നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മാതൃത്വം ......


മാതൃത്വം ......
..................................
നിറവയറുമായിരിക്കുന്ന ഭാര്യയെ കണ്ടപ്പോള്‍ അയാള്‍ക്ക്‌ സങ്കടംതോന്നി. നടക്കാനും, ഇരിക്കാനും വയ്യാത്ത അവസ്ഥ .ഇടയ്ക്കിടക്കു ശ്വാസം മുട്ടലുമുണ്ട് . ഡേയ്റ്റ് അടുത്തിരിക്കുകയാണു, ഏതു നിമിഷവും വേദന തുടങ്ങാം, പെയിന്‍ തുടങ്ങിയാല്‍ എത്രയും പെട്ടന്നു ഹോസ്പിറ്റലില്‍ എത്തിക്കണമെന്നാണ് ചെക്കപ്പിനു ചെന്നപ്പോള്‍ ഡോക്ടര്‍ പറഞ്ഞിരിക്കുന്നത് അതിനാല്‍ നേരത്തേതന്നെ ഓഫിസില്‍ നിന്നും ലീവെടുത്തു വീട്ടിലിരിക്കുകയാണ്...
വല്ലാത്തൊരു ടെന്‍ഷന്‍. തന്‍റെ ഈ ടെന്‍ഷന്‍ കണ്ടിട്ടു സഹപ്രവര്‍ത്തകനായ വിജയ്‌ പലപ്പോഴും പറയുമായിരുന്നു,
വീട്ടില്‍ പോയി അമ്മയെ കൂട്ടികൊണ്ടുവരാന്‍.
‘’അമ്മമാരുടെ സഹായമാണ് ഈ സമയത്തു വേണ്ടതെന്നു ’’.
അച്ഛന്‍റെയും അമ്മയുടെയും താല്‍പര്യങ്ങളെ അവഗണിച്ചുകൊണ്ട് ഇഷ്ടപ്പെട്ട പെണ്‍കുട്ടിയോടൊപ്പം ജീവിക്കുവാന്‍ മോഹിച്ചു വീടുവിട്ടിറങ്ങിയപ്പോള്‍ ഒരുതരം വാശിയായിരുന്നു പരാശ്രയമില്ലാതെ ജീവിക്കണമെന്ന്. ഐറ്റി കമ്പനിയില്‍ തങ്ങള്‍ക്കുണ്ടായിരുന്ന ജോലിയും അതില്‍നിന്നും ലഭിച്ചിരുന്ന വരുമാനവും ആ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചു...
എന്നാല്‍ നിറവയറുമായി, വല്ലാത്ത അവസ്ഥയിലിരിക്കുന്ന ഭാര്യയെ കാണുമ്പോള്‍ ധൈര്യമെല്ലാം ചോര്‍ന്നുപോകുന്ന അവസ്ഥ. ഒപ്പം അമ്മയെ കുറിച്ചുള്ള ഓര്‍മ്മകളും....
അമ്മ തന്നെ ഗര്‍ഭിണിയായിരുന്ന സമയത്തും ഇതേ അവസ്ഥ തന്നെ ആയിരിക്കണം....അതുകൊണ്ടായിരുന്നല്ലോ അമ്മ ഇടക്കിടക്ക് തമാശയായി പറഞ്ഞിരുന്നതു.....
‘ഞാന്‍ ഈ ചെക്കനെ ഗര്‍ഭിണിയായിരുന്നപ്പോള്‍ എന്‍റെ വയറ്റില്‍ക്കിടന്നു എന്തൊരു ചവിട്ടും തൊഴിയുമായിരുന്നു’
‘ഇപ്പോഴും ആ പിരുപിരിപ്പിനു കുറവൊന്നുമില്ല’
, അന്നൊക്കെ അമ്മ പറയുന്നത്‌ കേള്‍ക്കുവാന്‍ അമ്മയുടെ അടുക്കല്‍ പോയിയിരിക്കുമായിരുന്നു,..
.
പെട്ടന്നാണ് രേവതി തന്‍റെ കുടം പോലെ വീര്‍ത്തുന്തിയ ഉദരം രണ്ടു കൈകൊണ്ടു അമര്‍ത്തിപ്പിടിച്ചുകൊണ്ടു ഞരങ്ങുവാന്‍ തുടങ്ങിയതു അവള്‍ക്കു പെയിന്‍ തുടങ്ങിയിരിക്കുന്നു മഹേഷ്‌ കാര്‍ സ്റ്റാര്‍ട്ടാക്കി ഭാര്യയേയും കൊണ്ടു പതിവായി ചെക്കപ്പിനു പോകാറുള്ള ആശുപത്രിയിലേക്കു പാഞ്ഞു.
തന്നോട് പുറത്തിരിക്കുവാന്‍ പറഞ്ഞശേഷം നേഴ്സ് അവളെയും കൊണ്ട് ലേബര്‍ റൂമിലേക്കു പോയി.
അയാള്‍ പുറത്തു കാത്തിരുന്നു,
വല്ലാത്ത ടെന്‍ഷന്‍
ആരും അടുത്തില്ല സമയം കഴിയുന്തോറും അവളുടെ അവസ്ഥ അറിയാനുള്ള ആകാംക്ഷ കൂടിക്കൂടി വന്നതുകൊണ്ട് അടുത്തു കണ്ട നേഴ്സിനോടു ഭാര്യയെ കാണാനുള്ള അനുവാദം ചോദിച്ചു .
ഡോക്ടറോടു ചോദിച്ചശേഷം പുറത്ത് വന്ന നേഴ്സ് തനിക്കു ലേബര്‍റുമില്‍ കയറി ഭാര്യയെ കാണാനുള്ള അനുവാദം നല്കി. വേദനകൊണ്ടു പുളയുന്ന അവളുടെ സമീപത്ത് അധികം നേരം നില്‍ക്കുവാന്‍ അയാള്‍ക്ക് കഴിഞ്ഞില്ല,
പ്രസവവേദന ഇത്രയും കഠിനമായ വേദനയാണന്നു താന്‍ ഇപ്പോഴാണ്‌ അറിയുന്നത്‌. തനിക്കാണങ്കില്‍ ഒരു ചെറിയ തലവേദനവരെ സഹിക്കാന്‍ പറ്റില്ല. പുരുഷന്‍മാര്‍ക്കാണ് ഈ വേദന നല്‍കിയിരുന്നെങ്കില്‍ ഭൂമിയില്‍ മനുഷ്യ വംശം കാണുകയില്ലന്നു ഈശ്വരനു നല്ലവണ്ണം അറിയാവുന്നതു കൊണ്ടാണന്നു തോന്നുന്നു ഗര്‍ഭം ധരിക്കാനും പ്രസവിക്കാനുമുള്ള അവകാശം സ്ത്രികള്‍ക്ക് കൊടുത്തത്...
,തന്നെ പ്രസവിച്ച സമയത്തു അമ്മയും ഇതുപോലെ കരഞ്ഞിട്ടുണ്ടാവും വീണ്ടും മനസ്സ് അമ്മയെ തേടിപ്പോയി ..
അപ്പോഴാണ്‌ വാങ്ങിക്കാനുള്ള മെഡിസിന്‍റെ ലിസ്റ്റുമായി ലേബര്‍ റൂമിന്‍റെ വാതില്‍ തുറന്ന് നേഴ്സ് പ്രത്യക്ഷപ്പെട്ടത്. ലിസ്റ്റ് അയാളുടെ കൈവശം ഏല്‍പ്പിച്ചശേഷം അവര്‍ വീണ്ടും ഉള്ളിലേക്കു വലിഞ്ഞു,
ഫാര്‍മസിയില്‍ നിന്നും ലിസ്റ്റുപ്രകാരമുള്ള മെഡിസിനുമായി അയാള്‍ ലേബര്‍റുമിന്‍റെ വാതുക്കല്‍ കാത്തുനിന്നു....
മെഡിസിന്‍റെ പാക്കറ്റ് നേഴ്സിനെ ഏല്‍പ്പിക്കവേ ഭാര്യയുടെ അവസ്ഥയറിയുവാന്‍ മനസ്സ് വെമ്പി അതറിഞ്ഞട്ടാവണം നേഴ്സ് പറഞ്ഞത്.
ആദ്യത്തെ പ്രസവമായതുകൊണ്ടു സമയമെടുക്കുമെന്ന് ....
അപ്പോള്‍ ഉച്ചത്തിലുള്ള അവളുടെ കരച്ചില്‍ അയാളുടെ കാതില്‍ മുഴങ്ങുന്നുണ്ടായിരുന്നു.....
‘പാവം എത്ര നേരം ഈ വേദന സഹിക്കണം’
‘എത്രയും പെട്ടന്നു പ്രസവമൊന്നു കഴിഞ്ഞിരുന്നെങ്കില്‍’
, ‘താന്‍ അനുഭവിക്കുന്ന ടെന്‍ഷന്‍ ആരോടാണ് ഒന്നു പറയുക’
‘അമ്മയും ഇതുപോലെ വേദന സഹിച്ചല്ലെ തന്നെയും പ്രസവിച്ചതു... ?, ‘
ലേബര്‍റൂമിന്‍റെ വാതില്‍ക്കല്‍ താന്‍ ടെന്‍ഷനടിച്ചു നിന്നതുപോലെയല്ലേ ഒരിക്കല്‍ അഛനും നിന്നിരുന്നത്....?
എന്നിട്ടു ഞാന്‍ അവരോടു കാണിച്ചത്......
‘മിസ്റ്റര്‍ മഹേഷ്‌’
ശബ്ദം കേട്ട് അയാള്‍ പിറകിലേക്കു തിരിഞ്ഞുനോക്കി ലേബര്‍റൂമിന്‍റെ വാതിക്കല്‍ പ്രത്യക്ഷപ്പെട്ട നേഴ്സിന്‍റെ മുഖത്തു പുഞ്ചിരി.. നിങ്ങളുടെ ഭാര്യ പ്രസവിച്ചിരിക്കുന്നു കുട്ടി പെണ്‍കുട്ടി കേട്ടപ്പോള്‍ പറഞ്ഞറിയിക്കാന്‍ പറ്റാത്ത സന്തോഷം, ഒപ്പം ആശ്വാസവും...
അങ്ങനെ താനും അച്ഛനായിരിക്കുന്നു
‘നിങ്ങള്‍ക്കൊപ്പം സ്ത്രീകള്‍ ആരുമില്ലേ,?’
ഇല്ലന്നു അയാള്‍ തലയാട്ടി
കുറേ കഴിഞ്ഞപ്പോള്‍ വെള്ളത്തുണിയില്‍ പൊതിഞ്ഞ കുഞ്ഞിനെയുമായി നേഴ്സ് വെളിയിലേക്കു വന്നു. കുഞ്ഞിനെ എടുക്കാന്‍ നേരം കൈകള്‍ വിറച്ചു കുട്ടിയെങ്ങാനും താഴെവീണാല്‍....? അതു മനസ്സിലാക്കിയിട്ടെന്നവണ്ണം നേഴ്സ് കുഞ്ഞിനെ കൈയില്‍ തരാതെ കാണിക്കുക മാത്രം ചെയ്തു...
ഒറ്റ നോട്ടത്തില്‍ തിരിച്ചറിഞ്ഞു തന്‍റെ അമ്മയുടെ അതേ ചായ. അമ്മ ഈ നേരത്തുണ്ടായിരുന്നെങ്കില്‍......?
.ലേബര്‍റുമില്‍ ഒരമ്മയായതിന്‍റെ ആനന്ദലഹരിയില്‍ വേദനയെല്ലാം മറന്നുകൊണ്ടു ശാന്തമായുറങ്ങുന്ന ഭാര്യയുടെ അടുക്കല്‍ കുറച്ചുനേരം നിന്നു, ഉണര്‍ത്തണ്ട പാവം ഉറങ്ങിക്കോട്ടെ അവള്‍ തന്‍റെ കുഞ്ഞിന്‍റെ അമ്മയായിരിക്കുന്നു, അവളോടുള്ള സ്നേഹം വര്‍ദ്ധിച്ചിരിക്കുന്നു......
റുമിലേക്കു മാറ്റാന്‍ രണ്ടുമൂന്നു മണിക്കൂര്‍ ഇനിയും ബാക്കിയുണ്ട് വീട്ടില്‍ പോയി കുളിച്ചു ഫ്രഷ്‌ ആയിട്ട് വരാം. വീട്ടില്‍ പോയി തിരിച്ചുവന്നപ്പോഴേക്കും അമ്മയെയും കുഞ്ഞിനേയും റുമിലേക്കു മാറ്റിയിരുന്നു, മുറിയില്‍ ചെന്നപ്പോള്‍ ഭര്‍ത്താവായ തന്നെ കണ്ട ഭാവം നടിക്കാതെ കുഞ്ഞിനെ മാത്രം ശ്രദ്ധിച്ചുകൊണ്ടിരിക്കുന്ന ഭാര്യ,
‘എത്ര ശ്രദ്ധയോടെയാണവള്‍ കുഞ്ഞിനെ പരിപാലിക്കുന്നത്...! ‘
.ഭാര്യയില്‍നിന്നും അമ്മയിലെക്കുള്ള അവളുടെ മാറ്റം വളരെ പെട്ടന്നായിരുന്നു .അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം ഇത്രക്കു ദൃഢതയേറിയതായിരുന്നുവെന്നു തൊട്ടറിഞ്ഞ നിമിഷങ്ങള്‍....
, തന്‍റെ അച്ഛന്‍ ഒരിക്കല്‍ തമാശയായി പറഞ്ഞത് ഇപ്പോഴും ഓര്‍ക്കുന്നു
‘’എടാ മഹേഷേ നീ ജനിച്ചു കഴിഞ്ഞു കുറേ നാളത്തേക്കു നിന്‍റെ അമ്മയ്ക്കു എന്നോട് ഒട്ടും മൈന്‍റില്ലായിരുന്നു’
‘അവളുടെ കണ്ണും കരുതലും എപ്പോഴും നിന്നിലായിരുന്നു’
‘അന്നു നിന്നോടെനിക്ക് അസൂയയായിരുന്നു’
എന്നിട്ട്‌ അച്ഛന്‍ പൊട്ടി ച്ചിരിക്കുമായിരുന്നു, അന്നു അച്ഛന്‍ പറഞ്ഞതു ശരിയാണന്നു ഇപ്പോള്‍ തനിക്കും തോന്നിത്തുടങ്ങിയിരിക്കുന്നു. കുഞ്ഞൊന്നു കരഞ്ഞപ്പോള്‍ അവളുടെയൊരു ടെന്‍ഷന്‍.....
തങ്ങള്‍ അച്ഛനമ്മമാര്‍ ആയപ്പോഴുള്ള അതേ സന്തോഷം തന്നെയായിരുന്നില്ലേ താന്‍ ജനിച്ചുകഴിഞ്ഞപ്പോള്‍ തന്‍റെ അച്ഛനും അമ്മയ്ക്കുമുണ്ടായിരുന്നത്....!!
അമ്മ ഇടയ്ക്കിടക്കു പറയുമായിരുന്നു താന്‍ കുട്ടിയായിരുന്നപ്പോള്‍ എപ്പോഴും വിട്ടുമാറാത്ത അസുഖമായിരുന്നുവെന്ന്. അതുകൊണ്ടു മിക്കരാത്രികളിലും അമ്മക്കു ഉറങ്ങുവാന്‍ കഴിഞ്ഞിരുന്നില്ല, ഉറക്കച്ചടവോടെയായിരുന്നു കര്‍ക്കശക്കാരായ മുത്തശ്ശന്‍റെയും, മുത്തശ്ശിയുടെയും കാര്യങ്ങള്‍ നോക്കിയിരുന്നത്‌
‘പാവം അമ്മ എത്ര സഹിച്ചിട്ടുണ്ടാവും?’
ഇതൊക്കെ മനസ്സിലാകുന്നത്‌ താനുമൊരു അച്ഛനായപ്പോഴാണ്.
മഹേഷ്‌ ആശുപത്രിയില്‍ നിന്നിറങ്ങിയശേഷം നേരെ പോയത് താന്‍ ജനിച്ചുവളര്‍ന്ന തറവാട്ടിലേക്കായിരുന്നു,
മുറ്റത്ത്‌ കാര്‍ നിര്‍ത്തിയപ്പോള്‍ അമ്മ ഓടിവന്നു...
അമ്മയെ കണ്ടതും അയാള്‍ ആ പഴയ മഹേഷായി മാറി .
അമ്മയുടെ മടിയില്‍ തലചായ്ച്ചു കിടക്കവെ മുടിയിലൂടെ വിരലോടിച്ചുകൊണ്ടു അമ്മ പറഞ്ഞതു മുഴുവനും തന്‍റെ ഭാര്യ ഗര്‍ഭിണിയായതും കുഞ്ഞുണ്ടായതുമായ വിവരങ്ങള്‍ അറിയിക്കാത്തതിലുള്ള പരിഭവങ്ങളായിയിരുന്നു....
അച്ഛനെയും അമ്മയെയും കൂട്ടി ഹോസ്പിറ്റലിലേക്കു തിരിച്ച് ഡ്രൈവ് ചെയ്യവേ, മനസ്സു വളരെ ശാന്തമായിരുന്നു ആരുടെയോ സുരക്ഷിതമായ കരവലയം തന്നെ പോതിയുന്നതുപോലെ...
ആശുപത്രിയില്‍ തിരിച്ചെത്തിയശേഷം, അമ്മയുടെ മുലകുടിച്ചുറങ്ങുന്ന സ്വന്തം കുഞ്ഞിനെയെടുത്ത് തന്‍റെ അമ്മയുടെ മടിയില്‍ കിടത്തവെ മറ്റൊരു കുഞ്ഞായി അയാളും അമ്മയുടെ മടിയില്‍ തലചായ്ച്ചു, മഴപെയ്തു തെളിഞ്ഞ ആകാശംപോലെ തെളിഞ്ഞ മനസ്സോടെ......

Sibi

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot