Slider

അതിജീവനം

0

പ്രാണന്റെ കൈ പിടിച്ചതിജീവനത്തിലൂ-
ടൊരുകരത്തുണ്ടിലേക്കണയും വരെ
വേർപെടില്ലെന്നിൽനിന്നാശയുംവാശിയും അനുഭവത്തീയിൽ കുരുത്തവൻ ഞാൻ....
ജീവഭയമേറ്റവർ എന്നിൽ പ്രതീക്ഷിച്ച ആശകളൂട്ടിയുറപ്പിക്കുവാൻ തലയുമുയർപ്പിടിച്ചുതന്നീയാത്ര പതറാതെ നാൾവഴികൾ ലിഖിതമല്ലേ..?
അറിയാമെനിക്കു നീ കാറ്റായ് വരും പിന്നെ
കാതടപ്പിക്കുന്നൊരിടിയായ് വരും,
പ്രാണന്റെ പ്രാണനെ ചുട്ടുനീറ്റാനായ് ദിക്കെട്ടുമെരിയുന്ന തീയായ് വരും
ഗീബൽസിനെപ്പോലെ ആയിരം
നുണകളുടെ തൂവുന്ന
പെരുമഴച്ചാർത്തായ് വരും
ചലമേറ്റു വിങ്ങുന്ന മുറിവിൽ മരുന്നിന്റെ
ലേപനഘോഷത്തിൻ മറയായ് വരും
അപ്പോഴുമീ നിന്നിൽ അണയാതെയെരിയുന്ന ക്രൗര്യതയന്നു ദർശിച്ചവൻ ഞാൻ
 ചോരയൂറും നിൻ ദംഷ്ട്രയും കണ്ണിലെ
കൂർപ്പിച്ച പോർമുനയുമേറ്റവൻ ഞാൻ
അറിയാമെനിക്കു നിന്നാശയം മർത്യനെ
മതിലുകൾ കെട്ടിത്തിരിച്ചവൻ നീ
അറിവുള്ളഹൃത്തുക്കളേകിയോരാശയം
ഒരു ജാതി മാത്രം മനുഷ്യ ജാതി
പ്രത്യേയശാസ്ത്രപ്പരിചയുമേറ്റി-
ക്കൊണ്ടാവില്ലയെന്നെയെതിരിടാനായ്,
ചുവടുകൾ മാറ്റിപ്പറന്നു വെട്ടി നീ
പുതിയ തന്ത്രങ്ങൾ മെനഞ്ഞു വീണ്ടും
കരുതുന്നു നീയീപെരുമഴഘോഷത്തിൽ
ഇലയായി ഞാനൊലിച്ചൊഴുകുമെന്ന്
അറിവില്ല നീയെന്റെ ആവിർഭാവങ്ങളെ-
ആർദ്രദതയെ..പിന്നെയാശയത്തെ
കാലുറപ്പിക്കാൻ ചുവട്ടടികൾ മാത്ര-
മെന്നേറ്റം ജ്വലിച്ചിടുന്നോർക്കു വേണ്ടി
കാലുറപ്പിച്ചിതാ കാട്ടിത്തരുന്നു ഞാൻ
ബദൽ നയങ്ങൾ, അതിജീവനങ്ങൾ
അണഞ്ഞ ചാരത്തിൽ നിന്നൊരു പക്ഷിയെപ്പോലെ അടരാടുവാനായ്
കുതിച്ചവൻ ഞാൻ...
വായിച്ചു നോക്കൂ.... ചരിത്രമൊക്കെയൊന്ന്... ബാക്കിയാകേണ്ടസന്ദേഹമൊന്നും....!
© രാജേഷ്.ഡി
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo