Slider

യാത്ര

0

യാത്ര
----------
ചാറ്റൽ മഴ യുടെ തണുപ്പ് കൂടിക്കൂടി വരുന്നു.. റയിൽവേസ്റ്റേഷനിൽ തിരക്ക് തീരെ കുറവായിരുന്നു. അവൾ ബാഗിൽ നിന്നും ഷാൾ എടുത്തു തലയും ചെവിയും മൂടിക്കെട്ടി.. കഴിയുന്നത്ര കുനിഞ്ഞ് മൊബൈലിൽ പരതികൊണ്ടിരുന്നു. കണ്ണുകളിലൂറിവന്ന ജലകണങ്ങൾ ചൂണ്ടുവിരൽ കൊണ്ട് തുടച്ചുമാറ്റി. ഒന്ന് മാറിയിരിക്കാൻ വേണ്ടി അവൾ ചുറ്റും പരതിയെങ്കിലും ഇത്രയും സുരക്ഷിതമായൊരിടം വേറെയില്ലാന്നു അവൾക്കു തോന്നി. ഉള്ളിൽ തിളച്ചു മറിയുന്ന എന്തിനെയോ തണുപ്പിക്കാനെന്നവിധം അവൾ തണുത്ത വെള്ളം ഒന്നോടെ വായിലേക്ക് കമഴ്ത്തി. ബാഗിനുള്ളിൽ നിന്ന് അവൾ എന്തോ പരതിയെടുത്തു.. അതൊരു ചെറിയ പാവക്കുട്ടിയായിരുന്നു. കീചെയിനിൽ തൂങ്ങിയാടുന്ന പാവക്കുട്ടി.. അച്ഛൻ പണ്ടെങ്ങോ തന്ന സമ്മാനം.. സൈക്കിളിൽ തൂക്കിയിട്ട കീച്ചെയിനും സൈക്കിൾ പഠിപ്പിക്കുന്ന അച്ഛനും ഒരു നിമിഷം അവളുടെ മുന്നിൽ വന്നു നിന്ന് മാഞ്ഞുപോയി..
കൈയിലെ വാച്ചിൽ സമയം ഏഴാകുന്നു.
ട്രെയിൻ എട്ടുമണിയാകുമ്പോളേക്കും എത്തും. അവൾ മൊബൈലിൽ ട്രെയിൻ റണ്ണിങ് സ്റ്റാറ്റസ്നോക്കി ഒന്നുകൂടി കൃത്യത ഉറപ്പുവരുത്തി. കൈയിലിരിക്കുന്ന രണ്ടു ടിക്കറ്റുകളും മാറോടു ചേർത്തുവെച്ചു. അവനിതുവരെവന്നില്ല..
ഇനി വരില്ലേ? രാവിലെ അച്ഛനോട് യാത്ര പറഞ്ഞിറങ്ങുമ്പോൾ തന്റെ നിറഞ്ഞ കണ്ണുകൾ അച്ഛൻ കണ്ടിരുന്നോ? അവൻ വന്നില്ല എങ്കിൽ ഇനിയൊരു തിരിച്ചുപോക്കുണ്ടാവില്ല.. മനസ്സിൽ വീണ്ടും വീണ്ടും അവളതു തീരുമാനിച്ചുറപ്പിച്ചു.. സമയം ഏഴേമുക്കാലായി..ഇനിയും ക്ഷമിക്കാൻവയ്യ.ഫോൺ ചെയ്യരുതെന്ന് അവൻ പറഞ്ഞതാണ്. എന്നാലും ഇനിയും കാത്തിരിക്കാൻ വയ്യ. മറുതലക്കൽ ഫോൺ റിങ് ചെയ്യുന്നുണ്ട്. ആരും എടുക്കുന്നില്ല.. ജീവിതമാണെങ്കിലും മരണമാണെങ്കിലും അത് ഈ തീവണ്ടിയെ സാക്ഷിയാക്കിയായിരിക്കും.. ട്രെയിൻ ഏതാനും നിമിഷങ്ങൾക്കകം വന്നെത്തിച്ചേരുമെന്ന അന്നൗൺസ്‌മെന്റ് കേട്ടതും ഒരു മിന്നൽ പിണർ അവളുടെ വയറിനുള്ളിലൂടെ കഴുത്തിനുപിന്നിൽ വന്നു നിന്നു. അവനെ ഒന്നുകൂടി വിളിച്ചു നോക്കി.. ഫോൺ സ്വിച്ചഡ് ഓഫ്.
അവൾ ഫോൺ റെയിൽ പാളത്തിലേക്ക് വലിച്ചെറിഞ്ഞു.. അച്ഛൻ ഇപ്പോൾ തന്നെ കാണാതെ അലയുന്നുന്നുണ്ടാകും. ഇന്നലെ തന്റെ പതിനെട്ടാം പിറന്നാളിന് തന്ന ചെറിയ സമ്മാനപ്പൊതി!!.. അതിലെന്തായിരിക്കും.. അവനോടൊത്തുള്ള യാത്ര സ്വപ്നം കണ്ടുകൂട്ടുന്നതിനിടയിൽ അതൊന്നു തുറന്നുനോക്കാൻ പോലും തോന്നിയില്ല. മരിക്കും മുൻപ് അതൊന്നു കാണണം.
ട്രെയിൻ സ്റ്റേഷനിൽ വന്നു നിന്നു. എന്തോ തീരുമാനിച്ചുറപ്പിച്ച ശേഷം അവളതിൽ കയറി.
ട്രെയിൻ സ്റ്റേഷൻ വിട്ടു. അവളുടെ മനസ്സിൽ നിറയെ അച്ഛനായിരുന്നു. അമ്മയില്ലാതെ തന്നെ വളർത്തിയ അച്ഛൻ.. ഒരിക്കലും തന്നെ വേദനിപ്പിക്കാത്ത അച്ഛൻ.. ഇപ്പോൾ താനിതാ അച്ഛനെ വേദനിപ്പിയ്ക്കാൻ പോകുന്നു. മനസ്സുകൊണ്ട് അവൾ അച്ഛനോട് മാപ്പുചോദിച്ചു. ഇനിയും ഒരു ജന്മമുണ്ടെങ്കിൽ ആ അച്ഛന്റെ മകളായി നല്ലൊരു കുട്ടിയായി ജീവിക്കണം. അത്രയു ഓർത്തപ്പോൾ അവൾക്കു നിയന്ത്രിക്കാനായില്ല. പൊട്ടിക്കരഞ്ഞുപോയി.
കൂകിപ്പായുന്ന ട്രെയിനിന്റെ വാതിലിനടുത്ത്
അവൾ മരണവും കാത്തുനിന്നു. മരിക്കും മുൻപ് അച്ഛൻ തന്ന സമ്മാനം ഒന്ന് കാണണം. അവൾ വാതിൽ ചാരിനിന്നു ജീൻസിന്റെ പോക്കറ്റിൽ നിന്നും ആ പൊതി എടുത്തു. മഞ്ഞ വർണ്ണക്കടലാസിൽ പൊതിഞ്ഞ എന്തോ ഒന്ന്!!.. അവളതു തുറന്നു.. അതിനുള്ളിൽ ഒരു വെള്ളക്കൽ മോതിരം.. കൂടെ ഒരു കുറിപ്പും.. അരണ്ട വെളിച്ചത്തിൽ അവളതു വായിച്ചു.. "ആരുമില്ലഎന്ന് തോന്നുമ്പോൾ മോൾ അച്ഛനടുത്തേക്കു വരണം.. അച്ഛന് വേറാരുമില്ല.." വെറും രണ്ടു വരികൾ..
തോളിൽ അമർന്ന കൈത്തലം!! ..അവൾ തിരിഞ്ഞു നോക്കി.. ചിരിച്ചുകൊണ്ട് നിൽക്കുന്ന അച്ഛൻ.. പിറകിൽ കള്ളനെപ്പോലെ പതുങ്ങിനിൽക്കുന്ന അവൻ.. അച്ഛന്റെ മാറിൽ വീണു അവൾ പൊട്ടിക്കരയുമ്പോൾ അച്ഛൻ ചിരിച്ചുകൊണ്ട് അവനെയും മാറോടു ചേർക്കുന്നുണ്ടായിരുന്നു

uma 
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo