വേണി, അവൾ മഴയാണ്.
*********************
*********************
ഞാനെന്റെ മുറിയിൽ ജനലിനോട് ചേർന്നുള്ള കസേരയിലിരുന്ന് എതോ പുസ്തകത്തിലൂടെ സഞ്ചരിക്കുകയായിരുന്നു. നാലു മണി കഴിഞ്ഞാൽ വടക്കേ തൊടിയിലെ കുളത്തിലേക്കൊരു പോക്കാണ്. അലക്കും കുളിയും കഴിഞ്ഞ് കൽപടവുകളോടും മന്ദാരത്തിനോടും ചെമ്പകത്തിനോടുമൊക്കെ കൊഞ്ചി വീട്ടിലെത്തുമ്പോൾ സന്ധ്യ തുടങ്ങിയിട്ടുണ്ടാകും. ഇരുട്ടാകും മുൻപ് എത്തിയില്ലെങ്കിൽ മുത്തശ്ശി ഭയന്നുള്ള കാത്തിരിപ്പാണ്. എന്നിട്ട് ഒരു ചോദ്യമുണ്ട്, ''കുളിക്കാനും അലക്കാനൊക്കെ വടക്കേതൊടി വരെ പോണോ ന്റെ കുട്ട്യേ.. ഇല്ല്യാച്ചാ നിനക്കാ ഭാനൂനെ കൂടെ വിളിച്ചൂടെ..'' ഉവ്വ്, മുത്തശ്ശിക്കറിയില്ലാലോ എന്നെക്കാത്ത് അവരൊക്കെ അവിടെ നിൽക്കുന്ന കാര്യം. ഇനി എങ്ങാനും പറഞ്ഞാലോ അപ്പോൾ ചോദിക്കും, ''വിഡ്ഢിത്തം പറയാതെ കുട്ട്യേ, ഈ മരങ്ങൾക്കും പൂക്കൾക്കുമൊക്കെ നിന്റെ ഭാഷ എങ്ങനെ മനസ്സിലാവാനാ, അവർ കാറ്റിനോട് മാത്രല്ലേ മിണ്ടുള്ളൂ..''
''ന്റെ മുത്തശ്ശി, ആ കാറ്റ് ഞാനല്ലേ, ഞാനിങ്ങനെ പാറിനടക്കല്ലേ.. ഈ എനിക്കറിയാത്ത ഭാഷയുണ്ടോ അവറ്റകൾക്ക്..'' എന്നും പറഞ്ഞ് ആ കവിളത്തൊരു കുസൃതിമുത്തവും കൊടുത്ത് ഞാൻ മുറിയിലേക്കോടും. പടികൾ കയറുമ്പോൾ ''ന്തു പറഞ്ഞാലും കുട്ടിക്ക് കുസൃതിയാ'' എന്ന് പുറകിൽനിന്ന് മുത്തശ്ശി പിറുപിറുക്കുന്നുണ്ടാകും. അത് കേൾക്കാത്ത ഭാവത്തിൽ ഞാൻ മരപ്പടികളുടെ ഈണത്തിനു കാതോർത്തു മുറിയിലേക്കോടും.
''ന്റെ മുത്തശ്ശി, ആ കാറ്റ് ഞാനല്ലേ, ഞാനിങ്ങനെ പാറിനടക്കല്ലേ.. ഈ എനിക്കറിയാത്ത ഭാഷയുണ്ടോ അവറ്റകൾക്ക്..'' എന്നും പറഞ്ഞ് ആ കവിളത്തൊരു കുസൃതിമുത്തവും കൊടുത്ത് ഞാൻ മുറിയിലേക്കോടും. പടികൾ കയറുമ്പോൾ ''ന്തു പറഞ്ഞാലും കുട്ടിക്ക് കുസൃതിയാ'' എന്ന് പുറകിൽനിന്ന് മുത്തശ്ശി പിറുപിറുക്കുന്നുണ്ടാകും. അത് കേൾക്കാത്ത ഭാവത്തിൽ ഞാൻ മരപ്പടികളുടെ ഈണത്തിനു കാതോർത്തു മുറിയിലേക്കോടും.
ഇനിയങ്ങോട്ട് എന്റെ മാത്രം ലോകമാണ്. ഞാനും പുസ്തകങ്ങളും.. വല്ലപ്പോഴും ഇടനാഴിയിലുള്ള ഗ്രാമഫോൺ കൂടെ പാടും. വായനയിലേക്കിറങ്ങിയാൽ പിന്നെ ഞാൻ ഒന്നുകിൽ കഥാപാത്രമായി സ്വയം അറിയും, അല്ലെങ്കിൽ അവരോടൊക്കെ സംസാരിക്കും. ഏതെങ്കിലും വരി ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങിയാൽ പിന്നെ എന്റെ കണ്ണുകൾ മേശയിലെ പുസ്തകത്തിൽനിന്ന് ജനലിലൂടെ വിജനതയിലേക്ക് പായും. കഥാപാത്രങ്ങളെയും കഥാകാരനെയും ഹൃദയത്തിലേക്ക് ആവാഹിക്കും. ഓർത്തോർത്തങ്ങനെ എന്റെ പൂട്ടിയിട്ട ചിന്തകളെ ചങ്ങലക്കുള്ളിൽനിന്ന് തുറന്നുവിടും. അവ ഭ്രാന്തമായങ്ങനെ അലയും. ഒടുവിൽ തിരിച്ചെത്തുമ്പോൾ വായിക്കാൻ കഴിയാത്തവിധം മുറിയിൽ ഇരുട്ട് പരന്നിരിക്കും. അങ്ങനൊരു ഭ്രാന്തൻ ചിന്തക്കിടയിലാണ് ഒരു മഴത്തുള്ളി എന്റെ കൺപീലികളിൽ വന്നു മുത്തമിട്ടത്. ആ പ്രേമസമ്മാനത്തിൽ ഞാൻ തിരിച്ചെത്തിയപ്പോൾ സന്ധ്യയായിരുന്നു. മുറ്റത്ത് മഴ ചാറുന്നു. പുതുമണ്ണിന്റെ മോഹിപ്പിക്കുന്ന ഗന്ധം. ഒരു കാറ്റ് വന്നെന്നെ പൊതിഞ്ഞു. അവനൊരു കള്ളനാണ്. വല്ലാതെ കുളിരേകി ഒരു മായാലോകം സൃഷ്‌ടിച്ച് പെട്ടെന്നൊരു മാത്രയിൽ കടന്നുകളയുന്നവൻ. എങ്കിലും ഞാൻ വീണ്ടും വീണ്ടും പ്രണയിച്ചുപോകും, മഴയെയെന്നപോലെ..
മഴ, അവളെന്നെ വല്ലാതെ മോഹിപ്പിക്കുന്നു. തന്നിലേക്ക് മാടിവിളിക്കുന്നു. അവളുടെ സ്നേഹത്തിലലിയാൻ കൊതിതോന്നുന്നു. പതുക്കെയെഴുന്നെറ്റ് പടികളിറങ്ങി. അകത്തെ മുറിയിലിൽനിന്ന് നാമജപം. ശബ്ദമുണ്ടാക്കാതെ മുത്തശ്ശിയുടെ വാതിൽ കടന്നു. ഉമ്മറത്തെ പാതിവാതിൽ തുറന്നിട്ടിരിക്കുന്നു. അതിലൂടെ ആ കാറ്റെന്നെ പിന്നെയും വിളിക്കുന്നു. പതിയെ വാതിൽ തുറന്നു. മഴത്തുള്ളികളോരോന്നും ഉമ്മറത്തിണ്ണയിൽ വന്നുറങ്ങുന്നു. തുളസിത്തറയിൽ കത്തിച്ചുവെച്ച വിളക്ക് മഴയുടെ പ്രണയത്തിൽ ശ്വാസം മുട്ടുകയാണ്. കാറ്റ് വന്ന് തഴുകിയ എന്റെ ഈറൻമുടി ഞാൻ മെല്ലെയൊതുക്കി, കഴിഞ്ഞ പിറന്നാളിന് വാങ്ങിയ പച്ച പട്ടുപാവാട അൽപമൊന്നു പൊക്കിപ്പിടിച്ച് ഞാൻ മുറ്റത്തേക്കിറങ്ങി. കൊലുസ്സിട്ട പാദങ്ങൾ ഈറൻമണ്ണിനെ തൊട്ടപ്പോൾ അവയെന്നെ ഇക്കിളിയാക്കുംപോലെ തോന്നി. മഴയുടെ താളത്തിനൊപ്പം അവയും പാടി. നീർത്തുള്ളികൾ എന്നെ ചുമ്പനങ്ങളിൽ മൂടി. അവയുടെ പെയ്‌ത്തിൽ കോരിത്തരിച്ചങ്ങനെ ഞാൻ നിന്നു. പെട്ടെന്നാണ് പുറകിൽ നിന്ന് മുത്തശ്ശിയുടെ വിളി വന്നത്. ''വേണി....!''
ഞെട്ടിയുള്ള തിരിഞ്ഞു നോട്ടത്തിൽ ഞാൻ കിടക്കയിൽനിന്ന് ചാടിയെഴുന്നേറ്റു. കണ്ണൊന്നു തിരുമ്മി നോക്കിയപ്പോൾ മണി 8 കഴിഞ്ഞു. ''മോളേ.. എണീക്ക്. കോളജിൽ പോകാൻ ലേറ്റ് ആയി'' അമ്മ അടുക്കളയിലെ തിരക്കിട്ട പണിക്കിടയിൽ ഉറക്കെ വിളിച്ചുപറയുന്നുണ്ട്. അപ്പോൾ അമ്മയാണോ എന്നെ വിളിച്ചത്..? എങ്കിൽ ഞാൻ കണ്ട കുളവും, ഇല്ലവും, മുറിയും, പുസ്തകങ്ങളും, മഴയും, കാറ്റുമെല്ലാം വെറും സ്വപ്നമായിരുന്നോ..! വേണ്ട, ഉണരേണ്ടായിരുന്നു. ആ മഴയിൽ ലയിച്ചങ്ങനെ നിൽക്കായിരുന്നു. പക്ഷേ, ആരാണ് വേണി..? ഞാൻ ആദ്യമായി കേൾക്കുന്ന പേര്! ഇനിയത് ഞാൻ തന്നെയോ..? ആരായാലും അവളും ആ മഴയെപോലെയാണ്. കുറച്ചുനേരത്തേക്കെങ്കിലും വല്ലാത്തൊരു കുളിരാൽ എന്നെ മൂടിയവൾ.. വേണി, അവൾ മഴയാണ്..
Minu

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക