നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

*പെരുന്നാൾ ദിനം*


*പെരുന്നാൾ ദിനം*
"അമ്മേ.......... ... ഇതുവരെ ഞാൻ പറഞ്ഞത് തയ്യാറായില്ലേ?.........."
ഞാൻ ഉറക്കെ അടുക്കളയിലേക്ക് വിളിച്ച് ചോദിച്ചു.
"കെടന്ന് കയറു പൊട്ടിക്കാതെ ഡാ.... എനിക്ക് പത്ത് കൈ ഒന്നുമ്മില്ല എല്ലാത്തിനും ഞാൻ തന്നെ വേണമല്ലോ.! അതെങ്ങനെയാ അച്ഛൻ്റെ അല്ലേ മോൻ! അടുക്കളയിലേക്ക് കാൽഎടുത്തു കുത്തില്ല, നീ കെട്ടുന്നവളുടെ തല വിധി!."
അമ്മയുടെ ശകാരം പേമാരിയായ് പെയ്തുകൊണ്ടിരുന്നു.
'വേണ്ടായിരുന്നു.... ഞാൻ ചോദിച്ചു അമ്മ വാരിക്കോരി തന്നു.'
 കിട്ടേണ്ടതു കിട്ടി ഇനി അൽപം ക്ഷമയോടെ കാത്തിരിക്കാം എന്ന് തീരുമാനിച്ച ഞാൻ അടുത്ത് കിടന്ന പത്രം എടുത്തു നോക്കാൻ തുടങ്ങി.പെരുന്നാൾ ആശംസകൾ നേരുന്ന ഒരു മനോഹരമായ ചിത്രം പത്രത്തിൽ കണ്ടു, ഇന്ന് പെരുന്നാൾ ആണ്.
പെരുന്നാൾ എനിക്കെന്നും ഓർക്കാൻ ഇഷ്ട്ടമുളള ഒരു ഓർമ്മയാണ്.പൊതുവെ മാംസാഹാരങ്ങൾ വീട്ടിൽ പാകം ചെയ്യുന്നത് കുറവാണ്, ആ കുറവ് നികത്തുന്നതും മറക്കുന്നതും പെരുന്നാൾ ദിനത്തിലാണ്.
എല്ലാ കൂട്ടുകാരുടെ വീട്ടിലും അന്നത്തെ ദിവസം പോകാൻ പറ്റില്ലല്ലോ! പക്ഷേ വർഷങ്ങളായി മുടങ്ങാതെ ഞാൻ പെരുന്നാൾ ആഘോഷിക്കുന്ന ഒരു വീടുണ്ട്, എൻ്റെ ചെങ്ങാതി ഡാനിഷിൻ്റെ വീട്.
അവൻ്റെ ഉമ്മ സീന താത്ത വെക്കുന്ന ഓരോ വിഭവങ്ങളും ഓർക്കുമ്പോൾ തന്നെ കൊതിയാവും.ചിക്കൻ ബിരിയാണിയും, ബീഫ് വരട്ടിയതും ,ചിക്കൻ കുറുമയും ആഹാ....!!എന്തൊരു രുചിയാണെന്നോ, കുരുമുളകിൻ്റെ സാനിധ്യം ഏറെയുള്ള ബീഫ് വരട്ടിയത് ഏറ്റവും കൂടുൽ അകത്താക്കുന്നതും ഞാൻ തന്നെയാണ്.
ഞങ്ങൾ കൂട്ടുകാർ ഒരുമിച്ചാണ് പെരുന്നാളു കൂടാൻ ഡാനിഷിൻ്റെ വീട്ടിൽ എത്തുന്നത്. അവൻ്റെ വീട്ടിൽ എത്തിയാലുടൻ ഞങ്ങൾ ഓടുന്നത് അടുക്കളയിലേക്കാണ്. ചെറുപുഞ്ചിരിയോടു കൂടി ഡാനിഷിൻ്റെ ഉമ്മ ഞങ്ങളെ സ്വാഗതം ചെയ്യും. അടുപ്പിൻ തിണ്ണയിൽ തയ്യാറാക്കി വെച്ചിരിക്കുന്ന വിഭവങ്ങളെല്ലാം മേശപ്പുറത്ത് കൊണ്ടുവെക്കുന്നത് ഞങ്ങളുടെ ജോലിയാണ്, ഞങ്ങളുടെ ഈ അവകാശത്തിലൊന്നും സീനതാത്ത കൈകടത്താറില്ല. ഇത് ഡാനിഷിൻ്റെ വീടാണ്, ഞങ്ങളുടെ വീടാണ്.ഭക്ഷണം കഴിച്ചുകഴിഞ്ഞ് ചിരിയും കളിയുമായി ഉമ്മറത്ത് ഇരിക്കുന്ന നേരം പാൽ പായസവുമായി സീനതാത്ത എത്തും.
"ഡാ..... ഇതാ നീ പറഞ്ഞ പൊതി" അമ്മയുടെ ഉയർന്ന ശബ്ദത്തിൻ്റെ ശക്തിയാൽ ഞാൻ ചിന്തകളിൽ നിന്നും ഉണർന്നു.
"താങ്ക്സ് മൈ ഡിയർ മാം'' അമ്മയുടെ കവിളിൽ ഞാൻ സ്നേഹത്തോടെ നുള്ളി .
"വലിയ സോപ്പടിയൊന്നും വേണ്ട ഒന്ന് വേഗം പോവാൻ നോക്ക് ,നീ പോയിട്ട് വേണം എനിക്ക് തറ തുടക്കാൻ"
അമ്മ കൈയ്യിൽ തന്ന കവറുമായി ഞാൻ ബൈക്കിൽ കയറി.
വീണ്ടും ചിന്തയിൽ ഡാനിഷും അവൻ്റെ ഉമ്മ സീനതാത്തയും..., സന്തോഷം നിറഞ്ഞ പെരുന്നാളുകളിൽ രുചിയേറിയ വിഭവങ്ങൾ തയ്യാറാക്കി ഞങ്ങളുടെ വയറും മനസ്സും നിറച്ച സീനതാത്ത ഈ പെരുന്നാളിന് ഇല്ല..!!!.
അഞ്ച് മാസം മുൻപ് കോഴിക്കോട് നഗരത്തിൽ നടന്ന ഒരു വാഹനാപകടത്തിൽ സീനതാത്ത മരണപ്പെട്ടു....!
നാട്ടുമാവ് തണൽവിരിച്ച മുറ്റത്ത് എൻ്റെ ബൈക്ക് നിന്നു. ബൈക്കിൽ നിന്നിറങ്ങി ഞാൻ വീടിൻ്റെ കോളിങ്ങ് ബെല്ലിൽ വിരലമർത്തി.
വാതിൽ തുറന്ന് ഡാനിഷ് പുറത്തേക്ക് വന്നു, വെള്ളമുണ്ടും വെള്ള ഷർട്ടും തലയിൽ ഒരു തൊപ്പിയും അതാണ് ഡാനിഷിൻ്റെ വേഷം.
" ആഹ് നന്ദൂ..., നീയോ.!!? കയറി വാ.."
എൻ്റെ കൈ പിടിച്ച് അവൻ അകത്തേക്ക്‌ കൊണ്ടുപോയി.
"നീ എങ്ങോട്ടും പോയില്ലേ ഇന്ന്?" ഞാൻ ചോദിച്ചു.
"ഇല്ല ഡാ.., വാപ്പ മാമൻ്റെ വീട്ടിൽ പോയി ഞാൻ പള്ളി കഴിഞ്ഞ് ഇപ്പോ വന്നതേയുള്ളു.. എങ്ങോട്ടും പോകുന്നില്ല, നീ എന്തിനാ ഇന്ന് ഇങ്ങോട്ട് വന്നത്?, ഒന്നും ഉണ്ടാക്കിത്തരാൻ എൻ്റെ ഉമ്മ ഇല്ല ഡാ ... ഇവിടെ......." പറഞ്ഞു തീർക്കുന്നതിനു മുൻപേ അവൻ എന്നെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു.
ആശ്വാസവാക്കുകളൊന്നും ഞാൻ പറഞ്ഞില്ല.., പകരം അവനെ ചേർത്തു പിടിച്ചു. ഉള്ളിൽ പതഞ്ഞു പൊങ്ങിയ സങ്കടപ്രവാഹത്തിന് കുറച്ച് ശമനം വന്നപ്പോൾ അവൻ എൻ്റെ തോളിൽ നിന്നും ശിരസ്സുയർത്തി.
ഉടനെ ബൈക്കിനടുതെത്തിയ ഞാൻ ആ പൊതിയുമായി വീടിനുള്ളിലേക്ക് കയറി. കസേരയിൽ അവനെ ഇരുത്തി ഞാനും അടുത്തിരുന്നു, പൊതിയെടുത്ത് മേശപ്പുറത്ത് വെച്ച് ഞാൻ പൊതി തുറന്നു, ചിക്കൻ ബിരിയാണി.
ഒരാഴ്ച്ച മുൻപേയാണ് അമ്മ ചിക്കൻ ബിരിയാണി വെച്ച് പഠിക്കണം എന്ന ആവശ്യവുമായി അമ്മയേ സമീപിക്കുന്നത്, ആദ്യം എൻ്റെ ആവശ്യം അമ്മ നിരസിചെങ്കിലും ഡാനിഷിൻ്റെ കാര്യം അവതരിപ്പിച്ചപ്പോൾ അമ്മയുടെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടതാണ്. അയൽവാസിയുടെ സഹായത്തോടെ അമ്മ ചിക്കൻ ബിരിയാണി വെക്കാൻ പഠിച്ചു.
ഒന്നും മനസ്സിലാവാതെ ഡാനിഷ് എൻ്റെ മുഖത്തും ബിരിയാണി പൊതിയിലും മാറി മാറി നോക്കിക്കൊണ്ടിരുന്നു.
"എടാ എൻ്റെ അമ്മ ഇത് നിനക്കുവേണ്ടി ഉണ്ടാക്കിയതാണ് ,നിൻ്റെ ഉമ്മ വെക്കുന്ന ബിരിയാണിയുടെ രുചി ഇതിന് ഉണ്ടാവില്ല, എന്നാലും എനിക്ക് വേണ്ടി നീ ഇത് കഴിക്കണം"
ഡാനിഷിൻ്റെ മിഴികൾ നിറഞ്ഞൊഴുകി. മിഴിനീരുകൾ ബിരിയാണിയിലേക്ക് വീഴുന്നത് ഞാൻ കണ്ടു.
" എൻ്റെ ഉമ്മ വെക്കുന്നതാണെങ്കിലും നിൻ്റെ അമ്മ വെക്കുന്നതാണെങ്കിലും പ്രധാന ചേരുവ സ്നേഹമാണെടാ....., ഈ ബിരിയാണിയിൽ എൻ്റെ ഉമ്മയുടെ സ്നേഹം എനിക്ക് രുചിക്കാം അതുകൊണ്ട് ഇന്ന് ഏറ്റവും രുചിയുള്ള ഭക്ഷണം നിൻ്റെ അമ്മയുടെ ബിരിയാണിയാണെടാ നന്ദൂ........"
അറിയാതെ എൻ്റെ കണ്ണുകളും നിറഞ്ഞ് തുടങ്ങിയിരിക്കുന്നു.
ആ പൊതിയിൽ നിന്നും ഞാനും അവനും ഒരേ സമയം വാരിക്കഴിച്ചു.
"ഡാനിഷേ നീ ഇന്ന് എൻ്റെ കൂടെ വരണം നമുക്ക് കോഴിക്കോട് ബീച്ചിൽ പോവാം ഈ പെരുന്നാൾ അവിടെയാവട്ടെ"
കണ്ണുകൾ തുടച്ച് മുഖത്ത് പുഞ്ചിരി വരുത്തി ഞാൻ പറഞ്ഞു.
മറുപടിയെന്നോണം അവൻ തലയാട്ടി.
*ഏവർക്കും പെരുന്നാൾ ആശംസകൾ*
*വിനു വിജയ്*

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot