Slider

....... മുഖാമുഖം.......(1)

0
........ മുഖാമുഖം.......
''ലില്ലിക്കുട്ടി കൊൽക്കത്തയിലേക്ക് പോവ്വാൻ തന്നെ തീരുമാനിച്ചോ.?''
ചോദിക്കുമ്പോൾ ജോണിയുടെ കൊച്ച് മനസ്സ് വിങ്ങി.
'' ഞാനങ്ങനെ പോവ്വോ ന്റെ ജോണി,നീയ്യും, ഈ പള്ളിയും, നമ്മുടെ മേടും ഒക്കെ എനിക്ക് വിട്ടു പോവ്വാൻ പറ്റ്വോ..?''
വൈകുന്നേരത്തെ സ്ഥിരം കൂടിക്കാഴ്ച്ചയിൽ അവർക്ക് പറയാനുള്ളത്, അന്ന് രാവിലെ പള്ളിയിൽ വച്ച് ഫാദർ പറഞ്ഞ കാര്യങ്ങളായിരുന്നു. സഭയിൽ നിന്നും പാവപ്പെട്ട പെൺകുട്ടികളെ പഠിപ്പിക്കാനായി കൊൽക്കത്തയിലേക്ക് പറഞ്ഞയക്കുന്നതിനെ കുറിച്ച് സംസാരിച്ചിരുന്നു. കുട്ടികളുടെ മുഴുവൻ പഠന ചിലവും സഭ വഹിക്കും. പഠനം കഴിഞ്ഞാൽ യോഗ്യതയ്ക്കനുസരിച്ച് സഭയുടെ തന്നെ വിവിധ സ്ഥാപനങ്ങളിൽ ജോലിയും കൊടുക്കും.
മൂന്ന് പെൺമക്കളിൽ ഇളയവളായ പതിനൊന്ന് വയസ്സുകാരിയായ ലില്ലിക്കുട്ടി, പഠിക്കാനും,ക്വയറിൽ പാട്ട് പാടുന്നതിലും മിടുക്കിയായിരുന്നു.അപ്പൻ കൂപ്പിൽ തടിപിടിച്ചു കിട്ടുന്ന വരുമാനം കൊണ്ടാണ് ആ അഞ്ചംഗ കുടുംബം കഴിഞ്ഞിരുന്നത്. ഡിഗ്രി അവസാനവർഷ പഠിക്കുന്ന, മൂത്ത ചേച്ചിയും, പോളിയോ ബാധിച്ച് അരയ്ക്ക് താഴെ തളർന്ന് പോയ നടുക്കുള്ളവളും, ഏഴാം ക്ലാസ്സിൽ പഠിക്കുന്ന ലില്ലി കുട്ടിയും, അമ്മയും ദാരിദ്രത്തിലും സംതൃപ്തിയോടെ തന്നെയായിരുന്നു ജീവിച്ചിരുന്നത്. മദർ സുപ്പീരിയറും അമ്മയോട് 'കൊൽക്കത്തയുടെ 'കാര്യം പറഞ്ഞിരുന്നു. അപ്പനും, അമ്മച്ചിക്കും സമ്മതമായിരുന്നെങ്കിലും ലില്ലി കുട്ടി അതിന് കൂട്ടാക്കിയില്ല. അവൾക്ക് ഏറെ പ്രിയപ്പെട്ട കളി കൂട്ടുകാരനെ പിരിഞ്ഞിരിക്കാൻ പറ്റില്ലായിരുന്നു.
'' എനിക്കറിയാം നീ പോവൂല്ലാന്ന്. നമ്മുടെ താറാ കൂട്ടങ്ങളും, അമ്മിണിയാടും മക്കളും, മേടയിലെ തിരുരൂപത്തെയും മറന്ന് നീ പോവൂല്ല.''
ജോണിയുടെ കണ്ണ് നിറഞ്ഞു. ലില്ലികുട്ടി ജോണിയുടെ കൈകൾ മുറുകേ പിടിച്ചു.
'' കൊച്ചെർക്കാ അയ്യേ കരയല്ലേ... മോശം, മോശം ആങ്കുട്ടികൾ കരയാൻ പാടില്ല. ഞാ പള്ളിയിലോട്ടാ ഇപ്പം തന്നെ വൈകി വൈകുന്നേരം റിഹേഴ്സൽ ഉണ്ട്, പുതിയ പാട്ടാണ് ശരി നാളെ കാണാം...''
ജോണിയുടെ കവിളിൽ സ്ഥിരം കൊടുക്കാറുള്ള മുത്തം കൊടുത്ത്, ആ കൊച്ചു മാലാഖ പറന്നകന്നു. കാറ്റത്ത് പിന്നിലോട്ട് പാറി പറക്കുന്ന അവളുടെ മുടിയിഴകൾ അസ്തമന സൂര്യന്റെ ചുവന്ന നിറത്താൽ ശോഭിതമായിരുന്നു.
പള്ളിമേടയിൽ സഭയുടെ മിനി ബസ്സ് തയ്യാറായി നിന്നു. കുട്ടികളെയും കൊണ്ട് റെയിൽവേസ്റ്റേഷനിലേക്ക് പോകുവാനാണ്. നിറമിഴികളോടെ എല്ലാ പെൺകുട്ടികളും അങ്ങിങ്ങായ് കൂട്ടം കൂടി വന്നു. ചൂരലിൽ കൊത്തുപണികൾ ചെയ്ത ഊന്നുവടിയും കുത്തി ഫാദർ പടിയിറങ്ങി വന്നു.
'' എന്റെ കുഞ്ഞാടുകളെ..... നിങ്ങൾ പോകുന്നത്, നിങ്ങളുടെ സ്വന്തം വീട്ടിലേക്ക് തന്നെയാണ്. കൊൽക്കത്തയിലെ സിസ്റ്റർമാർ നിങ്ങളുടെ അമ്മമാർ തന്നെയാണ്. അവർ നിങ്ങളെ സ്നേഹത്തോടെ തന്നെ പരിചയിക്കും. നമ്മുടെ വീടിനേക്കാൾ സുഖ സൗകര്യങ്ങൾ ഉണ്ട് അവിടെ. നിങ്ങളുടെ വിദ്യാഭ്യാസവും, പിന്നെ നല്ലൊരു ജോലിയും സഭ വാഗ്ദ്ധാനം നൽകിയിട്ടുണ്ട്. വർഷത്തിൽ ഒരു മാസം ഇവിടെ വന്ന് നിൽക്കാനും നിങ്ങൾക്ക് അവസരമുണ്ട്. എന്റെ കുഞ്ഞാടുകൾക്ക് എന്തെങ്കിലും ബുധിമുട്ട് അനുഭവപ്പെട്ടാൽ അവിടെത്തെ മദറിനോട് പറയാം. അല്ലെങ്കിൽ നമ്മുടെ പള്ളിയിലേക്ക് വിളിച്ചാലും മതി. എല്ലാവർക്കും, പരിശുദ്ധാത്മാവിന്റെ പേരിലും, എന്റെ പേരിലും പ്രാർത്ഥനകൾ നേരുന്നു.. ''
പെൺകുട്ടികൾ ഫാദറിന്റെ ശോഷിച്ച കൈയിൽ ചുംബിച്ച് കൊണ്ട് മിനി ബസ്സിലേക്ക് കയറി.ഡ്രൈവറുടെ പിറകിലെ സീറ്റിൽ ലില്ലിക്കുട്ടി തന്റെ കറുത്ത ബാഗിൽ മുഖമണച്ചിരുന്നു. ആ കണ്ണുകളിൽ ഒരു തരം നിർവ്വികാരത മാത്രമായിരുന്നു. കണ്ണിരുവറ്റിയ നിർവ്വികാരത. പള്ളി പടിക്കട്ടിൽ ജോണി നിൽക്കുന്നുണ്ടാവുമെന്ന് അവൾക്കറിയാം. ഇല്ലാ അവനെ നോക്കാൻ വയ്യാ. ആ കണ്ണിലെ ദൈന്യത കാണാൻ വയ്യാ. ഈ മിനി ബസ്സ് പള്ളിമേടയിൽ നിന്ന് നീങ്ങി മറയുമ്പോൾ അവന്റെ മനസ്സിൽ നിന്നും 'ലില്ലിക്കുട്ടി' മറഞ്ഞ് പോകട്ടെ. അവസാനമായി മദർ സുപ്പിരിയറും ബസ്സിലേക്ക് കയറി. ബസ്സ് നിങ്ങി തുടങ്ങി. പിന്നിലേക്ക് നീങ്ങി പോകുന്ന, പള്ളിമേട, തിരുരൂപം, തേക്കിൻ മരങ്ങൾ, പൂന്തോട്ടവും പിന്നിലേക്ക് മറഞ്ഞു. ലില്ലി കുട്ടി അടിവയറ്റിലേക്ക് കൈയ്യമർത്തി. തന്റെ കറുത്ത ബാഗ് മറച്ച് പിടിച്ചു കൊണ്ട് അടിവസ്ത്രത്തിലേക്ക് വിരലുകൾ ഓടിച്ചു. ഇപ്പഴും നനവുണ്ട് ചോരയുടെ നനവ്. അവൾ ഓർക്കുകയായിരുന്നു, ഇന്നലെ റിഹേൽസൽ കഴിഞ്ഞ് വൈകിയപ്പോൾ കപ്യാര് വീട്ടിലേക്ക് കൂട്ടു വന്നതാണ്. അച്ഛേനേക്കാൾ പ്രായമുള്ള അയാളാണ് ഇരുട്ടിന്റെ മറവിൽ എന്നെ പിച്ചിചീന്തിയത്. ഒന്നു ഒച്ചവെക്കാൻ പോലും തനിക്കായില്ല. അയാളുടെ കരുത്തുറ്റ കരങ്ങൾക്ക് എന്റെ വായയെ മാത്രമല്ല എന്റെ ശരീരത്തെപോലും നിശബ്ദമാക്കി. എല്ലാം കഴിഞ്ഞ് ചോര വാർന്ന തുടയിടുക്കുകൾ തന്റെ വലിയ ടർക്കി കൊണ്ട് തുടച്ച്
'' വീട്ടിലോ, ഫാദറിനോടോ പറഞ്ഞാൽ, വീൽ ചെയറിൽ ഇരിക്കുന്ന നിന്റെ ചേച്ചിക്കും ഇതേ ഗതി വരും, നിന്നെ കൊന്നുകളയുമെന്ന " ഭീഷണിയും. എനിക്ക് പ്രിയപ്പെട്ടവളാണ് ചേച്ചി.
മിനി ബസ്സ് റെയിൽവേസ്റ്റേഷനിൽ എത്തി. എല്ലാവരും ബസ്സിൽ നിന്നിറങ്ങി പ്ലാറ്റ്ഫോമിലേക്ക് നടന്നു. കുറച്ച് സമയത്തിനുള്ളിൽ കൊൽക്കത്തയിലേക്കുള്ള ഗുരുദേവ് എക്സ്പ്രസ്സ് വന്നു നിന്നു. മദർ സുപ്പിരിയർ എല്ലാവരെയും ട്രയിനിലേക്ക് കയറ്റിയിരുത്തി, അവരും ഒരു സീറ്റിൽ ഇരുപ്പുറപ്പിച്ചു.ഇരുപത്തിമൂന്ന് പെൺകുട്ടികളേയും വഹിച്ചുകൊണ്ട് ഗുരുദേവ് എക്സ്പ്രസ്സ് കുതിച്ചു പാഞ്ഞു, സൈക്കിൾ റിക്ഷകളുടെയും, കൈവണ്ടികളുടെയും നാട്ടിലേക്ക്, നക്ഷത്ര വിളക്കുകൾ തെളിഞ്ഞു കത്തുന്ന ഹുഗ്ലി നദിക്കരയെ ലക്ഷ്യമാക്കി ഗുരുദേവ് എക്സ്പ്രസ്സ് കൊൽക്കത്തിലേക്ക്, കൂടെ പതിനൊന്ന് വയസ്സുകാരി ലില്ലി കുട്ടിയും.
''ജീ.. സാഹേബ് മാഡം ആപ്ക്കോ ബുലാരെ.'' കഷായ വസ്ത്രധാരി പത്രപ്രവർത്തകനെ അകത്തേക്ക് ക്ഷണിച്ചു. അയാൾ അകത്തേക്ക് നടന്നു. ചരിത്ര പുസ്തകങ്ങളിൽ മാത്രം വായിച്ച് പരിചയമുള്ള കൊത്തുപണികൾ നിറഞ്ഞ ' ത്രയംബകാശ്രമം. ദൽഹിയിലെ ഭരണസിരാകേന്ദ്രങ്ങളെ നിയന്ത്രിക്കുന്ന കോണാർക്കിലെ ത്രയംമ്പകാശ്രമം. കരിവീട്ടിതടയിൽ തീർത്ത കൂറ്റൻ തൂണുകൾ നടുത്തളങ്ങളെ താങ്ങി നിർത്തുന്നു. കസവു തുണികൾ ചുമരുകളിലെ ജനാലകൾക്ക് ദൃശ്യഭംഗി പകരുന്നു.വിസ്തൃതമായ നടുത്തളത്തിന് കിഴക്ക് ഭാഗത്തായി അൽപ്പം ഉയർന്ന് ഒരു സുവർണ്ണ സിംഹാസനം. ചുവന്ന പട്ടു പുതച്ച ഇരിപ്പിടം. തൊട്ടടുത്ത് ഇരുഭാഗത്തുമായി ഇരിപ്പിടങ്ങൾ വേറെയും.
'' ജി സാഹേബ് ആപ് ഇദർ ബൈഠിയെ''
കഷായ വസ്ത്രധാരി സുവർണ്ണ സിംഹാസനത്തിന്റെ വലതുഭാഗത്തെ ഇരിപ്പിടം ചൂണ്ടി കാണിച്ച്, അകത്തേക്ക് നടന്നു. കുറച്ച് നിമിഷങ്ങൾക്ക് ശേഷം വലിയൊരു താലത്തിൽ ഫലവർഗ്ഗങ്ങളുമായി ഒരു പരിചാരിക പ്രവേശിച്ചു. വശ്യമായ ഒന്ന് പുഞ്ചിരിച്ച് അടുത്തുള്ള പീഠത്തിൽ താലം വച്ചു. പളുങ്കു പോലുള്ള ഗ്ലാസ് പാത്രത്തിൽ നിന്നും വിശിഷ്ടമായ മണമുള്ള ഏതോ ഒരു പാനീയം കപ്പിലേക്ക് പകർന്നു.
'' ജീ ആപ് പീലിയേ.. ദേവിജി അഭി ആയേഗ.'' പരിചാരിക ഭവ്യതയോടെ അയാൾക്ക് പകർന്നു നൽകി. പെട്ടെന്ന് നാസാരാന്ധ്രങ്ങളെ സുഗന്ധപൂരിതമാക്കി ഒരു നറുമണം കടന്നു വന്നു. 'ദേവി ത്രയംബകേശ്വരി മാത'അയാൾ പിറുപിറുത്തു കൊണ്ട് അറിയാതെ എഴുന്നേറ്റ് കൈകൂപ്പി. അഭയമുദ്രയാൽ അയാളോട് ഇരിക്കാൻ ആവിശ്യപ്പെട്ട്, ത്രയംമ്പകേശ്വരി സുവർണ്ണ സിംഹാസനത്തിൽ അമർന്നിരുന്നു. ചുണ്ടിൽ ഇളംപുഞ്ചിരി നിറച്ച് ഒന്നു കണ്ണടച്ച് എന്തോ മന്ത്രിച്ചു. കണ്ണുതുറന്ന് പരിചാരികയെ ഒന്നു നോക്കി. അവർ അഭിവാദ്യം ചെയ്ത് അകത്തേക്ക് നടന്നു നീങ്ങി.
''ഡൽഹി മിററിലെ സീനിയർ ന്യൂസ് റിപ്പോർട്ടർ, താങ്കൾക്ക് ത്രയംമ്പകാശ്രമത്തിലേക്ക് സുസ്വാഗതം. എന്താണ് താങ്കൾക്ക് അറിയേണ്ടത്.? മലയാളത്തിൽ തന്നെ പറയുന്നത് തന്നെയല്ലേ ഉചിതം? ''
പുഞ്ചിരി കൈവിടാതെ ത്രയംമ്പകേശ്വരി ആരാഞ്ഞു.
'' മാതാ ശ്രീയുടെ ഉചിതം പോലെ., ഞാൻ ഒന്നും ചോദിക്കുന്നില്ല. അമ്മ തന്നെ എല്ലാം പറഞ്ഞാലും.''
അയാൾ ഭക്തിയോടെ പറഞ്ഞു. ഇന്ത്യയുടെ ഭരണ സിരാകേന്ദ്രം ഡൽഹി, ആ ഡൽഹി കാതോർക്കുന്നത് കൊണാർക്കിലെ ' ത്രയംമ്പാകാശ്രമത്തിലെ ദേവി ത്രയംമ്പകേശ്വരി മാതയുടെ വാക്കുകൾക്കാണ്. രാഷ്ട്രീയ, സാമൂഹിക, വ്യവസായകാര്യങ്ങളിൽ ആശ്രമത്തിന് ചെലുത്താൻ പറ്റുന്ന സ്വാധീനം അത്രയ്ക്കും വലുതായിരുന്നു. ആശ്രമത്തിന് സ്വന്തമായുള്ള സ്വത്തു വകകൾക്ക് കയ്യുംകണക്കുമില്ല.
'' സ്വാമി ദത്രാത്തേയിൽ നിന്നും എന്നിലേക്ക് ആശ്രമത്തിന്റെ സാരഥ്യം പകർന്ന് തരുമ്പോൾ എനിക്ക് ഇരുപത്തിയേഴ് വയസ്സ്.അന്നു മുതൽ ഇന്ന് വരെയുള്ള എട്ടുവർഷക്കാലം ആശ്രമത്തിന്റെ ഖ്യാതിയും,വ്യാപ്ത്തിയും എന്നാലാകും വിധം വർദ്ധിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്. രാഷട്രീയ ഇടപെടലുകൾ നടത്തുന്നു എന്ന് നിങ്ങൾ പത്രക്കാർ അടക്കം പറയുന്നുണ്ട്. സത്യത്തിൽ എന്നോട് അഭിപ്രായം ചോദിക്കുമ്പോൾ മറുപടി പറയുന്നു എന്ന് മാത്രം'' ദേവി ത്രയംമ്പകേശ്വരി മാത ഒന്നു നിശ്വസിച്ചു.''
''മാതാശ്രീ എനിക്ക് അറിയേണ്ടത് ഇതൊന്നുമല്ല.ഇരുപത്തിനാല് വർഷങ്ങൾക്ക് മുൻമ്പ് ഗുരുദേവ് എക്സ്പ്രസിൽ കൊൽക്കത്തയിലേക്ക് വണ്ടി കയറിയ ഇരുപത്തിമൂന്ന് പെൺകുട്ടികളിൽ, പള്ളി ക്വയറിൽ നന്നായി പാടിയിരുന്ന പതിനൊന്നു വയസ്സുള്ള സ്വർണ്ണമുടിക്കാരി ഉണ്ടായിരുന്നു. ഒരു ജോണിയുടെ സ്വന്തം ലില്ലിക്കുട്ടി. അവളുടെ കഥയാണ് എനിക്കറിയേണ്ടത്. ആ ലില്ലിക്കുട്ടി'ദേവി ത്രയംബകേശ്വരി മാത'യായ കഥ....
തുടരും.......

James Vinod
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo