Slider

യഥാർത്ഥ പെണ്ണ് ..

1

"കൂട്ടുകറിയ്ക്ക് ഒരിമ്മിണി തേങ്ങയരച്ചെടുക്കാൻ പറഞ്ഞേച്ച് ...തമ്പ്രാട്ടി ദാ ഇറയത്ത് നിന്ന് മനോരാജ്യം കാണുന്നെന്റെ ചേട്ടത്തിയാരെ"..
പുറത്തു പെയ്യുന്ന മഴയിൽ തന്റെ ശബ്ദം മുങ്ങിപ്പോകാതിരിയ്ക്കാൻ ഗിരിജ ആവുന്നത്ര ശബ്ദമുയർത്തി പറഞ്ഞു ...
"ഗിരിജേടത്തി... എറിച്ചിലു കാരണം അരകല്ലേൽ കൂടി വെള്ളം തെറിക്കണൂ"....
"ഞാനപ്പോ മഴ ഇശ്ശി ശമിക്കട്ടേന്നു വിചാരിച്ചു ... അതാ താമസിച്ചേ"..
ശ്യാമ സ്വരം താഴ്ത്തി ക്ഷമാ രൂപേണ പറഞ്ഞു ..
"ആ.. ഓങ്ങിത്താങ്ങി ഒച്ച് എഴയണ പോലവിടെ നിന്നോ"...
"കല്യാണ വീടാ .. അതോർത്തോണം... ആൾക്കാരൊരു പാട് കാണും വൈന്നേരത്തേക്കിന്"..
"കറീം കൂട്ടാനും കാലായില്ലേന്ന് ആരേലും ചോയ്ച്ചാ ഇതങ്ങ് പറഞ്ഞോണ്ടാ മതീട്ടോ ശീലാവതി"..!!
"എന്താ ഗിരിജേടത്തീ ഇത്രേം പറയാൻ ഇവിടിപ്പൊ എന്താ ഉണ്ടായെ??? സദ്യയ്ക്കുള്ള ഇല വെട്ടാനായി കറിക്കത്തി നോക്കി അടുക്കളച്ചായ്പ്പിലേക്കു വന്നതാണ് ഗോപൻ...
"ഓ ഒന്നൂല്യ" ...
"എന്താടീ"...
ശ്യാമ തല കുനിച്ചു നിൽപ്പാണ്... ഉടുത്തിരിക്കുന്ന സാരിയാകെ മഴച്ചാറ്റലടിച്ച് നനഞ്ഞ് കുതിർന്നിരിയ്ക്കുന്നു .....
"എടീ ശ്യാമേ .. എന്താണ്ടായെ"??
"ഒന്നൂല്ലാന്നേ... ഏട്ടനപ്രത്തേക്ക് പൊയ്ക്കോളൂ".. കലങ്ങിയ മിഴികളുയർത്തി തന്നോടായവൾ പറഞ്ഞു
.
"മൂത്തോര് എന്തേലും പറയുമ്പൊ പൂങ്കണ്ണീര് പൊഴിക്കാനൊരുത്തീം..... അത് കേട്ട് ചോയ്ക്കണോർടെ മെക്കിട്ടു കേറാനൊരു പെങ്കോന്തൻ കെട്ട്യോനും"..
"അരച്ചു വേഗം കേറാമ്പറഞ്ഞേനാ ഈക്കണ്ട നാട്യമൊക്കെ നിന്റെ കെട്ടിയോള് കാട്ടണേ"..
"ഈ പെരുമഴയത്താണോ ഇറയത്തെ അരകല്ലുന്തറയിൽ അരയ്ക്കാൻ പറയണേ".. "ഇവിടെ മിക്സീം എല്ലാം ഉണ്ടല്ലോ???
"എന്തു പറഞ്ഞാലും ആ പാവം കേട്ടോളുംന്ന് ഓർത്തിട്ടല്ലേ അവൾടെ മെക്കിട്ട് കേറണേ ഗിരിജേടത്തീ"...
"എടാ ഞാനും ഇവിടെ രണ്ടാമത്തെ മരുമകളായിട്ട് കേറി വരുമ്പോ എടുത്താ പൊങ്ങാത്ത പണി ചെയ്യിപ്പിച്ചിട്ടുണ്ട് നിന്റമ്മ"..
" ഞാൻ മാത്രമല്ല നിന്റെ മൂത്ത ഏട്ടത്തി വനജേം കൊറെ വെള്ളം കുടിച്ചതാണ്".. ഞങ്ങളാരും മഴേം വെയിലുമൊന്നും കൊള്ളാതെ സപ്രമഞ്ചത്തേക്കിടന്നൊന്നുമല്ല ഇവിടെ ജീവിച്ചത്.. നല്ലോണം പണിയെടുത്തിട്ട് തന്നെയാ ..
"ദാ നാളെ കെട്ടിയിറങ്ങാൻ പോന്ന നിന്റെ കുഞ്ഞിപ്പെങ്ങളുണ്ടല്ലോ ..... ഇവിടുത്തെ ഇളയ സന്തതി .!!!!... അവൾടെ വേലക്കാരായിരുന്നു ഒരു തരത്തി പറഞ്ഞാ... ഞങ്ങള്" ...
"അതും നിന്റെ കെട്ടിയോളെ പോലെ വലിഞ്ഞു കേറി വന്നവരല്ലാന്നോർക്കണം... പൊന്നും പണോം ഇമ്പിടി കൊണ്ട്വന്നോരാ ഞങ്ങള്.. മാത്രോല്ല ഞങ്ങടെ കെട്ട്യോൻമാരൊക്കെ നിന്നെപ്പോലെ കാക്കാശിന് ഗതിയില്ലാത്തോരും ആയിർന്നില്ല"
.... ഇത്രയും പറഞ്ഞു കൊണ്ട് ഗിരിജ ചവിട്ടിക്കുലുക്കി അകത്തേക്കു കയറിപ്പോയി....
നിറഞ്ഞു വരുന്ന കണ്ണുകൾ അയാൾ കാണാതിരിക്കുവാനായി ശ്യാമ ബദ്ധപ്പെടുന്നുണ്ടായിരുന്നു.... ചിരകിയെടുത്ത തേങ്ങയും വെക്കത്തിൽ തട്ടിപ്പൊത്തി പാത്രവുമെടുത്ത്.. തന്നോടൊരു പരിഭവവും കാട്ടാതെ ഇറയത്തിലൂടെ അവൾ അടുക്കളയിലേക്കു മറഞ്ഞു ..
. നാട്ടിലെ സ്വകാര്യ കോളേജിൽ രാഷ്ട്രീയം കളിച്ചു നടന്ന തനിക്ക് പഠിത്തം തുടരാനോ ... ഒരു നല്ല ജോലിയിൽ പ്രവേശിക്കുവാനോ സാധിച്ചില്ല.... എന്നാൽ ഈക്കുറവൊക്കെ കാര്യമാക്കാതെ ഗിരിജേടത്തീടെ ഒരു പണച്ചാക്ക് ബന്ധൂന്റെ മകളെ ആലോചിച്ചപ്പോഴാണ് താൻ ശ്യാമേടെ കാര്യം വീട്ടിലവതരിപ്പിക്കുന്നത്..
"വീട്ടാർടെ ഇഷ്ടക്കേടു വാങ്ങി എനിയ്ക്കൊരു ജീവിതം തരണ്ടേട്ടാന്നു" പറഞ്ഞ് അവൾ തന്റെ കാലുപിടിച്ചതാണ്....
ഒരു കാപട്യവുമറിയാത്ത നിഷ്കളങ്കയായ ആ പെണ്ണിനെ തനിക്കു തന്നെ സ്വന്തമാക്കണമെന്നുള്ള വാശി മാത്രമേ ഉണ്ടായിരുന്നുള്ളൂ അപ്പോൾ മനസിൽ..... ഇതിപ്പൊ ആ പാവത്തിനെ വല്ലാണ്ടിട്ട് പാടുപെടുത്തുന്നുണ്ട് ഇവിടുള്ളോര് ..... അയാൾ മനസ്സിലോർത്തു.
******** **************** ************
"എന്തെടുക്കുകയായിരുന്നെടോ ഇതുവരെ" ???
"പണീണ്ടാരുന്നേട്ടാ.. ഏട്ടത്തിമാർടേം അമ്മൂന്റെം സാരി ഇസ്തിരിയിട്ട് കൊടുക്കുവായിരുന്നു"..
"നീ എന്താ ഉടുക്കണേ നാളെ"??
"ഏട്ടൻ കഴിഞ്ഞുത്സവത്തിന് വാങ്ങിത്തന്നില്ലേ?? ആ സാരി"..
"കൈയ്യും കാതു മൊക്കെ ഒഴിച്ചിടാനോ?? ദാ ഇതു കണ്ടോ വിശ്വന്റെ ഗോൾഡ് കവറിംഗ് കടേന്ന് വാടകക്ക് വാങ്ങീതാണ് നെക്ലസും രണ്ടു വളേം"..അയാൾ കൈയ്യിലിരുന്ന ചുവന്ന കടലാസു പൊതി അവൾക്കു നേരെ നീട്ടി..
"എന്തിനാ ഇപ്പോ ഇതൊക്കെ വാങ്ങിയേ" ???
"ഏട്ടത്തിമാർടെ ഒപ്പം എന്റെ പെണ്ണും സുന്ദരിയായിട്ട് ഇറങ്ങണ്ടേ നാളെ" ..
"ഞാനൊന്നും പറയണില്ലാട്ടോ .. ഉറക്കം വരുവായെ നിക്ക് "..
"എടോ "?
"എന്താ ഏട്ടാ" ?? അവൾ തിരിഞ്ഞു കിടന്നു .
"തനിക്കെന്നോട് ദേഷ്യോണ്ടോ"??
"എന്തിന്" ?
"അവരെപ്പോലെ പൊന്നും പട്ടുമൊന്നും വാങ്ങിത്തരാൻ എനിക്ക് കഴിവില്ലാത്തോണ്ട്" ??
"നാലാൾടെ മുന്നിൽ മെച്ചപ്പെട്ടിറങ്ങാൻ പോലുമുള്ളത് എന്റെ വരവിലൊതുങ്ങാത്തതു കൊണ്ട്"????
"ദേ.. ഒന്നു പോവുന്നുണ്ടോ .. മിണ്ടാണ്ട് കിടന്നുറങ്ങ് ഏട്ടാ" .. ശുണ്ഠിയോടെ എതിർവശത്തേക്കു തിരിഞ്ഞവൾ ലൈറ്റണച്ചു ..
********* ************** ********
രാവിലെ മുതലേ ആളെത്തി തുടങ്ങിയിരുന്നു... അതിഥികൾക്കുള്ള ഭക്ഷണം വിളമ്പുന്നതിലും അവരെ ഓഡിറ്റോറിയത്തിലേക്ക് വാഹനങ്ങളിൽ പറഞ്ഞയയ്ക്കുന്നതിലും എല്ലാത്തിലുമൊരു കണ്ണു വേണം... ഏട്ടൻമാരൊക്കെ രാവിലേ അങ്ങോട്ടേക്ക് പുറപ്പെട്ടു.. ഇനി താനും ശ്യാമേം കുറച്ചു ബന്ധുക്കളും മാത്രം..
"എടാ ഗോപാ.. പോയി ചാർത്തും ദക്ഷിണയ്ക്കുള്ള വെറ്റിലേം നാണയോം എടുത്തോണ്ട് വാ" ... മാധവമ്മാമ വിളിച്ചു പറയുന്നത് കേട്ട് ധൃതിപ്പെട്ട് മുറിയിലേക്കോടി ....
"ആഹാ .. നീയിതു വരെ ഒരുങ്ങിക്കഴിഞ്ഞില്ലേ ശ്യാമേ" ?? ദാ ഇറങ്ങാൻ സമയമായി .
"ഒരുങ്ങി കഴിഞ്ഞൂലോ ഏട്ടാ .. പറഞ്ഞതും തനിക്കഭിമുഖമായി അവൾ തിരിഞ്ഞതും ഒരുമിച്ചായിരുന്നു" ...
ഒരു നിമിഷം താനൊന്നമ്പരന്നു .... "എവിടെ ഞാൻ വാങ്ങിത്തന്ന മാലേം വളേം" ???
"ദേ ആഭരണങ്ങളൊക്കെ ഇട്ടൂലോ" ... അവൾ കഴുത്തിൽക്കിടന്ന താലിമാല കൈയ്ക്കുള്ളിൽ മുറുകെപ്പിടിച്ചു കൊണ്ടു പറഞ്ഞു ..
"ആ പിന്നെ മേക്കപ്പ് ... അത് ദാ ഒരു നുള്ള് സിന്ദൂരം എന്റെ നെറ്റീലൊന്നു തൊട്ടു തന്നാ മതീട്ടോ" .. "അപ്പോ അതും പൂർത്തിയാവും"..
"എന്താടോ തനിയ്ക്കിഷ്ടപ്പെട്ടില്ലേ അതൊന്നും ??? ഭംഗി കുറവായിട്ടാ താൻ അണിയാതിരുന്നത് " ??മേശമേലിരുന്ന.... ഇനിയും തുറക്കാത്ത ആ പൊതിയിലേക്കു നോക്കിക്കൊണ്ടയാൾ ചോദിച്ചു.
"അതെ. ഏട്ടാ .. ഭംഗിയില്ലെന്നു തോന്നിയതുകൊണ്ട് തന്നെയാണ് അണിയാഞ്ഞത്. എന്റെ കഴുത്തില് പറ്റിക്കിടക്കണ ഈ താലീടത്രേം ഭംഗി ആ മാലക്കും വളയ്ക്കും ഉണ്ടെന്ന് തോന്നണുണ്ടോ ഏട്ടന് "??' ....
"ഇനി ഇതല്ല ആയിരം പവന്റെ ആഭരണങ്ങൾ എനിയ്ക്കു തന്നാലും അതൊന്നും ഈ താലീടെ ഭംഗിയ്ക്കും മൂല്യത്തിനും മുൻപിൽ വിലമതിയ്ക്കില്ലെന്ന് ഏട്ടനോർക്കണം"....
"ഏട്ടത്തിമാരും മറ്റുള്ളോരുമൊക്കെ ആഭരണങ്ങളും വില കൂടിയ സാരിയും മറ്റുമൊക്കെ ധരിച്ച് ഇറങ്ങിക്കൊള്ളട്ടെ" ....
"എനിക്കതു കണ്ട് ... ഏട്ടൻ വിചാരിക്കുന്ന പോലെ ഒന്നുമില്ലെന്നുള്ള നിരാശ ഒരൽപം പോലുമില്ല" ...
" മാത്രമല്ല.. ഇതു മാത്രം സ്വന്തമായുള്ള ഞാനനുഭവിക്കുന്ന മനസന്തോഷവും സംതൃപ്തിയും ഈ കെട്ടിലമ്മമാർക്കൊന്നും പൊന്നും പണോം ഇട്ടു മൂടിയാൽ പോലും ഒരിക്കലും കിട്ടാമ്പോണില്ലേട്ടാ" ....
"ദേ വേഗം പോയേ .... ആളോള് തിരക്കണുണ്ടാവും"...
"എന്താ മിഴിച്ചു നോക്കണേ??? അല്ലേൽ ശരി ഇവിടെ നിന്നോ ട്ടോ .... ഞാമ്പൂവ്വാണേ"...
അയാളെ വകഞ്ഞു മാറ്റി അവൾ അകത്തളത്തിലേക്കു നടന്നു
ശരിയ്ക്കും പെണ്ണൊരത്ഭുതമാണ് .. അയാളോർത്തു.... ആർക്കും ഒരിയ്ക്കലും മുഴുവനായി മനസ്സിലാക്കുവാൻ സാധിയ്ക്കാത്ത ഒരത്ഭുതം.... എല്ലാവരിലും ഈ നന്മ ഉണ്ടായിക്കൂടണമെന്നില്ല.. ഭർത്താവിന്റെ കുറവുകളെയും പരിമിതികളെയുമറിഞ്ഞ് ഇല്ലായ്മയിലും അവന്റെ ജീവിതത്തെ സ്വർഗ്ഗമാക്കുവാൻ കഴിയുന്നവളാണ് ... ഒരു യഥാർത്ഥ പെണ്ണ് ........ പുരുഷൻ നൂറു ജൻമം ചെയ്ത പുണ്യത്തിന് ദൈവമവനു നൽകുന്ന ഭാഗ്യം .......

by
Anju

1
( Hide )
  1. കല്യാണവീട്ടിലെ ഗൃഹപാഠങ്ങൾ അതിമനോഹരമായി അവതരിപ്പിച്ചു. ഒപ്പം, കൂടെ കരുതേണ്ട ഗുണങ്ങളും... അഭിനന്ദനങ്ങൾ!

    ReplyDelete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo