Slider

ശാന്തി തേടി (ചെറുകഥ)

0
ശാന്തി തേടി (ചെറുകഥ)
##################
"ഫാത്തിമാ.... ഫാത്തിമാ.... നീ എവിടെ? ദാഹിക്കുന്നു ഫാത്തിമാ... കുറച്ച് വെള്ളം... ഫാ....."
പെട്ടെന്ന് അൻസാരീ മുഹമ്മദ് ആ വിളി പാതിയിൽ നിർത്തിക്കളഞ്ഞു. പതിയെ അയാളുടെ ഓർമ്മകളിലേക്ക് എല്ലാം തെളിഞ്ഞു വരികയായിരുന്നു.
"ഇല്ല നിങ്ങളെ ഇവിടെ ഉപേക്ഷിച്ച് ഞങ്ങളെവിടേക്കും പോകില്ല.. ഞങ്ങൾക്ക് മാത്രമായി രക്ഷപ്പെടണ്ട.... അല്ലെങ്കിലും അവർ അതിർത്തി അടച്ചിട്ടുണ്ടാവും... അവർ കടത്തിവിടില്ല.. നിങ്ങൾക്കോർമ്മയില്ലേ... കഴിഞ്ഞ യുദ്ധകാലത്ത് നമ്മളെയവർ തോക്കു ചൂണ്ടി ഓടിപ്പിച്ചത്... തീവ്രവാദികളുടെ വെടി കൊണ്ടായാലും അവരെ തുരത്താനുള്ള ബോംബ് വീണായാലും പട്ടിണി കിടന്നായാലും നമുക്കൊരുമിച്ച് ഇവിടെ കിടന്ന് മരിക്കാം.."
"അല്ല ഫാത്തിമാ.. നീ.. പോ... മകനെയും കൂട്ടി... കഴിഞ്ഞ പ്രാവശ്യത്തെപ്പോലെയാവില്ല.. അവർ കടത്തിവിടും.. എങ്ങിനെയെങ്കിലും ഈ നശിച്ച രാജ്യത്ത് നിന്നും രക്ഷപ്പെടാൻ നോക്ക്... എന്നെ നോക്കണ്ട... എനിക്കേതായാലും രക്ഷപ്പെടാൻ കഴിയില്ലല്ലോ... ഈ രണ്ട് കാലുകളുമില്ലാതെ... എപ്പോഴാണ് വീണ്ടും യുദ്ധം തുടങ്ങുന്നതെന്നു പറയാനാവില്ല.. നമ്മുടെ മകനു വേണ്ടി.. അവൻ ചെറിയ കുട്ടിയല്ലേ... പോ... വേഗം പോയി രക്ഷപ്പെട്..."
"ഈ കട്ടിലിൽ നിന്നൊന്നെഴുന്നേൽക്കാൻ പോലും കഴിയാത്ത നിങ്ങളെ ഇവിടെ ഉപേക്ഷിച്ച് പോയാൽ അള്ളാഹു പൊറുക്കില്ല എന്നോട്... ഞാൻ പറഞ്ഞില്ലേ... എന്ത് സംഭവിച്ചാലും നമുക്കൊരുമിച്ച്...."
"ഫാത്തിമാ... ഇതാ.. എന്റെ മുഖത്തേക്ക് നോക്ക് ... രണ്ട് വർഷം മുമ്പുണ്ടായ, എന്റെ കാലുകൾ നഷ്ടപ്പെട്ട ആ മൈൻ സ്ഫോടനത്തിൽ ഞാൻ മരിച്ചു പോയെന്നു കരുത്.. അള്ളാഹു എല്ലാം കാണുന്നവനും കേൾക്കുന്നവനും എല്ലാം മനസ്സിലാകുന്നവനുമാണ്... നീ... പോ... ഞാൻ പറഞ്ഞില്ലേ... നമ്മുടെ മകനു വേണ്ടി... അവനെങ്കിലും ജീവിക്കട്ടെ... "
'ഫാത്തിമയും മകനും ഇപ്പോൾ അതിർത്തി കടന്നിട്ടുണ്ടാവുമോ..?'
"അള്ളാഹുവേ.. നീ.. രക്ഷിച്ചോളണേ എന്റ ഫാത്തിമയേയും മകനെയും..."
അൻസാരീ മുഹമ്മദ് കട്ടിലിൽ മലർന്നുള്ള കിടപ്പിൽ, മുകളിലേക്ക് കൈകളുയർത്തി ഉള്ളുരുകി പ്രാർത്ഥിച്ചു.
അയാൾ കട്ടിലിൽ കൈകൾ ഊന്നി സാവധാനം ഉയർന്ന് ചുവരോട് ചാരിയിരുന്നു. വല്ലാതെ ദാഹിക്കുന്നു. ഏതോ മനുഷ്യാവകാശ സംഘടന കൊടുത്ത ഒരു കുപ്പിവെള്ളവും അൽപം റൊട്ടിയും അൻസാരിക്കെടുത്ത് കഴിക്കാൻ പാകത്തിൽ, ഫാത്തിമ കട്ടിലിന്റെ ചുവരോട് ചേർന്ന മൂലയിൽ എടുത്ത് വച്ചിട്ടുണ്ട്. അയാൾ കുപ്പിയുടെ മൂടി തുറന്ന് ഒരിറക്ക് വെള്ളം വായിലേക്ക് കമയ്ത്തി. പിന്നെ കുപ്പിയുടെ അടപ്പിട്ട് അതവിടെത്തനെ വെച്ചു.
നല്ല വിശപ്പുണ്ടായിരുന്നു അയാൾക്ക് വല്ലതും കഴിച്ചിട്ട് ദിവസമൊന്നുകഴിഞ്ഞു. പക്ഷേ റൊട്ടിയെടുത്ത് കഴിക്കാൻ അയാൾക്കു മനസ്സു വന്നില്ല.
മകനെ അതിർത്തി കടത്തി തീർച്ചയായും തിരികെ വരും എന്നു പറഞ്ഞാണ് ഫാത്തിമ പോയത്. ആവുന്നതും അവളോട് പറഞ്ഞതാണ് തിരിച്ചു വരരുതെന്ന്. പക്ഷേ അവൾ തിരികെ വരാതിരിക്കില്ല. എവിടെ നിന്നെങ്കിലും അൽപം വെള്ളമോ റൊട്ടിയോ കിട്ടുമെന്ന് യാതൊരു ഉറപ്പുമില്ല. വിശന്ന് ദാഹിച്ച് ക്ഷീണിച്ചായിരിക്കും ഒന്നും സംഭവിച്ചില്ലെങ്കിൽ അവൾ തിരിച്ചെത്തുക.
റൊട്ടിയും ശേഷിക്കുന്ന വെള്ളവും അയാൾ അൽപം കൂടെ മൂലയിലേക്ക് ഭദ്രമായി നീക്കിവെച്ചു.
കട്ടിലിലേക്ക് കിടന്ന അൻസാരി മുഹമ്മദ് അൽപം കഴിഞ്ഞതും വിശപ്പും ക്ഷീണവും കാരണം മയങ്ങിപ്പോയി.
ചുട്ടുപൊള്ളുന്ന മണൽപ്പരപ്പിലൂടെ ,തീരെ അവശയായി ഒരു സ്ത്രീ ഒരാൺകുട്ടിയുടെ കൈപിടിച്ച്, കുഴഞ്ഞ് വീഴാൻ പോകുമ്പോഴും വീഴാതെ എന്തോ പ്രധാന ലക്ഷ്യവുമായി മുന്നോട്ട് നീങ്ങുന്നു. അതെ, അതവരാണ് ഫാത്തിമയും റഫീഖ് അൻസാരിയും.പെട്ടെന്നാണത് സംഭവിച്ചത് ഫാത്തിമയുടെ കാൽക്കീഴിൽ നിന്നും വലിയ ശബ്ദത്തോടെ ശക്തമായ ഒരു പൊട്ടിത്തെറി.
"ഫാത്തിമാ... റഫീഖ്.... എന്റെ മോനേ... "
ഉച്ചത്തിൽ നിലവിളിച്ചുകൊണ്ട് അൻസാരി മുഹമ്മദ് ഉറക്കിൽ നിന്നും ഞെട്ടി ഉണർന്നു.അയാളുടെ ദേഹമാസകലം കുലുങ്ങി വിറയ്ക്കുകയും വിയർക്കുകയും ചെയ്തു.
'അള്ളാ... കാരുണ്യവാനായ നാഥാ... അവരെ നീ രക്ഷിക്കേണമേ.. എനിക്കും എന്റെ കുടുംബത്തിനും എന്റെ രാജ്യത്തിനും ദ്രോഹങ്ങൾ മാത്രം നൽകുന്ന, ഈ നാട് നരഗമാക്കി മാറ്റുന്ന എല്ലാ പിശാചുക്കളെയും അള്ളാഹുവേ.. നീ... ഉൻമൂലനം ചെയ്യേണമേ... ഈ നാട്ടിൽ വൈകാതെ ശാന്തിയും സമാധാനവും തിരികെ കൊണ്ടുവരേണമേ....നാഥാ.. നീയല്ലാതെ ഞങ്ങൾക്കാരും തുണയില്ല നാഥാ...'
അയാൾ പ്രാർത്ഥനയിൽ മുഴുകി.
********************************
ഷാനവാസ്‌.എൻ, കൊളത്തൂർ.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo