Slider

***** വേടചെക്കനും കിളിയും *****

0
***** വേടചെക്കനും കിളിയും *****
(കുട്ടികൾക്കു വേണ്ടി)
"വാനിൽ പാറി പാടിനടക്കും....
പൊന്നാരം കിളിയേ.. ചൊല്ലുക
പവിഴംതോല്ക്കും നിന്നുടെ ചുണ്ടിണ-
യെങ്ങനെ ചോപ്പിച്ചു.....?''
"ഞാൻ പറയാലോ, ഞാൻ പറയാലോ
മലവേട ചെക്കാ....
ഇതു വനദേവതയുടെ താംബൂലത്തിൽ
ചുണ്ടിണ മുക്കീട്ടാ.....!"
"വെറ്റിലചെല്ലം ആരുതരും പൊന്നാരൻ കിളിയേ
നിന്നുടെ പവിഴം തോല്ക്കും ചുണ്ടിണപോലെൻ
ചുണ്ടുകൾ ചോപ്പിക്കാൻ...?"
"കുന്നിക്കുരു മണിമാലയണിഞ്ഞു
തെച്ചിപ്പൂ ചൂടി .....
വനദേവതയുടെ മുന്നിൽ ചെന്നാൽ
ചെല്ലം കിട്ടൂലോ....!"
"പാലും, പഴവും, തേനും, മലരും
ചേർത്തു വിരുന്നൂട്ടാം... ചൊല്ലുക..
നിൻ വനദേവത
എവിടെയിരിപ്പുണ്ട്...?''
"ദൂരേ, ദൂരേ മാമല മുകളിൽ പവിഴപ്പുറ്റുണ്ടേ...
അതിൽ തേക്കുമരത്തിൽ
ശില്പികൾ തീർത്തൊരു വള്ളിക്കുടിലുണ്ട്
വീട്ടിമരത്തിൻ കാതലുകൊണ്ടറവാതിലുമുണ്ടവിടെ.
വാതിലിനുള്ളിലെ സ്വർണ്ണത്തളികയിൽ
ദേവിയിരിപ്പുണ്ടേ...!!!"
''വനദേവതയുടെ അരുമകളാകും
പൊന്നാരൻ കിളിയേ പറയുക...
വനദേവതയുടെ വെറ്റിലചെല്ലം
എവിടെയിരിപ്പുണ്ട്...?"
"ദേവിക്കരികിലെ മാന്ത്രികചെപ്പിൽ
ചെല്ലമിരിപ്പുണ്ട്...
അതിൽ തളിർവെറ്റിലയും,നൂറും,പാക്കും
ഒരുപാടുണ്ടല്ലോ...."
"അവിടെ ചെന്നൊരു വെറ്റില തിന്നെൻ
ചുണ്ടുകൾ ചോപ്പിക്കാൻ
ചൊല്ലുക കിളിയേ അവിടെത്താനൊരു
മാർഗ്ഗമതെന്താണ്.....?''
"സഹ്യന്നേഴു മലകൾ കയറി
നിബിഡവനം താണ്ടി
ഏഴാമരുവിക്കരയിൽ കാണും
മാർഗ്ഗമതാണല്ലോ.....!!"
"മാമലമേലേ എന്നോടൊപ്പം
വന്നാൽ പൈങ്കിളിയേ....
അവിടെത്തുമ്പോൾ നീ പറയുന്ന -
തെല്ലാം ഞാൻ ചെയ്യാം...."
"മധുരം കിനിയും നിന്നുടെ മൊഴികളിൽ
കാപട്യമുണ്ടല്ലോ....
മാനവനാം നീ.... ഞങ്ങളെയെല്ലാം...
കൂട്ടിലടക്കൂലേ...!"
"ചെല്ലമെനിക്കതു ലഭ്യമതായാൽ
പൊന്നാരൻ കിളിയേ.... ഞാൻ
വെണ്ണക്കല്ലിൽ ദേവിക്കായൊരു
മന്ദിരം കെട്ടീടും.....!"
"സ്വാർത്ഥ മതത്തിൻ കല്ലുകളാൽ പല
മന്ദിരമുണ്ടാക്കി....
വനദേവതയെ കൂട്ടിലടച്ചു
പണം നീ വാങ്ങൂലോ
അത്തിപ്പഴവും, ഞാവൽപ്പഴവും
ഒരുപാടുണ്ടിവിടെ.....
അത് ചില്ലകൾ തോറും കൊത്തിനടെന്നെൻ
വയറു നിറച്ചോളാം....!!!"
ഇങ്ങനെ ചൊല്ലി പൊന്നാരൻകിളി
വാനിലുയർന്നല്ലോ......!
തന്ത്രം പാളി വേടചെക്കൻ തിരികെ നടന്നല്ലോ......!
ബെന്നി ടി ജെ
06/05/2017
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo