"ഏട്ടായീ ഭാര്യയുടെ നീട്ടിയുളള വിളികേട്ടാണു ഞാൻ തിരിഞ്ഞു നോക്കിയത്...
"എന്താടീ അഞ്ജൂട്ടി എന്നാപറ്റി"
"ഏട്ടായി വീട്ടിലേക്കുള്ള സാധനമെല്ലാം തീർന്നു അതെല്ലാം വാങ്ങണം"
തുണ്ടുകടലാസിലെഴുതിയ ലിസ്റ്റു തരുമ്പോൾ ഞാനവളുടെ ദുർബലമായ കൈകളെ ശ്രദ്ധിച്ചു.
ആ കൈകൾ മെല്ലെയെടുത്ത് എന്റെ മുഖത്തോടു ചേർത്തു. ഏഴുവർഷങ്ങൾക്കപ്പുറം എന്റെ കൈവിരലുകളിലവൾ ചേർത്തു വെക്കുമ്പോൾ എത്ര സുന്ദരമായിരുന്നാ വെളുത്ത കൈകൾ.
ഇന്നവയുടെ സൗന്ദര്യം നശിച്ചു കറുത്തിരുണ്ട ദുർബലമായിരിക്കുന്നു.ഉണങ്ങാത്ത വിറകിനോടവൾ മല്ലിട്ടു പച്ചവിറകുകൾ എരിക്കാൻ ശ്രമിക്കുമ്പോൾ കണ്ണിലും മൂക്കിലും പുകകയറി ചുമക്കുന്നയെന്റെ ഭാര്യയെ ഞാൻ കണ്ടു.
പിവിസി പൈപ്പു മുറിച്ച് അണയുന്ന തീയെ ആളിക്കത്തിക്കാനായി അവളുടെ പാഴ്ശ്രമം.അതുചെയ്തു മടുത്തു കഴിയുമ്പോൾ മുറംകൊണ്ടുളള വീശലായി പിന്നെയുളള ശ്രമം.
ഒടുവിലവൾ തളർന്നു ഇരിക്കും.പിന്നെയും തുടങ്ങുമവൾ അത് ആളിക്കത്തിക്കാനായൊരു പാഴ്ശ്രമം.കഷ്ടപ്പെടുന്ന ഭർത്താവിന്റെ മുഖമോർക്കുമ്പോ എങ്ങനെയെങ്കിലും വിറകുകൾ എരിച്ചവൾ ചോറും കറിയും തയ്യാറാക്കുന്നു.
ദുർബലമായ അവളുടെ കൈവിരലുകളെലെന്റെ ചുണ്ടോടു ചേർത്തു ഞാനുമ്മകൾ നൽകുമ്പോൾ എന്റെ കണ്ണിൽ നിന്നും രണ്ടു നീർമണിത്തുളളികൾ ആ കയ്യിലേക്കു ഇറ്റുവീണു..
അവളുടെ മുഖം കൈക്കുമ്പിളിൽ വാരിയെടുത്ത് മിഴികളിൽ ഞാൻ ദർശിക്കുമ്പോൾ ഒരായുസ്സിലെ കഷ്ടപ്പാടിന്റെ സാഗരം ഞാനവിടെ കണ്ടു.
വിറയാർന്ന അവളുടെ അധരങ്ങളിൽ ഞാൻ സ്നേഹചുംബനം അർപ്പിക്കുമ്പോൾ മെല്ലെയൊന്നു തേങ്ങിക്കൊണ്ടവൾ എന്നോടു ചേർന്നു നിന്നു.
തളർന്നു വീഴുമെന്നുറപ്പായപ്പോൾ മെല്ലിച്ച ശരീരത്തെയെന്റെ കൈകളാൽ താങ്ങി നിർത്തി..
നിറമിഴികളുമായവളെ ഞാൻ ഇറുകെ പുണർന്നപ്പോൾ ഒരായുസ്സിന്റെ സ്നേഹമേറ്റു വാങ്ങുക യായിരുന്നു അവളപ്പഴേക്കും.
പൈസയില്ലെങ്കിൽ പിന്നീട് വാങ്ങാം ഏട്ടായീ ഉളളതുകൊണ്ട് അഡ്ജസ്റ്റ് ചെയ്യാമെന്നവൾ പറയുമ്പോൾ എനിക്കവൾ അത്ഭുതമായി തീർന്നു.
രുചിയുളള ആഹാരം പാകം ചെയ്തെനിക്കു വിളമ്പി തരുമ്പോളൊരു പ്രതീക്ഷയിലവളെന്നെ നോക്കിയിരിക്കും.
അസ്സലായിരിക്കുന്നു എന്നൊരു നല്ലവാക്ക്.സ്നേഹത്തോടെ അവൾക്കായി ഒരുപിടിച്ചോറ്.
എല്ലാം വ്യഥാവിലാണെന്നറിയുമ്പോഴും പരാതിയും പരിഭവമില്ലാതെ മിച്ചം വന്നയാഹാരം ഞാൻ കഴിച്ച പാത്രത്തിലവൾ കഴിക്കുന്നു..അത്മസംതൃപ്തിയോടെ..
പിണങ്ങുമ്പോൾ മറുത്തൊരുവാക്കും പറയാതെ വീട്ടിലെ പൂച്ചയോടും കോഴിയോടുമെല്ലാം സങ്കടം പറയുന്നതെന്റെ മനസ്സിനു നൊമ്പരമായിരുന്നു..
സ്നേഹമേറെ ഉളളിലുണ്ടായിരുന്നിട്ടും പുറമേ പ്രകടിപ്പിക്കാൻ കഴിഞ്ഞില്ലെങ്കിലെന്നവൾ എനിക്കു മനസ്സിലാക്കി തന്ന നിമിഷങ്ങൾ
അവൾ പട്ടിണിയിരിക്കുമ്പോഴും എന്റെയും മകന്റെയും വയറുകൾ നിറയാനവൾ ശ്രദ്ധിച്ചിരുന്നു..
ഇപ്പോൾ ഞാനതെല്ലാം തിരിച്ചറിയുന്നു.ഇതുവരെ കൊടുക്കാൻ കഴിയാതിരുന്ന സ്നേഹമത്രയും ഞാനവൾക്കു വാരി നൽകി..
"ഏട്ടായി മോൻ വരുന്നു വിട്" പറഞ്ഞു കൊണ്ടവൾ കുതറിമാറി.
വിയർപ്പിന്റെ വിലയായി കിട്ടിയ രൂപയുമായി കടയിൽപ്പോയി സാധനമെല്ലാം വാങ്ങുമ്പോഴാണു അവൾക്കു പ്രിയമായ കപ്പലണ്ടി മുട്ടായി കണ്ണിലുടക്കിയത്.
അതുംവാങ്ങി ഞാൻ വീട്ടിൽ ചെന്നു നൽകിയപ്പോൾ അതാദ്യമവൾ എനിക്കായി പകുത്തു നൽകി.കുറച്ചു ഭാഗം മോനും ബാക്കിയുമായി അവളും കഴിച്ചു.
ആ കാഴ്ചയെന്റെ കണ്ണിനെ മറച്ചു.കണ്ണു തുടച്ചിട്ട് ഞാനവളെ ആദ്യമായി കാണുന്നതു പോലെ നോക്കി..
ഇന്നലെവരെ ഭംഗിയായി തോന്നാതിരുന്ന എന്റെ ഭാര്യയെത്ര സുന്ദരിയാണ്.
ക്ഷമയും സഹനവുമുളള ഭാര്യയുടെ അമ്മയുടെ സഹോദരിയുടെ കൂട്ടുകാരിയുടെ പലഭാവങ്ങളും ഞാനവളിൽ കണ്ടു.
ഇതുവരെ ചെയ്ത മാപ്പുപറച്ചിലായി ഞാനവളെയും മോനെയും എന്നിലേക്കു ചേർത്തു നിർത്തി ഞാനാശ്ലേഷിച്ചു..
അവളുടെ സ്നേഹസമ്മാനമായി രണ്ടുതുളളി കണ്ണുനീർ എന്റെ കൈകളിൽ ഇറ്റുവീണു..
അവളാഗ്രഹിച്ച രീതിയിൽ ഞാനൊരു നല്ല ഭർത്താവായി മാറിയതിൽ "
#മാപ്പ് ഇത്രയും നാൾ നിന്നെ മനസ്സിലാക്കാൻ കഴിയാതിരുന്നതിനു
A story by #സുധീമുട്ടം

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക