Slider

വേട്ടപ്പട്ടികൾ

0
വേട്ടപ്പട്ടികൾ
~~~~~~~~
എല്ലാം വളരെ പെട്ടന്നായിരുന്നു. നാല്പതു ദിവസത്തെ ലീവിന് നാട്ടിൽ പോയതാണ് രാജീവ്. ആദ്യത്തെ ആഴ്ചയിൽ തന്നെ പെണ്ണ് കാണലും കല്യാണ നിശ്ചയവും ഒക്കെ നടന്നു. ലീവ് കഴിഞ്ഞു തിരിച്ചു പോകുന്നതിനു മുൻപ് കല്യാണം നടത്താനിരിക്കെയാണ് അത് സംഭവിച്ചത്....
മിനി, അതായിരുന്നു അവളുടെ പേര്. എല്ലാ പെൺകുട്ടികളെയും പോലെ ഒരുപാട് സ്വപ്നങ്ങളും ആഗ്രഹങ്ങളും ഒക്കെ കൊണ്ട് നടന്നിരുന്ന പെൺകുട്ടി. എം.കോം ഒക്കെ കഴിഞ്ഞു നിൽക്കുന്ന അവൾ നാട്ടിൽ തന്നെ ഒരു സ്ഥാപനത്തിൽ ജോലിയും ചെയ്തു വരികയായിരുന്നു. ഇടക്കെ വരുന്ന പി.എസ്.സി. പരീക്ഷകളും ഒക്കെ എഴുതി ഒരു സർക്കാർ ജോലിയും പ്രതീക്ഷിച്ചു നിൽക്കുന്ന ഒരു സാധാരണ പെൺകുട്ടി. ചൊവ്വ ദോഷം എന്ന സ്ഥിരം കല്യാണം മുടക്കി അവളെ വീട്ടുക്കാരുടെ ഒക്കെ ഒരു വേദനയാക്കി നിർത്തുകയായിരുന്നു. ആ സമയത്താണ് രാജീവിന്റെ ആലോചന വരുന്നത്. ജാതകവും ബാക്കി കാര്യങ്ങളും എല്ലാം ഒത്തു വന്നത് കൊണ്ടും രാജീവിന് പെട്ടന്ന് തിരിച്ചു ഗൾഫിലേക്ക് പോകേണ്ടതിനാലും എല്ലാം, കല്യാണം വളരെ പെട്ടന്ന് തന്നെ നടത്താൻ തീരുമാനമായി.
കല്യാണത്തിന്റെ രണ്ടു ദിവസം മുൻപ് മിനിക്ക് ഒരു പി.എസ്.സി. പരീക്ഷ ഉണ്ടായിരുന്നു. വീടിനടുത്ത് തന്നെ ആയിരുന്നു പരരെക്ഷ സെന്റർ എന്നത് കൊണ്ട്‌ അച്ഛൻ കല്യാണത്തിരക്കിൽ ആയതു കൊണ്ടും അവൾ അന്ന് ഒറ്റക്കാണ് പരീക്ഷക്ക് പോയത്. പരീക്ഷ ഒക്കെ കഴിഞ്ഞ തിരിച്ച് ഇറങ്ങിയപ്പോളാണ് അറിഞ്ഞത് ഏതോ രാഷ്ട്രീയ കൊലപാതകം കാരണം മിന്നൽ പണിമുടക്ക് ആയതു കൊണ്ട് വാഹനങ്ങളും കടകളും ഒന്നും ഇല്ല. വീട് അടുത്തതായതു കൊണ്ട് അവൾക്ക് ഒട്ടും അങ്കലാപ്പ് ഉണ്ടായില്ല. അവൾ വീട്ടിലേക്ക് നടന്നു. പക്ഷെ വഴിയിൽ വച്ച് അവളെ ആരൊക്കെയോ പിന്തുടരുന്നത് പോലെ അവൾക്ക് തോന്നി. അവളുടെ കാലുകൾ ഹൃദയമിടിപ്പിനൊപ്പം വേഗം ചലിക്കാൻ തുടങ്ങി.
അവൾ പിന്തിരിഞ്ഞു നോക്കി, ഏതോ രണ്ടു നെറികെട്ടവന്മാർ അവളെ പിന്തുടരുന്നുണ്ട്. അവൾ ഓടാൻ തുടങ്ങി, സഹായത്തിനായി അവൾ ചുറ്റും നോക്കിയെങ്കിലും ആരെയും കണ്ടില്ല. വിജനമായ വഴിയോരത്തിൽ അവളെ രണ്ടു കൈകൾ കടന്നു പിടിച്ചു. ബഹളം വെക്കാൻ ശ്രമിച്ച അവളുടെ തലയിൽ എന്തോ ഭാരമേറിയ വസ്തു ആഞ്ഞു പതിച്ചു. രക്തം വാർന്നു നെറ്റിയിലൂടെ അവളുടെ മിഴികൾക്കു മുകളിലൂടെ ഒഴുകുന്നതും, ഏതോ ഒരു പൊന്തക്കാട്ടിലേക്ക് തന്നെ വലിച്ചിഴക്കുന്നതും ബോധം മറയുന്നതിനിടയിലും അവളറിഞ്ഞു.
കണ്ണ് തുറക്കുമ്പോൾ അവൾ ആശുപത്രിയിലാണ്.തലയ്ക്ക് വല്ലാത്ത ഭാരം തോന്നുന്നുണ്ട് അവൾക്ക്. തന്റെ ഉറ്റവരാരും അരികിലില്ല. അവൾ ചുറ്റും കണ്ണോടിച്ചു. അടുത്ത് കണ്ട നഴ്സിനോട് അല്പം വെള്ളം ചോദിച്ചു. നഴ്സ് അപ്പോളേക്കും ഡോക്ടറെ വിളിച്ചു. ഡോക്ടർ വന്നു നോക്കി അവൾക്ക് ഒരൽപ്പം വെള്ളം കൊടുത്തു. അവൾക് ഒന്നും ഓർത്തെടുക്കുവാൻ സാധിക്കുന്നുണ്ടായില്ല. താനെങ്ങനെ ഇവിടെ എത്തി എന്നവൾ ഡോക്ടറോട് ചോദിച്ചു. ഒക്കെ പതുക്കെ പറയാം ഇപ്പോൾ തല്ക്കാലം റസ്റ്റ് എടുക്ക് എന്ന് പറഞ്ഞ ഡോക്ടർ അവൾക്കൊരു സെഡേഷൻ ഇൻജെക്ഷൻ കൊടുത്തു. അവൾ വീണ്ടും മയക്കത്തിലേക്ക് വീണു തുടങ്ങി.
പുറത്ത് പ്രാർത്ഥനയോടെ ഇരുന്നിരുന്ന അവളുടെ ഉറ്റവരോട് "പേടിക്കനൊന്നുമില്ല, ഇന്ന് തന്നെ റൂമിലേക്ക് മാറ്റാം. തക്ക സമയത്ത് പോലീസുകാർ അവിടെ വന്നത് കൊണ്ട് അവളുടെ മാനവും, ജീവനും നഷ്ടപ്പെട്ടില്ല. നന്ദി പറയേണ്ടത് അവരോടും ദൈവത്തിനോടുമാണ്." എന്ന് ഡോക്ടർ പറഞ്ഞു. നിറഞ്ഞ കണ്ണുകളോടും കൂപ്പിയ കൈകളോടും കൂടി ആ കുടുംബം നിന്നു. പട്രോളിങ്ങിനിറങ്ങിയ പോലീസുകാർ ആ സമയത്ത് അവിടെ എത്തിയില്ലായിരുന്നുവെങ്കിൽ !!!.
പക്ഷെ ഇതേ സമയം ആ ആശുപത്രിക്ക് പുറത്ത് വിഷം തുപ്പി കൊണ്ട് കുറെ നാറിയ മാധ്യമങ്ങൾ അവളെ ഒരു റേപ്പ് ചെയ്യപ്പെട്ട പെൺകുട്ടി ആയി ചിത്രീകരിച്ചു കൊണ്ട് അവരുടെ ചാനലിന്റെ റേറ്റിങ് കൂട്ടാൻ മത്സരിച്ചു കൊണ്ടിരുന്നു. ലൈവ് ബ്രോഡ്‌കാസ്റ്റിങ്ങും ചർച്ചകളുമായി അവർ അവൾക്ക് സംഭവിച്ച ആ ദുരന്തം ആഘോഷിച്ചു. ആ വേട്ടപ്പട്ടികൾ അവളെയും അവളുടെ കുടുംബത്തിനെയും പേരും ജാതകവും എല്ലാം ഉൾപ്പെടെ പരസ്യപ്പെടുത്തിക്കൊണ്ട് ഏവർക്കും മുന്നിൽ തുറന്നു വെച്ചു. അവൾക്കൊന്നും സംഭവിച്ചിട്ടെല്ലെന്നു ലോകത്തോട് മുഴുവൻ വിളിച്ചു പറഞ്ഞിട്ടും ആരും ആദ്യം കേട്ട പീഡന വാർത്ത കൈവിടാൻ തയ്യാറായില്ല. സത്യം അറിയാതെ പടച്ചു വിടുന്ന ആ വാർത്തകൾ വിശ്വസിച്ച് കൊണ്ട് രാജീവിന്റെ ബന്ധുക്കൾ ആ കല്യാണത്തിൽ നിന്നും പിന്മാറുവാൻ തീരുമാനിച്ചു.
**********************************************************************************************
ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ആയി വീട്ടിൽ എത്തിയപ്പോളേക്കും അവൾക് അന്ന് നടന്നതെല്ലാം ഓർത്തെടുക്കാൻ സാധിച്ചു. നമ്മുടെ നാട്ടിലെ നിയമ വ്യവസ്ഥിതി അവളെ ആക്രമിച്ച ആ നരാധമന്മാരെ സുഖവാസത്തിനായി ജയിലിലേക്ക് അയച്ചിരുന്നു. ഇനി ജയിലും വിചാരണയും തെളിവെടുപ്പുമെല്ലാമായി അവർ ജനങ്ങളുടെ നികുതിപണം കൊണ്ട് തിന്നു കൊഴുക്കും. തനിക്കൊന്നും സഭവിച്ചിട്ടില്ലെങ്കിലും അന്ന് നടന്നതോർക്കുമ്പോൾ അവൾക് ഭീതി വിട്ടുമാറുന്നില്ല.
കല്യാണം മുടങ്ങിയെങ്കിലും രാജീവ് അവളെ നിരന്തരം ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ടായിരുന്നു. ആശുപത്രിയിൽ അവളെ കാണാൻ ചെന്നുവെങ്കിലും, പോലീസുകാർ സന്ദർശകരെ അവിടെ അനുവദിച്ചിരുന്നില്ല. രാജീവിന്റെ കോളുകൾ മിനിയുടെ അച്ഛൻ നിരസിക്കുകയായിരുന്നു.അങ്ങനെ മിനി ആശുപത്രിയിൽ നിന്നും വീട്ടിലെത്തിയതിന്റെ പിറ്റേന്ന് രാജീവ് മിനിയുടെ വീട്ടിലെത്തി. മിനിയോടും മിനിയുടെ വീട്ടുകാരോടും നേരിട്ട് സംസാരിക്കാൻ. രാജീവ് പറഞ്ഞു. " കല്യാണം വേണ്ടെന്നു വച്ചത് എന്റെ അറിവോടും സമ്മതത്തോടും കൂടിയല്ല. പിന്നെ മിനിക്ക് എന്തൊക്കെ സംഭവിച്ചാലും അവളെ ഞാൻ ഉപേക്ഷിക്കുവാനും ഒരുക്കമല്ല. ഞാൻ ആദ്യമായി പെണ്ണ് കണ്ട ഇഷ്ടപെട്ട കുട്ടിയാണ് മിനി, ചില ദിവസങ്ങൾക്ക് മുൻപ് എന്റെ ഭാര്യ ആകേണ്ടിയിരുന്നവൾ. ബന്ധുക്കൾ, നാട്ടുക്കാർ എന്നിവരേക്കാൾ എന്റെ തീരുമാനങ്ങൾക്ക് അനുസരിച്ച് ജീവിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ. മിനിക്ക് സമ്മതമാണെങ്കിൽ അവളെ എന്റെ ഭാര്യയാക്കാൻ എനിക്ക് ഇപ്പോളും സമ്മതമാണ്. പിന്നെ എന്റെ വീട്ടുക്കാർ, അവരെ ഞാൻ പറഞ്ഞു മനസ്സിലാക്കികൊള്ളാം. "
രാജീവിന്റെ വാക്കുകൾ ആ വീട്ടിൽ ഉണ്ടാക്കിയ സന്തോഷത്തിനു അതിരില്ലായിരുന്നു. നാട്ടുകാരുടെയും മറ്റു ജനങ്ങളുടെ ഇടയിലൂടെയും മറ്റും ഈ നിമിഷം വരെ തല താഴ്ത്തി നടക്കേണ്ടി വന്ന ആ കുടുംബം ഒന്ന് ആശ്വസിച്ചു. അടുത്ത ശുഭ മുഹൂർത്തത്തിൽ വളരെ വേണ്ടപ്പെട്ടവർ മാത്രം
സംബന്ധിച്ച ഒരു ലളിതമായ ചടങ്ങിൽ മിനിയും രാജീവും ഒന്നിച്ചു. അന്ന് മിനി ഏറ്റവും സന്തോഷവതിയായിരുന്നു. അച്ഛൻ അവളെ രാജീവിന് കൈപിടിച്ച് കൊടുത്തപ്പോൾ അവൾക്കറിയാമായിരുന്നു; ഈ കൈകളിൽ താൻ എന്നും സുരക്ഷിതവും സന്തോഷവതിയും ആയിരിക്കുമെന്ന്.
-----------------ഗിരീഷ്-----------------
വാൽക്കഷ്ണം:- സ്ത്രീകളെ കാമർത്തമായ കണ്ണുകൾ കൊണ്ട് മാത്രം നോക്കുന്ന മനോരോഗികളുള്ള നാട്ടിലാണ് ഇപ്പോൾ നമ്മൾ ജീവിക്കുന്നത്. അവരെക്കാൾ ഭയാനകമാണ് ഒരു സ്ത്രീക്ക് എന്തെങ്കിലും അരുതാത്തത് സംഭവിച്ചാൽ അത് വച്ച് ചർച്ചകളും മറ്റും നടത്തി ആ സ്ത്രീയെയും കുടുംബത്തെയും ആകെ തളർത്തുന്ന മാധ്യമ വേശ്യകൾ ഉള്ള നാട്ടിൽ ജീവിക്കുക എന്നത്.


0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo