Slider

ഞാനാണ് താരം

0
Image may contain: 1 person, smiling, selfie and closeup

കുന്നിമണി ചെപ്പുതുറന്നെണ്ണി നോക്കും നേരം
പിന്നിൽ വന്നു കണ്ണു പൊത്തും തോഴനെങ്ങു പോയി....
എഫ് എമ്മിലൂടെ ആ ഗാനം ഒഴുകിയെത്തിയപ്പോൾ ഞാൻ ഒരുപാടു വർഷങ്ങൾ പുറകിലേക്ക് പറന്നു. പറന്നു പറന്ന് ഒരു ക്ലാസ്റൂമിലെത്തി. മലയടിവാരത്തുള്ള ഒരു കലാലയവും വളഞ്ഞു പുളഞ്ഞ വഴികളിലൂടെ ഒന്നൊന്നര മണിക്കൂറോളമുള്ള ബസ് യാത്രകളും ബസിൽ വയ്ക്കാറുണ്ടായിരുന്ന സിനിമ ഗാനങ്ങളും ഓർമ്മിച്ചു. ഒപ്പം ഞങ്ങളുടെ പാട്ടുകാരി കൂട്ടുകാരി അനീഷയെയും. ചില പാട്ടുകൾ അവളെ ഓർമ്മിപ്പിക്കും. ഒപ്പം മറ്റു ചിലരെയും....ചിലപ്പോഴത് നെഞ്ചിലൊരു വിങ്ങലാവും ......ചിലപ്പോൾ ഒരു ചെറു ചിരിയായി ചുണ്ടിലൂറും.
ആരെയോർത്തു വേദനിപ്പൂ ചാരു ചന്ദ്രലേഖ
ഒരിതൾ പൂ പോലെ നേർത്തു
നേർത്തു പോവതെന്തേ?
അനീഷ ലയിച്ചു പാടുകയാണ്....അവളുടെ സ്വരമാധുരി അവിടെങ്ങും അലയടിക്കുന്നു . ഞാൻ അവളെ അസൂയയോടെയും അവളുടെ പാട്ടുകേട്ട് ആസ്വദിച്ചു കൊണ്ട് മുൻപിൽ നിൽക്കുന്ന ആൺകൂട്ടത്തിലെ ഒരു പൊടിമീശക്കാരനെ ആരാധനയോടെയും നോക്കി.
കോളേജിലെ ആദ്യദിവസങ്ങൾ ആണ്. പുതിയ അധ്യയന വർഷം തുടങ്ങിയിട്ട് ഏതാനും ആഴ്ചകളെ ആയിട്ടുള്ളു .സീനിയർ ചേട്ടന്മാർ എല്ലാ ഇടവേളകളിലും ക്ലാസ് മുറികളിൽ കയറിയിറങ്ങുകയും സുന്ദരികളെ നോട്ടമിട്ടു വച്ച് അവരെ ചുറ്റിപ്പറ്റി നിന്ന് കുശലമന്വേഷിക്കുകയും പാട്ട് ,മോണോആക്ട് , മിമിക്രി എന്നീ കലാരൂപങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
ഇതിലേതെങ്കിലുമൊന്നിൽ നൈപുണ്യമുണ്ടായിരുന്നെങ്കിൽ എന്ന് ആത്മാർഥമായി ആഗ്രഹിച്ച നാളുകൾ . ആകെ അറിയാമായിരുന്നത് പ്രസംഗം പറയാനാണ് . അതാണെങ്കിൽ ആർക്കും ഒരു മീച്ചവുമില്ല .
ക്ലാസ്സിൽ ഇരിക്കുന്നതാണെങ്കിൽ അനീഷക്കൊപ്പം മുൻബെഞ്ചിലും....വെളുത്തു തുടുത്ത അതിസുന്ദരിയായ അവളെ കടന്ന് ഒരു കണ്ണുകളും മറ്റാരിലുമെത്താറുണ്ടായിരുന്നില്ല. അവൾ ഒരു ഓസോൺ പാളി പോലെ എല്ലാ നോട്ടങ്ങളെയും ആഗിരണം ചെയ്തു. അവൾ നടന്നുപോകുമ്പോൾ എല്ലാ മൂലകളിൽ നിന്നും 'അനീഷ ' എന്നുള്ള മന്ത്രണങ്ങളുയർന്നു കൊണ്ടിരുന്നു. പക്ഷെ അവളതൊന്നും ശ്രദ്ധിച്ചില്ല എന്നു മാത്രമല്ല സുന്ദരി ആയിരുന്നതിന്റെ ഒരഹങ്കാരവും അവൾക്കുണ്ടായിരുന്നില്ല. വളരെ നല്ല സ്വഭാവത്തിന്റെ ഉടമയായിരുന്നതിനാലാവാം ഞങ്ങൾക്കൊക്കെ അവളെ വലിയ ഇഷ്ടവുമായിരുന്നു. അവളെന്റെ പ്രിയകൂട്ടുകാരി ആയിരുന്നെങ്കിലും ഈ പ്രത്യേക സന്ദർഭത്തിൽ എനിക്ക് അവളോട് ശരിക്കും അസൂയ തോന്നി.
ഈ ചേട്ടന്മാർ ക്ലാസ് തുടങ്ങിയപ്പോൾ മുതലുള്ള നിത്യസന്ദർശകരാണ്‌ . അനീഷയാണ് താരമെങ്കിലും ആ സന്ദർശനങ്ങളെ ഞാനും ഇഷ്ടപ്പെട്ടു തുടങ്ങിയിരുന്നു. അവളുടെ മനോഹരമായ പാട്ടു കേൾക്കാം എന്നതിനൊപ്പം പാട്ടാസ്വദിക്കുന്ന പൊടിമീശക്കാരനെ കൺകുളിർക്കെ കാണാം എന്നുള്ളതും എന്നെ സന്തോഷിപ്പിച്ചു. അവൾ പാടുമ്പോൾ മുഴുവൻ സമയവും എന്റെ കണ്ണ് അവന്റെ മുഖത്തായിരുന്നെങ്കിലും, കണ്ണടച്ചങ്ങനെ നിൽക്കുന്നതല്ലാതെ ഒരിക്കൽ പോലും അവനെന്നെ ഒന്ന് നോക്കിയില്ല.
അനീഷ പാടിത്തകർക്കുകയാണ്...ആരാധകർ താളം പിടിക്കുകയും, തലയാട്ടുകയും , വിരൽ ഞൊടിക്കുകയുമൊക്കെ ചെയ്യുന്നു. നമ്മുടെ ചേട്ടൻ കൈ ഡെസ്കിലേക്കു കുത്തി, മുന്നോട്ടാഞ്ഞ് , കണ്ണടച്ച് നിന്ന് പാട്ടാസ്വദിക്കുന്നു.
അതിനിടയിലെപ്പോഴോ കൈ മാറ്റി കുത്തിയതാവണം പുള്ളി 'വീണിതല്ലോ കിടക്കുന്നു ധരണിയിൽ .... ' എല്ലാവരും ഉറക്കെ ചിരിച്ചു, ഞാനൊഴികെ ...'അയ്യോ' എന്നുറക്കെ പറഞ്ഞു കൊണ്ട് പിടിച്ചെഴുന്നേൽപ്പിക്കാനായി ഞാൻ ചാടിയെഴുന്നേറ്റു. അപ്പോഴേക്കും ഒരിളിഭ്യച്ചിരിയോടെ അവൻ
എഴുന്നേറ്റിരുന്നിരുന്നു. ആ മുഖം ഒന്ന് കാണേണ്ടതായിരുന്നു. എന്റെ ഹൃദയം വേദനിച്ചു. "എന്തെങ്കിലും പറ്റിയോ ? " ഞാൻ വളരെ സങ്കടത്തോടെ മൂന്നാലു പ്രാവശ്യം ചോദിച്ചു. ആദ്യത്തെ മൂന്നു ചോദ്യങ്ങളും അവഗണിച്ചെങ്കിലും നാലാമത്തെ ചോദ്യത്തിന് ആദ്യമായി എന്റെ മുഖത്ത് നോക്കി ഒരു ചമ്മിയ ചിരി സമ്മാനിച്ചു . ഹോ...അതെനിക്കൊരു സമ്മാനം തന്നെയായിരുന്നു....എനിക്ക് സന്തോഷം മൂലം ദേഹം തളർന്നു പോകുന്നത് പോലെ തോന്നി.
പിറ്റേന്നും പിന്നീടുള്ള ദിവസങ്ങളിലൊക്കെയും ഞാൻ അവനെ പ്രതീക്ഷിച്ചുവെങ്കിലും വീണതിന്റെ ചമ്മൽ കൊണ്ടാവാം പിന്നീടൊരിക്കലും അവൻ ഞങ്ങളുടെ ക്ലാസ്സിൽ വന്നില്ല. ഇടനാഴികളിൽ വച്ച് കാണുമ്പോഴൊക്കെയും കാതരമായ കണ്ണുകളോടെ ഞാനവനെ നോക്കിയെങ്കിലും അനീഷയെ മാത്രം ശ്രദ്ധിക്കുന്ന തിരക്കിലായിരുന്നതിനാൽ എന്റെ നോട്ടങ്ങൾ അവൻ ഒരിക്കലും കണ്ടില്ല.
വർഷങ്ങൾക്കു ശേഷം ഭർത്താവിനും മോനുമൊപ്പം ഒരു കല്യാണത്തിന് പോകാൻ ഇറങ്ങിയപ്പോഴാണ് സമ്മാനമൊന്നും വാങ്ങിയില്ലല്ലോ എന്നോർത്തത്. ആ വഴിക്കു തന്നെ ഞങ്ങൾ ഒരു കടയിൽ കയറി. ഞാൻ അന്ന് നന്നായി ഒരുങ്ങിയിരുന്നു. ഒരുങ്ങിയിറങ്ങിയപ്പോൾ ഭർത്താവിന്റെ കണ്ണുകളിൽ കണ്ട തിളക്കം എന്റെ ആത്മവിശ്വാസം ഒരുപാടു വർദ്ധിപ്പിച്ചു.
ആ കടയിൽ അവനുണ്ടായിരുന്നു. ഞങ്ങൾ ചെന്നു കയറിയപ്പോൾ മുതൽ അവന്റെ കണ്ണ് എന്നിലായിരുന്നു... ഞാൻ ആദ്യം അതു ശ്രദ്ധിക്കാതെ നടന്നു. പലപ്പോഴും നമ്മൾ ആഗ്രഹിച്ചതൊക്കെ നമ്മെ തേടി വരുമ്പോഴേക്കും അതിലും തീവ്രമായി മറ്റെന്തെങ്കിലുമൊക്കെ നമ്മൾ ആഗ്രഹിക്കുന്നുണ്ടാവും....എത്ര നാൾ അവനെന്നെ ഒന്നു നോക്കുകയെങ്കിലും ചെയ്തിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിരുന്നതാണ്. പക്ഷേ ഇപ്പോൾ ആ നോട്ടം എന്നെ അസ്വസ്ഥയാക്കി .
കുറേ നേരം ആ നോട്ടം തുടർന്നപ്പോൾ എന്നെ മനസ്സിലായിട്ടുണ്ടാവും എന്ന് കരുതി അടുത്തേക്കു ചെന്നു. അപ്പോൾ ഒരു ചെറിയ ശൃംഗാരഭാവത്തോടെ അവൻ ചോദിച്ചു "എന്നാരുന്നു ചേച്ചി വേണ്ടത്?" ഞാൻ നന്നായി ചമ്മി. ആ ചേച്ചി വിളി കേട്ട് ദേഷ്യവും വന്നു. ഒപ്പം ഏതൊക്കെയോ ഇഛാഭംഗങ്ങൾ മനസ്സിലേക്കിരച്ചെത്തി.
മുഖത്തു നിന്ന് ദേഷ്യഭാവം പെട്ടെന്ന് തന്നെ മാറ്റി ഒരു ദുഃഖഭാവമൊക്കെ കഷ്ടപ്പെട്ട് വരുത്തി ഞാൻ പറഞ്ഞു.
"ചേച്ചിയൊന്നും അല്ല. കോളേജിൽ ഞാൻ അരുണിന്റെ ജൂനിയർ ആയിരുന്നു. അനീഷയുടെ കൂട്ടുകാരി".
പിന്നെ തിരിഞ്ഞു നോക്കി ഭർത്താവു കേൾക്കുന്നില്ല എന്നുറപ്പു വരുത്തിയിട്ട് തുടർന്നു . " എനിക്ക് അരുണിനെ ഒരുപാടിഷ്ടമായിരുന്നു. അരുൺ അതെന്നെങ്കിലും മനസ്സിലാക്കുമെന്നു ഞാൻ കരുതി....പക്ഷെ വിധി, അല്ലാതെന്തു പറയാൻ ?ഒന്ന് കാണാൻ കഴിഞ്ഞല്ലോ...ഭാഗ്യം! അരുണിന് സുഖമാണല്ലോ അല്ലേ ?" ഒപ്പം അന്തം വിട്ടു നിന്ന അവന്റെ കണ്ണുകളിലേക്കുറ്റു നോക്കി കണ്ണുകൾ വിടർത്തി മനോഹരമായ ഒരു ചിരിയും സമ്മാനിച്ചു. പാവം കാറ്റു പോയ ബലൂൺ പോലെയാകുന്നതും ആ വാ പൊളിഞ്ഞു വരുന്നതും ഞാൻ അതിഗൂഢമായ ഒരാനന്ദത്തോടെ കണ്ടു. മെല്ലെ നടന്ന് ഭർത്താവിന്റെ ഒപ്പമെത്തി ആ കൈക്കിടയിലൂടെ കൈ കടത്തി ചേർന്ന് നടന്നു കൊണ്ട് ഞാൻ പതിയെ പാളി നോക്കി. അവൻ അതേ നിൽപ്പ് തുടരുകയായിരുന്നു....
ലിൻസി വർക്കി
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo