Slider

അങ്കിൾ - ഒരു യാത്രയിലൂടെ നൽകുന്ന സാമൂഹ്യപാഠം

0

******** സജി വർഗീസ്**************
അങ്കിൾ ആർഭാടങ്ങളോ കൃത്രിമ കാഴ്ചകളോ ഒച്ചയും ബഹളങ്ങളോ ഇല്ലാത്ത ചലച്ചിത്രമാണ്. തുടക്കം മുതൽ അവസാനം വരെ ഒഴുക്കോടെയുള്ള യാത്ര. ഊട്ടിയിൽ എഞ്ചിനീയറിങ്ങിന പഠിക്കുന്ന ശ്രുതിക്ക് അവിടെ അപ്രതീക്ഷിതമായി ഉണ്ടായ വിദ്യാർത്ഥി പ്രക്ഷോഭത്തെ തുടർന്ന് കോളേജ് അടച്ചു പൂട്ടിയപ്പോൾ തിരികെ തന്റെ കോഴിക്കോടേക്ക് വരുവാൻ വാഹനം കിട്ടാതെ നിൽക്കുമ്പോൾ അതുവഴി കടന്നു പോയ കെ.കെ കാണുകയും അവളെ തന്റെ വാഹനത്തിൽ കയറ്റുകയും ചെയ്യുന്നിടത്തു നിന്ന് കഥ ആരംഭിക്കുകയും ശ്രുതിയുടെ അച്ഛൻ വിജയന് തന്റെ കൂട്ടുകാരനായ കെ.കെയുടെ സ്വഭാവം അറിയുന്ന ആളാണ്.കെ.കെയ്ക്ക് സ്ത്രീകളുമായുള്ള ബന്ധം അറിയുന്ന വിജയന് തന്റെ മകൾ അയാളുടെ കൂടെ രാത്രിയിൽ വനത്തിലൂടെയുള്ള യാത്രയിൽ അവളുടെ സുരക്ഷിതത്വത്തെക്കുറിച്ചുള്ള ആശങ്കയും കെ.കെയും ശ്രുതിയും യാത്രയ്ക്കിടയിൽ രസകരമായ പല അനുഭവങ്ങൾ പങ്കു വയ്ക്കുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
മമ്മൂട്ടിയെന്ന കെ.കെ.യും ശ്രുതിയും കാറിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോൾ സംഭവിക്കുന്നതെന്ത്.? ശ്രുതിയുടെ അച്ഛനായ വിജയന്റെ ആശങ്ക ശരിയാണോ.? യാത്രയ്ക്കിടയിൽ കെ.കെ.ശ്രുതിയ്ക്ക് കാട്ടുഞാവൽപ്പഴം വാങ്ങി കൊടുക്കുന്നതും.. ഇതാണ് നല്ല വൈൾഡ് സ്ട്രോബറിയെന്ന് പറയുമ്പോഴും പ്രേക്ഷകരുടെ ഉള്ളിൽ ആശങ്കയുണർത്തുന്നുണ്ട്. യാത്രയ്ക്കിടയിൽ കെ.കെ ശ്രുതിയുടെ മനോഹരമായ ചിത്രങ്ങൾ ക്യാമറയിൽ ഒപ്പിയെടുക്കുമ്പോഴും അവർ തമ്മിലുള്ള സെൽഫിയെടുക്കലുമെല്ലാം പ്രേക്ഷകരുടെ ഉള്ളിൽ ഒരു അങ്കലാപ്പ് സൃഷ്ടിക്കുവാൻ തിരക്കഥാകൃത്തിനും സംവിധായകനും കഴിഞ്ഞിട്ടുണ്ട്. ചെക്ക് പോസ്റ്റ് അടച്ചതിനാൽ ഒരു രാത്രിയിൽ അവർ തമിഴ് കുടുംബത്തോടൊപ്പം കഴിയുമ്പോൾ എന്തെങ്കിലും അരുതാത്തത് സംഭവിക്കുമോയെന്ന തോന്നലുംപ്രേക്ഷകരിൽ ജനിപ്പിയ്ക്കുവാൻ സിനിമയ്ക്ക് കഴിഞ്ഞിട്ടുണ്ട്.ഇതോടൊപ്പം തന്നെ കോഴിക്കോടിന്റെ നല്ല മനസ്സും സിനിമയിലൂടെ കാണിക്കുന്നു.
വിജയന്റെ അയൽക്കാരും കെ .പി എ സി ലളിതയുടെ അമ്മച്ചിയും കൈലാഷിന്റെ നെൽസൺ എന്ന കഥാപാത്രവും ഇവിടെ അവശ്യമുണ്ടോയെന്ന ചോദ്യം ഉയർന്നേക്കാം. എന്നാൽ പ്രേക്ഷകർക്ക് കെ.കെ.യോടൊപ്പം ശ്രുതിയുടെ യാത്രയിൽ ഉണ്ടാകുന്ന ആകാംക്ഷയും ടെൻഷനും കുറയ്ക്കുവാൻ ഈ കഥാപാത്രങ്ങൾ ഉണ്ടാകുക വഴി സാധിച്ചിട്ടുണ്ട്. മകന്റെ ഭാര്യയുടെ പ്രസവത്തിന് മകൻ ആശുപത്രിയിൽ ആകയാലാണ് അമ്മച്ചിയെ നെൽസൺ വിജയന്റെ വീട്ടിലാക്കുന്നത്. പെൺകുട്ടികളെ എത്ര നല്ല ഫ്രണ്ടായാലും കൊള്ളാം അന്യരോടൊത്ത് യാത്ര ചെയ്യുവാൻ അനുവദിക്കുന്നത് നല്ലതല്ലെന്ന കെ.പി എ സി ലളിതയുടെ അമ്മച്ചിയെന്ന കഥാപാത്രം പറയുന്നത് വിജയനിൽ മാനസിക സമ്മർദം കൂട്ടുന്നുണ്ട്.കെ.കെയുടെ ചില പഴയകാല പെൺകൂട്ടുകെട്ടുകൾ വിജയൻ ആലോചിക്കുകയും ചെയ്യുന്നുണ്ട്. ഇവിടെ വിജയന്റെ ഭാര്യയായി അഭിനയിച്ച മുത്തുമണി അസാമാന്യ പ്രകടനം ആണ് ചിത്രത്തിന്റെ അവസാന ഭാഗത്ത് കാഴ്ചവച്ചത്.മൊബൈലിൽ ഫോട്ടോപകർത്താനെത്തുന്ന സദാചാര ആൾക്കൂട്ടത്തിനു നേരെ ശ്രുതിയെ പിടിച്ചു നിർത്തി മുത്തുമണി യുടെ ലക്ഷ്മിയെന്ന കഥാപാത്രം നടത്തുന്ന വെല്ലുവിളി ഇന്നത്തെ എന്തിനും ഏതിനും മൊബൈലിൽ ചിത്രങ്ങളെടുത്ത് യാഥാർത്ഥ്യം മനസ്സിലാക്കാതെ പ്രചരിപ്പിക്കുന്നവരുടെ മുഖത്തേക്കുള്ള കാർക്കിച്ചു തുപ്പലാണ്
.വിജയന് കെ.കെയുടെ സ്വഭാവം അറിയുന്നത് കൊണ്ട് മകൾ അയാളോടൊത്തുളള യാത്രയിൽ ഉള്ള ടെൻഷനും തന്റെ സുഹൃത്തിന്റെ സ്വഭാവദൂഷ്യം ഭാര്യയോടെങ്ങനെ തുറന്നു പറയുമെന്ന ചിന്തയിലും നിൽക്കുമ്പോൾ അയാളുടെ ടെൻഷൻ കുറയ്ക്കുവാൻ ലക്ഷ്മി (മുത്തുമണി ) ശ്രമിയ്ക്കുന്നുണ്ട്. രാത്രിയിൽ ഉറക്കം വരാതെ വിജയൻ കിടക്കുമ്പോൾ ലക്ഷ്മി പറയുന്നുണ്ട് ഞാനും ഒരമ്മയല്ലേ വിജയേട്ടായെന്ന സംഭാഷണത്തിൽ തന്നെ തന്റെ മകളെക്കുറിച്ച് ഏതൊരമ്മയ്ക്കുമുള്ള ആശങ്ക അവർക്കും ഉണ്ടെന്ന് മനസ്സിലാക്കുവാൻ സാധിക്കും. ഒരാണും പെണ്ണും ഒരുമിച്ച് എവിടെയെങ്കിലും കണ്ടാൽ സദാചാര വാദികളുടെ കുരു പൊട്ടലിനെ സിനിമയിലൂടെ നിശിതമായ് വിമർശിക്കുന്നുണ്ട്. ആൾക്കൂട്ടത്തിന്റെ വിചാരണയ്ക്കനുസരിച്ച് കാര്യങ്ങൾ തീരുമാനിക്കുന്ന പോലീസ് സംവിധാനത്തെയും തുറന്നു കാട്ടുന്നു.
മമ്മൂട്ടിയുടെ കെ.കെ.യെന്ന കഥാപാത്രം പ്രേക്ഷകരെ മുഷിപ്പില്ലാതെ മുന്നോട്ട് നയിക്കുന്നുണ്ട്. അമാനുഷിക കഥാപാത്രമല്ലാതെ ആഢംബര ജീവിതവും ഡിവോഴ്സിയായ അത്യാവശ്യം ചുറ്റിക്കളിയുള്ള കൃഷ്ണകുമാർ മേനോൻ (കെ.കെ ) എന്ന കഥാപാത്രം മമ്മൂട്ടിയുടെ കൈകളിൽ ഭദ്രമാണ്. അടക്കിപ്പിടിച്ച അഭിനയത്തിന്റെ ഊഷ്മളതയാണ് മമ്മൂട്ടി കെ.കെയെന്ന കഥാപാത്രത്തിലൂടെ കാഴ്ചവച്ചത്. വളരെയധികം റിയലിസ്റ്റിക്കായി കെ.കെയെന്നകഥാപാത്രം പ്രേക്ഷകരുടെ മുന്നിലെത്തിക്കുവാൻ മെഗാസ്റ്റാറിന് കഴിഞ്ഞിട്ടുണ്ട്. വിജയൻ എന്ന കഥാപാത്രത്തിലൂടെ ജോയ് മാത്യുവിന്റെ അഭിനയവും എടുത്തു പറയേണ്ടിയിരിക്കുന്നു.കെ.കെയുടെ പരസ്ത്രീ ബന്ധത്തെ കള്ളുകുടി സദസുകളിൽ തമാശയായ് കാണുന്ന വിജയൻ തന്റെ മകൾ കെ.കെ യോടൊപ്പം യാത്ര ചെയ്യുമ്പോൾ ആശങ്കാകുലനാകുന്നതിൽ നിന്നും മനുഷ്യരുടെ സഹജമായ സ്വഭാവം ആണ് ചിത്രത്തിലൂടെ കാണിക്കുന്നത്. തന്റെ മകൾ തന്റെ അച്ഛന്റെ അടുത്ത സുഹൃത്തിനോടൊപ്പം ഒരു രാത്രിയിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതിൽ മാതാപിതാക്കൾക്കുണ്ടാകുന്ന ആകുലത ( വിജയൻ - ലക്ഷ്മി ദമ്പതികൾക്ക് ) ഒരു ഭാഗത്തും സമാന്തരമായ് കെ.കെയും ശ്രുതിയും തമ്മിലുള്ള കാർ യാത്രയിലൂടെയുമാണ് ചിത്രം നീങ്ങുന്നത്. എത്ര നല്ല സുഹൃത്തായാലും അന്യപുരുഷനോടൊത്ത് ഒറ്റയ്ക്ക്ക്ക് വിജനമായ സാഹചര്യത്തിൽ കഴിയുവാൻ അനുവദിക്കരുതെന്നു തന്നെയാണ് ചിത്രത്തിൽ ഒളിഞ്ഞിരിക്കുന്ന സന്ദേശം. കൂടാതെ ശ്രുതിയുടെ കൂട്ടുകാരനിൽ നിന്നും കെ.കെ കഞ്ചാവു പൊതി കണ്ടെടുക്കുന്നതിനാൽ കാറിൽ നിന്നും പുറത്താക്കുന്നതിലൂടെ കലാലയ സൗഹൃദത്തിലെ ചതിക്കുഴികളെയും കാട്ടിത്തരുന്നുണ്ട്.
ചിത്രത്തിൽ ശ്രുതി കെ.കെ യോട് പറയുന്നുണ്ട് നിങ്ങൾ എന്നെ കുട്ടീ എന്നു വിളിക്കേണ്ട, എനിക്കൊരു പേരുണ്ട് ശ്രുതി അങ്ങനെവിളിച്ചാൽ മതിയെന്ന്. ഈയൊരു സംഭാഷണത്തിൽ നിന്നും വായിച്ചെടുക്കാവുന്നത് കെ.കെ.താല്പര്യപ്പെട്ടിരുന്നുവെങ്കിൽ ശ്രുതി പ്രായത്തിന്റെ ആവേശത്തിൽ എടുത്തു ചാടുമെന്ന കാര്യം പറയാതെ പറഞ്ഞിരിക്കുന്നു. കെ.കെ റിസോർട്ടിൽ താമസിക്കുവാനുള്ള തീരുമാനം മാറ്റുന്നതും തേയിലത്തോട്ടത്തിലെ തൊഴിലാളി യൂണിയൻ നേതാവിന്റെ കുടുംബത്തിന്റെകൂടെ ആ രാത്രി താമസിക്കുവാനുള്ള തീരുമാനം എടുക്കുന്നതും കൂടി ഇതുമായ് കൂട്ടി വായിക്കണം.
ആൾക്കൂട്ട സദാചാര പോലീസിനെയും ആൾക്കൂട്ടവയലൻസിനെയും നിശിതമായ് വിമർശിക്കുന്ന സിനിമയാണിത്. മമ്മൂട്ടിയെന്ന കഥാപാത്രത്തെ പ്രേക്ഷകർ എന്നും പോസിറ്റീവായ് മാത്രമേ കാണുകയുള്ളൂവെന്നത് ചിത്രത്തിൽ തിരക്കഥാകൃത്തും സംവിധായകനും ഉദ്ദേശിക്കുന്ന തീവ്രതയിൽ ആശങ്കയിലാഴ്ത്തുവാൻ കഴിഞ്ഞോയെന്ന ചോദ്യവും ഉയരുന്നുണ്ട് .എന്നാൽ കെ.കെയും ശ്രുതിയും തമ്മിലുള്ള യാത്രയിലുടനീളമുള്ള ചില മുഹൂർത്തങ്ങളിലൂടെ അത് മറികടക്കുവാനും പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുവാനും ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്. കെ.കെ യോടൊപ്പമുള്ള ശ്രുതിയുടെ യാത്രയിൽ സംഭവിക്കുന്നതെന്ത്? കെ.കെയെന്ന ജീവിതം ആഘോഷിച്ച ,കണ്ടു മടുത്ത ആളുടെ കൂടെയായതിനാൽ ശ്രുതി സുരക്ഷിത യായിരുന്നോ? ശ്രുതിയുടെ അച്ഛനായ വിജയന്റെ ഭയം യഥാർത്ഥത്തിൽ സംഭവിക്കുമോ? മമ്മൂട്ടിയുടെ കെ.കെയെന്ന കഥാപാത്രം വില്ലനോ? അതോ നായകനോ?ഇതിനുള്ള ഉത്തരം ലഭിക്കാനായ് എല്ലാവരും കുടുംബസമേതം കാണേണ്ട സിനിമയാണ് അങ്കിൾ.ശ്രുതിയെന്ന കഥാപാത്രമായ് അഭിനയിച്ച കാർത്തിക മുരളിയുടെ അഭിനയം എടുത്തു പറയേണ്ടിയിരിക്കുന്നു. വളരെ സ്വാഭാവികമായ് അനായാസമുള്ള ആഭിനയ മുഹൂർത്തങ്ങളാണ് കാർത്തിക മുരളി കാഴ്ചവച്ചത്.ചിത്രത്തിലുടനീളം മനോഹരമായ ദൃശ്യങ്ങൾ കാണുന്നതിലൂടെ അഴകപ്പന്റെ ഛായാഗ്രഹണ മികവ് എടുത്തു പറയേണ്ടിയിരിക്കുന്നു.
മനോഹരമായ പശ്ചാാത്തലസംഗീതവും ബിജിബാലിന്റെ ഈണത്തിൽ കള്ളുകുടി സദസ്സിൽ എല്ലാവർക്കും പാടുവാൻ പറ്റിയ പാട്ടായ മമ്മൂട്ടി പാടുന്ന എന്താ ജോൺസാ കള്ളില്ലേയെന്ന പാട്ടും, എല്ലാം കൂടി ഒത്തുചേർന്നപ്പോൾ മനോഹരമായ ഒരു യാത്രയാണ് അങ്കിൾ എന്ന സിനിമ. മേഘനാദൻ, സുരേഷ് കൃഷ്ണ, ഫോട്ടോഗ്രാഫറിലെ മണി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. അങ്കിൾ എന്ന സിനിമയെ ഒറ്റവരിക്കഥയിലെ സാമൂഹ്യപാഠം എന്ന് വിശേഷിപ്പിക്കാം. ജോയ് മാത്യുവിന്റെ കഥയും തിരക്കഥയും നവാഗതനായ ഗിരീഷ് ദാമോദറിന്റെ സംവിധാനമികവോടും കൂടിയ ചിത്രമായ അങ്കിളിന്റെ ഊട്ടിയിൽ നിന്നും കോഴിക്കോടേക്കുള്ള യാത്രയ്ക്കായ് നിങ്ങളും കുടുംബസമേതം തിയ്യേറ്ററിലെത്തൂ.
സജി വർഗീസ്
Copyright protected
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo