Slider

കണക്കുകൂട്ടലുകൾ പിഴയ്ക്കുമ്പോൾ (ഭാഗം 5 )

0
കണക്കുകൂട്ടലുകൾ പിഴയ്ക്കുമ്പോൾ (ഭാഗം 5 )
.......................................................................
സുദീപ് അത് തീരെ പ്രതീക്ഷിച്ചിരുന്നില്ല.. ആവശ്യത്തിന് വെള്ളം കുടിച്ചപ്പോൾ തല കറങ്ങുന്നതുപോലെ തോന്നി..
'ഇനി പറ.. ആരൊക്കെയാ ഇതിന്റെ പിന്നിൽ? സത്യം പറഞ്ഞില്ലെങ്കിൽ ഈർക്കിൽ പഴുപ്പിച്ചു നിന്റെയൊക്കെ മറ്റേടത്തു കേറ്റും പറഞ്ഞേക്കാം.. 'തരകനിലെ പോലീസുകാരൻ പുറത്തുവന്നു..
'അറിയില്ല സർ.. സത്യം.. '
'ഉം.. മുഖവും തലയും തുടയ്ക്ക്.. ഡിക്രൂസ്.. ' തരകൻ അല്പം ഉച്ചത്തിൽ വിളിച്ചു..
ഡിക്രൂസ് മുരളീകൃഷ്ണനെ കൊണ്ടുവന്നു..
സ്വതവേ പേടിച്ചുതൂറിയായ മുരളീകൃഷ്ണനെ അധികം ചോദ്യം ചെയ്യേണ്ടിവന്നില്ല.. പിന്നെ അശോക്.. ഒരു പ്രാരാബ്ധക്കാരൻ. പക്ഷേ ഒന്നിനേയും വിശ്വസിച്ചുകൂടാ..
അൻവറിനോട് കുറെയധികം കാര്യങ്ങൾ ചോദിച്ചറിയാനുണ്ടായിരുന്നു..
'അൻവർ.. നിങ്ങൾ എത്രപേരുണ്ടായിരുന്നു. ? എവിടെനിന്നാണ് നിങ്ങൾക്ക് ആ മരുന്ന് കിട്ടിയത്? സത്യം പറയണം.. ' വളരെ ശാന്തനായാണ് അയാൾ ചോദിച്ചത്.
'മരുന്നോ? എന്ത് മരുന്ന്?.. '
'നിനക്കറിയില്ല അല്ലേടാ പന്ന....................... മോനേ..' തരകന്റെ കൈപ്പത്തി അവന്റെ ചെകിട്ടത്ത് പതിഞ്ഞു.
'നീയല്ലേടാ അവളെ ഫോണിൽ വിളിച്ചത് ?' തരകൻ അലറി
അൻവർ ഞെട്ടിപ്പോയി..
'ഞാനാരേയും വിളിച്ചിട്ടില്ല.. അവളുടെ നമ്പർ എന്റെ കൈയിൽ ഇല്ല' അൻവർ പ്രതികരിച്ചു.
തരകന്റെ കാൽമുട്ട് അൻവറിന്റെ കാലുകൾക്കിടയിൽ വളരെവേഗത്തിൽ പതിഞ്ഞു..
അൻവർ മുട്ടുകുത്തിയിരുന്നുപോയി..
'ഈ സ്ഥലം നിനക്കറിയാം... നീയല്ലേടാ അവളെ ഇവിടെകൊണ്ടിട്ടത്.. '
'സർ പ്ലീസ് ഇനിയൊന്നും ചെയ്യരുത്.. ഞാനെല്ലാം പറയാം.. ' തരകന് തന്റെ ഊഹത്തിൽ അഭിമാനംതോന്നി..
തിരികെ അൻവറിനെ വണ്ടിയിൽകയറ്റിയത് വിലങ്ങുവെച്ചാണ്.. വണ്ടി പോലീസ് സ്റ്റേഷൻ ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരുന്നു..
സ്റ്റേഷനിലെത്തി ആദ്യം പരിശോധിച്ചത് നാലുപേരുടെയും മൊബൈലിലേക്കുവന്ന കോളുകളും മെസ്സേജുകളുമാണ്..
ഒരു വാട്സാപ്പ് മെസ്സേജിൽ അയാളുടെ കണ്ണുടക്കി.
'മച്ചാ... പ്രശ്നമുണ്ടോ? '
'ഡേ ഡ്രീമേഴ്‌സ്' കഴിഞ്ഞദിവസം സുകുമാരൻ അതിനെക്കുറിച്ചു വിശദമായ റിപ്പോർട്ട് തന്നിരുന്നു.
അൻവറിന്റെ മൊബൈലിൽ ആണ് ആ ഗ്രൂപ്പ് കണ്ടത്.. അപ്പോൾത്തന്നെ അൻവറിന്റെ മൊബൈൽ ട്രാക്ക് ചെയ്യുവാൻ സുകുമാരൻ നിർദ്ദേശം കൊടുത്തിരുന്നു.. അശ്വതിയുടെ മൊബൈൽ ഉണ്ടായിരുന്ന സ്ഥലത്തിനടുത്ത് അൻവറിന്റെ മൊബൈൽ കണ്ടിരുന്നു.. അതും സംശയത്തിനിടയാക്കിയിരുന്നു..
മറ്റുമൂന്നുപേരേയും വിട്ടയക്കുവാനും അൻവറിനെ വിട്ടയച്ചതായി രേഖയുണ്ടാക്കി അവനെ കസ്റ്റഡിയിൽ സൂക്ഷിക്കുവാനും ഡിക്രൂസിനെ ചുമതലപ്പെടുത്തി...
'ഹലോ മിസ്റ്റർ.. മുഹമ്മദ് സാലിം.. നിങ്ങളുടെ കുട്ടികളെ വിട്ടയയ്ക്കുന്നു.. താങ്കൾക്ക് നേരിട്ടവന്ന് അവരെ കൂട്ടിക്കൊണ്ടുപോകാം..'
'സർ.. ഞാനൊരു മീറ്റിങ്ങിലാണ്.. താങ്കൾ അവരിലാർക്കെങ്കിലും ഫോൺ ഒന്നു കൊടുക്കുമോ?'
'കൊടുക്കാം.. ആർക്ക് ?'
'അൻവർ.. ' തരകൻ ആ പേരാണ് പ്രതീക്ഷിച്ചിരുന്നതും.. അവര് നാലുപേരോടും അവരെ വിട്ടയയ്ക്കുകയാണ് എന്ന് പറഞ്ഞിരുന്നതുകൊണ്ട് തീർച്ചയായും അൻവർ മറ്റൊന്നും പറയില്ല..ഫോൺ റെക്കോർഡർ ഓൺ ചെയ്തിട്ട് അൻവറിന് ഫോൺ കൈമാറി.. അവൻ കുറച്ചകലേക്ക് മാറിനിന്നു.
ഏകദേശം മൂന്നുമിനിറ്റ്.. അൻവർ ഫോൺ തിരികെ തരകനെ ഏല്പിച്ചു.
'അപ്പോൾ.. പറഞ്ഞതുപോലെ.. താങ്ക്സ് മിസ്റ്റർ സാലിം.. ഞങ്ങളോട് സഹകരിച്ചതിനു നന്ദി.. ആവശ്യമുണ്ടെങ്കിൽ ഇവർ വീണ്ടും ഇവിടെ വരേണ്ടിവരും.. '
ഡിക്രൂസാണ് അവരെ വീടുകളിലെത്തിക്കാൻ നിയോഗിക്കപ്പെട്ടത്.. കൂടെ രണ്ടുപോലീസുകാരും...ആദ്യം സുദീപ്.. അവസാനം അൻവർ.. അങ്ങനെയാണ് തരകന്റെ നിർദ്ദേശം..
അപ്പോഴേക്കും രാത്രി കനംവെച്ചുതുടങ്ങിയിരുന്നു..
മോളി പലതവണ വിളിച്ചു... അവളെയൊന്നു വിളിക്കണം.. മോളേയും
മോളിയുടെ ഫോൺ റിങ് ചെയ്യുന്നുണ്ട്.. എടുക്കുന്നില്ല.. അയാൾ നിരന്തരം വിളിച്ചുകൊണ്ടിരുന്നു.. ലാൻഡ് ലൈനിൽ വിളിച്ചു.. എടുക്കുന്നില്ല.. തരകൻ അസ്വസ്ഥനായി..
അയാൾ മകളുടെ ഫോണിൽ വിളിച്ചു.
കുശലാന്വേഷണങ്ങളുടെ കൂട്ടത്തിൽ അയാൾ അവളോട് ചോദിച്ചു.
'മോള് മമ്മിയേ വിളിച്ചിരുന്നോ ? തിരക്കിനിടയിൽ എനിക്ക് വിളിക്കാനുള്ള സമയം കിട്ടിയില്ല.. '
'നാലുമണിക്ക് മമ്മി ഇങ്ങോട്ടുവിളിച്ചിരിന്നു.. പിന്നെ വിളിച്ചില്ല.. എന്താ പപ്പാ ?'
'ഏയ് ഒന്നുമില്ല.. ഞാൻ വീട്ടിൽച്ചെന്നിട്ട് വിളിക്കാം.. ഓക്കേ മോളൂ.. '
ഫോൺ കട്ട് ചെയ്തിട്ട് അയാൾ മോളി വിളിച്ച സമയം നോക്കി.. 3.50.. ലാസ്റ്റ്.. അതിനുമുൻപ് നാലുതവണ..
ബട്ട്..
അയാളുടെ മുഖത്ത് പരിഭ്രാന്തി നിഴലിച്ചിരുന്നു...ഇനിയും മണിക്കൂറുകൾ കഴിയാതെ വീട്ടിൽപോകാൻ പറ്റില്ല.. നാളെ ഒരുദിവസം കൂടെയേ തനിക്ക് സമയമുള്ളൂ.. അതിനുള്ളിൽ കേസ് തെളിയിക്കണം.. അസ്വസ്ഥനായി അയാൾ ഓഫീസിൽ അങ്ങോട്ടുമിങ്ങോട്ടും നടന്നു..
ഫോൺ ബെല്ലടിച്ചു.. മോളിയായിരിക്കും.. അല്ല.. ഡിക്രൂസ്.. അയാളോട് ലാസ്റ്റ് വീടെത്തുംമുന്നേ വിളിക്കാൻ പറഞ്ഞിരുന്നു..
 'സർ.. ഇനി ലാസ്റ്റ് വീട്.. '
'ജീപ്പിലാണോ.. പുറത്തോട്ടിറങ്ങ്.. '
'സർ.. '
'അൻവറിനെ ഇറക്കണ്ട.. മറ്റുള്ളവർക്ക് സംശയമുണ്ടാകാതിരിക്കാനാ അവനെയും കൊണ്ടുപോകാൻ പറഞ്ഞത്.. അവനെ തിരികെ കൊണ്ടുവരൂ.. ബഹളംവച്ചാൽ വിലങ്ങിട്ടോളൂ..'
'സർ.. '
ഡിക്രൂസ് തിരികെയെത്താൻ ഏകദേശം പതിനഞ്ചുമിനിറ്റെടുക്കും.. അയാൾ ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തു.
വീടിന്റെ ഗേറ്റ് എത്തിയപ്പോൾ അയാളുടെ ഹൃദയമിടിപ്പ് കൂടി.. പുറത്തു ലൈറ്റില്ല.. മുറികളിലും.. അകത്തുനിന്നു പൂട്ടിയിടുന്ന ഗേറ്റ് മലർക്കെ തുറന്നുകിടക്കുന്നു...
തരകന്റെ ഉള്ളൊന്നു കാളി.. സാധാരണഗതിയിൽ ചില കേസുകൾ അന്വേഷിക്കുമ്പോൾ വീട്ടിൽ വിളിച്ച് ഭീഷണിപ്പെടുത്താറുണ്ട്.. അതൊക്കെ മോളിക്കൊരു ഹരമാണ്.. തനി പോലീസുഭാഷയിൽ അവൾ അത് ഹാൻഡിൽ ചെയ്യാറുമുണ്ട്.. പക്ഷേ.. ഇപ്പോൾ ?
ബുള്ളറ്റിന്റെ ഹെഡ് ലൈറ്റ് ഇരുളിനെ കീറിമുറിച്ച് മെയിൻ ഡോറിന്റെമേൽ പതിച്ചു.. അയാൾ ഞെട്ടിപ്പോയി.. ഡോർ തുറന്നുകിടക്കുന്നു... അയാൾ മോളിയുടെ മൊബൈലിൽ വിളിച്ചു.. അകത്തെവിടെയോ ബെല്ലടിക്കുന്നുണ്ട്.. അയാൾ ലൈറ്റിട്ടു.. മെയിൻ ഡോർ അടച്ചിട്ട് മാർജാരപാദങ്ങളോടെ അയാൾ അകത്തോട്ട് നീങ്ങി.. ഒരു കൈയിൽ ഫുള്ളി ലോഡ്ചെയ്ത റിവോൾവർ..
മനസ്സിൽ അയാൾ ക്രൂശിതനെ വിളിച്ചുകൊണ്ടിരുന്നു..
അയാൾ ബെഡ്റൂമിലെത്തി.. ഒന്നും അലങ്കോലപ്പെട്ടിട്ടില്ല.. സാധാരണഗതിയിൽ ഒരു മല്പിടുത്തമോ മറ്റോ സംഭവിച്ചാൽ... മോളിയുടെ ഫോൺ സൈഡ് ടേബിളിൽ ഇരിപ്പുണ്ട്.. അയാൾ ദ്രുതഗതിയിൽ ഫോണെടുത്തു കാൾ ലിസ്റ്റ് പരിശോധിച്ചു...അയാളെയും മോളെയും വിളിച്ച കോളുകൾ മാത്രം.. ഒരുകൈകൊണ്ട് മുഖത്തെ വിയർപ്പുതുടച്ച് അയാൾ അടുക്കളയിലോട്ടു നീങ്ങി..
'ഓഹ് മൈ ഗോഡ്... ' വർക്കിംഗ് സ്‌പേസിൽ തലകുമ്പിട്ട് മോളി പകുതി നിന്നും പകുതി ഇരുന്നുമെന്നരീതിയിൽ.. അയാൾ ഓടിച്ചെന്നവളെ പിടിച്ചുപൊക്കി.. അനക്കമില്ല.. അവളുടെ മുൻപിൽ പകുതി കലക്കിയ രീതിയിൽ കൂൾ ഡ്രിങ്ക്സ്.. ദാറ്റ് മീൻസ്.. ആരോ വന്നിരുന്നു.. അവർക്കുവേണ്ടി കൂൾഡ്രിങ്ക്‌സ് എടുക്കുന്ന സമയത്ത് അറ്റാക്ക് ചെയ്തതാണ്.. അയാൾ അവളുടെ മുഖത്ത് ഫ്രിഡ്ജിൽനിന്നെടുത്ത തണുത്തവെള്ളം തളിച്ചു.. ഒരാലസ്യത്തിൽനിന്നെന്നപോലെ അവൾ കണ്ണുതുറന്നു.. പിന്നെ ഭീതിയോടെ അയാളെനോക്കി..
ഏകദേശം അഞ്ചുമിനിട്ടോളമെടുത്തു അവളൊന്നു നേരെയാകാൻ..
'എന്താണ് സംഭവിച്ചത്.. ?'
'അച്ചായനെ അന്വേഷിച്ച് ഒരാൾ വന്നിരുന്നു.. ഏതോ കേസിന്റെ കാര്യം പറയാനാണ്.. അച്ചായൻ സ്റേഷനിലാണെന്നു പറഞ്ഞപ്പോൾ അയാൾ കുടിക്കാൻ അല്പം വെള്ളം ചോദിച്ചു.. ഞാനയാൾക്കുവേണ്ടി കൂൾഡ്രിങ്ക്‌സ് എടുക്കുവാൻ തുടങ്ങിയപ്പോൾ പിന്നിൽനിന്ന് ശക്തിയായി എന്റെ തലക്കുപിറകിൽ എന്തോകൊണ്ടയാൾ അടിച്ചു.. പിന്നെനിക്കൊന്നും ഓർമ്മയില്ല.. '
'അയാളെ കണ്ടാൽ നീ തിരിച്ചറിയുമോ?'
'ഉം.. സുമുഖനായൊരു ചെറുപ്പക്കാരൻ.. ഒരു ഇരുപത്തഞ്ചു വയസ്സിനപ്പുറം പോകില്ല.. '
അയാൾ ഫോണിൽനിന്ന് കുറെ ഫോട്ടോകൾ അവളെ കാണിച്ചു.. അതിലൊന്നും അയാളില്ലായിരുന്നു..
വളരെപ്പെട്ടെന്നു അയാൾ അവളെ ഡോക്ടറുടെ അടുത്തെത്തിച്ചു..
'കുഴപ്പമൊന്നുമില്ല.. തലയുടെ പുറകിൽ ഏറ്റ അടികൊണ്ട് ഒരുപക്ഷേ കുറച്ചുനേരത്തേക്ക് നമ്മുടെ ബോധം പോകാം.. പേടിക്കാനൊന്നുമില്ല.. രണ്ടുദിവസത്തേക്ക് പെയിൻ ഉണ്ടാകും.. ഞാൻ ടാബ് തരാം.. '
അപ്പോഴേക്കും ഡിക്രൂസിന്റെ കാൾ വന്നിരുന്നു.. അയാൾ മോളിയേയും സ്റ്റേഷനിലേക്ക് കൂട്ടി..
ആരായിരിക്കും? വണ്ടിയോടിക്കുമ്പോൾ അയാളുടെ ചിന്ത അതുമാത്രമായിരുന്നു.. കവർച്ചയല്ല ലക്‌ഷ്യം.. പിന്നെ.. തനിക്കൊരു താക്കീത്.. എവിടെനിന്ന്? ആര് ?? അങ്ങനെയൊരു മണ്ടത്തരം ചെയ്യാനുള്ള ബുദ്ധിയേ അക്രമിക്കുള്ളോ ? വളരെ വിദഗ്ദമായി നടത്തിയ കൂട്ടബലാൽസംഗം.. എല്ലാം പ്രീ-പ്ലാൻഡ് ആയിരുന്നിരിക്കണം.. അല്ലെങ്കിൽ റോഹിപ്നോൾ പോലുള്ള മരുന്ന് ആ സമയത്ത് അവർക്കെവിടെനിന്നു കിട്ടാൻ? അതിന്റെ ഉപയോഗം അറിയാവുന്ന ഒന്നോ ഒന്നിൽകൂടുതൽ പേരോ ആ കൂട്ടത്തിലുണ്ട്.. മെഡിക്കൽ സ്റ്റോറുകൾ കേന്ദ്രീകരിച്ചൊരന്വേഷണം നടത്തിയിരുന്നു.. അതിലൊന്നും അങ്ങനെയൊരു മരുന്ന് കണ്ടെത്താനോ.. അതന്വേഷിച്ചു വന്നവരെക്കുറിച്ചറിയാനോ കഴിഞ്ഞിരുന്നില്ല.. തന്റെ ഏരിയയിലെ മയക്കുമരുന്ന് ലോബിയുമായി ബന്ധപ്പെട്ടവരെയൊക്കെ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.. അവിടെയും ഫലം ശൂന്യം.. കേരളത്തിൽ ഈ മരുന്ന് കിട്ടാനുണ്ടോ?.. ഉണ്ട്.. കൊച്ചി.. കോഴിക്കോട് പോലുള്ള നഗരങ്ങളിൽ ഇതെത്തിക്കഴിഞ്ഞു.. അപ്പോൾ? കൊച്ചിയാണ് അടുത്ത മെട്രോസിറ്റി.. കൊച്ചിയുമായി ബന്ധമുള്ളവർ.. അവിടെ പോയിവരുന്നവർ.. ഇനി അതുമല്ലെങ്കിൽ.. വിദേശത്തുപോയിവരുന്നവർ . അങ്ങനെവന്നാൽ എയർപോർട്ട് ചെക്കിങ്ങിൽ പിടിക്കപ്പെടേണ്ടതല്ലേ? ആസനത്തിൽവരെ സ്വർണ്ണബാറുകൾ കുത്തിത്തിരുകി യാത്രചെയ്യുന്നവർ.. ആരെങ്കിലും ഒറ്റിയാൽ പിടിക്കപ്പെടും.. ഇല്ലെങ്കിൽ എല്ലാംകൊണ്ടും സുരക്ഷിതർ.. വലിയവലിയ നേതാക്കന്മാരുടെ ബിനാമികൾ.
ബൈക്ക് സ്റ്റേഷനിലെത്തി.. ഡിക്രൂസ് ഓടിവന്നു..
'എന്തായി? ... ' ഡിക്രൂസിനോട് നടന്നതെന്തെന്നു പറയാൻ നിന്നില്ല.
'സർ.. അവനെ അകത്തിരുത്തിയിട്ടുണ്ട്.. '
'അപ്പോൾ ഇനി ഡിക്രൂസിന്റെ റോൾ തുടങ്ങുകയായി.. എനിക്ക് അരമണിക്കൂറിനുള്ളതിൽ അവന്റെ കംപ്ലീറ്റ് മൊഴി വേണം.. '
അൽപനേരം ഫയലുകൾനോക്കി.. അയാൾക്കിരുപ്പുറച്ചില്ല.. അവന്റെ മൊഴി..
അയാൾ കയറിച്ചെല്ലുമ്പോൾ അവൻ സുസ്മേരവദനനായി ഇരിക്കുന്നു.. ഡിക്രൂസ് അവനെയൊന്നും ചെയ്തില്ലേ? മറ്റു രണ്ടുപോലീസുകാരും അവിടെമാറി നില്പ്പുണ്ട്
'ഡിക്രൂസ്.. '
'അവൻ സാറുംകൂടെ വന്നിട്ടേ പറയൂ എന്നുപറഞ്ഞിരിപ്പാണ്.. ഒന്നുംചെയ്തിട്ടില്ല.. അതിനുമുമ്പേ അവൻ സത്യം പറയാമെന്നേറ്റു.. '
'ഓക്കേ.. ലെറ്റ് അസ് സ്റ്റാർട്ട്.. പറയൂ അൻവർ.. '
'സർ.. ഞാൻ നിരപരാധിയാണ്.. സാറിനെന്റെ മെഡിക്കൽ എടുക്കാം.. സത്യമാണ് ഞാൻ പറയുന്നത്.. ഞാനവളെ അന്നത്തെദിവസം കണ്ടിട്ടുകൂടിയില്ല.. '
'ഓക്കേ.. ഈ ഡേ ഡ്രീമേഴ്‌സ് എന്താണ് ?'
ഒരു ഞെട്ടൽ അവന്റെ കണ്ണുകളിൽ പ്രകടമായി..
'അതൊരു ഗ്രൂപ്പാണ് സർ.. ഞങ്ങൾ.. '
'വിശദീകരണം വേണ്ട... അതിൽ അശ്വതിയുടെ പങ്ക്.. ? അവളുടെ സിം കാർഡ്.. അത്രയുമറിഞ്ഞാൽ മതി.. '
'അശ്വതി മെമ്പർ ആയിരുന്നു..അത്രയുമേ എനിക്കറിയൂ.. ഞാനാണവളെ മെമ്പർ ആക്കിയത്..
'അതൊക്കെ ഞങ്ങൾ കണ്ടുപിടിച്ചുകഴിഞ്ഞു.. അശ്വതിക്ക് അന്നുച്ചക്ക് എന്ത് സംഭവിച്ചു.. അതുമാത്രം അറിഞ്ഞാൽ മതി.. '
'എനിക്കറിയില്ല സർ.. '
ഡിക്രൂസ് നല്ലവണ്ണം കൂർപ്പിച്ച കുറച്ച് ഈർക്കിലുകൾ മേശപ്പുറത്തു കൊണ്ടുവന്നുവച്ചു..
അൻവറിനെ വിയർക്കാൻ തുടങ്ങിയിരുന്നു..
'സോമൻ.. രവി.. ' തരകൻ രണ്ടുപോലീസുകാരെയും അടുത്തുവിളിച്ചു.
വളരെപ്പെട്ടെന്നാണ് അവർ വർക്ക് തുടങ്ങിയത്..
നിമിഷനേരംകൊണ്ട് അൻവർ നഗ്നനാക്കപ്പെട്ടു.. സോമൻ ആദ്യത്തെ ഈർക്കിൽ എടുത്തവന്റെനേരേ തിരിഞ്ഞു...
'വേണ്ടാ.. സർ.. ഞാനെല്ലാം പറയാം.. '
'നീ കൊറേനേരമായിട്ട് പറയാം പറയാംന്നു പറയുന്നതല്ലാതെ ഒന്നും പറയുന്നില്ലല്ലോ .. ' ഡിക്രൂസ് അവന്റെ മുഖത്താഞ്ഞടിച്ചു.....
'അവനെല്ലാം പറയും ഡിക്രൂസ്.. പറ അൻവർ.. '
'ഡേ ഡ്രീമേഴ്‌സ് ഒരു ചതിക്കുഴിയായിരുന്നു... എനിക്കറിയില്ലായിരുന്നു.. എല്ലാവരും മാന്യന്മാർ.. പുതിയ ഐഡിയകൾ പങ്കുവെക്കുന്നു.. ഞാനും അതിൽ അംഗമായി.. അപ്പോഴാണ് അഡ്മിൻസ് പുതിയ മെമ്പേഴ്സിനെ ചേർക്കുന്നതിനെക്കുറിച്ചു പറഞ്ഞത്.. കൂടുതലും പെൺകുട്ടികൾ ആവണം.. എങ്കിലേ ഗ്രൂപ്പൊന്നു കൊഴുക്കൂ.. ഞാൻ എനിക്കറിയാവുന്ന പെൺകുട്ടികളെ സമീപിച്ചു.. ഒരു നല്ലകാര്യത്തിനുവേണ്ടിയല്ലേ.. ? ഓഫീസിലെ മറ്റുള്ള സ്ത്രീകൾ എന്റെ ആവശ്യം നിരാകരിച്ചു.. അതുതന്നെയല്ല ചുറുചുറുക്കും സൗന്ദര്യവുമുള്ള ചെറുപ്രായത്തിലുള്ള പെൺകുട്ടികളാണ് ഗ്രൂപ്പിനാവശ്യം.. ഗ്രൂപ്പ് പ്ലാൻ ചെയ്തിരിക്കുന്ന ചാരിറ്റി പ്രവർത്തനത്തിന് അങ്ങനെയുള്ളവർ മുതൽക്കൂട്ടാണെന്നും അവർ പറഞ്ഞു.
അശ്വതി എന്റെ ആവശ്യം നിരാകരിച്ചില്ല.. അവളെ ആഡ് ചെയ്തുകഴിഞ്ഞപ്പോൾ അവർ മീറ്റിങ്ങിനെക്കുറിച്ചു പറഞ്ഞത്.. അങ്ങനെ ഞാൻ അശ്വതിയെ മീറ്റിങ്ങിനു വിളിച്ചു.. '
അവന്റെ മൊഴികൾ റെക്കോർഡ് ചെയ്യപ്പെടുന്നുണ്ടായിരുന്നു..
'പിന്നെ.. ?'
അവൾ വന്നു.. ഞാനാണ് അവൾക്ക് ആ വീട്ടിലെത്താനുള്ള വഴി പറഞ്ഞുകൊടുത്തത്.. ഞങ്ങൾ ആറുപേരുണ്ടായിരുന്നു.. ആദ്യം എല്ലാവരും പരിചയപ്പെട്ടു.. അതിനുശേഷം അല്പം സ്നാക്ക്സ്.. സ്നാക്സിനുശേഷം അരമണിക്കൂറിനുള്ളിൽ വീണ്ടും മീറ്റിങ്ങ്... അവൾ വളരെ ത്രില്ലിലായിരുന്നു. അവളുടെ ആശയങ്ങൾ പ്രകടിപ്പിക്കാനൊരവസരം... അപ്പോഴാണ് അശ്വതിക്ക് എവിടെയോ ചിട്ടിയുടെ പണം കൊടുക്കാൻ പോകണമെന്ന് പറഞ്ഞത്.. വളരെ അടുത്താണ്. പത്തുമിനിട്ടിനുള്ളിൽ തിരിച്ചുവരാമെന്നുപറഞ്ഞവൾ പോകാൻ തുടങ്ങിയപ്പോൾ അവർ അനുവദിച്ചു..
അവൾ പോയി തിരികെവരുന്നതിനു അല്പം മുൻപാണ് എന്നെ ബോസ് വിളിച്ചത്.. എന്തോ അത്യാവശ്യകാര്യമുണ്ട്.. വീടുവരെ ചെല്ലണമത്രേ !
ഞാൻ ബൈക്കുമെടുത്ത് പുറത്തേക്കിറങ്ങിയപ്പോൾ അശ്വതി തിരികെവരുന്നത് കണ്ടു.. അവളോട് പറഞ്ഞിട്ടാണ് ഞാൻ പോയത്..
'ഗുഡ്.. ഇതുവരെ കഥ ഓക്കേ.. '
അൻവർ വെള്ളം ആവശ്യപ്പെട്ടു.. അത് കുടിക്കുമ്പോഴുള്ള അവന്റെ മുഖഭാവം അയാൾ ശ്രദ്ധിച്ചു.. ഒന്നുകിൽ പഠിച്ച കള്ളൻ.. അല്ലെങ്കിൽ..
'അൻവർ സ്‌നാക്‌സും ഡ്രിങ്ക്‌സും കഴിച്ചിരുന്നോ ?' തരകൻ പെട്ടെന്നുചോദിച്ചു.
'ഇല്ല സർ.. നോമ്പായിരുന്നതുകൊണ്ട്... '
തരകൻ പെട്ടെന്നോർത്തു.. നോമ്പുകാലമാണ്.. സത്യമുള്ള മുസ്ലീമാണെങ്കിൽ ഇവനൊരിക്കലും കള്ളം പറയില്ല..
'അൻവർ എപ്പോഴാണ് തിരികെവന്നത്.. ?'
'ഞാൻ ഏകദേശം ഒരുമണിക്കൂർ കഴിഞ്ഞാണ് തിരികെവന്നത്.. അപ്പോൾ... '
'അപ്പോൾ.. ??'
(തുടരും)
വേണു 'നൈമിഷിക'
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo