Slider

കര്‍ക്കിടകമഴ

0


അങ്ങു ദൂരെ ഭാരതപുഴയുടെ വക്കത്ത് നാലുപുറവും മുള്ളുവേലി കെട്ടിയ ഒരു കൊച്ച് വീടില്ലേ അതാണ്‌ എന്റെ വീട്. ഇപ്പോഓര്‍മയില്‍ മാത്രം ഉള്ള ആ വീട് എനിക്ക് മാത്രമേ കാണാന്‍ കഴിയൂ .മഴപെയ്താല്‍ ഓടിന് വിടവിലൂടെ പകുതി അകത്തും പകുതി പുറത്തും പെയ്യുന്ന മഴയുടെ താളവും ഇപ്പോഴും കാതോര്‍ത്താല്‍ എനിക്ക് കേള്‍ക്കാം .
അമ്മയും ,മുത്തശ്ശിയും ,ചേച്ചിമാരും ,ഒരെട്ടനും ഞാനും അടങ്ങുന്ന ഒരു കൊച്ചുവീട് .അച്ഛന്‍ അന്ന് മാസത്തില്‍ ഒരാഴ്ച മാത്രം ലീവിന് വരുന്ന ഒരാള് മാത്രം ആയിരുന്നു.
സ്കൂള്‍ അടപ്പ് കഴിഞ്ഞ് തുറക്കാറാകുമ്പോഴെക്കും അമ്മയ്ക്ക് ആധികയറാന്‍ തുടങ്ങും .ഇടവപാതിയും സ്കൂള്‍തുറപ്പും ഒരുമ്മിച്ചാണ് ഉണ്ടാകുന്നത്.ബുക്ക്‌ ,യൂണിഫോo,കുട ബാഗ്‌ അങ്ങനെ കാശിന്ഒരുപാട് ആവശ്യമുള്ള സമയം ആയിരിക്കും
കൂടെ മഴയും അസുഖങ്ങളും .
ചാക്യാരുടെ തൊടിയില്‍നിന്നും വേനല്‍കാലത്ത്‌ മുറിച്ചുവില്‍ക്കുന്ന മാവിന്റെയും ,പുളിയുടെയും നുറുങ്ങുവിറകുകള്‍ വാങ്ങും അത് പെറുക്കി കൂട്ടി ഞങ്ങള്‍ വീടിന്റെ ഇറയത്ത്‌ എത്തിക്കും .
ആ വിറകുകള്‍ മുത്തശ്ശി അത് ചിതലരിക്കാത്ത വിധം പുറത്ത് മന്തിട്ടയില്‍ അടുക്കിവയ്ക്കും. പിന്നിട് അത് മഴവരുമ്പോഴേക്കും അടുക്കളയില്‍ അടുപ്പിന്‍ മുകളില്‍ താല്‍കാലികമായി മരം വച്ചുകെട്ടി ഒരു അട്ടം ഉണ്ടാക്കി അതിന്റെ മുകളില്‍
അടുക്കി വയ്ക്കും .കൂടെ കെട്ടുകെട്ടായി ഓലകൊടികളും .
സ്കൂള്‍ പോയി റിസള്‍ട്ട്‌ അറിഞ്ഞു സന്തോഷം കൊണ്ട് ഓടി വന്ന്അമ്മാ ഞങ്ങള്‍ പാസ്സായി
എന്ന് പറയുമ്പോള്‍ അമ്മ സന്തോഷം കൊണ്ട് ചിരിക്കും .എങ്കിലും പുതിയ ബുക്ക്‌ ,ബാഗ്‌ എന്നുള്ള അവശ്യം അമ്മയുടെ മുന്നില്‍ നിരത്തുമ്പോള്‍ അമ്മയുടെ മുഖ൦പിന്നെയും മങ്ങും .
കൂടുതല്‍ ആവശ്യങ്ങള്‍ അവസാനത്തെ കുട്ടി ആയ എനിക്ക് തന്നെആയിരുന്നു .കാരണം ഓരോ
വര്‍ഷവും ചേച്ചിടെ പഴയതുണികള്‍ വെട്ടിഅടിച്ചിട്ടാണ് അമ്മ എനിക്ക് ഡ്രസ്സ്‌ ഉണ്ടാക്കിതന്നിരുന്നത്. ബുക്ക്‌ ആണെകില്‍ അവസാന വര്‍ഷ പരീക്ഷ കഴിഞ്ഞാലെ ആരുടേലും പഴയത് അമ്മ എല്‍പ്പിച്ചിട്ടുണ്ടാകും.
അത് ന്യൂസ്‌പേപ്പര്‍ വച്ച് ചട്ട ഇട്ട് ഭംഗിയാക്കി പഴയനോട്ടുബുക്കിലെ പേജ് വെട്ടി അതിന് പേരും, ക്ലാസും ചോറ് വറ്റുകൊണ്ട് ഒട്ടിച്ച് പുതിയതാക്കി തരും.അതില്‍ മിക്കവാറും അവസാനത്തെയും ആദ്യത്തെയും പേജ് ഒന്നും കാണില്ല.
ചെറിയകുഞ്ഞില്‍ അതൊന്നും എനിക്ക് മനസിലയിരുന്നിലായിരുന്നു പക്ഷെ വിവരം വച്ചുതുടങ്ങിയപ്പോ ഞാനും പുതിയ ബുക്കിനും ,ബാഗിനും ,കുടയ്ക്കും വാശിപിടിക്കാന്‍ തുടങ്ങി .
സ്കൂളില്‍ പുതിയ ബുക്കിന് കാശുകൊടുത്ത് കുട്ടികള്‍ കാത്തിരിക്കുമ്പോള്‍ഉള്ളില്‍ എന്നും സങ്കടം ആയിരുന്നു .പുതിയ ബുക്ക്‌ വന്നിട്ടുണ്ട് സ്റ്റാഫ്‌ റൂമില്‍ നിന്നും ലീഡര്‍ പോയി എടുത്തോണ്ട് വരൂ എന്ന് മാഷ്പറയുമ്പോള്‍ ക്ലാസ്സില്‍ ബുക്കിനു കാശുകൊടുത്ത് കാത്തിരിക്കുന്നവരുടെ കണ്ണില്‍ കാണുന്ന പൂത്തിരി എനിക്ക് മാത്രം സ്വന്തമല്ലായിരുന്നു.
പൈസ കൊടുത്തവര്‍ ഓരോരുത്തരായി ബുക്ക്‌ വാങ്ങുമ്പോള്‍ അവരോട് ഒന്ന് നോക്കാന്‍ തരോ ചോദിച്ചു മേടിച്ച് ഞാന്‍ മണത്തു നോക്കും .അച്ചടിച്ച പുതിയകോപ്പിക്ക് ഉണ്ടാകും കൊച്ചുമനസ്സിനെ വലിച്ചടുപ്പിക്കാന്‍ തരത്തില്‍ ഉള്ളപുതിയഗന്ധം
എന്നെകരയിപ്പിക്കുന്നതും,മറ്റുള്ളവരെ സന്തോഷിപ്പിക്കുന്നതുമായമാസ്മരികഗന്ധം .
നിര്‍ത്താതെ പെയ്യുന്ന മഴയില്‍ രാവിലെ രാവിലെ അടുപ്പുകത്താന്‍ പാടായാതോണ്ട് അമ്മ രാത്രി തന്നെ അടുപ്പില്‍ ഓലകൊടി കത്തിച്ചുകനലാക്കി വയ്ക്കും. രാവിലെ പെരുംമഴയും സ്കൂളില്‍ പോക്കും ഒരുമിച്ചായതോണ്ട് അമ്മയ്ക്ക് ആയിരുന്നു കഷ്ടപാട് .
എത്ര കനല്‍ ആക്കിയാലും അടുപ്പ് രാവിലെ കത്തില്ല ഊതി ,ഊതി ചോറ്പകുതി വേവ് ആകുമ്പോഴേക്കും ഞങ്ങള്‍ക്ക്പോകാറായിട്ടുണ്ടാകും.പകുതിവെന്തചോറ് അമ്മചോറുംപാത്രത്തില്‍ ഊറ്റിആക്കും.ഒപ്പം ചോറിന് കറിയായി പുറത്ത് അമ്മിക്കല്ലില്‍തേങ്ങയും.പുളിയും.മുളകും കൂടിഅരച്ചെടുക്കുമ്പോള്‍ രാത്രി തുടങ്ങി നിര്‍ത്താതെ പെയ്യുന്നമഴയും അമ്മയ്ക്ക് കൂട്ടിനുണ്ടാകും .
.
ഒപ്പം അമ്മ മഴയോട് ദേഷ്യപെട്ടുന്നെ കേള്‍ക്കാം.
എന്ത് നാശം പിടിച്ച മഴയാ കുട്ടികള്‍ സ്കൂളില്‍ പോകുന്ന നേരത്ത് അവരുടെ അകെ ഉള്ള തുണിയും നനയ്ക്കാനായി പെയ്യണോ ?,രാത്രി എത്രവേണേലും പെയ്തോട്ടെ ഇതിപ്പോ അവര് സ്കൂളില്‍എത്തിയിട്ട് ബാക്കി പെയ്താല്‍ പോരെ നാശം.
ഊത്താല്‍ അടിക്കുന്ന അമ്മിക്കല്ലില്‍ അരച്ചചമന്തി ഉരുട്ടി എടുത്ത് വേഗം അകത്തേക്ക് .പാതിവെന്ത ചോറിന് മുകളില്‍ ചമ്മന്തിയും ചേര്‍ത്ത്
ചുട്ടുപൊള്ളുന്ന ചോറ്റുപാത്രം മുണ്ടിന്റെ കൊന്താലയില്‍ തുടച്ച് സ്കൂള്‍ ബാഗില്‍ ഇട്ടുതരുംമ്പോഴേക്കും അമ്മ ആ മഴയത്തും
വിയര്‍ക്കുന്നുണ്ടാകും ,കവിളിലും നെറ്റിയിലും അടുപ്പിന്റെ കരിപുരണ്ടിട്ടുണ്ടാകും ,കണ്ണുകള്‍ അടുപൂതിചുവന്ന് ഇടുങ്ങിയിട്ടുണ്ടാകും.
അപ്പോഴാകും അമ്മയുടെ അടുത്ത് അടുത്ത എന്റെ സങ്കടം.അമ്മെ എനിക്ക് കുടയില്ല ഞാന്‍ എങ്ങനെ സ്കൂളില്‍ പോകും.
നീ ഏട്ടന്റെ കുടയില്‍ പൊയ്ക്കോ ,വേറെ എന്താ ചെയ്യാ! ഉള്ളകുടവില്ലൊക്കെഒടിച്ചുകൊണ്ടുവരുമ്പോള്‍ ഓര്‍ക്കണം ഇതുപോലെ മഴപെയ്യും നിനക്ക് സ്കൂളില്‍ പോണം എന്നൊക്കെ!!
.
ഓ പിന്നെ ഏട്ടന്‍ ഉപയോഗിച്ച് കഴിഞ്ഞു കാലൊടിച്ചു കൊണ്ടുവന്ന കുട ആ കുടക്കാരന്റെ കയ്യില്‍ കൊടുത്തു കാലുമാററി തന്നതല്ലേ എനിക്ക് അപ്പൊ അത് ഞാന്‍ കഴിഞ്ഞോരുകൊല്ലം ഉപയോഗിച്ചതിന് എന്നെ അല്ലെ ആദരിക്കേണ്ടത്. എന്റെ മറുചോദ്യം അമ്മയുടെ വായടപ്പിക്കും അമ്മേടെ കരിപുരണ്ട മുഖത്ത്‌ വളിഞ്ഞ ഒരു ചിരിവന്നു മാഞ്ഞുപോകുംഅമ്മ വേഗം വാക്ക് മാറ്റും .
നേരത്തെ ഇറങ്ങാന്‍ നോക്കിന്‍ മഴകൂടുമ്പോഴെക്കും അങ്ങ് നടന്നെത്താം,ഡാ നീ അവളെ കൂടി നിന്റെ കുടയില്‍ ഒന്ന് കൊണ്ടുപോടാ ഏട്ടനോട് അമ്മയുടെ അപേക്ഷ .എന്തോ മുറുമുറുത്തു അവന്‍ കൂടെ കൂട്ടും രണ്ടാളുടെം ബാഗ് മാത്രം മാറോടടക്കി പിടിച്ചു അങ്ങും എങ്ങും എത്താത്തകുടയില്‍ അങ്ങ് സ്കൂളിലേക്ക് .കുറഞ്ഞത്‌ അഞ്ചുകിലോമീറ്റര്‍ മഴയും നനഞ്ഞു സ്കൂളില്‍ എത്തുമ്പോഴേക്കും ഏട്ടനും ഞാനും മൊത്തത്തില്‍ കുളിച്ചു കഴിഞ്ഞിരിക്കും .
വൈകുന്നേരം വരെ നനഞ്ഞുക്ലാസ്സില്‍ ഇരിക്കും സ്കൂളിലും സ്ഥിതി വത്യസ്തമല്ല എങ്ങും ചോര്‍ച്ച മാത്രം ആയിരിക്കും .വൈകുന്നേരം വീട്ടില്‍ എത്തുമ്പോഴേക്കും അമ്മ കട്ടനും ,ചീനിയോ മറ്റോ പുഴുങ്ങിയിട്ടുണ്ടാകും .
കനല്‍ ഉള്ള അടുപ്പിന്റെ ചുവട്ടില്‍ നനഞ്ഞബുക്ക്‌ എല്ലാം നിരത്തി ഉണക്കിഎടുക്കാന്‍ എന്നുള്ള വ്യചേനഅടുപ്പിന്‍ തിട്ടത് കയറി കൂനികൂടി ഇരിക്കും.തിമിര്‍ത്തുപെയ്യുന്ന മഴയില്‍ പെട്ടെന്ന് ആകാശം ഇരുട്ടുമൂടിയിട്ടുണ്ടാകും .ഉള്ള രണ്ടു മണ്ണെണ്ണ ചിമ്മിനിയുടെ വെട്ടത്തില്‍ രാത്രിയിലെ ചോറ് അമ്മ നേരത്തെ വിളമ്പിതരും .
.
അടുക്കളനിലത്ത് ഇരുന്നു കഴിക്കാന്‍ മഴവെള്ളം സമ്മതിക്കില്ല ഇടനാഴിയിലേക്കുള്ള ഉമ്മറപടിയില്‍ ചോറും കിണ്ണം എടുത്തു സ്ഥാനം പിടിക്കും .അത് കണ്ടാല്‍ മുത്തശ്ശി തുടങ്ങും ഉമ്മറപടിയില്‍ ആണോടി ഇരിക്കുന്നത് .അവിടെ ഇരിക്കാന്‍പാടില്ല ദോഷാന്നും പറഞ്ഞുള്ള ചീത്തപറച്ചില്‍ .
ഇതുകേള്‍ക്കുന്നതോടെ വീണ്ടുംചോറുംകിണ്ണം
എടുത്തുപുറത്തുള്ളമന്തിട്ടയി്‍ക്ക് .ആര്‍ത്തലച്ചു പെയ്യുന്ന മഴയില്‍ വീടെത്താന്‍ വേണ്ടി പഴുതാരയും,തെരട്ടയും,ഉറുമ്പുകളും വരി വരിയായി പോകുന്നുണ്ടാകും. ഓട്ടിന്‍പുറത്ത് നിന്നും വീഴുന്ന തൂവലവെള്ളം ,ചോറിലും
കറിയിലുംപതിക്കുന്നുണ്ടാകും.
.
കറിയില്‍ അല്ലെങ്കില്‍ തന്നെ അമ്മ കുറെ വെള്ളം ചേര്‍ത്തിട്ടുണ്ടാകും, തികയാന്‍ കുറച്ചുവെള്ളം ഒക്കെ ചേര്‍ക്കേണ്ടിവരും എന്നാ അമ്മയുടെ സ്ഥിരം മറുപടി.വീടിന്റെ അതിരില്‍ മുത്തശ്ശി നട്ട താളും, തകരയും ,ചേമ്പും,ഓമ്മകായും ഒക്കെ ആകും മിക്കവാറും അമ്മയുടെ മഴകാല കറികള്‍ .എന്നാലും അന്ന് മൂന്നുനേരം കിട്ടുന്നത് മാത്രം ആയതോണ്ട് ആര്‍ത്തിയോടെ വേഗം കഴിച്ചു തീര്‍ക്കും .
കറന്റ്‌ ഇല്ലാത്തതുകൊണ്ട് രണ്ടുമണ്ണെണ്ണ വിളക്കും കെടുത്തി ചില്ലുള്ള മൂട്ടവിളക്ക് കത്തിച്ച് അമ്മ എല്ലാര്‍ക്കും ഇടനാഴിയില്‍ പായവിരിച്ചിട്ടുണ്ടാകും.
ഇടനാഴിയില്‍ രണ്ടറ്റതു ഓരോ ഓടിനുപകരം രണ്ടുചില്ലോട് പതിപ്പിച്ചിട്ടുണ്ട് .പകല് അകത്തേക്ക്
വെളിച്ചംകിട്ടന്‍ ആയി ആശാരിയുടെ ഉപദേശംമൂലം വച്ചതായിരുന്നത്‌.ഉറങ്ങാന്‍ ആയി കിടക്കുമ്പോള്‍ കാണാം.ചിലോടില്‍ചിതറിതെറിക്കുന്നമഴത്തുള്ളികളെ അതിനിടയ്ക്ക് ആകും ഞങ്ങളുടെ പുതിയ സ്കൂള്‍ വിശേഷങ്ങള്‍ പിന്നെയും അമ്മയോടുള്ള ആവശ്യങ്ങളും.
അമ്മെ സ്കൂളില്‍ പുതിയബുക്ക് വന്നിട്ടുണ്ട് നാളെ കാശുംകൊണ്ട് ചെല്ലാന്‍ മാഷ്‌ പറഞ്ഞു .ഈ പ്രാവശ്യം എങ്കിലും എനിക്ക് പുതിയബുക്ക്‌ മേടിച്ചുതരോ .കൊറേ ബുക്സ് ബാക്കി ഉണ്ട് ഇനിയും പൈസകൊണ്ട് വരുന്നവര്‍ക്ക് ബുക്ക്‌ തരാം എന്ന് മാഷ്‌ ഇന്നലെ പറഞ്ഞമ്മേ . പിന്നെ പുതിയ പാവാടയും ജാക്കറ്റും വേണം അല്ലെങ്കില്‍ ഞാന്‍ പോകില്ല എന്റെ പാവാട എല്ലാം കീറിതാ എല്ലാവരും കളിയാക്കാന്‍ തുടങ്ങി എനിക്ക് വയ്യ ഇനി അതിടാന്‍ ട്ടോ.
ചേച്ചിക്ക് മേടിക്കുമ്പോള്‍ എനിക്കും വേണം പുതിയത്. അവളുടെ പഴയ റോസ് പുള്ളിപാവട അല്ലെ ഈ വര്ഷം മുഴുവന്‍ ഞാന്‍ തുന്നികൂട്ടി ഇട്ടത് . അമ്മേ അമ്മ കേട്ടോ ഞാന്‍ ഈപറയുന്നത്.
അപ്പുറത്ത് അമ്മയുടെ ശ്വാസനിശ്വാസങ്ങള്‍ കേള്‍ക്കാം ഉറങ്ങിയതോ അതോ ഉറക്കം നടിച്ചു ആലോച്ചിക്കുന്നതോ ആകാം .
രാവിലെ ആയാല്‍ അമ്മയോട് ആവശ്യങ്ങള്‍ പറയതിരിക്കാനായി അമ്മ പതംപറച്ചില്‍ തുടങ്ങിയിട്ടുണ്ടാകും .സ്കൂള്‍ തുറന്നു എന്നൊരു വിചാരം ഇല്ല അങ്ങേര്‍ക്കു (അച്ഛനിട്ട് ആണ്) എന്തൊക്കെ ബുക്ക്‌ ,ബാഗ്‌.കുട .തുണി നൂറായിരം കാര്യങ്ങള്‍ക്കൊപ്പം വീടിന്റെ കാര്യവും എല്ലാം കൂടി ഞാന്‍ എന്ത് ചെയ്യും ന്റെ കൃഷ്ണാ !
ഈനശിച്ചമഴയത്ത്പോസ്റ്റുമാന്‍ ഇന്നലെയും ഇടവഴിലൂടെ പോകുന്നത് കണ്ടു . കാശു അയച്ചിട്ട്ഉണ്ടാകില്ല ഉണ്ടെങ്കില്‍ അയാള്‍ കൊണ്ടുതരില്ലേ ?
നീ ഒന്ന് മിണ്ടാതിരിക്ക്‌ പെണ്ണെ കാശു പോസ്റ്റോഫിസില്‍ വന്നുകിടപ്പുണ്ടാകും ഇന്നു കൊണ്ടുവരാതിരിക്കില്ല പോസ്റ്മാന്‍ (മുത്തശ്ശിടെ ആശ്വസിപ്പിക്കല്‍ കേള്‍ക്കാം ).
നിങ്ങള്‍ക്കൊക്കെ വല്ലോം അറിയണോ ?മുറുക്കിത്തുപ്പി ഉമ്മറത്ത്‌ കാലും നീട്ടിഇരുന്നാല്‍ പോരെ ,നേരത്തിനും കാലത്തിനും കത്താത്ത വിറകൂതി ഭക്ഷണം മുന്നില്‍ എത്തിക്കുന്നുണ്ടല്ലോ.
ഇതിനിടയ്ക്ക് ഇതെല്ലാം കേള്‍ക്കുന്ന ഞങ്ങള്‍ ഒന്നും അവശ്യപെടാതെ അമ്മ തരുന്ന ചോറ്റുംപാത്രവും വാങ്ങി സ്കൂളില്‍ പോകാന്‍ കോരിചെരിയുന്ന മഴയില്‍ കാലൊടിഞ കുടയുമായി
ഇറങ്ങിയിട്ടുണ്ടാകും.
.
ഉമ്മറത്തെ മുള്ളുവേലി തിരിഞ്ഞു നിന്ന് ചാരുമ്പോള്‍ കാണാം തിമിര്‍ത്തു പെയ്യുന്ന മഴയിലും വീടിന്റെ ഉമ്മറത്ത്‌ ഞങ്ങള്‍ പോകുന്നതും നോക്കി ഈ വര്‍ഷവും മക്കള്‍ക്ക്‌ പുതിയതായി ഒന്നും മേടിക്കാന്‍ കഴിയില്ലല്ലോ എന്നോര്‍ത്ത് നിറകണ്ണുകളോടെ നില്‍ക്കുന്ന അമ്മയെ .
ആ സമയത്ത് ആകും കര്‍ക്കിടകമഴ ശരിക്കും ഇഷ്ടപെടുന്നത് കാരണം അമ്മയുടെ നിറഞ്ഞകണ്ണുകള്‍ തിമിര്‍ത്തുപെയ്യുന്ന മഴയില്‍ ഞങ്ങള്‍ക്ക് കാണാന്‍ കഴിയില്ലല്ലോ .
(നനഞ്ഞമഴയുടെ നോവുന്ന ഓര്‍മ്മകള്‍ ആണെങ്കിലും അന്നും ,ഇന്നും അമ്മ ഒരു വിസ്മയം തന്നെ . അങ്ങ് ദൂരെ എനിക്ക് കാണാം എന്റെ വരവും കാത്ത് ഉമ്മറത്ത്‌ കാത്തിരിക്കുന്ന എന്റെ അമ്മയെ )
( ശ്രീ)
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo