Slider

നുണക്കുഴി

0
നുണക്കുഴി
*************
കൗസല്യ സുപ്രജാ രാമ.. പൂർവ്വ സന്ധ്യ പ്രവർത്തതേ. ഉത്തിഷ്ഠ നരശാർദൂല... കർത്തവ്യം ദൈവമാൻഹികം..
എം. എസ്സ്. സുബ്ബലക്ഷ്മിയുടെ മധുരസ്വരം കേട്ടാണ് അതിരാവിലെ തന്നെ അവളുണർന്നത്.. തൊട്ടടുത്ത ക്ഷേത്രത്തിൽ നിന്നുമാണ് പാട്ടൊഴുകിയെത്തുന്നത്.അതിരാവിലെ അത് കേൾക്കുന്ന സുഖമൊന്നു വേറെതന്നെയാണ്.തലയണക്കീഴിൽ നിന്നും ഫോണെടുത്തു സമയം നോക്കി., അഞ്ചാകുന്നേയുള്ളു. ഫോൺ തിരികെ വെച്ച് വീണ്ടും ഉറങ്ങാൻ കിടന്നു. ഉറക്കം വരുന്നില്ല.. അവളുടെ കൈവീണ്ടും തലയണയ്ക്കടിയിലേക്ക് നീണ്ടു.. ഫോണെടുത്തു ഫേസ്ബുക് ഓപ്ഷൻ ക്ലിക്ക് ചെയ്തു.. അത്യാവശ്യം എഴുതുന്നകൂട്ടത്തിലായതുകൊണ്ട് സാമാന്യം നല്ല ഫോള്ളോവേർസ് ഉണ്ട്.പ്രോത്സാഹിപ്പിക്കാൻ ആളുള്ളതുകൊണ്ട് എഴുത്തു ഒരു ഹരമായി മാറി.. ഫേസ്ബുക് ഓപ്പൺ ചെയ്തതും നോട്ടിഫിക്കേഷനും മെസ്സേജുകളും റിക്വസ്റ്റുമായി അക്കൗണ്ട്‌ നിറഞ്ഞു തുളുമ്പികിടക്കുന്നു. അതൊക്കെ അവഗണിച്ചു ന്യൂസ് സ്ക്രോൾ ചെയ്ത് നീങ്ങുമ്പോഴാണ് ഫേസ്ബുക്കിലെ പ്രശസ്തമായൊരു ഗ്രൂപ്പിൽ കഥാമത്സരം നടക്കുന്നുണ്ടെന്ന് കാണുന്നത്.. ഇന്നാണ് അവസാനദിവസം.. ന്തായാലും എഴുതിയേക്കാം സമയക്കുറവ് കാരണം കുറേയായി എഴുതിയിട്ട്.. ഒരു നിമിഷം ആലോചിച്ച ശേഷം അവൾ ടൈപ്പ് ചെയ്യാൻ തുടങ്ങി..
കട കട ശബ്ദത്തോടെ തീവണ്ടി കുതിച്ചു പായുകയാണ്.. ഇരുട്ടു പരന്നു തുടങ്ങി.. യാത്രക്കാരെല്ലാം ഒഴിഞ്ഞിരിക്കുന്നു. ഒരു വൃദ്ധ ദമ്പതികളും അവളും മാത്രമാണ് ഇനി അവശേഷിക്കുന്നത്..
മോളെ, അടുത്ത സ്റ്റേഷനിൽ ഞങ്ങൾ ഇറങ്ങായി.. ട്രെയിൻ ലേറ്റ് ആയതുകൊണ്ട് തിരുവനന്തപുരത്തെത്തുവാൻ വൈകൂല്ലോ., മോൾക് ഒറ്റക്കിരിക്കാൻ പേടിയുണ്ടോ ?മാവേലിക്കരയെത്തിയപ്പോൾ വൃദ്ധൻ അവളോട് ചോദിച്ചു...
ഇല്ല അങ്കിൾ, ഇടയ്ക്കിടെ വരാറുള്ളോണ്ട് ഈ ഒറ്റക്കിരിപ്പിപ്പോ ഒരു ശീലായി അവൾ ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു.. ചിരിച്ചപ്പോൾ അവളുടെ കവിളിലെ നുണക്കുഴി തെളിഞ്ഞു അതവളുടെ അഴകുകൂട്ടി.. കായംകുളം എത്തിയപ്പോൾ വൃദ്ധദമ്പതികൾ അവിടിറങ്ങി.. അവരെയും കാത്തു അവരുടെ മകളും ഭർത്താവും അവിടെ നില്പുണ്ടായിരുന്നു.. ട്രെയിൻ നീങ്ങിത്തുടങ്ങിയപ്പോൾ അവർ അവൾക്കുനേരെ കൈകൾവീശി ബൈ പറഞ്ഞു.. ഇപ്പോൾഅവൾ ഒറ്റയ്ക്കായി വിൻഡോ സീറ്റിലേക് ചാരിയിരുന്നവൾ കണ്ണുകളടച്ചു..
അവൾ മേഘ... മംഗലാപുരത്തുള്ളൊരു ഹോസ്പിറ്റലിൽ നഴ്‌സായി ജോലിചെയ്യുന്നു.. വീട് കഴക്കൂട്ടത്താണു.. മാസത്തിലൊരിക്കൽ വീട്ടിൽപോകും പോയില്ലെങ്കിൽ ഒരു ശ്വാസംമുട്ടലാണ്.. വീട്ടിൽ അമ്മയും അനിയനും മാത്രം അവൾക് പതിനഞ്ചു വയസ്സുള്ളപ്പോൾ അച്ഛനൊരു ആക്‌സിഡന്റിൽ മരിച്ചു.. അനിയനപ്പോൾ അഞ്ചു വയസ്സുമാത്രം.. ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് അവളുടെ അമ്മ അവരെ വളർത്തിയതും പഠിപ്പിച്ചതും.. ബാങ്കിൽ നിന്നും ലോണെടുത്തു നഴ്സിംഗ് പഠിപ്പിച്ചു.. ഇപ്പൊ കുറേശ്ശേയായി അടച്ചു വരുന്നു.. ജോലികിട്ടിയശേഷം അമ്മയെ ഒരു പണിക്കും വിട്ടിട്ടില്ല അവൾതന്നെയാണ് വീടുനോക്കുന്നത്.. മാസത്തിൽ ഒരിക്കലെങ്കിലും വീട്ടിൽ ചെന്നില്ലെങ്കിൽ പിന്നെ അമ്മ ഫോണിൽ വിളിച്ചു കരച്ചിലും പറച്ചിലുമായി.. പോകാതിരുന്നാൽ അവൾക്കും സങ്കടമാണ്.. അതുകൊണ്ട് എത്ര കഷ്ടപ്പെട്ടിട്ടായാലും ഒരുദിവസമെങ്കിലൊരുദിവസം അവൾ വീട്ടിലെത്തും..
സാധാരണ എട്ടുമണിയാകുമ്പോൾ കഴക്കൂട്ടത്തെത്തുന്നതാണ്.. ഇന്നിപ്പോൾ ഒരുമണിക്കൂർ വൈകിയാണൊടുന്നത്.. ആ ബോഗിയിൽ അവളൊറ്റക്ക്.. വൃദ്ധനോടങ്ങനെ പറഞ്ഞെങ്കിലും, ആ ശൂന്യത അവളിൽ ഭയത്തിന്റെ വിത്തുകൾ പാകി.. കയ്യിലിരുന്ന ഹാൻഡ്ബാഗിൽ മുറുകെപ്പിടിച്ചു കൈകൾകൊണ്ടവൾ പരതി നോക്കി.. ഉവ്വ് അതവിടെത്തന്നെയുണ്ട് സ്വയരക്ഷയ്ക് കയ്യിൽകൊണ്ടുനടക്കാറുള്ള പേനാക്കത്തി.. ട്രെയിൻ കൊല്ലത്തെത്തി അവിടെ അഞ്ചുമിനിറ്റ് സ്റ്റോപ്പുണ്ട്.. എത്രേം പെട്ടെന്ന് വീടുപിടിച്ചാൽ മതിയെന്നായിരുന്നു അവൾക്.. ട്രെയിൻ നീങ്ങിത്തുടങ്ങിയപ്പോഴേക്കും മുഷിഞ്ഞ വേഷം ധരിച്ചു കുമിഞ്ഞു നാറുന്ന ദുർഗന്ധവും പേറിയൊരാൾ അവളിരിക്കുന്ന ബോഗിയിലേക് ഓടിക്കയറി.. അയാളുടെ രൂപവും ഭാവവും ഇതുവരെയുണ്ടായിരുന്ന ശൂന്യതയെക്കാൾ അവളെ ഭയപ്പെടുത്തി.. കറപുരണ്ട കറുത്തപല്ലുകൾ കാട്ടി വികൃതമായി അയാളവളെ നോക്കിചിരിച്ചു..അവൾ ശ്രദ്ധിക്കാത്തമട്ടിൽ മുഖംതിരിച്ചു...
അത്രയേറെ സീറ്റുകൾ ഒഴിഞ്ഞു കിടന്നിട്ടും അയാൾ അവൾക്കഭിമുഖമായിത്തന്നെ വന്നിരുന്നു.. അയാൾഅടുത്തേക്ക് വന്നപ്പോഴുണ്ടായ ദുർഗന്ധം സഹിക്കാൻവയ്യാതെ തൂവാലകൊണ്ടവൾ മൂക്കുപൊത്തി, അവൾക് ഓക്കാനം വരുന്നുണ്ടായിരുന്നു..
അയാളുടെ കണ്ണുകൾ അവളുടെ ശരീരം മുഴുവൻ ഉഴിയുകയാണെന്നവൾക്കു മനസ്സിലായി.. ഇരുന്നിടത്തുനിന്നും എഴുനേറ്റ് അവൾ വാതിലിനടുത്തുപോയി നിന്നു.. തോളത്തു ഒരു കൈപതിഞ്ഞപ്പോൾ അവൾ ഞെട്ടലോടെ തിരിഞ്ഞുനോക്കി..ചെളികൊണ്ട് മൂടിയ നീണ്ടുകൂർത്ത നഖങ്ങൾ ഉള്ള ഒരു കൈ.. അതെ അതയാളായിരുന്നു.. പെട്ടെന്നവൾ കൈതട്ടിമാറ്റി പുറകിലേക്ക് മാറി.. ഒന്നലറിക്കരയണമെന്നുണ്ടായിരുന്നു പക്ഷെ ശബ്ദം പുറത്തേക്ക് വന്നില്ല.. ബാഗിൽ കത്തിയുണ്ട്.. അതെടുക്കും മുൻപ് അയാളുടെ പിടി അവളുടെമേൽ വീണിരുന്നു... ബലപ്രയോഗത്തിനിടയിൽ അവൾഅയാളെ ആഞ്ഞു തള്ളി.. ബാലൻസ് തെറ്റി അയാൾ ട്രെയിന് പുറത്തേക്ക് തെറിച്ചുവീണു...ഒന്നും നടക്കാത്തപോലെ ട്രെയിൻ നീങ്ങിക്കൊണ്ടേയിരുന്നു.. അവൾവാതുക്കൽ വന്നു ഭീതിയോടെ പുറത്തേക്കു നോക്കി.. അയാൾ തൊട്ടടുത്ത ട്രാക്കിൽ കിടപ്പുണ്ട് അനക്കമില്ലാതെ.. ആ കാഴ്ച കണ്ണിൽ നിന്നും മാഞ്ഞുതുടങ്ങി.ശരീരമാകെ ഒരുതരം വിറയൽ.. അവൾ ടോയ്‌ലെറ്റിൽ കയറി മുഖം കഴുകി.. മേലാസകലം രക്തം കട്ടപിടിച്ചപോലവൾക് തോന്നി.. കുളിക്കണം അഴുക്കുചാലിന്റെ ദുർഗന്ധം വമിക്കുന്ന രക്തക്കറ കഴുകിക്കളയണം ഒരു ഭ്രാന്തിയെപ്പോലെ അവൾ മുഖത്തേക്ക് വെള്ളമൊഴിച്ചുകൊണ്ടിരുന്നു.. കയ്യും മുഖവും കഴുകി തിരികെവന്നു വാതിൽക്കൽ നിന്നു.. അവളുടെ മനസ്സിൽ സൗമ്യയുടെ മുഖം തെളിഞ്ഞുവന്നു.. കൂടെ ഒറ്റക്കയ്യൻ ഗോവിന്ദച്ചാമിയും... ഒരുപക്ഷെ തനിക്കും ആ ഗതി വന്നേനെ എന്നോർത്തപ്പോൾ അവളുടെ ഉള്ളൊന്നുകാളി... ആ ഭ്രാന്തൻ മരിച്ചിട്ടുണ്ടാകും.. മരിക്കട്ടെ അവനെപ്പോലുള്ള ഭ്രാന്തന്മാർ ജീവിച്ചിരിക്കാൻ പാടില്ല... ജീവിച്ചിരുന്നാൽ, ഇനിയും സൗമ്യമാരുണ്ടാകും.. കണ്ണുനീർ തോരാത്ത അമ്മമാരുണ്ടാകും... മരിക്കട്ടവൻ ചതഞ്ഞരഞ്ഞു മരിക്കട്ടെ.. അവൾ തന്റെ കൈകളിലേക്ക് നോക്കി ഇനിയും രക്തം കട്ടപിടിച്ചിരുപ്പുണ്ടോ മരണത്തിന്റെ ഗന്ധമുള്ള രക്തം... തൂവാലകൊണ്ട് അവൾ കൈകൾ വീണ്ടും വീണ്ടും അമർത്തിതുടച്ചു...
ട്രെയിൻ സ്റ്റേഷനുകൾ മാറിമാറി നീങ്ങിയതവളറിഞ്ഞില്ല.. അവൾ വേറൊരു ലോകത്തായിരുന്നു.. ഭയത്തിന്റെ, ഭ്രാന്തൻ ചിന്തകളുടെ ലോകത്ത്.. മോളെ എന്ന വിളികേട്ടപ്പോൾ ഒരു ഞെട്ടലോടെയവളുണർന്നു.. ചിരിച്ചുകൊണ്ട് മുന്നിൽ അമ്മയും അനിയനും.. നീയെന്താടിപെണ്ണേ സ്വപ്നം കാണുവാണോ.. ഇങ്ങോട്ടിറങ്ങിവാ ട്രെയിൻ എടുക്കാനായി.. അവൾക്കിറങ്ങേണ്ട സ്ഥലം എത്തിയെന്നപ്പോഴാണ് അവൾക് മനസ്സിലായത് ട്രെയിനിൽ നിന്നിറങ്ങി അവൾ അമ്മയെ കെട്ടിപ്പിടിച്ചു.. എല്ലാം ഒരു ദുഃസ്വപ്നം പോലെ... അമ്മയോട് പറയണോ.. അമ്മ പേടിക്കും... വേണ്ട പറയേണ്ട.. അവൾ നീങ്ങിത്തുടങ്ങിയ തീവണ്ടിനോക്കി തെല്ലിട നിന്നു.. വാ മോളെ നേരം വൈകി നീ എന്താ തീവണ്ടി കാണാത്തപോലിങ്ങനെ നോക്കി നിൽക്കുന്നത്.. ഒന്നു വേഗം നടക്ക് അമ്മയവളുടെ കൈപിടിച്ചു നടന്നു.. ഭൂമിക്കു വേണ്ടാത്തൊരു വിഷജന്മം കൂടി അവസാനിച്ചു.. അവളുടെ ചുണ്ടിൽ ഗൂഢമായൊരു പുഞ്ചിരി വിടർന്നു കൂടെയാ നുണക്കുഴികളും വിടർന്നു ...
"ഇതൊരു കഥാമാത്രമാണ് എന്ന അവസാന വാക്യം കൂടി എഴുതി അവൾ പോസ്റ്റ്‌ എന്ന ഐക്കണിൽ ക്ലിക്ക് ചെയ്തു.."
എന്താ മോളെയിത് വെളുപ്പിന് തുടങ്ങിയതാണല്ലോ എന്തോന്നാ ഈ ഫോണിലിട്ട് കുത്തുന്നെ.. എണീച്ചുവന്നു ചായകുടി.. അമ്മ പറയുന്നകേട്ടു അവൾ കിടക്കയിൽ നിന്നെഴുന്നേറ്റു ചായയുമായി ഉമ്മറത്തേക്ക് നടന്നു...മുറ്റത്തു പത്രം കിടക്കുന്നു.. എത്ര പറഞ്ഞാലും ആ ചെറുക്കൻ മിറ്റത്തിട്ടേച്ചും പോകും.. അമ്മ പത്രമിടുന്ന പയ്യനെ വഴക്കും പറഞ്ഞു അതെടുത്തു കസേരയിൽ കൊണ്ടുവന്നു വച്ചു.. അവൾ അതെടുത്തു കസേരയിൽ ഇരുന്നു. പത്രംതുറന്നാൽ കൊലയും രാഷ്ട്രീയവും പീഡനങ്ങളും അതൊന്നും വായിക്കാനവൾക്കിഷ്ടല്ല.. ഒരുവിധപ്പെട്ട പെൺപിള്ളേരെല്ലാം സിനിമാപേജും ചരമക്കോളവുമേ വായിക്കാറുള്ളു.. അവൾ ചരമക്കോളം എടുത്തു.. ഒരുപാട് പേരുടെ ചിരിച്ച പാസ്പോർട്ട് സൈസ് ഫോട്ടോയും മരണവിവരങ്ങളും. ആ പേജിനു താഴെയായി ഒരു വാർത്ത അവളെ ആകർഷിച്ചു.. "അജ്ഞാതൻ ട്രൈൻതട്ടി മരിച്ച നിലയിൽ"... കൂടെ കറപുരണ്ട പല്ലുകൾ പുറത്തേക്കുന്തി വായും തുറന്നു കിടക്കുന്നൊരാളുടെ ഫോട്ടോയും..ആ ഫോട്ടോയിലേക്ക് നോക്കി അവളൊന്നു ചിരിച്ചു... ഒരു ഗൂഢമായ പുഞ്ചിരി..അപ്പോൾ അവളുടെ കവിളുകളിലായി നുണക്കുഴികൾ വിടരുന്നുണ്ടായിരുന്നു.....
Dhanyajijesh
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo