Slider

പെൺകുട്ടികൾ മാത്രമുള്ള വീട്ടിൽ .......

0

പെൺകുട്ടികൾ മാത്രമുള്ള വീട്ടിൽ നിന്നുള്ള ഒരു വിവാഹാലോചനയ്ക്ക് പയ്യന്റെ അമ്മയ്ക്കും പെങ്ങൾക്കും താല്പര്യമില്ലെന്ന് ബ്രോക്കർ ശങ്കരേട്ടൻ വന്ന് അച്ഛനോട് പറയുന്നത് മുറിയ്ക്കകത്ത് നിന്ന് ഞാൻ കേൾക്കുന്നുണ്ടായിരുന്നു.
പെണ്ണും ചെറുക്കനും പരസ്പരം കണ്ട് ഇഷ്ടപ്പെട്ട് ജാതകപ്പൊരുത്തവും ഒത്തു നോക്കി ചേർച്ചയുള്ളതാണെന്ന് ഉറപ്പുവരുത്തിയ ശേഷം
നിശ്ചയത്തിനുള്ള തീയതി തീരുമാനിക്കാൻ
ജ്യോത്സ്യനെ കാണാൻ വേണ്ടി അച്ഛനിറങ്ങുന്ന സമയത്താണ് ശങ്കരേട്ടൻ ഈ കാര്യം വന്നു പറയുന്നത്.
ആ യാത്ര വേണ്ടെന്നുവെച്ച് ശങ്കരെട്ടനെ മടക്കി അയച്ചശേഷം അച്ഛൻ ഉമ്മറക്കോലായിൽ നെഞ്ചും തടവി കിടക്കുന്നത് കണ്ണീരോടെ നോക്കിനിന്നപ്പോൾ പെണ്ണായി പിറന്നതിൽ എനിക്ക് എന്നോട് തന്നെ പുച്ഛം തോന്ന.
അമ്മയോട് ഈ കാര്യം പറയുമ്പോൾ അച്ഛന്റെ തൊണ്ടയിടറുന്നതും ആ മനസ്സിന്റെ നീറ്റലും എന്തായിരുന്നെന്ന് പറയാതെ ഞാൻ അറിയുന്നുണ്ടായിരുന്നു.പെൺകുട്ടികൾ മാത്രമുള്ള വീട്ടിലെ മൂത്ത കുട്ടിയെ കെട്ടിയാൽ
അതിനു താഴെയുള്ള പെൺകുട്ടിയുടെ വിവാഹബാദ്ധ്യത ഏറ്റെടുക്കേണ്ടി വരുമെന്നുള്ള പേടിയാണത്രേ പയ്യന്റെ അമ്മയ്ക്കും പെങ്ങൾക്കുമെന്ന് ബ്രോക്കർ അച്ഛനോട് പറഞ്ഞത്രേ.
പെണ്ണ് തന്നെയാണ് പെണ്ണിന്റെ ശത്രു എന്നു പറഞ്ഞിട്ട് അച്ഛൻ അമ്മയോടായി പറഞ്ഞു.
"ഞാനെന്താ മാലതി ഉടനെയെങ്ങാനും തട്ടിപ്പോകുമെന്നായിരിക്കുമല്ലേ അവറ്റകളുടെ വിചാരം"
ചിരിച്ചുകൊണ്ടാണ് അച്ഛനത് പറഞ്ഞതെങ്കിലും
ആ ചങ്ക് പിടയ്ക്കണത് എനിക്ക് മനസ്സിലാകുന്നുണ്ടായിരുന്നു.
നമ്മുടെ മോൾക്ക് ഇതിനേക്കാൾ നല്ലൊരു ബന്ധം
വരുമെന്നും പറഞ്ഞ് അമ്മ അച്ഛനെ ആശ്വസിപ്പിച്ചെങ്കിലും ഒരു മകനില്ലാതെ പോയതിന്റെ പേരിൽ മകളുടെ കല്ല്യാണാലോചന മുടങ്ങിയതിന്റെ സങ്കടം ആ മുഖത്ത് നിറഞ്ഞുനിൽക്കുന്നത് എനിക്ക് മനസ്സിലാക്കാൻ പറ്റുന്നുണ്ടായിരുന്നു.
പിറ്റേന്ന് രാവിലെ ബ്രോക്കർ ശങ്കരേട്ടനോടൊപ്പം
പയ്യന്റെ ഇളയ അമ്മാവൻ അച്ഛനെ കാണാനായി വീട്ടിലെത്തി.ഞങ്ങടെ ചെറുക്കന് ഇവിടുത്തെ കുട്ടിയെ തന്നെ മതിയെന്നുള്ള വാശിയിലാണെന്നും ചെറുക്കന്റെ അമ്മയും പെങ്ങളും പറഞ്ഞ വാചകം അവരുടെ അറിവില്ലായ്മയായി കരുതി ക്ഷമിക്കണമെന്നും ഈ വിവാഹത്തിന് സമ്മതിക്കണമെന്നും അദ്ദേഹം അച്ഛനോട് പറഞ്ഞു
ആദ്യം നേരിട്ട അപമാനത്തേക്കാളും തന്റെ മകളെ മാത്രം മതിയെന്ന പയ്യന്റെ വാക്കുകളോർത്ത് എന്റെ അച്ഛൻ നിറഞ്ഞ മനസ്സോടെ വിവാഹത്തിന് സമ്മതം മൂളിയപ്പോൾ ഞാൻ ഉള്ളിൽ കരഞ്ഞത് ,എന്റച്ഛന് എന്തിനേക്കാളും വലുത് ഞങ്ങളുടെ ജീവിതമാണല്ലോയെന്നോർത്തായിരുന്നു.
.വിവാഹപന്തലിൽ വരന് മകളുടെ കൈപിടിച്ച് കൊടുത്തപ്പോൾ മരുമകനായല്ല മകനായി തന്നെ ആ മനസ്സ് അംഗീകരിച്ചിരുന്നു.
വലതുകാൽ വെച്ച് ആ വീട്ടിലും സ്നേഹം കൊണ്ട് ആ മനസ്സിലും കേറിയപ്പോൾ ഞാനൊന്നേ ആവശ്യപ്പെട്ടുള്ളു
"മകളായി പിറന്നുപോയതിന്റെ പേരിൽ അന്യമാക്കി കളയാൻ ഇടവരുത്തരുതേ എന്റെ അച്ഛനോടും അമ്മയോടുമുള്ള എന്റെ സ്നേഹം.
ജനിച്ചനാൾ തൊട്ടിന്നോളം ഒരു അല്ലലുമില്ലാതെ ഞങ്ങളെ പൊന്നുപോലെ വളർത്തിയതാണ് അച്ഛനും അമ്മയും. പെൺകുട്ടികൾ അച്ഛനും അമ്മയ്ക്കും ഒരു ബാദ്ധ്യത ആണെന്ന് മറ്റുള്ളവർ പറയാറുണ്ടെങ്കിലും ഒരിക്കൽ പോലും എന്റെ അച്ഛനമ്മമാർക്ക് അങ്ങനെ തോന്നിയിട്ടില്ല..
സ്നേഹം കൊണ്ടവർ ഞങ്ങളെ തോൽപ്പിച്ചിട്ടേയുള്ളൂ.
എന്റെ അച്ഛന്റെ വിയർപ്പിലുരുക്കിയെടുത്തതാണ് ഒരർത്ഥത്തിൽ വിവാഹദിനത്തിൽ ഞാനണിഞ്ഞ ആഭരങ്ങൾ. ആയുസ്സിന്റെ പകുതിയോളം ഈ മക്കൾക്കായി തണലായും കാവലായും സ്നേഹമായും മാറ്റിവെച്ച ഞങ്ങളുടെ പുണ്യമാണ് എന്റെ അച്ഛൻ.
അച്ഛന്റെ കൈയ്യകലെ ആ സ്നേഹമിനിയും അനുഭവിച്ച് തന്നതിലേറെ സ്നേഹം തിരികെ കൊടുത്തും ആ ചാരത്ത് തന്നെയെനിക്ക് കഴിയണം.ഒരു മകനില്ലാത്ത സങ്കടമറിയിക്കാതെ ആ വിളിപ്പാടകലെ എന്നുമുണ്ടാകണം."പറഞ്ഞു തീർന്നതും എനിക്കെന്റെ മിഴികളെ നിയന്ത്രിക്കാനായില്ല.
"ഇതിനാണോ ഇത്ര സങ്കടം.ആ അച്ഛന്റേയും അമ്മയുടേയും സ്നേഹം അനുഭവിക്കാൻ ഭാഗ്യം കിട്ടിയതിന് ഞാൻ ഒരുപാടൊരുപാട് സന്തോഷിക്കുന്നുണ്ട്. ഒരു മകനായി കരുതിവെച്ച സ്നേഹം മുഴുവൻ അവരെനിക്കായി നൽകുമെന്നെനിക്കറിയാം.ആ അച്ഛനും അമ്മയ്ക്കും ഒരു നല്ല മകനായി നിന്റെ അനിയത്തിക്കൊരു ഏട്ടനായി ഞാനുണ്ടാകും എന്നും എപ്പോഴും "
നിറഞ്ഞൊഴുകിയ മിഴിനീരിനെ ആ കൈകളാൽ തുടച്ചുകൊണ്ട്
ഹരിയേട്ടൻ അന്ന് പറഞ്ഞ ആ വാക്കുകൾ ഇന്നും പ്രവൃത്തിയിലൂടെ അന്വർത്ഥമാക്കുമ്പോൾ എനിക്കീ ജീവിതം പുണ്യം സഫലം..
By...RemyaRajesh
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo