Slider

ഹരിശ്രീ...

0

ഹരിശ്രീ...

ഇന്നാണ് ഇവിടെ സ്ക്കൂളുകൾ തുറന്നത്‌.
കാലവർഷം ശക്തി പ്രാപിച്ചതും ഇന്നു തന്നെ...
പുലർച്ചെ മുതൽ തുടങ്ങി, നിർത്താത്ത മഴ !!
പുത്തനുടുപ്പും ബാഗും വർണ്ണക്കുടകളുമായി ഒരുങ്ങി നിൽക്കുന്ന കുഞ്ഞുങ്ങളെ ബുദ്ധിമുട്ടിയ്ക്കാനായി ഘോരഘോരം പെയ്തു തിമിർക്കുകയാണ് മഴ, രൗദ്ര മഴ!"
അമ്മമാരുടെ നെഞ്ചിൽ തീയാണ്.
മഴയെ ശപിയ്ക്കുന്നു പലരും.
സ്ക്കൂൾ ബസ്സിലും ഓട്ടോയിലും പോകുന്ന കുട്ടികൾക്ക് വല്ല്യ പ്രശ്നമില്ല.
കാൽനടക്കാരുടെ കാര്യം കഷ്ടം.
യൂണിഫോമിലേയ്ക്ക് മഴവെള്ളം തെറിപ്പിച്ചു കൊണ്ട് യാതൊരു ദാക്ഷിണ്യവുമില്ലാതെ കടന്നു പോകുന്ന വാഹനങ്ങളെ നിസ്സഹായതയോടെ നോക്കി നിൽക്കുന്ന കുട്ടികൾ........ ശരിയ്ക്കും സങ്കടക്കാഴ്ച്ച.....
അതിനിടയിൽ ചില കൗതുകരംഗങ്ങൾ...
അടുത്തുള്ള LP സ്ക്കൂളിലേയ്ക്ക് കുഞ്ഞുങ്ങളുടെ (വിദ്യാർത്ഥികൾ) കയ്യും പിടിച്ചു നടന്നു പോകുന്ന അദ്ധ്യാപികമാർ.......
നാട്ടിൻ പുറങ്ങളിൽ മാത്രം കാണാൻ കഴിയുന്ന ഓമനക്കാഴ്ച്ചകൾ.....
അദ്ധ്യാപകരും വിദ്യാർത്ഥികളും തമ്മിൽ പവിത്രമായ ഒരാത്മബന്ധം ഉടലെടുക്കുന്നത് ഇത്തരം വിദ്യാലയ യാത്രയ്ക്കിടയിൽ ആയിരിയ്ക്കും.
ടീച്ചർമാരുടെ വീടുകളുടെ ചുറ്റുവട്ടത്തൊക്കെ താമസിയ്ക്കുന്ന ഇടത്തരക്കാരും നിർദ്ധനരുമായ മാതാപിതാക്കൾക്ക് വലിയൊരു ആശ്വാസമാണവർ......
ഒരു നാലരപതിറ്റാണ്ടു പുറകിലേക്ക് മറിഞ്ഞു മറിഞ്ഞു പോയി എന്റെ ഓർമ്മത്താളുകൾ......
ഓർമ്മപുസ്തകത്തിന്റെ ആദ്യപേജിൽ ശാന്തടീച്ചറുടെ ചിരിയ്ക്കുന്ന മുഖം. !
അക്ഷരാഭ്യാസം എന്ന'അഭ്യാസ'ത്തിന്റെ ഹരിശ്രീ കുറിച്ചു തന്ന ടീച്ചർ.
ഞങ്ങളുടെ തറവാടിന്റെ നാലഞ്ചു വീടുകൾ അപ്പുറത്തായിരുന്നു ടീച്ചറുടെ വീട്.
അന്ന് lkg, ukg ഒന്നുമില്ല.
അഞ്ചാം വയസ്സിൽ നേരെ ഒന്നാം ക്ലാസ്സിലാണ് കുട്ടികളെ കൊണ്ടു പോയി ചേർക്കുക.
അതിന്റെ മുന്നോടിയാണ് നാലാം വയസ്സിലെ ഈ അഭ്യാസങ്ങൾ.
അതു കഴിയുമ്പോഴേയ്ക്കും മലയാളത്തിലെ അമ്പത്തൊന്നക്ഷരങ്ങൾ,
തറയായും പറയായും പനയായും പിന്നെ പറവയായും പൂച്ചയായും ഒക്കെ രൂപാന്തരം പ്രാപിച്ചു മനസ്സിന്റെ കണ്ണാടിയിൽ പതിയും.
പിന്നെ സ്ക്കൂളിലൊക്ക ചേർന്നു കുറേ കഴിയുമ്പോൾ 'കുഞ്ചിയമ്മയ്ക്കഞ്ചു മക്കളാണേ' ' പ്രാവേ പ്രാവേ പോകരുതേ'
എന്നൊക്കെയുള്ള കുട്ടിക്കവിതകളിലൂടെ വളർന്നു വളർന്ന്, പടർന്നു പന്തലിച്ചു അക്ഷരങ്ങൾ ജീവിതത്തിനു താങ്ങും തണലുമായിത്തീരുന്നു........
'റ' എന്ന അക്ഷരമാണ് ജീവിതത്തിൽ ആദ്യമായി എഴുതാൻ പഠിച്ചതെന്നാണ് എന്റെ ഓർമ്മ.
എന്റെ കുഞ്ഞിക്കൈകൾ നോവിയ്ക്കാതെ പിടിച്ചു, സ്ലേറ്റിൽ ശാന്തട്ടീച്ചർ വരച്ചു കാട്ടിയ ആ അക്ഷര രൂപം ഇന്നും എന്റെ മനസ്സിന്റെ തിരുമുറ്റത്ത് തെളിമയോടെ നിൽപ്പുണ്ട്.
ഒപ്പം ടീച്ചറിന്റെ സ്നേഹമുഖവും.
ഉയരം കുറഞ്ഞു ഒരു ഇരുനിറക്കാരിയായിരുന്നു ടീച്ചർ. ഒത്തിരി കുഞ്ഞുകഥകൾ പറഞ്ഞു തരുമായിരുന്നു..
പക്ഷേ കഥ കേൾക്കുന്നതിനേക്കാൾ എനിക്കിഷ്ടം സ്ലേറ്റിൽ എഴുതിപ്പഠിയ്ക്കാനായിരുന്നു. ഓരോ അക്ഷരവും എഴുതിപ്പഠിച്ചു, സ്ലേറ്റ് നിറയുമ്പോൾ മഷിത്തണ്ട് കൊണ്ടു മായ്ച്ച്..... വീണ്ടും എഴുതി.......
ജീവിതത്തിൽ ഞാനേറ്റവും കൂടുതൽ സ്നേഹിച്ചിട്ടുള്ളത് അക്ഷരങ്ങളെയാണെന്നു തോന്നുന്നു.
ബാപ്പ എന്ന വാക്ക് എഴുതാൻ പഠിച്ചപ്പോൾ, സന്തോഷം കൊണ്ടു തുള്ളിച്ചാടിയത്, ഇന്നലെയെന്ന പോലെ ഞാനോർക്കുന്നു.
ജീവിതത്തിൽ എന്നെ അത്രയധികം, അക്ഷരങ്ങളോട് ചേർത്തു നിർത്തിയത്, വലിയ വായനക്കാരനായിരുന്ന എന്റെ പിതാവ് തന്നെയാണ്.
അമ്മയെന്നാണ് ആദ്യം പഠിയ്ക്കെണ്ടത് എന്നു ടീച്ചർ പറഞ്ഞപ്പോൾ, വേണ്ട എനിക്ക് ബാപ്പ എന്നു പഠിച്ചാൽ മതി എന്നു പറഞ്ഞ ശാഠ്യക്കാരിക്കുട്ടിയെ ഒരു പതിനൊന്നു വർഷങ്ങൾ മുമ്പു വരെ ടീച്ചർ ഓർത്തുവച്ചിരുന്നു...
പുസ്തകങ്ങളോടു കൂട്ടു ചേരുമ്പോഴുള്ള സന്തോഷമാണ് ഒരിക്കലും നശിയ്ക്കാത്ത
സന്തോഷം എന്നു വളരുംതോറും ഞാൻ മനസ്സിലാക്കി.
കുട്ടിക്കാലത്ത്, എനിയ്ക്ക് പുസ്തകങ്ങൾ സമ്മാനമായി തന്നിരുന്ന, വാപ്പയുടെ സുഹൃത്തുക്കളെ പ്രത്യേകിച്ച് ഉണ്ണിയങ്കിളിനെ (ഉണ്ണികൃഷ്ണൻ പുത്തൂർ -ഗുരുവായൂരിന്റെ സ്വന്തം എഴുത്തുകാരൻ)ദൈവതുല്യരായിട്ടാണ് ഞാൻ കണ്ടിരുന്നത്.
അക്ഷരങ്ങൾ എനിക്ക് അത്രമേൽ പ്രിയങ്കരങ്ങളാണ്.
ആ വിസ്മയലോകത്തേക്ക് എന്നെ ആദ്യം
കൈ പിടിച്ചു നടത്തിയ ശാന്തടീച്ചറിനെ ഇന്നും ഞാൻ നന്ദിയോടെ സ്മരിക്കുന്നു.
ടീച്ചർ ഇപ്പോൾ എവിടെയാണെന്ന് എനിയ്ക്കറിയില്ല, മകന്റെ കൂടെ പുറത്തു എവിടെയോ ആണെന്ന് ഒരിയ്ക്കൽ ആരോ പറഞ്ഞു കേട്ടു......
എവിടെയാണെങ്കിലും സുഖംമായിരിക്കട്ടെ എന്നു ഞാൻ പ്രാർത്ഥിയ്ക്കുന്നു.
അക്ഷരങ്ങൾ എന്നിൽ തീർത്ത വർണ്ണവിസ്മയങ്ങൾ അത്രയ്ക്ക് വലുതാണ്‌....... ടീച്ചറും........
എന്റെ അക്ഷരശ്രീക്കോവിലിലേ ആ നന്മ വിഗ്രഹത്തിനു ഹൃദയം കൊണ്ടു കൂപ്പു കൈ......

Sajna
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo