Slider

"ഒറ്റപ്പെട്ടവർ "

0
Image may contain: 1 person

' ഡാ... നിനക്ക് ആരെയെങ്കിലും പ്രേമിച്ചൂടെ?
അല്ലെങ്കിൽ എവിടേക്കെങ്കിലും ടൂർപോയി അടിച്ചുപൊളിക്കു . ഇഷ്ടംപോലെ കാശുണ്ടല്ലോ ...
നീയെന്തിനാ ഇങ്ങനെ ഒറ്റയാനായി നടക്കുന്നത് ?
കൂട്ടുകാരന്റെ ആ ചോദ്യത്തിന് മറുപടിയായി, ചുണ്ടുകൾ ഇടത് വശത്തേക്ക് അല്പമൊന്നുകോട്ടി, പല്ലുകൾ വെളിയിൽ കാണിക്കാതെ, അയാളൊന്ന് ചിരിച്ചു.
അതെ അടിച്ചുപൊളിക്കണം, എങ്ങനെ?
ചോദ്യം ഉള്ളിൽക്കിടന്നലഞ്ഞു. ചില്ലുകുപ്പിയിലിട്ടുവച്ച മഞ്ചാടിമണികൾ, അറിയാതെ കൈതട്ടിത്താഴെവീണു പൊട്ടിച്ചിതറിയപോലെ, ഉടഞ്ഞുപോയ സ്വപ്നങ്ങൾ .
സ്വപ്നങ്ങളെയെല്ലാം യാഥാർത്ഥ്യമാക്കാൻ രാപ്പകൽ ചോര വിയർപ്പാക്കി അദ്ധ്വാനിച്ചതും അതിനുതന്നെ. പരാതിയില്ലാത്തവിധം മക്കളെ നല്ല നിലയിലെത്തിക്കണം,ഭാര്യയോടൊന്നിച്ച് സമാധാനത്തോടെയും സന്തോഷത്തോടെയും ശിഷ്ടജീവിതം നയിക്കണം ഇതുമാത്രമായിരുന്നു ചിന്ത.
വിയർപ്പിന്റെ ഓരോ നെന്മണിയിലും നാളേക്കുള്ള അന്നത്തെ കണ്ടു.
വൈകുന്നേരങ്ങളിൽ ക്ഷീണിച്ചു വിയർത്തു വരുമ്പോൾ, കുളിച്ചു കുറിയിട്ട് ,നെറുകയിൽ സിന്ദൂരം ചാർത്തി, വൃത്തിയോടെ തന്റെവരവ് കാത്തുനില്ക്കുന്ന ഒരുപെണ്ണ് ,
ഉമ്മറപ്പടി കടന്നകത്തേക്കു കയറുമ്പോൾ , കൈയിൽ കരുതിയ വീട്ടുസാധനങ്ങൾക്കായി അവൾ കൈനീട്ടും. ആ സമയത്ത്‌ അവളുടെ കുറുമ്പുകാണാൻ വേണ്ടി,
'ശ്ശോ.... രാവിലെ നീ പറഞ്ഞസാധനം വാങ്ങിക്കാൻ മറന്നു പോയല്ലോയെന്നു വെറുതെ പറയുക, അപ്പോൾ അവളുടെ മുഖത്തുണ്ടാകുന്ന കുശുമ്പ്, പിന്നെയാസാധനം കൊണ്ടുവന്നിട്ടുണ്ട് എന്നറിയുമ്പോൾ അവളുടെ മുഖത്തുണ്ടാകുന്ന സന്തോഷം ,
അല്ലെങ്കിലും നിങ്ങളുടെ അച്ഛനിങ്ങനെയാടാ, എന്നെ പറ്റിക്കാനായിട്ട് എന്നുപറഞ്ഞവൾ നടന്നകലുന്നത് നോക്കിയിരിക്കണം,
പിന്നെ ഒന്നിച്ചിരുന്നുള്ള കാപ്പി കുടിയിൽ അവൾപറയുന്ന നാട്ടിലെ വിശേഷങ്ങളെല്ലാം കേട്ടിരിക്കണം, രാത്രിയിൽ അതുവരെയുണ്ടായ എല്ലാ ക്ഷീണത്തെയുംമറന്ന് ചുടുചുംബനത്താലവളെ ചേർത്തുനിർത്തി , ഒന്നായലിഞ്ഞ് തളർന്നുറങ്ങണം.
അതിരാവിലെ എഴുന്നേറ്റ് അവളോടൊന്നിച്ചൊരു പ്രഭാതസവാരി ,പിന്നെ അവൾക്ക് സഹായമായി അടുക്കളയിൽ അവളോടൊപ്പം.
അതുകഴിഞ്ഞ് ഓഫീസിലേക്കുള്ള ഒരുക്കങ്ങൾക്കിടയിൽ പാന്റിനു ചേരുന്ന ഷർട്ട് ഏതാണെന്ന് അടുത്തുവന്നു അഭിപ്രായം പറയുന്ന അവൾ, അല്ലെങ്കിൽ തിടുക്കത്തിൽ ഇടുമ്പോൾ ഓർഡർ തെറ്റിപ്പോയ ഷർട്ടിന്റെ ബട്ടണിനെപ്പറ്റി അവളുടെ ഓർമ്മപ്പെടുത്തൽ, ഇത്തരം
കൊച്ചുകൊച്ചു സന്തോഷങ്ങൾ മാത്രമായിരുന്നു മനസ്സിൽ.
വിദേശത്ത് മക്കൾക്ക് ഉയർന്ന ജോലി ലഭിച്ചപ്പോൾ എല്ലാ അച്ഛന്മാരെപ്പോലെയും ഏറെ സന്തോഷിച്ചു.
മാസാമാസം വരുന്ന ഡ്രാഫ്റ്റിൽ ജീവിതശൈലിയും മാറി. മാറ്റം കണ്ടപ്പോൾ , ചെറുപ്പത്തിൽത്തന്നെ മക്കൾ നല്ല നിലയിലെത്തിയല്ലോ, ഭാഗ്യവാനെന്നു ബന്ധുക്കളും നാട്ടുകാരും പറഞ്ഞു.
പ്രത്യക്ഷത്തിൽ മാറ്റം അവൾക്കായിരുന്നു ഏറെയും. വിലകൂടിയ ഡ്രസ്സിലും, യാത്രയിലും സന്തോഷം കണ്ടപ്പോൾ അവൾക്ക് പുതിയ സൗഹൃദങ്ങളും ഉണ്ടായി.
അവളുടെ നടപ്പിലും എടുപ്പിലും ഉണ്ടായ മാറ്റം കണ്ടപ്പോൾ ആദ്യം കാര്യങ്ങൾ പറഞ്ഞു മനസ്റ്റിലാക്കാൻ ശ്രമിച്ചു. പിണങ്ങി നോക്കി, വഴക്കിട്ടു. അവസാനം വഴക്ക് കട്ടിലിനെ രണ്ടാക്കി മാറ്റി. ഉള്ളിലേക്കെടുക്കുന്ന വായുവിനോടൊപ്പം നിശ്ശബ്ദതയും ചേർന്നതുമിച്ചം.
എന്നാൽ അവളിലുണ്ടായ ചെറുപ്പം മക്കൾക്കും ഇഷ്ടമായി എന്നതായിരുന്നു ഏറെ ദു:ഖിപ്പിച്ചത്. അവരുടെ ജീവിതരീതി ഉൾക്കൊള്ളാനാകാത്ത, അവരുടെ 'സ്റ്റാറ്റസ് കീപ്പ് ' ചെയ്യാത്ത അച്ഛൻ അവരിൽ നിന്നും തനിയെ ഉൾവലിഞ്ഞു. അഥവാ അവർ അകറ്റിനിർത്തി.
പരസ്പരം ഉള്ള സംഭാഷണങ്ങൾ മക്കൾപോലും കുറച്ചപ്പോൾ മൗനമായിരുന്നു പിന്നെ കൂട്ടായത്.
അച്ഛന്റെ പേരിൽ അയച്ചു കൊണ്ടിരുന്ന ഡ്രാഫ്റ്റ് അമ്മയുടെ പേരിലേക്ക് മാറ്റുകകൂടി ചെയ്തപ്പോൾ, അച്ഛനെന്നത് മക്കൾക്ക് ഉയരങ്ങളിലേക്ക് ചവിട്ടിപ്പോകാനുള്ള ഏണിപ്പടി മാത്രമാണെന്ന് തിരിച്ചറിഞ്ഞു.
വളരെ വൈകിയാണറിഞ്ഞത് കുടുംബമെന്ന സ്വപ്നത്തിന്റെ നെൻമണിയിലും പതിരുണ്ടായിരുന്നുവെന്ന്...!
ഒരുനാൾ മക്കളോടൊപ്പം ജീവിതം ആസ്വദിക്കാൻ പോവുകയാണെന്നവൾ പറഞ്ഞപ്പോൾ മറിച്ചൊന്നും
പറയാൻ തോന്നിയില്ല. നമുക്കൊന്നിച്ച് പോകാം എന്നവൾ വെറുതെയെങ്കിലും പറയുമോ എന്നാശിച്ചു. പക്ഷെ കാഴ്ചയിൽ സ്റ്റാറ്റസ് കുറഞ്ഞ ഒരച്ഛനെ മക്കൾക്കാവശ്വമില്ലെന്ന് ബോധ്യമായി.
അനാഥത്വം എന്നത് ഭയാനകമായ അവസ്ഥയായി ജീവിതത്തിലെപ്പോഴോ
വന്നുചേർന്നു. സനാഥരായിരിക്കുമ്പോഴും അനാഥരാകേണ്ടി വന്ന ജീവിച്ചിരിക്കുന്ന എത്രയോ ആളുകളുടെ പട്ടികയിൽ
അയാളുടെ പേരും എഴുതിച്ചേർക്കപ്പെട്ടു.
അപ്പോഴാണ് കൂട്ടുകാരന്റെ ചോദ്യത്തിന്റെ തുടർച്ച പ്രതിദ്ധ്വനിയായി മാറിയത്...
ഡാ... നിനക്ക് ആരെയെങ്കിലും പ്രേമിച്ചൂടെ വിരസത മാറ്റാൻ . അല്ലെങ്കിൽ എവിടേക്കെങ്കിലും ടൂർ പോയി അടിച്ചുപൊളിക്കൂ. നീയിതാർക്കുവേണ്ടിയാണീ ജന്മം തുലയ്ക്കുന്നത്.
കൂട്ടുകാരൻ പറഞ്ഞത് ശരിയല്ലേ, താനിതാർക്കുവേണ്ടിയാണ് ഈ ജീവിതം ഹോമിക്കുന്നത്. അതുകൊണ്ട് പ്രണയിക്കണം.
പക്ഷെആരെ?
പ്രണയിക്കാൻ പറ്റിയ ഒരു പെണ്ണില്ലാതെ..., യാത്രയിൽ മുട്ടിയിരുന്ന് കിന്നാരം പറയാനാളില്ലാതെ എന്ത് യാത്ര...''
അതുകൊണ്ട് ആരെയെങ്കിലും പ്രണയിക്കണം.
പണ്ട് കടക്കണ്ണാൽ നോട്ടമെറിഞ്ഞയോരോ പെണ്ണിന്റയും മുഖം മായാതെ തെളിഞ്ഞു വന്നു. ആ ഓർമ്മകളിൽ അയാളുടെ മനമൊന്നു കുളിർത്തു.മുഖത്തൊരു പ്രസന്നത. പ്രണയത്തിന്റെ ഭാവമാറ്റം...!
പെട്ടെന്ന് അയാളുടെ മനസ്സിൽ സമൂഹം അയാൾക്കു ചാർത്തിക്കൊടുത്ത വിശേഷണം ഓർമ്മ വന്നു.
"മാന്യൻ"
അയാളുടെ മുഖം വാടി.
ആ പേരിന് കളങ്കം വരുത്തണോ... അയാൾ സ്വയം ചോദിച്ചു.
വേണ്ട. ഇനിയൊരു പേരുദോഷം ഉണ്ടാക്കേണ്ട.
ഈയൊരുജന്മം പ്രണയസാഫല്യമെന്നത്, പ്രണയാർദ്രമായ ഗാനങ്ങളുടെ ശബ്ദത്തിൽമാത്രം അലിഞ്ഞു തീരട്ടെ.
കേട്ടുകൊതിതീരാത്ത ആ പാട്ട്,
( ധീരെ...ധീരെ... സെ മേരീ സിന്ദഗീ മെ ആനാ...
ധീരെ... ധീരെ... സെ ദിൽക്കൊ ചുരാനാ....)
വീണ്ടും കേൾക്കാനായി അയാൾ തന്റെ ഇയർഫോൺ ചെവിയിലേക്ക് തിരുകി.
മനസ്സ് അപ്പോഴേക്കും സ്വയം ആശ്വസിക്കുവാൻ ഒരു സത്യത്തെ കണ്ടെത്തിയിരുന്നു.
"ഈ ഭൂമിയിൽ എല്ലാവരും സനാഥരായി മാത്രമേ ജനിക്കുന്നുള്ളു. എങ്കിലും എല്ലാ മനുഷ്യരും അനാഥരുമാണ്. ഒരു നിമിഷത്തേക്കെങ്കിലും അനാഥത്വം അറിഞ്ഞവർ ..!"
- ബിന്ദു സുന്ദർ -
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo