Slider

നാത്തൂൻ

0
"ഇമ്മാതിരി ഏങ്കോണിച്ച് ഷർട്ട് തേച്ചു കൊടുത്താ .. ഏട്ടനതെടുത്ത് മോന്തയ്ക്കോട്ടെറിയും .. ഇങ്ങു താ ഞാൻ ഇസ്തിരിയിട്ടോളാം" ..
ഓർക്കാപ്പുറത്തായിരുന്നു ദിവ്യയുടെ ഈ പറച്ചിൽ. അല്ലെങ്കിലും അവളെയൊന്നു സൂക്ഷിച്ചോളാൻ ഏട്ടൻ വിവാഹത്തിന് മുൻപേ തന്നോടു സൂചിപ്പിച്ചതായി നീരജയോർത്തു.മൂന്നാങ്ങളമാർക്ക് ആകെ കൂടിയുള്ളൊരു പെങ്ങളാണ്. അതിന്റെ അഹങ്കാരമ വളിൽ ആവശ്യത്തിലധികമുണ്ട്.
താൻ ചായ തിളപ്പിച്ച് കപ്പിലൊഴിച്ചതേയുള്ളൂ ..ആള് അതും തട്ടിപ്പറിച്ചു കൊണ്ടോടി "ഞാൻ ചായ കൊടുക്കുന്നതാ ഏട്ടനിഷ്ടമെന്നു" പറഞ്ഞ്.. കറി വയ്ക്കുമ്പൊഴും ഊണുമേശയിൽ അത്താഴം വിളമ്പുംമ്പൊഴുമെല്ലാം ഈ കടന്നുകയറ്റം താൻ ശ്രദ്ധിച്ചതുമാണ്.. നീരസം ഒട്ടും തോന്നിയില്ല തനിക്കവളോട്.
*************************************************
"എടോ ചേച്ചൂസേ ദാണ്ടെ കുഞ്ഞാവ വഴക്കുണ്ടാക്കുവാ ഇയാളൊന്നെടുത്തേ" ...
"അവന് അവന്റെ അഛൻ പെങ്ങൾടെ കൈയ്യിലിരിക്കണതാ ഇഷ്ടം..ശ്ശി നേരം നെന്റെ കൈയ്യിലിരിക്കട്ടെ" ..
"എടോ ഇയാളെന്റെ മുടിയൊന്ന് ചീകിത്തായോ.. എന്റെ പൊന്നു ചേച്ചിക്കുട്ടനല്ലേ" ..
"അയ്യടി ... എന്നെ കെട്ടിക്കോണ്ട് വന്നപ്പൊ ഞാനെന്തോ ചെയ്താലും നിനക്ക് പിടിക്കൂലായിരുന്നല്ലോ .. വല്യ സോപ്പൊന്നും ഇടാണ്ട് പോ പെണ്ണേ"..
"അതിപ്പൊ ഞാൻ നല്ല സന്തോഷത്തോടെ ഏട്ടൻമാർടെ സ്നേഹമൊക്കെ അനുഭവിച്ച് ഇവിടെയിങ്ങനെ സർവ്വ സ്വാതന്ത്ര്യത്തോടെ വിലസുമ്പോൾ ഒരു സുപ്രഭാതത്തിൽ ഏട്ടന്റെ കൈ പിടിച്ച് നിലവിളക്കുമായി ഒരുത്തി ഈ വീട്ടില് കയറി വരുന്നു"..
"ജോലി കഴിഞ്ഞ് വന്നാൽ ചറപറാന്ന് വർത്തമാനം പറഞ്ഞ് എന്റെ കോളേജിലെ വിശേഷമെല്ലാം കുത്തിയിരുന്ന് കേട്ടിരുന്ന ഏട്ടൻ വല്യ ഗൗരവക്കാരനായി ഓടി നടക്കുന്നു"..
" എല്ലാ ഒന്നാം തീയതിയും എനിക്കു മാത്രം പാവാടയ്ക്ക് തുണിയുമായി വന്നിരുന്ന ഏട്ടനിപ്പൊ രണ്ടു കവറുകളുമായി വീട്ടിലേക്ക് വരുന്നു" ..
"എനിക്ക് തരുന്നതിന് മുൻപേ സാരിയുടെ കവർ വേറൊരുത്തിക്ക് കൊടുക്കുന്നു ... ഇതൊക്കെ കണ്ടാൽ ആർക്കാ അസൂയ വരാത്തേ "?? അവൾ വീണ്ടും മുഖം വീർപ്പിച്ചു ..
"എന്റെ പൊട്ടി നാത്തൂനേ.. കഷ്ടിച്ചു കിട്ടുന്ന ശമ്പളത്തിന് കൂട്ടത്തിലേറ്റവും നല്ലത് നിനക്ക് വാങ്ങിയിട്ട് പേരിനു മാത്രം വില കുറഞ്ഞ ഒരു സാരി ... അതും എന്നെ സമാധാനിപ്പിക്കുവാൻ ഏട്ടൻ വാങ്ങി വന്നിരുന്നു" .
"പിന്നെ ഗൗരവക്കാരനായ നിന്നോടു മിണ്ടുവാൻ പോലും സമയമില്ലാത്ത നിന്റെ ഏട്ടൻ എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അതിലേറ്റവും കൂടുതൽ നിറഞ്ഞു നിന്നിരുന്നത് നീയായിരുന്നു" ...
"നിന്നെക്കുറിച്ച് നിന്റെ പഠിപ്പിനെക്കുറിച്ച് നിന്റെ വിവാഹത്തെക്കുറിച്ച് മാത്രമായിരുന്നു അദ്ദേഹം പറഞ്ഞതും ചിന്തിച്ചതും.. ഒടുവിൽ അവസരമൊത്തു വന്നപ്പോൾ നാടും വീടും എന്നെയും നിന്നെയും ഒക്കെ വിട്ട് മണലാരണ്യത്തിലേക്ക് വണ്ടി കയറിയതും നിന്നെ നല്ല നിലയ്ക്ക് വിവാഹം ചെയ്തയയ്ക്കുവാനാണ്" ...
"എന്നെയദ്ദേഹം കാണുവാൻ തുടങ്ങിയിട്ട് നാലു വർഷമേ ആയുള്ളൂ .. നിന്നെ നിന്റെ ജനനം മുതൽ ആ മനുഷ്യൻ കാണുവാൻ തുടങ്ങിയതാണ് "..
"അപ്പോൾ ആ മനസ്സിൽ എന്നിലും സ്നേഹം നിന്നോടായിരിക്കും .. അതെന്താണ് നീ മനസിലാക്കാതെ പോകുന്നത് ??
അഛനും അമ്മയ്ക്കും സഹോദരങ്ങൾക്കും കൊടുക്കുന്ന സ്നേഹത്തിൽ ഒരു വളരെ ചെറിയ പങ്കു മാത്രമേ ഞാനാഗ്രഹിച്ചിട്ടുള്ളൂ ... അതിനുള്ള അർഹത യേ എനിക്കുള്ളൂ ... രക്തബന്ധമാണ് ഏറ്റവും വലുത് ".. നീരജ പറഞ്ഞു നിർത്തി .
"ചേച്ചീ ഞാൻ വെറുതേ പറഞ്ഞതാടോ "... അവൾ ക്ഷമാപണത്തോടെ നീരജ യെ നോക്കി..
"ക്ഷമിക്കെന്നോട്... ഇയാള് ഒരു വേർതിരിവുമില്ലാതെ ആരും കണ്ടാലസൂയപ്പെടും വിധം നമ്മുടെ വീടിനെ മുൻപോട്ട് കൊണ്ടുപോയി.. അമ്മയെപ്പോഴും പറയുമായിരുന്നു .. ഏട്ടത്തി എന്നല്ല ഏട്ടത്തിയമ്മ എന്ന് തികച്ചും വിളിക്കണമെന്ന് "..
"നിന്റെ അമ്മയ്ക്ക് തുല്യമാണവൾ "എന്ന് ..!!
"ഞാനിതൊക്കെ തമാശയ്ക്ക് പറയണതല്ലേ എന്റെ ചേച്ചിപ്പാറൂ ".. ദിവ്യ അവളുടെ കവിളിൽ തന്റെ ചൂണ്ടുവിരൽ കൊണ്ട് ഒരു കുത്ത് കൊടുത്തിട്ട് പറഞ്ഞു.
എല്ലാ വീട്ടിലും കാണും ഇതുപോലെയൊരു കുറുമ്പുകാരി നാത്തൂൻകുട്ടി .. അവളാദ്യം കുഞ്ഞ് .. ചെറിയ ... ഇത്തിരീം പോന്ന പോരൊക്കെ കാട്ടിയെന്നു വരും ... നമ്മള് ചെന്നു കേറിയവര് അതത്ര കാര്യമാക്കരുത് ..
ഇനി അവളൽപം കുശുമ്പ് കൂടുതൽ കാട്ടിയാലും അതോടിച്ചെന്ന് ഭർത്താവിന്റെ ചെവിയിലോതുവാൻ നിൽക്കരുത്.. ക്ഷമിക്കുക .. അവളിങ്ങോട്ട് കാട്ടുന്ന കുശുമ്പിന്റെ ഇരട്ടി സ്നേഹമവൾക്കു കൊടുക്കുക... നിങ്ങൾക്കു കേൾക്കാം ഏറെത്താമസിയാതെ അവൾ നിന്നെ ഏട്ടത്തിയമ്മേ എന്ന് സ്നേഹത്തോടെ വിളിക്കുന്നത് ..
പിന്നെയൊരു കാര്യം ...ഈ വിളിമാത്രം കേൾക്കുന്നതിലർത്ഥമില്ല ..... പ്രവൃത്തിയിലൂടെയും അവൾക്കു മനസ്സിലാക്കി കൊടുക്കുക ... നിങ്ങളവളുടെ ജ്യേഷ്ഠന്റെ ഭാര്യ മാത്രമല്ല അവൾക്ക് അമ്മയും കൂടിയാണെന്ന് .....
Anju
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo