊക്കെ ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു. ദേഷ്യം കൊണ്ട് അടിമുടി വിറച്ച രാജനും വായില്‍ത്തോന്നിയതൊക്കെ വിളിച്ചു പറഞ്ഞു. അടുത്ത മുറികളില്‍ ഉള്ളോരെല്ലാം ഓടിയെത്തി പരസ്പരം പിടിച്ചുമാറ്റിയതോണ്ട് അടി വീണില്ലാ-ന്ന്‍ മാത്രം...
എല്ലാ ബഹളങ്ങള്‍ക്കുമൊടുവില്‍ രാജന്‍, മമ്മൂട്ടി സ്റ്റൈലില്‍ ചെന്ന്‍ വര്‍ഗ്ഗീസ് സാറിനോട്.... "തനിക്കൊക്കെ ഒരു ധാരണയുണ്ട് ഞങ്ങളൊക്കെ വെറും ഉണ്ണാക്കന്‍മാരാണെന്ന്, പഴശ്ശിയുടെ യുദ്ധങ്ങള്‍ കമ്പനി കാണാന്‍ പോകുന്നതേ ഉള്ളൂ...."
അന്നു വൈകീട്ടായിരുന്നു, രാജന്‍റെ ടിക്കറ്റ്....!!
യാത്രപറയാന്‍ പോയിട്ട്, വാ തുറക്കാന്‍ പോലും ടൈം കിട്ടിയില്ല. എന്തിനു പറയുണൂ, കീറിയ കളസവുമായി രാജന്‍ പിറ്റേന്ന് രാവിലെ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍...!!
അമ്പതുഗ്രാമിന്റെ രണ്ടു ഗോള്‍ഡ്‌-ബിസ്കറ്റ് ഉണ്ടായിരുന്നത് പേഴ്സിനകത്തും, പേഴ്സാകട്ടെ പാന്റ്സിന്റെ പോക്കറ്റിലും. ബോഡി സ്കാനറിലൂടെ കടന്ന്‍ പോയപ്പോള്‍ സാധാരണ കോട്ടുവായിട്ട്‌ ഇരിക്കാറുള്ള സാറിന് അന്നൊരു വെളിപാട് കിട്ടിയ ദിവസമായിരുന്നു. കറക്റ്റ് ആയിട്ട് രാജനുമേല്‍ പിടിവീണു, തുടര്‍ന്ന്‍ കസ്റ്റംസ് ഓഫീസര്‍മാര്‍ക്ക് ഹാന്‍ഡ്‌ഓവര്‍ ചെയ്തു. അവരുടെ സര്‍വ്വസാധാരണമായ, തുണിയഴിച്ചുള്ള ദേഹപരിശോധന പുരോഗമിയ്ക്കുന്നതിനിടെ, ഒരു പരിധിയെത്തിയപ്പോള്‍ ഓഫീസര്‍ പറഞ്ഞു,
--- "എന്തോന്നെടേ ഇത്.... വലയോ ??... മതി അഴിച്ചത്, ഇതിനകത്ത് ഇനി എന്തോ ഒളിപ്പിയ്ക്കാനാ.... !!!"
വികടസരസ്വതി കളിവിളയാടുന്ന സ്വന്തം നാവിനെ, ജയിലഴികള്‍ ഭയന്ന് രാജന്‍ വരുതിയില്‍ നിര്‍ത്തി...
കൈയിലുണ്ടായിരുന്ന ദിര്‍ഹമെല്ലാം ബിസ്ക്കറ്റിന് ഡ്യൂട്ടിയടിച്ച് "ഖാലീ ഹാത്തോം സേ" വീട്ടിലേയ്ക്ക് തിരിക്കുമ്പോള്‍ രാജന്‍ പല്ലിറുമ്മുന്നുണ്ടായിരുന്നു. അപ്രതീക്ഷിത വിരുന്നുകാരനില്‍ ജോലിനഷ്ടത്താല്‍ വിതുമ്പുന്ന ഒരു ഹൃദയമുണ്ടെന്ന്‍ തിരിച്ചറിഞ്ഞ കുടുംബത്തിനു മുന്നില്‍ "ഇനിയെന്ത്...??" എന്ന്‍ പകച്ചു നിന്ന രാജന്‍, ഭാവിപദ്ധതികളെപ്പറ്റി ഒരുവേള ചിന്തിച്ചു.
പോലീസ് ലാത്തിച്ചാര്‍ജില്‍ പലപ്പോഴും ഉടുതുണിയില്ലാതെ ഓടേണ്ടിവരുമെന്നതിനാല്‍, വ്യക്തമായ കളസമില്ലാതെ രാഷ്ട്രീയത്തില്‍ പോലും സാദ്ധ്യതയില്ലെന്നിരിക്കെ, "പഴശ്ശി"-രാജന്‍
പതിയെ തന്‍റെ യുദ്ധതന്ത്രം മാറ്റാനും ഒളിപ്പോര്‍ മാതൃകയില്‍ അടുത്ത ഗള്‍ഫ്‌ ചാന്‍സുകള്‍ക്കായുള്ള ഇന്‍റര്‍വ്യൂകള്‍ അറ്റന്റ് ചെയ്യാനും തുടങ്ങി....
(കൃഷ്ണകുമാര്‍ ചെറാട്ട്)
#krishnacheratt

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot