നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മൂട്‌പനി..


മൂട്‌പനി..
സുനു
പാതിരാത്രി പന്ത്രണ്ട് മണിയോടടുക്കുന്ന സമയത്ത് ഗാഡമായ നിദ്രയിലാണ്ട് കിടക്കുമ്പോഴായിരുന്നു അയാളുടെ മരണം സംഭവിച്ചത്. മരണം കൊണ്ടും ഭംഗം വരാത്തൊരു ദീര്‍ഘമായ സ്വപ്നത്തിലാണ്ടു പോയിരുന്നു അയാളപ്പോള്‍. സ്വപ്നം പൊലിഞ്ഞതും അയാള്‍ക്ക് ഭൂമിയുമായുണ്ടായിരുന്ന നേര്‍ത്ത ബന്ധവും നഷ്ടമായി. ചുക്കി ചുളിഞ്ഞ അയാളുടെ ദേഹം മഞ്ഞേറ്റ് മരത്തടിപോലെ മരവിച്ച് കിടന്നു. ചെവികളിലൂടെ വാര്‍ന്നൊഴുകിയ അയാളുടെ വൃദ്ധരക്തം കട്ടപിടിച്ച് ഉറുമ്പരിച്ച് തുടങ്ങിയിരുന്നു. ഏതാനും നിമിഷങ്ങള്‍ മുന്‍പ് മാത്രം വേര്‍പെട്ടുപോയ സ്വപ്നത്തിന്‍റെയോ ഭൂതകാലത്തിന്‍റെയോ ഊഷ്മാവ് അയാളുടെ ശുഷ്കിച്ച ശരീരത്തിലെങ്ങും ശേഷിച്ചില്ല.
അന്നുച്ചയ്ക്ക് ടൗണിലെ തിരക്കേറിയ ഭാഗത്തുകൂടി റോഡ് മുറിച്ചു കടക്കുമ്പോഴയാള്‍ക്ക് പതിവില്ലാത്തൊരു ഭീതിയും പെട്ടെന്ന് തന്നെ അടിവയറ്റിലൊരു കോച്ചിപ്പിടുത്തവുമുണ്ടായി. റോഡിന്‍റെ ഒത്തനടുവിലായയാള്‍ കൂനിക്കൂടിയിരുന്നതും പാഞ്ഞുവന്നൊരു സ്കൂട്ടര്‍ തട്ടി അയാളൊരു പന്തുപോലെ തെറിച്ചു വീണു. സ്കൂട്ടറിലുണ്ടായിരുന്ന രണ്ട് പയ്യന്‍മാരും റോഡിലേക്ക് തന്നെ വീണു. സ്കൂട്ടറിനു പിന്നിലിരുന്ന പയ്യന്‍റെ തല റോഡില്‍ ചെന്നിടിച്ച് സാരമായി പരുക്കു പറ്റി. ഓടിക്കൂടിയ ആളുകള്‍ 'പാണ്ടിക്കിളവന് കണ്ണ് കണ്ടുകൂടെ' എന്ന് പറഞ്ഞയാളെ ശകാരിച്ചെങ്കിലും അവരില്‍ ചിലര്‍ ചേര്‍ന്നയാളെ റോഡില്‍ നിന്നും പിടിച്ചെഴുന്നേല്‍പ്പിച്ച് ഫുട്പാത്തില്‍ കൊണ്ടുവന്നിരുത്തി. മറ്റുചിലര്‍ ചേര്‍ന്ന് പരിക്കേറ്റ പയ്യന്‍മാരെ ആശുപത്രിയിലേയ്ക്കും കൊണ്ടുപോയി.
അയാള്‍ക്കാകട്ടെ പുറമേക്കങ്ങനെ പരിക്കുകളൊന്നുമുണ്ടായിരുന്നില്ലെങ്കിലും ഫുട് പാത്തില്‍ കുത്തിയിരുന്നയാള്‍ ഒരു തേനീച്ച മൂളുന്നതുപോലെ തേങ്ങികൊണ്ടിരുന്നു. വേദനയെക്കാളേറെ ഭയംകൊണ്ടായിരുന്നു അത്. അയാളെ പിടിച്ചെഴുന്നേല്‍പ്പിച്ചവിടെ കൊണ്ടെ ഇരുത്തിയവര്‍ 'എന്നാച്ച്, വലിയുണ്ടോ? കായമുണ്ടോ ?' എന്നുമൊക്കെ ഒരു കാത് പൊട്ടനോടെന്നപോലെ ഉച്ചത്തില്‍ ചോദിച്ചുകൊണ്ടിരുന്നു. അയാളതിനൊന്നും മറുപടി പറയാതെ തന്‍റെ കരച്ചില്‍ തുടര്‍ന്നപ്പോഴവര്‍, പരസ്പരമെന്തൊക്കയോ പറഞ്ഞ് ചിരിച്ചു.
അയാളങ്ങനെയായിരുന്നു, ഭിക്ഷാടനത്തിനിടയില്‍ കൂനിക്കൂടി കൈനീട്ടി നില്‍ക്കുമ്പോള്‍, അഞ്ചോ പത്തോ കൊടുക്കുന്നതിന് മുന്‍പ് വെറുതെ ഒരു കൗതുകത്തിനു ചിലര്‍ : ഉങ്കപേരെന്ന താത്താ ? ഉങ്ക ഊര് ? എന്നും മറ്റും ചോദിക്കും, അപ്പോഴൊക്കെയും തന്‍റെ ഊരും പേരും മറവിയിലാണ്ട് പോയ കുറ്റബോധം കൊണ്ടെന്നപോലയാള്‍ എണ്‍പതാണ്ടുകളുടെ ജരാനരകള്‍ ബാധിച്ച് കറുത്ത് ശോഷിച്ച തന്‍റെ ശിരസ് കുനിച്ച് പിടിക്കും. ഊരും പേരും പറയാത്ത കാരണത്താല്‍ അവരാരും വെച്ച് നീട്ടിയത് അയാള്‍ക്ക് കൊടുക്കാതെ പോകാറില്ല. ഉത്തരം പറഞ്ഞ് മാത്രം സമ്മാനം കൈപ്പറ്റുന്ന ഒരു സ്കൂള്‍ കുട്ടിയുടെ അഭിമാനം അയാളും കാട്ടാറില്ല.
'അയ്യാ' എന്നൊരു ദൈന്യത കലര്‍ന്ന വിളിക്കപ്പുറം തന്‍റെ ആവശ്യങ്ങളെന്തെന്നൊരിക്കലും അയാള്‍ ആരോടും ചോദിച്ചില്ല. ആ വിളിയിലുണ്ടായിരുന്നു എല്ലാം. അല്ലെങ്കിലാ രൂപത്തില്‍.
ടൗണിലെ ചെറിയ ചായക്കടകളിലും ഹോട്ടലുകളിലും നിന്ന് 'അയ്യാ' എന്ന ആകെ വാക്കിലൂടയാള്‍ പഴകി പുളിച്ചതെങ്കിലും തന്‍റെ വിശപ്പിനുള്ള വക കണ്ടെത്തും, പിന്നെ തെരുവിലും ഫുട്പാത്തുകളിലും ചേരികളിലുമലഞ്ഞ് ഒരുരൂപ, രണ്ടുരൂപ നാണയത്തുട്ടുകളും അഞ്ചിന്‍റെയും പത്തിന്‍റെയും പഴകിയ ചില നോട്ടുകളും സമ്പാദിക്കും. അധിക നേരവും ഏതെങ്കിലും ആളൊഴിഞ്ഞ കടത്തിണ്ണകളിലോ, അമ്പലമുറ്റത്തെ ആല്‍തറയിലോ പോയി കൂനിക്കൂടിയിരിക്കും. ആരോടുമയാള്‍ മിണ്ടുകയോ ചിരിക്കുകയോ ചെയ്തില്ല. നഗരത്തിലോ ഈ ഭൂമിയിലെവിടെയെങ്കിലുമോ അയാള്‍ക്കാരെങ്കിലും ബന്ധമോ, സ്വന്തമോ ഉണ്ടായിരുന്നില്ല.
നഗരത്തിലിന്നു കാണുന്ന പ്രതിമകളെക്കാളും പടര്‍ന്ന് പന്തലിച്ച് നില്‍ക്കുന്ന വാഗമരങ്ങളെക്കാളും മുന്‍പേ അയാളാ നഗരത്തില്‍ കാണപ്പെട്ടിരുന്നു. ഓര്‍മ്മകളുടെ ഭാണ്ഡം ഉള്ളില്‍ പേറി നടക്കാത്തതുപോലെ, അയാളുടെ തോളിലോ കൈകളിലോ അതുപോലൊരെണ്ണം ഉണ്ടായിരുന്നില്ല. അരയില്‍ ചുറ്റിയിരുന്ന ചെമ്മണ്‍നിറമുള്ളൊരൊറ്റമുണ്ടും. അതുപോലെ തന്നെയൊരെണ്ണം പുതച്ചിരുന്നതുമൊഴിച്ചാല്‍ അയാള്‍ കൂടെ കൊണ്ട് നടന്നിരുന്നത് നാണയതുട്ടുകളിടാനൊരു തുണി സഞ്ചിയും ശാപ്പാടിനുള്ള ചളുങ്ങിയൊരു പ്ലേറ്റുമായിരുന്നു.
അപകടമുണ്ടായശേഷം ഉച്ചവെയിലിലുമയാള്‍ കുളിരുകൊണ്ട് കിടുങ്ങി വിറച്ചു. ദുര്‍ബലമായ കാലടികളോടെ വേച്ചുവേച്ചയാളെഴുന്നേറ്റ് ടൗണിന്‍റെ തിരക്ക് കുറഞ്ഞ ഭാഗത്തേയ്ക്ക് പോയി. അയാള്‍ സ്ഥിരമായി കിടക്കുന്നൊരിടമുണ്ടായിരുന്നു, അവിടെത്തും മുന്‍പേ അയാള്‍ വേച്ചുവീണു. ഉച്ചവെയിലേറ്റ് പൊള്ളിയിട്ടും അയാള്‍ അവിടെത്തന്നെ കിടന്നു. നഗരം വാഹനങ്ങളുടെ ഇരമ്പലും മനുഷ്യരുടെ മര്‍മ്മരവുമായി അയാള്‍ക്കടുത്തുകൂടി മെല്ലെ ഒഴുകി നീങ്ങി.
സന്ധ്യ മയങ്ങിത്തുടങ്ങിയതുമയാള്‍ പാതിജീവനോടെ എഴുന്നേറ്റ് തന്‍റെ 'സ്ഥിരമിടം' എന്ന് അവ്യക്തമായൊരു ബോധം മാത്രമുള്ള ഒടിരത്തേയ്ക്ക് ചെന്ന് വീണ്ടും വേച്ച് വീണു. അതാകട്ടെ അയാള്‍ അതുവരെ കിടന്നിടത്തുനിന്നും കഷ്ടിച്ച് നാലോ, അഞ്ചോ ചുവടുകള്‍ മാത്രമകലെ അതേവഴിയില്‍ തന്നെയായിരുന്നു.
അയാള്‍പോലുമറിയാതെ അയാളില്‍ നിന്നും ഉച്ചത്തിലുള്ള ഞരക്കങ്ങളും മൂളലുകളും ഉയര്‍ന്ന് കേട്ടു. താന്‍ സ്ഥിരമായി പുതച്ചിരുന്ന ഒറ്റമുണ്ട് എവിടെയോ നഷ്ടമായതായി അയാള്‍ക്ക് തോന്നി, പക്ഷെ അതില്‍ അള്ളിപ്പിടിച്ചു കിടന്നാണയാള്‍ തണുത്ത് വിറച്ചത്.
ഏറെനേരം കഴിയും മുന്നേ നഗരത്തിന്‍റെ ശബ്ദങ്ങളോരോന്നായി അയാളില്‍ നിന്നുമകന്നുപോയി. ഒരു മാട്ട് വണ്ടിയുടെയോ കൊലുസിന്‍റെയോ മണികിലുക്കം അയാളുടെ മൂളയിലേക്കൊഴുകിവന്നു. ഏറെ നാളായി അയാള്‍ കേട്ട് പരിചയിച്ച ആ നഗരത്തിന്‍റെ ശബ്ദമായിരുന്നില്ല അത്. കൊലുസുമണികളുടെ കിലുക്കം പോലെ ഒരു പെണ്‍കുട്ടിയുടെ വിദൂരമായൊരു ചിരിശബ്ദവും അയാളുടെ കാതുകളിലേക്ക് വന്നെത്തി, അറുപത്തഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള തന്‍റെ ഗ്രാമം മിഴിവോടെ അയാള്‍ക്ക് മുന്നില്‍ തെളിഞ്ഞ് വന്നു.. സൂര്യകാന്തിയുടെയും ജമന്തിയുടെയും പാടങ്ങളും, പച്ചക്കമ്പളം വിരിച്ചപോലുള്ള നെല്‍ വയലുകളും, ആടുമാടുകള്‍ മേയുന്ന തെങ്ങും തോപ്പുകളും, നിലമുഴുകയും ഞാറുനടുകയും ചെയ്യുന്ന കറുത്ത മനുഷ്യരൂപങ്ങളും ഒന്നൊന്നായി അയാള്‍ക്ക് മുന്നില്‍ തെളിഞ്ഞു വന്നു. അവരൊക്കെ അവ്യക്തമായ ഭാഷയില്‍ ഉച്ചത്തിലെന്തൊക്കെയോ വിളിച്ച് പറയുന്നുണ്ടായിരുന്നു.
അവിടെ വാഴത്തോപ്പുകളുടെയും നെല്‍വയലുകളുടെയും മദ്ധ്യത്തിലായിരുന്നു അയാളുടെ വീട്. അതിന്‍റെ പിന്‍ഭാഗത്ത് വലിയൊരു മാട്ട്പ്പണ്ണയാണ്. വീടിന് മുന്‍ഭാഗം മുഴുവന്‍ ആട്മാട് ,കോഴികളും ,വലിയ വൈക്കോല്‍ കൂനകളുമാണ്. അവക്കിടയിലെവിടെയോ നിന്നാണ് കൊലുസുമണികള്‍ കിലുങ്ങുന്ന മാതിരി ചിരിച്ചുകൊണ്ട് 'വാന്‍മതി' ഓടിവന്നത്. തന്‍റെ പച്ചപ്പട്ടുപാവാടയവള്‍ വിരല്‍ തുമ്പുകള്‍ കൊണ്ട് മുകളിലേക്കല്‍പ്പം ഉയര്‍ത്തി പിടിച്ചിരുന്നു.
'ഏയ് സെല്‍വാ ഓടി പിടിച്ച് വെളയാടലാം, എന്നെ പുടി' വാന്‍മതിയുടെ ശബ്ദവും ചെവിയില്‍ മുഴങ്ങി കേള്‍ക്കവെ അയാളില്‍ നിന്നും ജീവന്‍ വേര്‍പെടുകയായിരുന്നു.
സെല്‍വനും വേല്‍മുരുഗനുമപ്പോള്‍ വീടിന്‍റെ നടുമുറ്റത്തിരുന്ന് ഗോലിവിളയാടുകയായിരുന്നു. വാന്‍മതി ഓടി വന്ന് സെല്‍വന്‍റെ പുറത്തൊന്ന് ആഞ്ഞടിച്ചിട്ട് ചിരിച്ചുകൊണ്ടോടിപ്പോയി, കൊലുസുമണി കിലുക്കി ചിരിച്ചോടുന്ന അവളെ പിടിക്കാന്‍ സെല്‍വനും പിന്നാലെ ഓടി, പരുക്കന്‍ തുണികൊണ്ടുള്ള ഒരു കാക്കി ട്രൗസര്‍ മാത്രമായിരുന്നു അവന്‍റെ വേഷം. അവരാദ്യം വീടിന് ചുറ്റും ഓടി. മാടുകള്‍ക്ക് തീനി തയ്യാറാക്കുകയായിരുന്ന സെല്‍വന്‍റെ മാമയപ്പോള്‍ മകളായ വാന്‍മതിയെ സ്നേഹത്തോടെ ശകാരിച്ചു. അയാളുടെ കണ്ണുകളിലപ്പോള്‍ അവരോട് രണ്ട് പേരോടുമുള്ള വാല്‍സല്യമുണ്ടായിരുന്നു. വീടിന്‍റെ അടുക്കള ഭാഗത്ത് നിന്ന് അരിപേറ്റുകയായിരുന്ന അത്തയപ്പോള്‍ കൂടുതലുച്ചത്തില്‍ വാന്‍ മതിയെ ശകാരിക്കുകയാണ്. അവളത് കേള്‍ക്കാത്ത മട്ടില്‍ ചിരിച്ചോടി.
അത്തയും മാമാവും സെല്‍വനെ വഴക്ക് പറയുകയോ ശകാരിക്കുകയോ ചെയ്തിരുന്നില്ല. അവന്‍റെ അപ്പാ മരിച്ചശേഷം അമ്മാവേറെ കല്യാണം ചെയ്ത് പോയപ്പോള്‍ അവനെ ഒപ്പം കൊണ്ട്പോയില്ല. അമ്മാ കല്യാണമേളത്തോടെ കണ്ണീരണിഞ്ഞ കണ്ണുകളോടെ ഒരു മാട്ടുവണ്ടിയില്‍ അകന്ന് പോകുന്നതവന്‍ നോക്കി നിന്നു. അന്നു മുതല്‍ അവന്‍റെ അമ്മാവും അപ്പാവും, മാമാവും, അത്തയുമായിരുന്നു. അവന്‍റെ പ്രിയപ്പെട്ട പാട്ടിയും വാന്‍മതിയും, വേല്‍മുരുഗനേക്കാളേറെ അവനെ സ്നേഹിച്ചു.
വാന്‍മതി മഞ്ഞയും, ചുകപ്പും, നീലയും, ചായമടിച്ച മാട്ട് വണ്ടികള്‍ക്ക് ചുറ്റിയോടി. പിടിക്കപ്പെടുമെന്ന് തോന്നി ചിരിച്ച് നിലവിളിച്ചുകൊണ്ടവള്‍ വീടിന്‍റെ അടുക്കളയിലേയ്ക്ക് പാഞ്ഞുകയറി. പച്ചക്കറികള്‍ നുറുക്കകയായിരുന്ന പാട്ടിക്ക് മറഞ്ഞുകൊണ്ടവള്‍ ജീവന്‍ രക്ഷിക്കാനെന്നപോലെ നിലവിളിച്ചു. പാട്ടിക്ക് മുന്നിലെ പാത്രങ്ങള്‍ തട്ടി മറിച്ചിട്ടുകൊണ്ടാണവള്‍ പാഞ്ഞു കയറിയത്. പാട്ടി അവരെ രണ്ട് പേരെയും ഉച്ചത്തില്‍ ചീത്തവിളിക്കുകയും മുമ്പിലിരുന്ന വാഴക്കാകള്‍ എടുത്തവരെ തലങ്ങും വിലങ്ങും എറിയുകയും ചെയ്തു. മുരിങ്ങക്കയെടുത്ത് സെല്‍വനു നേരെ ഒരു വാളുപോലെ വീശിയ പാട്ടിക്ക് നേരെ അവന്‍ അടുക്കളയിലെ മരത്തൊട്ടിയില്‍ നിന്നും ഒരു കൈക്കുമ്പിള്‍ വെള്ളം തെപ്പിയൊഴിച്ചിട്ട് പുറത്തേയ്ക്ക് പാഞ്ഞു. പിന്നാലെ വാന്‍മതിയും അവര്‍ക്ക് പിന്നാലെ രണ്ട് പിത്തള സൊമ്പുകള്‍ കലമ്പി വന്ന് വീണു..
സെല്‍വനും വാന്‍മതിയും മാട്ട്പണ്ണക്ക് അടുത്തുകൂടി ഓടിയപ്പോള്‍ തൊഴുത്തില്‍ നിന്നും മാട്ടുകുട്ടികള്‍ നീട്ടിക്കരഞ്ഞു, ചേവലുകളും പിടകളും, പൊടിക്കുഞ്ഞുങ്ങളും കൊക്കി ചിനച്ചുകൊണ്ട് അവര്‍ക്ക് വിലങ്ങിയോടി.
തെരുവുകളിലൂടെ ചിരിച്ചോടിയ സെല്‍വനോടും വാന്‍മതിയോടും വീട്ട് വാസലില്‍ കായ്കറി നുറുക്കുകയോ പേന്‍കൊല്ലുകയോ ചെയ്തുകൊണ്ടിരുന്ന അക്കാ, പാട്ടി, പൊമ്പളയാള്ങ്കെ എന്തോ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു. അവരതിനെന്തോ മറുപടി വിളിച്ച് പറഞ്ഞിട്ട് ഓടിയോടി വയലോരത്തുള്ള ആലാമരത്തിന്‍റെ ചുവട്ടിലെത്തി, അതിന്‍റെ തറയിലിരുന്ന് കളിച്ചിരുന്നവര്‍ അവരോടെന്തോ ചോദിച്ചെങ്കിലും അവരത് കേള്‍ക്കാതെ വയലിലേക്കോടി, വാന്‍മതിയപ്പോ വരമ്പില്‍ നിന്നും വഴുക്കി വയലിലേയ്ക്ക് വീണു. അതോടെ അവളുടെ ചിരി ചിണുങ്ങി കരച്ചിലായി. സെല്‍വന്‍ ഓടിവന്നൊരു ഉപ്പുമൂട്ട മാതിരി അവള്‍ക്ക് മേലേക്ക് വീണപ്പോഴവള്‍ക്ക് ശരിക്കും വേദനിച്ചു. അവളുച്ചത്തില്‍ കരഞ്ഞു. അവനതും കളിമട്ടിലെടുത്ത് അവള്‍ക്ക് മീതേ കിടന്നുരുണ്ടു. അതോടെ കൂടുതല്‍ ഉച്ചത്തില്‍ പുലമ്പിക്കരഞ്ഞുകൊണ്ടവള്‍ അവനെ അടിക്കുകയും പിച്ചുകയും ചെയ്തു. അവള്‍ക്ക് വേദനിച്ചെന്നും അവള്‍ പിണങ്ങിയെന്നും മനസ്സിലായപ്പോഴവന്‍ അവളെ ആശ്വസിപ്പിക്കാനും ചിരിപ്പിക്കാനും ശ്രമിച്ചു. അവളുടെ കണ്ണീര് തുടച്ചവന്‍ കവിളിലൊരുമ്മ കൊടുത്തു. അപ്പോഴവള്‍ ആദ്യമായൊരു പൊമ്പളയുടെ നാണത്തോടെ അവനെ തള്ളിമാറ്റി, അവനാകട്ടെ അവളെ വീണ്ടും വീണ്ടും ഉമ്മ വെക്കണമെന്നൊരു മോഹം ഉള്ളിലുണ്ടായി. വയലില്‍ നിന്നും ഒരു കൈ ചെളിവാരി അവന്‍റെ മുഖത്തും നെഞ്ചത്തുമായി എറിഞ്ഞിട്ടവള്‍ കൊലുസുമണി കിലുക്കി ചിരിച്ചുകൊണ്ട് തിരിഞ്ഞോടി, പിന്നാലെ ഓടി മുറ്റത്തെ വൈക്കോല്‍ കൂനയിലേക്ക് അവളെ ഉന്തി മറിച്ചിട്ട് തന്‍റെ മുഖത്തെയും നെഞ്ചത്തെയും ചെളിയവന്‍ അവളുടെ മുഖത്തും നെഞ്ചത്തും പുരട്ടി. അവന്‍ അന്നുവരെ ചെയ്യാത്ത മാതിരി അവളുടെ കഴുത്തിലും കവിളിലും ചുണ്ടത്തും അമര്‍ത്തി ചുമ്പിച്ചു. അവള്‍ക്കവനെ തള്ളിയകറ്റാനും അണച്ചു പിടിക്കാനും ഒരേ സമയം തോന്നി. അവനവളുടെ പന്ത്രണ്ട് വയസ്സ് വളര്‍ച്ചയുള്ള കുരുവിക്കൂട് മാതിരിയുള്ള മാറിടത്തില്‍ തന്‍റെ വിറക്കുന്ന കൈ അമര്‍ത്തി. അവളപ്പോള്‍ അവനെ തള്ളിമാറ്റി വൈക്കോല്‍ കൂനയില്‍ നിന്നും പിടഞ്ഞെണീറ്റു. അവര്‍ക്ക് രണ്ടാള്‍ക്കും പരസ്പരം കണ്ണുകളില്‍ നോക്കാന്‍ എന്തോ ഒരുമാതിരി തോന്നി രണ്ടാളും മുഖം കുനിച്ചിരുന്ന് പതുക്കെ കിതച്ചു. ഒടുവിലവന്‍ മുഖമുയര്‍ത്തി നോക്കിയപ്പോഴവള്‍ പോയി കഴിഞ്ഞിരുന്നു.
രാത്രി മുഴുവന്‍ മഴപെയ്തു. എവിടെ, ഏതുകാലത്തിലെന്നറിയാതെ. അതിന്‍റെ നനവോ തുള്ളികളോ ഇല്ലാതിരുന്ന സ്ട്രീറ്റ് ലൈറ്റിന്‍റെ വെള്ളി വെളിച്ചത്തിനു ചുറ്റും ഈയാം പാറ്റകള്‍ പാറി നടന്നു. അതിനു താഴെയാണയാള്‍ ജീവന്‍ വേര്‍പെട്ട് കിടന്നത്. അജ്ഞാതമായ ഏതോ തമിഴ്നാടന്‍ ഗ്രാമത്തില്‍ ഏതോ കാലത്ത് പെയ്ത മഴത്തുള്ളികള്‍ വേപ്പിലതുമ്പുകളില്‍ നിന്നും ഓലമേഞ്ഞ മണ്‍കുടിലുകളുടെ ഇറയത്തു നിന്നും ഇറ്റുവീണു. ആലാമരത്തിന്‍റെ ഇരുണ്ട ഇലച്ചാര്‍ത്തുകളിലും തെങ്ങും തോപ്പുകളിലും, വയലേലകളിലും നിന്ന് മഴയുടെ മര്‍മരം അകലങ്ങളിലതിരിടുന്ന മലകളിലേക്ക് നീണ്ട് പോയി.
മഴതോര്‍ന്നപ്പോള്‍ സെല്‍വ്വം തന്‍റെ വീടിന് ചുറ്റും വിളിച്ച് നടന്നു. രാത്രി മഴതോര്‍ന്നതിന്‍റെ നേര്‍ത്ത വെളിച്ചത്തില്‍ വീട്ട് വാസല്‍ അടഞ്ഞു കിടക്കുന്നതവന്‍ കണ്ടു, വീട്ട് പക്കത്തിലെവിടെയും ഊരില്‍ എങ്കയും ഒരൊച്ചയും അനക്കവും ഉണ്ടായിരുന്നില്ല. മഴതുള്ളികളുടെ മര്‍മ്മരം മാത്രം. അവന്‍ അത്തയെയും മാമയെയും കതകൈ തട്ടി വിളിച്ചു. അവര്‍ വിളി കേള്‍ക്കുകയോ കതക് തുറക്കുകയോ ചെയ്യാതിരുന്നപ്പോള്‍, അവനൊരു കരച്ചിലിന്‍റെ ശബ്ദത്തില്‍ പാട്ടിയെയും വാന്‍മതിയെയും വിളിച്ചു. കതകില്‍ ആഞ്ഞാഞ്ഞു തട്ടിയിട്ടും ശബ്ദമില്ലാത്തതുപോലെ, അവന്‍ അവസാന പ്രതീക്ഷയോടെ വാന്‍മതിയെത്തന്നെ സങ്കടത്തോടെ വിളിച്ചു. 'വാന്‍മതീ കതകെ തൊറഡീ...' പക്ഷെ അവന്‍ എത്ര വിളിച്ചിട്ടുമവള്‍ വിളി കേട്ടില്ല, അവന്‍റെയാ വിളിയൊച്ച മാത്രം ഊരിലാകെ പ്രതിധ്വനിച്ചു. മറ്റൊരിലയനക്കമോ, വെളിച്ചമോ എവിടെയുമില്ലായിരുന്നു.
പാട്ടിക്കും, മാമാവുക്കും, വാന്‍മതിക്കുമൊപ്പം ഊരിന്‍റെ ശബ്ദചലനങ്ങളും മണ്‍ കുടുസകളില്‍ എരിഞ്ഞു കത്തിയിരുന്ന വിളക്കുകളും അറുപതാണ്ടുകള്‍ക്ക് പിന്നിലാണെന്നറിയാതെ സെല്‍വനാ വീടിന്‍റെ ഇറയത്ത് കുത്തിയിരുന്നു. വാന്‍മതിയുടെ ഉറക്കത്തിനിടയിലെ ഞരങ്ങലുകള്‍ക്കും മൂളലുകള്‍ക്കും കാതോര്‍ത്ത്, ഇടക്കിടെയവന്‍ മഴപെയ്ത് നനഞ്ഞ ഊരിന്‍റെ വാസത്തിനായി ശ്വാസം ഉള്ളിലേയ്ക്ക് വലിച്ച് കയറ്റി. നനക്കാത്ത മഴത്തുള്ളികളും പുലരാത്ത ഇരുട്ടും നോക്കി അവനിരുന്നു.
സമയം പുലര്‍ച്ചെ നാലര കവിഞ്ഞിരുന്നു. ജയകാന്തനെന്ന ലോറി ഡ്രൈവര്‍ തന്‍റെ കമ്പനി വക വാടകമുറിയില്‍ ഉറക്കത്തില്‍ നിന്നും ഞെട്ടിയുണര്‍ന്നു. മുറി നിറയെ ഇരുട്ടായിരുന്നു. പക്ഷെ അയാള്‍ കണ്ടത് തൂവെള്ള നിറത്തിലുള്ള നേര്‍ത്ത മൂടല്‍ മഞ്ഞാണ്. ഉഴുത് മറിച്ചിട്ട വയലുകള്‍ക്കപ്പുറം മഞ്ഞിന്‍റെ അവ്യക്തതയില്‍ കരിനീല നിറമാര്‍ന്ന മലനിരകളയാള്‍ കണ്ടു, ഉഴുതു മറിച്ചിട്ട നിലത്ത് പുതുമഴ വീണ് കുതിര്‍ന്ന ഗന്ധത്തോടൊപ്പം സെല്‍വന്‍റെ വീടും പാട്ടിയും വാന്‍മതിയും മാമാവുമെല്ലാം അയാളില്‍ ഗൃഹാതുരമായൊരു നഷ്ടബോധമുണ്ടാക്കി. താന്‍ സെല്‍വനല്ലെന്ന് തിരിച്ചറിവുണ്ടാകാന്‍ അയാള്‍ക്ക് ഇരുട്ട് മുറിയിലെ സ്വിച്ച് ബോര്‍ഡില്‍ എരിഞ്ഞു കാണുന്ന ഇന്‍ഡിക്കേറ്ററിലേക്ക് ഏറെ നേരം നോക്കി കിടക്കേണ്ടി വന്നു. അതില്‍ നിന്നും പ്രസരിച്ച ചുവന്ന വെളിച്ചം സെല്‍വനെയും വാന്‍മതിയെയും പാട്ടിയെയും അവരുടെ മണ്‍വീടിനെയുമെല്ലാം അറുപതാണ്ടുകള്‍ക്ക് പിന്നിലുള്ള ഏതോ തമിഴ് നാടന്‍ ഗ്രാമത്തിലേയ്ക്ക് തിരികെ കൊണ്ടുപോയി, വാന്‍മതിയുടെ കൊലുസുമണിയുടെ കിലുക്കവും, മാട്ടുവണ്ടികളുടെ ശബ്ദവുമെല്ലാം അയാളില്‍ നിന്നും മെല്ലെ അകന്നുപോയി.
ജയകാന്തനെഴുന്നേറ്റ് മുറിയുടെ ഇരട്ട പാളികളുള്ള പഴയ മരക്കതക് തുറന്ന് പുറത്തിറങ്ങി. പഴയൊരു ഇരുനിലകെട്ടിടത്തിന്‍റെ മുകളിലത്തെ നിലയിലായിരുന്നു അയാള്‍ താമസിച്ചിരുന്നത്. ദീര്‍ഘനേരമായി പുറത്ത് കനത്ത മഴ പെയ്യുകയായിരുന്നു എന്ന് കരുതിയിരുന്ന ജയകാന്തന് പുറത്ത് മഴ പെയ്തതിന്‍റെ യാതൊരടയാളവും കാണാനായില്ല. സ്ട്രീറ്റ് ലൈറ്റിന്‍റെ ചുവട്ടില്‍ നീണ്ടു നിവര്‍ന്ന് കിടക്കുന്ന പിച്ചക്കിളവനെ അവന്‍ ഞെട്ടലോടെ കണ്ടു. തലേന്ന് നേരത്തെ ഓട്ടം തീര്‍ത്ത് സന്ധ്യക്ക് തന്നെ വണ്ടി ഒതുക്കി റൂമിലേക്ക്ക് വരുമ്പോളവന്‍ അയാളെ അവിടെത്തന്നെ കണ്ടിരുന്നു. എന്തൊക്കെയോ പിച്ചും പേയും പറഞ്ഞ്. രണ്ട് രാത്രികളുടെ ഉറക്കക്ഷീണം കൊണ്ടവന്‍ കിടന്നതേ ബോധം കെട്ടുറങ്ങിപോയി.
ജയകാന്തന് അയാളുടെ അടുത്തേക്ക് പോകണമെന്നുണ്ടായിരുന്നെങ്കിലും ആരെങ്കിലും കണ്ടാലോ എന്ന ഭയം കൊണ്ടവന്‍ ചുറ്റുപാടുമൊന്ന് കണ്ണോടിച്ചിട്ട് അവിടെത്തന്നെ നിന്നു. കോര്‍പ്പറേഷന്‍ ജീവനക്കാരി നീണ്ട ചൂലുമായി എത്തുന്നതുവരെ അവന്‍ ചെറിയൊരു അരഭിത്തിക്ക് പിന്നില്‍ മറഞ്ഞിരുന്ന് മലര്‍ന്ന് കിടക്കുന്ന അയാളുടെ വയറിന്‍റെ ഉയര്‍ച്ചതാഴ്ചകള്‍ സങ്കല്‍പിച്ചുണ്ടാക്കുകയായിരുന്നു. അയാളുടെ കിടപ്പ് കണ്ടെന്തോ സംശയം തോന്നിയിട്ടാകാം കറുത്തുരുണ്ട കോര്‍പ്പറേഷന്‍ ജീവനക്കാരി അയാളുടെ തൊട്ടടുത്ത് ചെന്ന് സംശയത്തോടെ ഒന്നെത്തി നോക്കി. പെട്ടന്നവള്‍ കാര്യം മനസ്സിലായ ഞെട്ടലോടെ ചുറ്റുപൊടുമൊന്ന് നോക്കിയശേഷം വേഗത്തിലവിടെനിന്നും പോയി, കുറച്ചകലെ മാറിനിന്ന് ചപ്പു ചവറുകള്‍ തൂത്ത് കൂട്ടാന്‍ തുടങ്ങി. എങ്കിലും അവരുടെ കണ്ണുകള്‍ അയാള്ടെയാ കിടപ്പിലേയ്ക്ക് പാറി വന്നുകൊണ്ടിരുന്നു. ജയകാന്തന്‍ ഇരുന്ന ഇരുപ്പില്‍ നിന്നുമുയരാതെ നാലുകാലില്‍ വലിഞ്ഞ് തന്‍റെ മുറിക്കുള്ളിലേക്ക് കയറി. തന്‍റെ കിടക്കയിലേയ്ക്ക് കയറി കിടന്നയാള്‍ സെല്‍വനെയും വാന്‍മതിയെയും അവരുടെ ഗ്രാമത്തെയും ഒന്നുകൂടി സ്വപ്നം കാണാന്‍ ശ്രമിച്ചു.


No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot