Slider

ഒടുവിൽ പൈലിച്ചേട്ടനും മനസ്സിലാക്കി

0
ഒടുവിൽ പൈലിച്ചേട്ടനും മനസ്സിലാക്കി 
(കഥ )
വേലിപ്പത്തലുകൾ അതിരുകാക്കുന്ന പഞ്ചാരമണൽ വിരിച്ച വിശാലമായ പുരയിടത്തിന്റെ ഒത്തനടുക്ക് ഓടിട്ട പഴയവീട്.. കുമ്മായം പൂശിയ കാലം മറന്ന ചുവരുകൾ അങ്ങുമിങ്ങും പൊട്ടിയടർന്നും പായലും ചെളിയും പുരണ്ടു നിറം മങ്ങിയും കാണപ്പെട്ടിരുന്നു.. 
അവിടെയാണ് നാട്ടിലെ പേരുകേട്ട പിശുക്കിയും കുശുമ്പിന്റെ ആശാട്ടിയുമായ തെയ്യാമ്മചേടത്തിയും ഭർത്താവ് പൈലിചേട്ടനും താമസിക്കുന്നത്.. ഏകമകൾ സുബി ഭർത്താവുമൊത്ത് കോയമ്പത്തൂരിൽ സ്ഥിരതാമസമാണ്.. വല്ലപ്പോഴും വന്നാലായി.. വന്നില്ലെങ്കിലായി.. 
തെയ്യാമ്മ ചേടത്തിയെ സംബന്ധിച്ചിടത്തോളം പൈലിചേട്ടൻ വീട്ടിലെ ഒരു അധികപ്പറ്റാണ് ..! അവരുടെ തന്നെ ഭാഷയിൽ പറഞ്ഞാൽ തിന്നുമുടിക്കാൻ മാത്രമായി ജീവിച്ചിരിക്കുന്ന ഒരു സാധനം.. ഇതുകേട്ട് പൈലിച്ചേട്ടൻ ആള് തിന്നു മുടിച്ചു തടിച്ചു കൊഴുത്തിരിക്കുകയാണെന്നൊന്നും വിചാരിച്ചു കളയല്ലേ... അങ്ങേരെ കണ്ടാൽ കാലൻ പോലും കരഞ്ഞുപോകും! മെലിഞ്ഞുണങ്ങി ചാവാറായ ഒരു മനുഷ്യക്കോലം.. പെണ്ണുമ്പിള്ളയുടെ ആട്ടും തുപ്പുമേറ്റ് ഒതുങ്ങിക്കഴിയുന്ന നിർഗുണപരബ്രഹ്മം.അതാണ് പൈലി ചേട്ടൻ.. അലക്കിയലക്കി നരച്ചുപോയൊരു കൈലിയുമുടുത്ത് മുഷിഞ്ഞ തോർത്തും തോളിലിട്ടുകൊണ്ട് പറമ്പിലെ കൃഷിപ്പണികൾ ചെയ്യുന്ന പൈലിച്ചേട്ടൻ സഹതാപമുണർത്തുന്നൊരു കാഴ്ചയാണ്.. 
ഉഗ്രപ്രതാപിയായ തെയ്യാമ്മച്ചേടത്തിയുടെ ലുക്കും ഇതിൽ നിന്നും തീരെ വ്യത്യസ്തമല്ല.. മുഷിഞ്ഞു നാറുന്ന ചട്ടയും പിഞ്ഞിത്തുടങ്ങിയ മുണ്ടും ധരിച്ചു വീടിനുള്ളിലും പറമ്പിലും പാഞ്ഞു നടക്കുന്ന ജീവനുള്ള വെളുത്ത അസ്ഥിപഞ്ജരം..! കാതിലെ വെള്ളക്കല്ലുകൾ പതിച്ച വട്ടക്കമ്മലിൽ നിന്നും കൊഴിഞ്ഞു പോയ കല്ലുകളുടെ സ്ഥാനത്തു നിറഞ്ഞ കറുത്ത ചെളിയും ഒന്നരപ്പവനോളം വരുന്ന സ്വർണ്ണചെയിനിലെ കണ്ണിപൊട്ടിയ ഭാഗങ്ങളിലെ നൂലുകൊണ്ടുള്ള കെട്ടുകളും എണ്ണകാണാതെ വരണ്ടു പാറിക്കിടക്കുന്ന പാതിയോളം നരച്ച തലമുടിയും ഒക്കെ കൂടി കണ്ടാലറയ്ക്കുന്ന രൂപമാണവർ.. 
ഇതൊക്കെ കേട്ട് അഷ്ടിക്ക് വകയില്ലാത്ത പട്ടിണിപ്പാവങ്ങളാണ് തെയ്യാമ്മച്ചേടത്തിയും പൈലിച്ചേട്ടനുമെന്നു കരുതിയെങ്കിൽ നിങ്ങൾക്കു തെറ്റി ! കാരണം നിലവും പുരയിടങ്ങളും വാടകയ്ക്കു കൊടുത്തിരിക്കുന്ന വീടുകളും കടമുറികളുമൊക്കെയായി ആവശ്യത്തിലധികം സ്വത്തുള്ളവരാണ് അവർ..എന്നാലും കാശിനോടുള്ള ആർത്തിയും പിശുക്കും കാരണം സമയത്ത് ആഹാരം പോലും കഴിക്കാറുണ്ടോ എന്നുപോലും സംശയിക്കേണ്ടിയിരിക്കുന്നു.. 
എന്നാൽ നാട്ടിലാരെങ്കിലും കല്യാണത്തിനോ വിശേഷങ്ങൾക്കോ വിളിച്ചാൽ നേരത്തെ തന്നെയെത്തി വാരിവലിച്ചു കഴിച്ചു 'സഹായിക്കുന്നതിൽ ' രണ്ടു പേർക്കും മടിയൊട്ടുമില്ല.. 
സത്യം പറഞ്ഞാൽ 'പൂത്തകാശ്' ഞാൻ നേരിട്ട് കണ്ടിട്ടുള്ളത് തെയ്യാമ്മചേടത്തിയുടെ കയ്യിലാണ്.. അട്ടിയടുക്കി വച്ചിരിക്കുന്ന ഈർപ്പം പടർന്ന് പൂപ്പൽ പിടിച്ച നോട്ടുകളാണ് അവരുടെ കയ്യിലത്രയും.. 
മീൻകാരൻ ദാസപ്പന്റെ കയ്യിൽ നിന്നും തർക്കിച്ചും വിലപേശിയും വാങ്ങുന്ന മൂന്നോ നാലോ മത്തി പറമ്പിലെ പുളിമരത്തിന്റെ ചോട്ടിലിരുന്ന് നന്നാക്കുന്ന സമയം ചുറ്റും കൂടുന്ന പട്ടികളെയും പൂച്ചകളെയുമൊക്കെ കൊതിപ്പിച്ചു കൊതിപ്പിച്ചു നിറുത്തി ഒടുവിൽ ഒറ്റ മീൻതലപോലും വെളിയിൽ കാട്ടാതെ വൈരാഗ്യപൂർവ്വമെന്നോണം തെയ്യാമ്മചേടത്തി കുഴിച്ചുമൂടുമ്പോ സംസാരിക്കാൻ കഴിയുമായിരുന്നെങ്കിൽ പട്ടിയും പൂച്ചയും പോലും അവരുടെ തള്ളയ്ക്ക് വിളിച്ചേനെ... 
അവരങ്ങനെയാണ്.. തനിക്ക് ഉപകാരമില്ലാത്ത വസ്തുപോലും ആർക്കും കൊടുക്കില്ല.. പറമ്പിലെ മാങ്ങയും നെല്ലിയ്ക്കയും പുളിയും ജാതിയ്ക്കയുമൊക്കെ വെറുതെ കൊഴിഞ്ഞുപോയാലും ഒറ്റമനുഷ്യർക്കും കൊടുക്കില്ല.. 
അവർ വളർത്തുന്ന കോഴികൾക്കുപോലും രണ്ടുമണി അരി കൂടുതൽ കൊടുക്കില്ല.. ആർത്തിമൂത്ത് പരക്കം പാഞ്ഞുനടക്കുന്ന മെലിഞ്ഞ കോഴികൾ ആ പറമ്പിലെ ദാരിദ്ര്യം 
പിടിച്ചൊരു കാഴ്ചയായിരുന്നു.. 
അങ്ങനെ സർവ ലക്ഷണങ്ങളും തികഞ്ഞൊരു 'ദരിദ്ര്യപ്പുള്ളായി ' ജീവിച്ചു വരുന്നതിനിടയിലാണ് തെയ്യാമ്മ ചേടത്തിയുടെ കാലിൽ തേൾ കുത്തുന്നത്.. പണം മുടക്കേണ്ടി വരുമെന്ന ചിന്തയിൽ മഞ്ഞളും പുരട്ടി വച്ചുകൊണ്ടിരുന്നു മൂന്നാം ദിവസം ശരീരമാകെ നീരുവന്ന് വീർത്തനിലയിൽ അവരെക്കണ്ടു ഭയന്ന പൈലിച്ചേട്ടൻ നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോഴേയ്ക്കും തെയ്യാമ്മച്ചേടത്തി അബോധാവസ്ഥയിലായിക്കഴിഞ്ഞിരിന്നു.. 
തീവ്രപരിചരണ വിഭാഗത്തിൽ അതീവ ഗുരുതരാവസ്ഥയിൽ കിടന്ന ഒരു രാവിനും പകലിനുമൊടുവിൽ അനിവാര്യമായ വിധിക്കു കീഴടങ്ങി അവർ അന്ത്യശ്വാസം വലിക്കുമ്പോ ഇനിയെന്തു ചെയ്യണമെന്നൊരു രൂപവുമില്ലാതെ പൈലിച്ചേട്ടൻ ആശുപത്രിവരാന്തയിലെ ബെഞ്ചിലിരുന്ന് മിഴികൾ തുടച്ചു.. 
മരണമറിഞ്ഞെത്തിയ അയൽക്കാരികൾ മൃതദേഹം കൊണ്ടുവരുന്നതിന് മുൻപ് വീടും പരിസരങ്ങളും വൃത്തിയാക്കാൻ തുനിയവെ പത്തായം നിറഞ്ഞു ശേഖരിക്കപ്പെട്ടിരുന്ന നാളികേരങ്ങളും ചാക്കുകളിൽ സൂക്ഷിച്ചിരുന്ന പൂപ്പൽ കയറിത്തുടങ്ങിയിരുന്ന അരിയും ചെറിയ കാൽപ്പെട്ടികളിലായി ഉടുക്കാതെ സൂക്ഷിച്ചിരുന്ന ചട്ടകളും നേര്യതുകളും കച്ചമുറികളും പ്ലാസ്റ്റിക്‌ കൂടുകളിൽ കെട്ടി സൂക്ഷിച്ചിരുന്ന പഴക്കമുള്ള നോട്ടുകളും ഉപയോഗിക്കാതെ വച്ചിരുന്ന കവർപോലും പൊട്ടിക്കാത്ത മെത്തയും തലയിണകളും ഒക്കെ കണ്ട്‌ വായ്‌ പൊളിച്ചു നിന്നുപോയി..
ശവസംസ്ക്കാരം കഴിഞ്ഞു പിരിഞ്ഞുപോകാൻ തുടങ്ങിയ ആളുകളെ അമ്പരപ്പിച്ചുകൊണ്ട് പൂഴ്ത്തിവച്ചിരുന്ന അരിയും പണവും നാളികേരവുമൊക്കെ വീടിനുപുറത്തേക്ക് വലിച്ചെറിയുമ്പോ പൈലിച്ചേട്ടൻ എന്തൊക്കെയോ നിർത്താതെ പിറുപിറുക്കുന്നുണ്ടായിരുന്നു...
ഒപ്പം കൊണ്ടുപോകാനുള്ള മകളുടെ ശ്രമങ്ങൾ പരാജയപ്പെട്ടപ്പോ ആ പഴയവീട്ടിൽ പൈലിച്ചേട്ടൻ ഒറ്റയ്ക്കായി..
പക്ഷെ പിന്നീടവിടെ ഒരു ജീവിപോലും ദാരിദ്ര്യമറിഞ്ഞിട്ടില്ല.. കോഴികളും പൂച്ചകളും പട്ടികളുമൊക്ക തൃപ്തികരമായി അവിടെനിന്നും വിശപ്പടക്കി.. പൈലിച്ചേട്ടൻ കൊടുത്ത ഭിക്ഷ സ്വീകരിച്ചു യാചകർ അമ്പരന്നു.. 
തെയ്യാമ്മച്ചേടത്തിയുടെ ഒന്നാം ചരമവാർഷികത്തിന് നാടടക്കം ക്ഷണിച്ചു സദ്യകൊടുക്കുമ്പോൾ പൈലിച്ചേട്ടന് പറയാനുണ്ടായിരുന്നത് ഇത്രയും മാത്രമായിരുന്നു.. 
"ജീവിക്കാൻ വേണ്ടിയാണു പണം.. അല്ലാതെ പണമുണ്ടാക്കാൻ വേണ്ടിയല്ല ജീവിതം.. "

Anju Anthony
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo