Slider

ബ്ലേഡ് ഒരു ഭീകരജീവിയാണ്

0
ബ്ലേഡ് ഒരു ഭീകരജീവിയാണ്
....................................................
ശാന്തമായ ഉറക്കത്തെയും സുന്ദരമായ സ്വപ്നത്തെയും ഭേദിച്ചു കൊണ്ട് ഉറ്റ സുഹൃത്തിന്റെ ക്ഷമിക്കണം തൊട്ട അയൽവക്കക്കാരിയുടെ ഫോൺ കോൾ.
ഹലോ..
"ഹലോ. ചേട്ടാ ഇന്ന് എന്റെ കോളേജ് വരെ ഒന്ന് വരണം"
എന്തിന്?
"ഒരു ചെറിയ പ്രശ്നമുണ്ട.. വീട്ടീന്ന് ആളെ വിളിച്ചിട്ട് ക്ലാസിൽ കയറിയാ മതീന്ന് പറഞ്ഞു. "
ഞാൻ വരില്ല..
" വന്നില്ലെങ്കിൽ നമ്മൾ തമ്മിൽ ഇഷ്ടത്തിലാണെന്ന കാര്യം ഞാൻ വീട്ടിൽ പറയും "
ഞാൻ വരാം..
"അങ്ങനെ വഴിക്ക് വാ... അപ്പോ പറഞ്ഞ പോലെ കൃത്യം പത്ത് മണിക്ക് എത്തിക്കൊള്ളണം"
(ഫോൺ കട്ട് ചെയ്തു)
നാശം പഠിക്കണ കാലത്ത് മര്യാദയ്ക്ക് കോളേജിൽ പോയിട്ടില്ല.. ഇപ്പോ അവളുടെ രക്ഷിതാവായിട്ട് പോണമത്രേ. ഞാനെന്താ രക്ഷാധികാരി ബൈജുവോ.?
പതുക്കെ എഴുന്നേറ്റ് താഴേക്കുള്ള കോണിപ്പടികൾ ലക്ഷ്യമാക്കി ഞാൻ നടന്നു. മരത്തടിയിൽ തീർത്ത അതിപുരാതനമായ കോണിപ്പടികൾ.കോണിപ്പടികളെ വേദനിപ്പിക്കാതെ പതിയെ താഴേക്കിറങ്ങി. എങ്ങാനും ഒടിഞ്ഞു പോയാൽ പിന്നെ പറഞ്ഞിട്ട് കാര്യമില്ല.
താഴെ മരത്തടിയിൽ തീർത്ത ചാരു കസേരയിൽ ഇരുന്ന് പത്രം വായിക്കുന്ന അച്ഛൻ.വെള്ള മുണ്ടും കണ്ണടയുമൊക്കെയായി വൈക്കം മുഹമ്മദ് ബഷീറിനെ അനുസ്മരിപ്പിക്കുന്ന വേഷം. കണ്ണടക്കിടയിലൂടെ ഒളികണ്ണിട്ടു നോക്കുന്ന നോട്ടം എന്നും കിട്ടാറുണ്ട്.ഏറെ മുഷിപ്പിക്കുന്ന നോട്ടം.
എന്നെ കണ്ടതും അച്ഛന്റെ പതിവു പല്ലവി
" നേരെ പോയി ഇടത്തോട്ട് തിരിഞ്ഞ് നടന്നാൽ മതി" ( അടുക്കളയിലോട്ടുള്ള വഴി പറഞ്ഞു തന്നതാണ്. വല്ലതും കഴിച്ച് സ്ഥലം കാലിയാക്കാനുള്ള പരിഹാസ സ്വരം)
പത്ത് മണിക്ക് കോളേജിൽ എത്തണമെന്ന പ്രിയ സഖിയുടെ അന്ത്യശാസനം ഓർമ്മ വന്നു.
പല്ലുതേപ്പും പ്രഭാത ഭക്ഷണവുമൊക്കെ കഴിഞ്ഞു്. ഇന്നത്തെ ദിവസമെങ്കിലും ഒന്ന് കുളിക്കാമെന്ന് കരുതി. കുളിമുറിയിലേക്ക് പോകുന്ന വഴി ഭിത്തിയിൽ പതിച്ച വലിയ കണ്ണാടിയിൽ അറിയാതെ ഒന്ന് ശ്രദ്ധ പതിഞ്ഞു.
വെട്ടിയൊതുക്കാത്ത താടിരോമങ്ങളും ജഡ പിടിച്ച മുടിയും, രാത്രി ഡിസ്കവറി ചാനലിൽ കണ്ട ആൺ സിംഹത്തെ ഓർമ്മപ്പെടുത്തി .
മുഖത്ത് നിന്നും താടിരോമങ്ങൾ മഴുവനായും മാറ്റാൻ ഒരു മോഹം. ഈ രൂപത്തിൽ കോളേജിൽ പോവാൻ പറ്റില്ല. ഷേവ് ചെയ്യാനുള്ള യാതൊരു ഉപകരണങ്ങളും കയ്യിലില്ല.മാസങ്ങളായി താടിരോമങ്ങളെ മുഖത്ത് അഴിഞ്ഞാടാൻ വിട്ടിരിക്കുകയായിരുന്നു. ബാർബർ ഷോപ്പിലെ മുടിവെട്ടുകാരൻ വരെ തോറ്റു പിന്മാറിയ തലമുടി.ഒരിക്കൽ മുടി വെട്ടുകാരൻ എനിക്ക് ഇങ്ങോട്ട പൈസ തന്നിട്ടുണ്ട്. ഒപ്പം ,മേലിൽ മുടി വെട്ടാൻ കടയിൽ വരാൻ പാടില്ലെന്ന അപേക്ഷയും.
ഒടുവിൽ എവിടെ നിന്നോ ഒരു ഷേവിങ് സെറ്റ് കയ്യിൽ കിട്ടി. നേരെ കുളിമുറിയിലേക്ക്. പെട്ടെന്നാണ് അത് ശ്രദ്ധയിൽ പെട്ടത്. ഷേവിങ് ഉപകരണത്തിൽ ബ്ലേഡ് ഇല്ല. വണ്ടിയുണ്ട് ഡ്രൈവർ ഇല്ല എന്ന് പറഞ്ഞ അവസ്ഥ. സമയം അതിക്രമിച്ചിരിക്കുന്നു.
രണ്ടാമതൊന്ന് ആലോചിച്ചില്ല. മേശപ്പുറത്ത് അച്ഛൻ വാങ്ങി വച്ച ഒരേ ഒരു ബ്ലേഡ് കൈപ്പിടിയിൽ ഒതുക്കി നേരെകുളിമുറിയിലേക്ക്.
പുറത്ത് അച്ഛന്റെ ഇടിവെട്ട് ശബ്ദം.
"മര്യാദയ്ക്ക് പറയുകയാണ്. എന്റെ ബ്ലേഡ് താടാ"
ഞാൻ എടുത്തില്ല
" നീ എടുത്തത് കണ്ടവരുണ്ട് മര്യാദക്ക് ബ്ലേഡ് താടാ"
ഞാൻ എടുത്തില്ലെന്ന്
"പട്ടി പുല്ല് തിന്നുകയുമില്ല പശുവിനെ തിന്നാൻ സമ്മതിക്കത്തുമില്ല. മര്യാദയ്ക്ക് ബ്ലേഡ് താടാ"
ഇല്ലാത്ത ബ്ലേഡ് ഞാനെവിടുന്ന് തരാനാ?
"വാതില് ഞാൻ ചവിട്ടിപ്പൊളിക്കും, മര്യാദക്ക് ബ്ലേഡ് താടാ"
രാമലീല പടം ഇറങ്ങിയിട്ടുണ്ട്. അച്ഛൻ അവൾക്കൊപ്പമാണോ അതോ അവനൊപ്പ മാണോ?
"പത്തിരുപത്തഞ്ച് വർഷമായി നിന്റെ അമ്മക്കൊപ്പം. അതിന്റെ പരിണിത ഫലമാണെടാ ഞാനീ കെടന്നനുഭവിക്കുന്നത്. മര്യാദക്ക് ബ്ലേഡ് താടാ"
പത്ത് മിനുട്ട് കുളി അരമണിക്കൂർ നീട്ടി അച്ഛനിൽ നിന്നും രക്ഷ നേടി. നല്ല ക്ലീൻ ഷേവ് മുഖം. പതുക്കെ പുറത്തിറങ്ങി. അച്ഛനുണ്ടോന്ന് ചുറ്റുപാടും സസൂക്ഷ്മം നിരീക്ഷിച്ചു.
"അച്ഛൻ കട തുറക്കാൻ പോയി "
(അമ്മയാണ് മറുപടി പറഞ്ഞത്)
കട തുറക്കാൻ പോയി എന്ന് പറയരുത് അമ്മേ. ഷോറൂം തുറക്കാൻ പോയി എന്ന് പറയൂ, തേങ്ങാ ഷോറൂം.
" ഈയിടെ ആയിട്ട് നീ അച്ഛനെ വല്ലാതെ കളിയാക്കുന്നുണ്ട് "
(ഒരു ഭാര്യയുടെ അമർഷം)
പിന്നെ ഞാനെന്ത് പറയണം. നാട്ടിലുള്ള തേങ്ങ മുഴുവൻ ശേഖരിച്ച് ആ കടയിൽ കൊണ്ട് വന്ന് ഗവേഷണം നടത്തുന്ന ആളല്ലേ. നാട്ടുകാർ അച്ഛന്റെ തേങ്ങാ പ്രാന്ത് കാരണം എന്നെ എന്താ വിളിക്കുന്നതെന്ന് അറിയാമോ?
"എന്താ വിളിക്കുന്നത്?"
മച്ചിങ്ങാന്ന്.
"ഭാഗ്യം തേങ്ങക്കുള്ളിലെ " പൊങ്ങ് " കഷ്ണം എന്ന് വിളിച്ചില്ലല്ലോ?"
(അമ്മയുടെ ചങ്കിൽ കൊള്ളുന്ന കോമഡി )
നേരെ പ്രഭാതഭക്ഷണം കഴിക്കാൻ ഡൈനിങ് ടേബിളിൽ ചെന്നിരുന്നു.,
"ഡാ നീ ഒരു പ്രാവശ്യം ചായ കുടിച്ചതല്ലേ? അതിനു ശേഷമല്ലേ കുളിക്കാൻ പോയത്?
(അമ്മയുടെ ശബ്ദം)
സോറി മറന്നു പോയതാണ്.
അവിടുന്ന് പതുക്കെ എഴുന്നേറ്റ വസ്ത്രം മാറി മെല്ലെ പുറത്തേക്ക്. എത്രയും പെട്ടെന്ന അവളുടെ് കോളജിൽ എത്തണം.
ആദ്യം കിട്ടിയ തുളസി ബസ്സിൽ തന്നെ ചാടിക്കയറി. ഭയങ്കര തിരക്ക .അതെങ്ങനെയാ ഇന്ന് തിങ്കളാഴ്ച അല്ലേ തിരക്ക് ഉണ്ടാവും.
കണ്ടക്ടറുടെ ആഗമനം.
"താനെങ്ങോട്ടാ?"
അല്ല, താനെങ്ങോടല്ല എനിക്ക് കോഴിക്കോട്ടേക്കാ പോണ്ടത്.
"അത് തന്നെയാണെടോ ഞാനും ചോദിച്ചത് താനെങ്ങോട്ടാ പോവുന്നതെന്ന് "
കവലയിൽ എത്തിയപ്പോഴേക്കും ഒരിക്കലുമില്ലാത്ത ട്രാഫിക് പ്രോബ്ലം. ബസ് ആമ ഇഴയുന്ന വേഗതയിൽമന്ദം മന്ദം മുന്നോട്ട് നീങ്ങി. പെട്ടെന്ന് ആ ഇഴച്ചിലും നിന്നു.ബസ് ഒരടി മുന്നോട്ട് നിങ്ങുന്നില്ല.
പെട്ടെന്നാണ് ഒരു കടയുടെ വരാന്തയിൽ നിന്ന് ഒരു മനുഷ്യൻ ബസിലേക്ക് സൂക്ഷിച്ച് നോക്കുന്നത് ശ്രദ്ധയിൽ പെട്ടത്. നല്ല പരിചയമുള്ള മുഖം.പക്ഷെ എവിടെ വച്ചാ കണ്ടതെന്ന് ഒരെത്തും പിടിയുമില്ല. എന്നെ കണ്ടതും ആ മനുഷ്യൻ ഉച്ചത്തിൽ അലറി വിളിച്ചു.
"ഢാ.... "
ദൈവമേ അച്ഛൻ.ബസിന് ട്രാഫിക്കിൽ പെടാൻ അച്ഛന്റെ കടയുടെ മുൻവശം മാത്രമേ കിട്ടിയുള്ളോ..
വീണ്ടും അച്ഛൻ
"ഡാ നീ എന്റെ ബ്ലെയിഡ് എടുത്തോട?"
ബസിലെ യാത്രക്കാരുടെ ശ്രദ്ധ മുഴുവനും അച്ഛന്റെ നേർക്കായി.
"സത്യം പറഞ്ഞോ.കുളിയും നനയുമില്ലാത്ത നിനക്ക് ഇന്ന് മാത്രമെന്താടാ ഇത്ര പ്രത്യേകത? നീയല്ലെടാ ബ്ലേഡ് എടുത്തത്?"
ബസിൽ കൂട്ടച്ചിരി മുഴങ്ങി. ആളെ മനസ്സിലാവാതിരിക്കാൻ ഞാനും യാത്രക്കാരോടൊപ്പം ചിരിയിൽ പങ്കു ചേർന്നു.
വന്നു അച്ഛന്റെ അടുത്ത ബൗൺസർ.
" ആ പച്ച ഷർട്ട് ഇട്ടവനെ ഒന്ന് വിളിച്ചേ"
കുടുങ്ങി ബസിൽ പച്ച ഷർട്ട് ഇട്ടവൻ ഞാൻ മാത്രം.
"ഡാ നീ എന്റെ ബ്ലേഡെടുത്തോടാ?"
ഇതിലും വലിയ നാണക്കേട് സ്വപ്നങ്ങളിൽ മാത്രം.
ബസിലെ സ്ത്രീജനങ്ങളും പുരുഷകേസരികളും കുട്ടി കൂറകളും എല്ലാം നോമിനെ കണക്കറ്റ് കളിയാക്കുന്നൂ.
എല്ലാത്തിനും കാരണം ലവളാണ്. അവളുടെ ഒര് കോളേജില് വിളിപ്പിക്കൽ .ഞാൻ വരാട്ടാ കോളേജില് ഞാൻ വരാട്ടാ.. മനുഷ്യനെ നാണം കെടുത്തിയവളേ ഞാൻ വരാട്ടാ.. മര്യാദക്ക് വീട്ടിൽ കിടന്നുറങ്ങിയ ഞാനാണ്.
തൊട്ടടുത്ത സ്റ്റോപ്പിൽ യാത്ര അവസാനിപ്പിച്ച് ഞാൻ പോയി. ഒരു പുതിയ ബ്ലേഡ് വാങ്ങാൻ
മിഥുൻ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo