Slider

കഥാന്ത്യം

0
Image may contain: 1 person, selfie and closeup


***********
"നിമിഷാ, നീയെന്താ ഉറങ്ങുകയാണോ.. എത്ര നേരമായി വിളിക്കുന്നു.... വേഗം റെഡിയാവ്.. "
അപ്പുറത്ത് ചാനൽ പ്രോഗ്രാം പ്രൊഡ്യൂസർ വിൽസൺ അന്ദ്രൂസ് ആണ് ഫോണിലൂടെ അലറുന്നത്....
കഴിഞ്ഞ രാത്രിയിലെ ഒരു പ്രോഗ്രാമിന്റെ ലൈവ് കവറേജ് കഴിഞ്ഞു വന്നു കിടക്കാൻ രണ്ടു മണിയായി... പോരാത്തതിന് നല്ല മഴയും
"എന്താ സർ.. ഞാൻ ഇന്നലെ രാത്രി എത്താൻ വൈകി.. "
"നിമിഷാ നിനക്ക് ഈയെടെയായി ലെയ്‌സിനെസ് കൂടുന്നുണ്ട്... വേഗം റെഡിയായി മെട്രോ ഹോസ്പിറ്റലിൽ എത്തണം... മറ്റു ചാനലുകാരൊക്ക എപ്പോഴേ എത്തി.. ഒരു എക്സ്ക്ലസിവ് കവറേജ്‌ വേണം.. പറ്റിയാൽ ഒരു ഇന്റർവ്യൂവും.. " ഷാജി ഉടനെ അവിടെയെത്തും. ചാനൽ ക്യാമറാ
മാനാണ് ഷാജി
ഈ പ്രാവശ്യം എന്താ വിഷയം.. ? പീഡന കേസോ , ആത്‌മഹത്യയോ അതോ കൊലപാതകമോ ? ചോദിക്കുന്നതിനു മുൻപേ വിൽസൺ പറഞ്ഞു
ഒരു റേപ്പ് കേസാണ്... പയ്യൻ ഒരു വ്യവസായിയുടെ മകനാണെന്നാ കേട്ടത്.. ഒളിവിലാണ്.. " അയാളുടെ ശബ്ദം ആവേശം കൊണ്ടു വിറക്കുന്നതു പാതി ഉറക്കത്തിലും വ്യക്‌തമായി കേൾക്കാമായിരുന്നു..
വയ്യന്നു പറയാനാണ് തോന്നിയതു... മടുക്കാൻ തുടങ്ങിയിരിക്കുന്നു...
ജോലി രാജി വെയ്ക്കുന്ന കാര്യം പറയുമ്പോഴൊക്കെ രാജീവിന്റ കമന്റ്‌എത്തും...
"ഇതൊക്കെ നിന്റെ പ്രൊഫഷന്റെ ഭാഗമാണ് നിമിഷാ... യൂ ഹാവ് ടു അഡ്ജസ്റ്റ്... നിന്റെ പാഷൻ ആയിരുന്നില്ലേ വിഷ്വൽ മീഡിയ... "
മനസില്ലാ മനസ്സോടെ റെഡിയായി... മാളു നല്ല ഉറക്കത്തിലാണ്...അടിച്ചു തുടക്കാൻ വരുന്ന സ്ത്രീയോട് അര മണിക്കൂറിനകം വരാമെന്നു പറഞ്ഞു സ്കൂട്ടറിന്റെ കീ എടുത്തു പുറത്തിറങ്ങി..
തലേന്ന് രാത്രി പെയ്‌ത മഴയുടെ ക്ഷീണത്തിൽ പാതി മയക്കത്തിലായിരുന്നു പകല്‍ ഹോസ്പിറ്റൽ പരിസരത്ത് നല്ല ആൾ കൂട്ടമായിരുന്നു... കണ്ടതും ഷാജി ഓടിയെത്തി..
"എന്താ കേസ്? "
"റേപ്പ് തന്നെ.... വിക്ടിം ഒരു നാല് വയസ്സുകാരിയാണ്.. ഒരു അംഗൻവാടി വർക്കറുടെ മകൾ.. ബോധം തെളിഞ്ഞിട്ടില്ല.... പയ്യനെ പോലീസ് തിരയുന്നുണ്ട്.. പിടി കിട്ടിയിട്ടില്ല... "
കണ്ണിൽ ഇരുട്ട് ഇരച്ചു കയറി.. "ദൈവമേ നാലു വയസ്സോ.. മാളൂന്റെ പ്രായം..
"തല കറങ്ങുന്നതു പോലെ തോന്നി..
ആൾക്കൂട്ടത്തിനിടയിൽ ക്യാമറാ വെളിച്ചത്തിൽ തല താഴ്ത്തി ഇരിക്കുന്ന ഒരു സ്ത്രീയും പുരുഷനും... മുന്നിലേക്കെറിയുന്ന ചോദ്യങ്ങൾക്കു അവർ അവ്യക്തമായി എന്തൊക്കെയോ പുലമ്പുന്നുണ്ട്.
"കുട്ടിയുടെ മാതാപിതാക്കളാണ്
"എന്താ മാഡം വല്ലാതെ ഇരിക്കുന്നത്... സുഖമില്ലേ. "
"ഷാജി എനിക്കു മടങ്ങണം.. നല്ല സുഖം തോന്നുന്നില്ല... "
"പക്ഷെ മാഡം.. വിൽസൺ സർ.. "
മുഴുവൻ കേൾക്കാൻ നിൽക്കാതെ സ്കൂട്ടർ സ്റ്റാർട്ട്‌ ചെയ്തു...
മൊബൈൽ ശബ്ദിച്ചു
അപ്പുറത്ത് ആക്രോശം
"നിമിഷാ കഴിഞ്ഞില്ലേ... 8 മണിയുടെ ന്യൂസിൽ കൊടുക്കണം... "
നോ സർ. അയാം നോട്ട് ഫീലിംഗ് വെൽ "
മൊബൈൽ സൈലന്റിൽ ആക്കി വീട്ടിലേക്കു മടങ്ങുമ്പോൾ ഓർത്തു
ഓഫീസിൽ എത്തുമ്പോൾ എന്തായിരിക്കും കാത്തിരിക്കുന്നതു. പതിവ് പോലെ ഒരു പുറത്താക്കൽ ഭീഷണിയോ അതോ ടെർമിനേഷൻ ലെറ്റെറോ?
ഫ്ലാറ്റിലെത്തിയപ്പോഴേക്കും മൊബൈലിൽ പന്ത്രണ്ടു മിസ്സ്ഡ് കാൾ.. വിൽസന്റെയും സഹപ്രവർത്തക ഗൗരിയുടെയും
"നിമിഷാ നീ കവറേജ്‌ എടുത്തോ.. ". ഗൗരിയാണ്.. "ഫേസ്ബുക്കിൽ പോസ്റ്റിംഗ്‌സ് വന്നു തുടങ്ങി.. പാവം കുട്ടി.. "
ഫേസ്ബുക് തുറന്നു നോക്കി... ശരിയാണ്.. ചിരിച്ച മുഖവുമായി ഒരു നാലു വയസ്സുകാരിയുടെ ഫോട്ടോയാണ് നിറയെ
നിഷ്കളങ്കമായ ആ മുഖത്തു നോക്കിയപ്പോൾ തോന്നി.... മണിക്കൂറുകൾ കൊണ്ടു അവളും ഒരു സെലിബ്രിറ്റി യായി മാറി കഴിഞ്ഞു ഉള്ളിൽ ദേഷ്യവും സങ്കടവുമെല്ലാം ഒരു പോലെ തികട്ടി വന്നു.
മാളു അപ്പോഴും നല്ല ഉറക്കത്തിലാണ്..
ഒരു തൂവലിന്റെ മൃദുത്വമുള്ള ആ കുഞ്ഞു ശരീരത്തിലേക്ക് നോക്കിയപ്പോൾ ആശുപത്രിയിൽ മരണത്തോട് മല്ലിടുന്ന മറ്റൊരു മുഖമാണ് മനസ്സിൽ തെളിഞ്ഞത്..
ഭയം സൂചിമുനകൾ പോലെ ഉള്ളിലേക്കു ആഴ്ന്നിറങ്ങുന്നു..
എന്താണ് ആ കുട്ടിയുടെ പേര്..
ഫേസ്ബുക് തുറന്നു നോക്കി...ആര്യ ....!!
കഥയുടെ ബാക്കി ഭാഗം എങ്ങിനെ തുടരണമെന്നറിയാതെ ഡയറി മടക്കി വെച്ച് മെല്ലെ എണീറ്റു..
***************
മുറ്റത്തു എന്തോ വീണുടയുന്ന ശബ്ദം..
മഴ പെയുന്നുണ്ടോ...
കർട്ടൻ നീക്കി പുറത്തെ ഇരുട്ടിലേക്ക് വെറുതെ നോക്കി നിന്നു...
എങ്ങിനെയാണ ഞാൻ ഈ കഥ പറഞ്ഞവസാനിപ്പിക്കേണ്ടത്..?
നിമിഷയിൽ നിന്നല്ലേ ഞാൻ തുടങ്ങിയത്...അവളില്‍ തന്നെയല്ലേ, ഇത് അവസാനിക്കേണ്ടതും...!!
പക്ഷെ മനസ്സിൽ ഇപ്പോൾ നിമിഷയല്ല ആര്യയാണ് നിറഞ്ഞു നില്കുന്നത്
വിടരും മുൻപേ കൊഴിഞ്ഞു ചവിട്ടി അരയ്ക്കപ്പെട്ട ഒരു കുഞ്ഞു പൂവിന്റെ ചിരിക്കുന്ന മുഖം വീണ്ടും വീണ്ടും മനസ്സിനെ പിന്തുടരുന്നു...
നിമിഷയെ പോലെ ഉള്ള് പൊള്ളുന്നു. എന്തും ആഘോഷമാക്കി മാറ്റുന്ന സോഷ്യൽ മീഡിയയും ചാനലുകളും അവളെയും ഒരു താരമാക്കി മാറ്റി കഴിഞ്ഞല്ലോ ഇതിനകം..
അവളുടെ പേരിൽ ഇനി ചൂടുള്ള ചർച്ചകൾ ഉണ്ടാവും.. അവളെ പറ്റി കഥകളെഴുതും.. കവിതകൾ പിറക്കും.. പിന്നെ പിന്നെ എല്ലാരും മറക്കും .....!! മനം മടുത്തു ദൈവങ്ങൾ പോലും തിരിഞ്ഞു നോക്കാത്ത ഈ ലോകത്തു ആര്യ ഇനിയും ജീവിക്കണോ....? ആ ചോദ്യത്തിനാണ് എനിക്ക് ഉത്തരം കണ്ടെത്തേണ്ടത്..!!
ഒരു കഥാന്ത്യം കിട്ടാതെ മനസ്സ് വീണ്ടും വീണ്ടും അസ്വസ്ഥമാകുന്നു....
************
ഇന്ന് മെയ് 10...
ആര്യയുടെ എട്ടാമത്തെ ജന്മദിനം
അവൾക്കുള്ള ബർത്ത് ഡേ കേക്കും സമ്മാനവുമായി ഇറങ്ങുമ്പോൾ മാളു നല്ല ആവേശത്തിലായിരുന്നു
"അമ്മേ ആര്യയ്ക്ക് സമ്മാനം ഞാൻ
തന്നെ കൊടുക്കൂട്ടോ.. "
''അതിനെന്താ മാളൂട്ടി കൊടുത്തോളു..!!''
സ്കൂട്ടർ നിർത്തി ഗേറ്റ് തുറക്കുമ്പോഴേക്കും ആര്യ പുത്തൻ ഫ്രോക്കിട്ടു ഓടി വന്നു....
മാളുവിന്റെ കയ്യിൽ നിന്നും പിറന്നാൾ സമ്മാനം വാങ്ങുമ്പോൾ അവളുടെ
കുഞ്ഞു മുഖം ചിരി കൊണ്ടു വിടർന്നു..
"താങ്ക്യൂ മാളു.. താങ്ക്യൂ നിമിഷാന്റി... "
അപ്പോഴേക്കും ആര്യയുടെ അച്ഛനും അമ്മയും എത്തി... "വരൂ നിമിഷാ... ഉള്ളിലേക്ക് വരൂ.. "
കുനിഞ്ഞു അവളുടെ നെറുകയിൽ ചുംബിച്ചു... "ഹാപ്പി ബർത്ത് ഡേ ആര്യ''
ആര്യയെയും ചേർത്ത് പിടിച്ചു ഉള്ളിലേക്ക് നടക്കുമ്പോൾ മനസ്സ് നാലു വർഷങ്ങൾ പിറകോട്ടു പായുകയായിരുന്നു. അന്ന് എട്ടും പൊട്ടും തിരിയാത്ത മകളുടെ ജീവന് വേണ്ടി മനമുരുകി പ്രാർത്ഥിച്ചു ആശുപത്രി വരാന്തയിലെ പൊടി പിടിച്ച ബെഞ്ചിൽ ഇരുന്ന രണ്ടു രൂപങ്ങളുടെ ദയനീയ ചിത്രം വീണ്ടും തെളിയുന്നു.
ഒരു ചാനെൽ പ്രവർത്തകയുടെ പരിവേഷങ്ങളില്ലാതെ ദിവസവും ആശുപത്രിയെലെത്തി അവർക്ക് ആശ്വാസവും ധൈര്യവും പകരുമ്പോൾ മനസ്സിന് വല്ലാത്തൊരു ഊർജ്ജമായിരുന്നു....
ഒരു മാസം കഴിഞ്ഞു ആര്യയെ ഡിസ്ചാർജ് ചെയുമ്പോൾ അവളിൽ അവശേഷിച്ച ജീവന്റെ നാളങ്ങൾ കെടാതെ സൂക്ഷിക്കാനുള്ള വെമ്പലായിരുന്നു മനസ്സിൽ
ഒരു കാമഭ്രാന്തന്റെ കൊടും ക്രൂരത ആ കുഞ്ഞു മനസ്സിൽ അടിച്ചേൽപ്പിച്ച ആഘാതം വളരെ വലുതായിരുന്നു..
കൊച്ചു കൊച്ചു സന്തോഷങ്ങളും സ്നേഹവും നൽകി അവളെ പതിയെ ജീവിതത്തിലേക്ക് തിരികെ കൈപിടിച്ച് കൊണ്ടു വരുമ്പോൾ മനസ്സ് ഒരു നീണ്ട ഒരു യുദ്ധത്തിലായിരുന്നു... ആര്യ ഇപ്പോൾ മാളൂന്റെ സ്കൂളിലാണ്.. അവളുടെ അതേ ക്ലാസ്സിൽ... അവളുടെ ഏറ്റവും അടുത്ത കൂട്ടുകാരിയാണവൾ ചുറ്റുമുള്ളവരുടെ പരിഹാസങ്ങളും പരിഭവങ്ങളും പിണക്കങ്ങളും വകവെക്കാതെ.. ആ കുടുംബത്തിന്റെ കൂടെയായിരുന്നു ഈ നാലു വർഷവും... ആര്യ വളരട്ടെ.. ഈ സമൂഹത്തിൽ തന്നെ... ആരുടേയും മുന്നിൽ തോൽക്കാതെ..
അവളുടെ ഉള്ളിൽ ഇനിയും ഉണങ്ങാതെ കിടക്കുന്ന മുറിവുകളുണ്ട്.....അത് മുഴുവൻ കരിഞ്ഞുങ്ങട്ടെ...
***************
കഥയെഴുതി അവസാനിച്ചപ്പോൾ മനസ്സ് ഭാരമൊഴിഞ്ഞു ഒരു തൂവൽ പോലെ. ചില എഴുത്തുകളെ കഥയെന്നു മാത്രം മുദ്ര കുത്താ നാവില്ലല്ലോ ...!!
അവരുടെ ഇരുണ്ട ജീവിതത്തിലേക്ക് ഒരു കൈത്തിരി വെളിച്ചവുമായി ആരെങ്കിലും കടന്നു വരും...ഈ കഥയുടെ അവസാനം ഇങ്ങിനെ തന്നെ ആയിരിക്കണം. നിമിഷയെ പോലെ...നന്മയുടെ ശേഷിപ്പ് ഉള്ളിലുള്ള ആരെങ്കിലും
ശ്രീകല മേനോൻ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo