Slider

ഈയാംപാറ്റകൾ

0

ഈയാംപാറ്റകൾ
എടാ നിനക്കെന്തിനാടാ ആ മച്ചിയെ.. അവളെക്കാൾ സുന്ദരിയായൊരു പെണ്ണിനെ;അമ്മയെന്റെ മോന് കണ്ടുപിടിച്ചു തരില്ലേ!
നിന്റെയൊരു കുഞ്ഞിനെയെങ്കിലും കണ്ടു കണ്ണടയ്ക്കണമെന്നാ അമ്മേടെ ആഗ്രഹം. നീ അവളെയും താങ്ങിക്കൊണ്ട് നടന്നാൽ ഈ ജന്മം എനിക്കതിനു ഭാഗ്യമുണ്ടാവില്ല;
അതെങ്ങനാ എത്ര പറഞ്ഞാലും നിന്റെ തലയിലോട്ട് കയറില്ലല്ലോ... കൂടോത്രം തന്ന് അവളെന്റെ മോനെ മയക്കിയെടുത്തേക്കുവല്ലയോ.. പത്മാവതിയമ്മ വിനോദിനോട് പതം പറഞ്ഞു കരഞ്ഞു..
വിനോദിനുള്ള ചായയുമായി അവിടേക്കുവന്ന ഹേമ അവരുടെ സംഭാഷണം കേട്ടു ഒരുനിമിഷം വാതിലിനു മറവിൽ നിന്നു.. കഴിഞ്ഞ നാലുവർഷമായി അവൾ സ്ഥിരം കേൾക്കുന്നതാണീ കുത്തുവാക്കുകൾ..
അറിയാവുന്ന ഡോക്ടർമാരെയെല്ലാം കാണിച്ചു,കഴിക്കാവുന്ന മരുന്നുകളൊക്കെ കഴിച്ചു.. എന്നിട്ടും ഒരു കുഞ്ഞിനെ താലോലിക്കാനുള്ള ഭാഗ്യം അവർക്കുണ്ടായില്ല..
അവളുടെ മിഴിയിൽ പെയ്യാൻ വെമ്പിനിൽകുന്നൊരു ഹിമകണംപോലെ കണ്ണുനീരുരുണ്ടുകൂടി..
എന്താ അമ്മേ ഇത്, ഞാനെത്ര തവണ പറഞ്ഞതാ;അവൾക്കൊരു കുഴപ്പവുമില്ല. പിന്നെ കുട്ടികളുണ്ടാകാത്തത്, അതിനു ദൈവമൊരു സമയം നിശ്ചയിച്ചിട്ടുണ്ടാകും..വിനോദ് അമ്മയോട് തെല്ലു നീരസത്തോടെ പറഞ്ഞു..
മണ്ണാങ്കട്ട..! നീയതു വിശ്വസിച്ചു നടന്നോ; അവസാനം വായ്ക്കരിയിടാൻ നിനക്കെന്നു പറയാനാരും കാണില്ല പറഞ്ഞേക്കാം!പത്മാവതിയമ്മ ക്ഷോഭിച്ചു..
ഇതെന്താ വെള്ളരിക്കാപട്ടണമോ, തുണിമാറും പോലെ ആളെ മാറ്റാൻ.. അഗ്നിസാക്ഷിയായി ഞാൻ താലികെട്ടികൊണ്ടുവന്നവളാ, അഥവാ അവൾക്കെന്തെങ്കിലും കുഴപ്പമുണ്ടെങ്കിൽ തന്നെ ഞാനവളെ ഉപേക്ഷിക്കാൻ പോകുന്നില്ല, ആ സ്വപ്നം അമ്മയങ്ങുപേക്ഷിച്ചേരേ.. എന്നുപറഞ്ഞു വിനോദ് അകത്തേക്കു കയറി.. മുന്നിൽ ഒരായുസ്സിന്റെ സങ്കടം കണ്ണിൽ നിറച്ചു നിൽക്കുന്ന ഹേമയെ കണ്ടപ്പോൾ വിനോദിന് സങ്കടമായി, അവളെല്ലാം കേട്ടിരിക്കുന്നു പാവം; എന്നും ഇതൊക്കെ കേട്ടു നീറി നീറി കഴിയാനാ അവളുടെ വിധി..
നീ അമ്മ പറയുന്നതൊന്നും കാര്യമാക്കണ്ട.. കുഞ്ഞ്; അതുണ്ടാകുമ്പോൾ ഉണ്ടാകട്ടെ.. വിനോദവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.
അല്ല വിനുവേട്ടാ അമ്മ പറയുന്നതിലും കാര്യമുണ്ട് വിനുവേട്ടൻ വേറൊരു കുട്ടിയെ കല്യാണം കഴിച്ചോളൂ നിക്കൊരു സങ്കടോമില്ല.. അത് പറയുമ്പോൾ അവൾ പൊട്ടിക്കരയുന്നുണ്ടായിരുന്നു..
വിനോദവളെ നെഞ്ചോടു ചേർത്തു തലയിൽ തലോടി, എനിക്കൊരു ജീവിതമുണ്ടെങ്കിൽ അതിനവസാനം വരെയും നീ മാത്രമായിരിക്കും എന്റെ പെണ്ണ്, എന്റെ മോള് ആവശ്യമില്ലാത്തതൊന്നും ആലോചിച്ചു വിഷമിക്കരുത്.. നിനക്ക് ഞാനില്ലേ.. വിനോദിന്റെ വാക്കുകൾ അവളുടെ ദുഃഖം തീർത്തില്ലെങ്കിലും, ആളിക്കത്തുന്ന സങ്കടത്തീയിലേക്ക് ഒരു ചാറ്റൽ മഴയായി പെയ്തിറങ്ങുകയായിരുന്നു.. വിനുവേട്ടാ.. എന്നു വിളിച്ചുകൊണ്ട് അവൾ അവന്റെ നെഞ്ചിൽ മുഖമമർത്തി തേങ്ങി..
വീടിനടുത്തുള്ള വിനോദിന്റെ കൂട്ടുകാരന്റെ കുഞ്ഞിന്റെ നൂലുകെട്ടു ചടങ്ങിൽ പങ്കെടുക്കാൻ പിറ്റേദിവസം രാവിലെ വിനോദും ഹേമയും പോകാനൊരുങ്ങിയിറങ്ങി. ഉമ്മറത്തിരുന്നുകൊണ്ട് പദ്മാവതിയമ്മ ഹേമയെ പുച്ഛത്തോടെ നോക്കി മകനോട് പറഞ്ഞു, ഇങ്ങനെ ഉടുത്തൊരുക്കി കെട്ടിയെഴുന്നള്ളിക്കാനല്ലാതെ എന്തിനു കൊള്ളാമെടാ ഇവളെ; ഈ നാശം പിടിച്ചവളുടെ മുഖം കാണുമ്പോ എനിക്കെന്റെ പെരുവിരലിൽ നിന്നും അരിച്ചു കേറും.. ഹോ!.. എവിടെയെങ്കിലും കൊണ്ടുകളയാടാ ഈ പിശാചിനെ..
വിനോദ് അമ്മയ്ക്കുള്ള മറുപടിക്കായി വായ്തുറന്നപ്പോഴേക്കും ഹേമയവനെ വിലക്കി.. കൂടുതൽ സംസാരിക്കാൻ നിൽക്കാതെ രണ്ടുപേരും പെട്ടെന്നുതന്നെ അവിടെനിന്നും ഇറങ്ങി..
നൂലുകെട്ടു ചടങ്ങിൽ പങ്കെടുത്ത്‌ തിരികെ വരും നേരം ഹേമയുടെ മനസ്സുനിറയെ കുഞ്ഞിനെക്കുറിച്ചുള്ള ചിന്തകളായിരുന്നു..വിനോദാകട്ടെ വരും വഴി അവളോടൊന്നും മിണ്ടിയില്ല. എന്തുപറ്റി വിനുവേട്ടായെന്ന ഹേമയുടെ ചോദ്യത്തിന് ഒന്നുമില്ല എന്നുപറഞ്ഞവൻ ഒഴിഞ്ഞുമാറി. വീട്ടിലെത്തിയിട്ടുമുള്ള വിനോദിന്റെ മൗനം അവളെ അസ്വസ്ഥയാക്കി.
ബൈക്ക് സ്റ്റാർട്ട് ചെയ്യുന്ന ശബ്ദം കേട്ട് ഹേമ ഉമ്മറത്തേക്ക് വന്നപ്പോഴത്തേക്കും വിനോദ് വണ്ടിയോടിച്ചു പോയിരുന്നു. അവളോടൊരുവാക്കുപോലും പറയാതെ വിനോദ് പുറത്തു പോകുന്നത് ആദ്യമായിട്ടായിരുന്നു. വിനോദിന്റെ പെരുമാറ്റത്തിലുണ്ടായമാറ്റം അമ്മായിയമ്മയുടെ കുത്തുവാക്കുകളേക്കാൾ അവളെ വേദനിപ്പിച്ചു..
രാത്രി ഏറെ വൈകിയാണ് വിനോദെത്തിയത് പുറത്തുനല്ല മഴയുണ്ടായിരുന്നതിനാൽ മുഴുവൻ നനഞ്ഞായിരുന്നു വരവ്.. എന്താ വിനുവേട്ടായിത് മഴനനയാതെവിടെങ്കിലും കയറി നിന്നുകൂടായിരുന്നോ എന്നുചോദിച്ചു തോർത്തെടുത്തു അവളവന്റെ തലതുവർത്തി,അടുത്തു ചെന്നപ്പോൾത്തന്നെ അവൻ മദ്യപിച്ചിട്ടുണ്ടെന്നവൾക് മനസ്സിലായി. നാലുവർഷമായി ഒരുമിച്ചു ജീവിക്കാൻതുടങ്ങിയിട്ട്, ഒരിക്കൽപോലും വിനോദ് മദ്യപിച്ചു ഹേമ ഇതുവരെ കണ്ടിട്ടില്ല: ഇന്നിപ്പോ എന്താ പറ്റിയത്?വിനുവേട്ടൻ കുടിച്ചോ ഹേമ വിനോദിനോട് ചോദിച്ചു.
പെട്ടന്നവൻ അവളുടെ കൈതട്ടിമാറ്റി.. ന്ഹാ കുടിച്ചു ഇനിയും കുടിക്കും കുടിച്ചു കുടിച്ചു തീരട്ടെ ഈ നശിച്ച ജീവിതം.ഹേമ പകച്ചുപോയി എന്തുപറ്റി വിനുവേട്ടാ ദയനീയമായി അവൾ ചോദിച്ചു.ശല്യം ചെയ്യാതൊന്നു പോയിത്തരുമോ!അയാളലറി..
ഞാനെന്തുചെയ്തിട്ടാ വിനുവേട്ടനെന്നോട് ദേഷ്യപ്പെടണേ?എന്തിനാ വിനുവേട്ടാ എന്നോട്.. പറഞ്ഞു മുഴുവിപ്പിക്കാൻ അവൾക്കായില്ല, അവളുടെ ശബ്ദമിടറി പുറത്തുപെയ്യുന്ന മഴയെക്കാൾ തീവ്രമായി അവളുടെ കണ്ണുനീർ പെയ്യാൻതുടങ്ങി..
 നിന്റെ പൂങ്കണ്ണീരൊന്നും എനിക്ക് കാണണ്ട, നിയൊരുത്തികാരണം മനുഷ്യനു തലയുയർത്തി നടക്കാൻപറ്റുന്നില്ല.. വെളിയിലേക്കിറങ്ങിയാൽ കളിയാക്കലുകളും പരിഹാസവും.
ഇന്ന് നൂലുകെട്ടിനു ചെന്നപ്പോൾ പോലും എല്ലാവരും കൂടെന്നെ നാണം കെടുത്തി;ഷണ്ഡനാണുപോലും.. തുഫ്ഫ്.. നിന്നെപ്പോലൊരു മച്ചികാരണം എന്റെ ആണത്വത്തിനുപോലും കളങ്കം വീണു.. എന്നെ ശല്യപ്പെടുത്താതെ എന്റെ ജീവിതത്തിൽനിന്നും ഒന്നൊഴിഞ്ഞു തരുമോ?മടുത്തെനിക്ക്; ഇനിയും നാട്ടുകാരുടെയും, കൂട്ടുകാരുടെയും,വീട്ടുകാരുടെയും മുന്നിൽ ഒരുകോമാളിയായി തുടരാൻ വയ്യെനിക്ക്..ഞാൻ കുടിക്കും ഇനിയും കുടിക്കും തുലയട്ടെയെല്ലാം, ബോധം മറയുംവരെ അവനെന്തൊക്കെയോ പുലമ്പിക്കൊണ്ടിരുന്നു. അയാളുടെ ഒരോ വാക്കുകളും അവളുടെ മനസ്സ് കീറിമുറിച്ചു കടന്നുപോയത് അവൻപോലും അറിഞ്ഞില്ല.അവളുടെ ഹൃദയം മുറിഞ്ഞു കണ്ണീരിനുപകരം ഒഴുകിയത് ചോരയായിരുന്നു..
പുറത്തു മഴ കനത്തു, ഇടിയും മിന്നലിന്റെയും ശക്തികൂടി;അവൾ ജന്നൽപതിയെ തുറന്നു ജന്നൽ കമ്പികളിൽപിടിച്ചു ഇരുട്ടിനെ കീറിപ്പെയ്യുന്ന മഴച്ചീളുകളിൽ ദൃഷ്ടിയുറപ്പിച്ചു നിന്നു. തുള്ളിക്കൊരുകുടമെന്നപോൽ പെയ്യുകയാണ് മനസ്സിനകത്തും പുറത്തും..ഒരു വ്യത്യാസം മാത്രം പുറത്തെ മഴ ശരീരത്തെ തണുപ്പിക്കുമ്പോൾ മനസ്സിലെ കനൽമഴ തന്നെ ജീവനോടെയതിൽ ചുട്ടെരിക്കുകയാണ്..ഒരിക്കലവൾക്ക് ഇടിമിന്നൽ ഭയമായിരുന്നു,പക്ഷെ ഇന്നിപ്പോൾ അതിലും വലിയ സ്ഫോടനങ്ങൾ അവളുടെ മനസ്സിൽ നടക്കുന്നുണ്ട്.. മദ്യത്തിന്റെ ആലസ്യത്തിൽ വിനോദ് കൂർക്കം വലിച്ചുറങ്ങി..അയാളുടെ ശരീരത്തിൽ മഴപ്പാറ്റകൾ ഇഴയാൻ തുടങ്ങി. മഴപെയ്യുമ്പോൾ മാത്രം ഇവ എങ്ങുനിന്നാണ് വരുന്നത്, അന്നും ഇന്നും ഉത്തരം കിട്ടാത്ത ചോദ്യം! അവൾ ജന്നലുകൾ കൊട്ടിയടച്ചു. മുറിയിലാകെ ഈയാംപാറ്റകൾ.. അവയുടെ വരവും നിമിഷങ്ങൾ നീളുന്നജീവിതവും മരണവും എല്ലാം ഞൊടിയിടയിൽ സംഭവിക്കുന്നു.. ഹേമ ലൈറ്റ് അണച്ചു.. ആ വലിയ മുറിയുടെ ഒരു മൂലയ്ക്ക് നെഞ്ചിൽ ഭാരവും കണ്ണിൽ കണ്ണുനീരും നിറച്ചവളിരുന്നു..
വെളിച്ചം കണ്ണിലടിച്ചപ്പോൾ വിനോദെഴുനേറ്റു;രാവിലെതന്നെ ഹേമ അടുക്കളയിലേക്ക് പോയെന്നു തോന്നുന്നു. അവൻ കട്ടിലിൽ എഴുന്നേറ്റിരുന്നു.. തലേദിവസത്തെ സംഭവങ്ങൾ ഒരു ദുഃസ്വപ്നം പോലെ അവന്റെ മനസ്സിൽ തികട്ടി തികട്ടി വന്നു. പാവം ഹേമ അവളെ താനൊരുപാട് വിഷമിപ്പിച്ചു..എല്ലാ സങ്കടങ്ങളും ഉള്ളിലൊതുക്കി ജീവിക്കുന്നവളാ അല്ലേലും അവളെന്തുതെറ്റു ചെയ്തിട്ടാ.. അവനവനോട് തന്നെ പുച്ഛം തോന്നി..രാവിലെ എഴുനേൽക്കുമ്പോൾ ഒരു ചായ പതിവുള്ളതാ, ഇന്നലെ പറഞ്ഞതിന്റെ പരിഭവത്തിലായിരിയ്കും ഇതുവരെ കിട്ടിയില്ല!
"അവളോട് മാപ്പു പറയണം" അവൻ അടുക്കളയിലേക്കു നടന്നു.. പുട്ടുകുറ്റിയിൽനിന്നും പുട്ടു കുത്തി പാത്രത്തിലേക്കിടുന്ന തിരക്കിലായിരുന്നു പത്മാവതിയമ്മ. വിനോദിനെ കണ്ടതും അവരുടെ മുഖം കനത്തു;എന്താടാ നിന്റെ കെട്ടിയോൾക് ഇതുവരെ എഴുനേൽക്കാൻ സമയമായില്ലേ? അതെങ്ങനെയാ അവളിവിടുത്തെ കൊച്ചമ്മയല്ലിയോ ഞാൻ വേലക്കാരിയും,അവർ പറഞ്ഞു.
എന്താ അമ്മേ ഈ പറയുന്നത് എന്നും അവൾ തന്നല്ലേ എല്ലാം ചെയ്യുന്നത്; ഇന്നിതെവിടെപ്പോയി? ഞാനെണീറ്റപ്പോൾ മുറിയിലില്ല വിനോദ് പറഞ്ഞു.. ഓഹ് കൊച്ചമ്മയെന്തായാലും അടുക്കളയിലോട്ട് വന്നിട്ടില്ല, ഞാനൊട്ട് കണ്ടിട്ടുമില്ല പത്മാവതിയമ്മ അതും പറഞ്ഞു ചിറികോട്ടി..വിനോദ് വീടുമുഴുവൻ പരതി പക്ഷെ ഹേമ അവിടുണ്ടായിരുന്നില്ല..
അമ്മേ... ഹേമയെവിടെ:വിനോദലറി.. അതായിപ്പോ കൂത്ത് അതെന്നോടാണോ ചോദിക്കുന്നത്. രാവിലെ ഉടുത്തൊരുങ്ങി അമ്പലത്തിലേക്ക് കെട്ടിയെടുത്തു കാണും..മനഃപൂർവം വൈകിക്കുന്നതാ, പണിയെല്ലാം ഞാനെടുത്തോളുമല്ലോ.. വിനോദവരെ സൂക്ഷിച്ചു നോക്കി നീരസത്തോടെ അകത്തേക്ക് കേറി
എടാ വിനോദെ നീ കുറച്ചു വിറകൊന്നെടുത്തുതന്നിട്ടു പോടാ..നല്ല വേവുള്ള അരിയാ ഇപ്പൊ ഇട്ടാലെ ഊണാകുമ്പോഴേക്കും വേവു. വിറകെടുക്കാനായി വിനോദ് ചായ്പ്പിലേക്ക് നടന്നു..മനസ്സിൽ മുഴുവൻ ഹേമയെക്കുറിച്ചായിരുന്നു ചിന്ത..തന്നോട് പറയാതെ എവിടെയും പോകാറില്ലവൾ,ഇതിപ്പോൾ സങ്കടം കൊണ്ടാകും പറയാതെ പോയത്..
വിനോദ് ചായ്പ്പിനുള്ളിലേക്ക് കയറിയതും ഹേമേ.. എന്ന നിലവിളിയും ഒരുമിച്ചായിരുന്നു.. കണ്ണുകൾ പുറത്തേക്ക് ഉന്തി നാവുകടിച്ചു ഉത്തരത്തിൽ ഒരുമുഴം കയറിൽ തൂങ്ങിയാടുന്നു തന്റെ പ്രിയപ്പെട്ടവളുടെ തണുത്തു മരവിച്ച ശരീരം.
ഒരുനിമിഷം ഭൂമി കീഴ്മേൽ മറിയുകയാണെന്നവന് അവനു തോന്നി..അവളുടെ കാലുകളിൽ കെട്ടിപ്പിച്ചവൻ കരഞ്ഞു..എന്റെ മോളെ ഒരുതവണത്തേക്കു നിന്റെ വിനുവേട്ടനോടൊന്നു ക്ഷമിക്കരുതാരുന്നോ.. ഞാനാ കൊന്നത് എന്റെ പൊന്നിനെ ഞാനാ കൊന്നത് അവൻ നെഞ്ചുപൊട്ടി അലമുറയിട്ടു.. ബഹളം കേട്ടവിടേക്ക് വന്ന പത്മാവതിയമ്മ ഹേമയുടെ തൂങ്ങിനില്ക്കുന്ന ശരീരം കണ്ട് അസ്ത്രപ്രജ്ഞയായി നിന്നു..
ഹേമയുടെ മുറുകെപ്പിടിച്ച കൈക്കുള്ളിൽ നിന്നും ഒരെഴുത്തു വിനോദിന് കിട്ടി.
എന്റെ വിനുവേട്ടന്,
വിനുവേട്ടനില്ലാത്തൊരു ജീവിതം എനിക്ക് സങ്കൽപ്പിക്കാൻ പോലുമാവില്ല..വിനുവേട്ടനൊരു കുഞ്ഞിനെ തരാനെനിക്കായില്ല. ഞാൻകാരണം വിനുവേട്ടന്റെ ജീവിതം നശിക്കരുത്.. വിനുവേട്ടൻ ജീവിക്കണം
അമ്മകണ്ടുപിടിച്ചു തരുന്ന കുട്ടിയെ കല്യാണം കഴിച്ചു മക്കളും അവരുടെ മക്കളുമൊക്കെയായി സന്തോഷത്തോടെ ജീവിക്കണം അതിനു ഞാനെന്ന തടസ്സം ഞാനായിട്ടുതന്നെ ഒഴിവാക്കുകയാണ്.
വിനുവേട്ടന്റെ കൂടെ ജീവിക്കാനുള്ള ഭാഗ്യം എനിക്കില്ലെന്ന വിഷമം മാത്രെ എനിക്കുള്ളൂ.. വിനുവേട്ടനെന്നും നന്മകൾ തരാൻ ദൈവത്തോട് പ്രാർത്ഥിച്ചുകൊണ്ട്
ഹേമ
ആ കത്തു നെഞ്ചോട് ചേർത്തു അലറിക്കരഞ്ഞുകൊണ്ടവനവളുടെ കാലുപിടിച്ചു.. മാപ്പ്.. എന്നോട് ക്ഷമിക്കു മോളെ.. അവന്റെ തേങ്ങലിൽ കാറ്റുപോലും നിശ്ചലമായി..
അവരാരും അറിയാത്തൊരുസത്യം ഒരുപക്ഷെ അവരുടെ ജീവിതം തന്നെ മാറ്റിമറിക്കുമായിരുന്ന ഒന്നു.,
" ഒരു കുഞ്ഞു ജീവൻ",... അത് ഹേമയുടെ വയറ്റിൽ ഒരു ഈയാംപാറ്റയെപ്പോലെ, പിറവികൊണ്ടു, ചിറകടിച്ചു പറന്നുയരും മുൻപ് നിമിഷങ്ങൾകൊണ്ട് അസാനിച്ചിരുന്നു, അവൾക്കൊപ്പം ... കൂടെ കുറേ സ്വപ്നങ്ങളും....

Dhanya

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo