Slider

എന്തിനാ എന്നെ തല്ലീത്

0

Image may contain: 2 people

 എന്തിനാ എന്നെ തല്ലീത്"
" നീയെന്തിനാ ഈനേരത്ത് പറമ്പിൽ കളിക്കാൻ പോയത്"
എന്റെ ചോദ്യത്തിന് ഉമ്മാന്റെ ഉത്തരം അതായിരുന്നു, സന്ധ്യക്കു മുമ്പേ വീടണയമെന്ന സുഗ്രീവാജ്ഞ ഒരര മണിക്കൂർ ലംഘിച്ചതിനുള്ള ശിക്ഷയും വാങ്ങി കുറേ തനിയെ പിറുപിറുത്തിരുന്നപ്പോളാണ് ഒരു ബുദ്ധി തോന്നിയത്, ഇന്നിനി ഇവരുടെ ഭക്ഷണോം വേണ്ട നേരം വെളുക്കണ വരെ ഇവരെന്നെ കാണേം വേണ്ട, തീരുമാനം നടപ്പാക്കാൻ പറ്റിയ ഒരു സ്ഥലം വേണം, പുറത്തേക്കിറങ്ങിയാൽ ഉമ്മ ഏർപ്പാടാക്കിയ അയൽവാസികളായ ചാരപ്പടയുണ്ട്. പിന്നുള്ളത് വീട്ടിനകത്തു തന്നെ ഒളിക്കുക, അന്ന് ഉപ്പാന്റെ ബിസിനസ് ആവശ്യങ്ങൾക്കായി വീട്ടിൽ ഒഴിച്ചിട്ട ഒരു ഓഫീസ് റൂമുണ്ടായിരുന്നു. ആരും അധികമങ്ങിനെ അവിടേക്ക് ചെല്ലാറുണ്ടായിരുന്നില്ല, ആകെ ഒരു വാതിലും രണ്ടു ജനലും കുറച്ചു ഫർണിച്ചറുകളും മാത്രം കൂട്ടത്തിൽ ഒരു സോഫാസെറ്റും, അതിന്റെ അടിയിലൊളിച്ചിരുന്നാൽ ആരും കാണില്ല, എന്തായാലും വേണ്ടില്ല.ഇവരെ ഒരു പാഠം പഠിപ്പിക്കണം, പതിയെ ആരും കാണാതെ ചാരി വെച്ചിരുന്ന വാതിൽ തുറന്നകത്തു കയറി, ചുറ്റും നോക്കിയപ്പോൾ ജനലുകൾ രണ്ടും തുറന്നു കിടക്കുന്നു, അതിലേ നോക്കിയാൽ അകം മുഴുവൻ കാണാം, വേഗമൊരു കസേര വലിച്ചിട്ട് ജനലിന്റെ കുറ്റികളിട്ടു. വാതിലിന്റെ കുറ്റിയുമിട്ടു ഭദ്രമാക്കി സോഫയ്ക്കു മേൽ ഓരോന്നാലോചിച്ചങ്ങിനെയിരുന്നു.
സമയം പോകുന്നതിനനുസരിച്ചു എന്നെ വിളിക്കുന്ന ഒച്ച പലഭാഗത്തു നിന്നും കേൾക്കാൻ തുടങ്ങി, ഭക്ഷണം കഴിക്കാനാണ്, അനങ്ങാതവിടിരുന്നു, ഇടക്കാരോ വാതിൽ തുറക്കാൻ നോക്കീട്ട് പറ്റാതെ തിരിച്ചുപോയതു കാൽപ്പെരുമാറ്റത്തിലൂടെ മനസ്സിലായി.
ഓരോന്നാലോചിച്ചു കൊണ്ടിരിക്കേ, പെട്ടെന്നാണത് സംഭവിച്ചത്,. അടച്ചിട്ട ജനവാതിൽ താനേ തുറയുന്നു, ഉള്ളിൽ കണ്ടുപിടക്കപ്പെട്ടു എന്ന ഭയം ഉടലെടുത്ത അതേ നിമിഷം, ജനലിനുള്ളിലൂടെ ഒരു കറുത്തു നീളം കൂടിയ കൈ എന്റെ കഴുത്തിനുനേർക്ക് നീണ്ടു വന്നു, ഭയന്നു വിറച്ചു ഒരലർച്ചയിട്ട ഓർമ്മയുണ്ട്.
കണ്ണ് തുറന്നപ്പോൾ സോഫാ സെറ്റിയിൽ കിടക്കുകയാണ്, വീട് നിറച്ചാളുകൾ ആരൊക്കെയോ ദിക്റും സ്വലാത്തും മറ്റെന്തൊക്കെയോ ചൊല്ലി ദേഹമാസകലം ഊതുന്നുണ്ട്, മുഖം നിറയെ വെള്ളം, പതുക്കെ എഴുന്നേറ്റിരുന്നു, എല്ലാരുടേയും മുഖത്തേക്ക് നോക്കി, ആശ്വാസമായി, ആരുടെയും മുഖത്ത് ദേഷ്യമില്ല, ആരോ ഒരൽപ്പം വെള്ളം ഗ്ലാസിൽ പകർന്നു തന്നിട്ട് കുടിക്കാൻ പറഞ്ഞു. അത് കഴിഞ്ഞപ്പോൾ എന്താണ് സംഭവിച്ചതെന്നറിയണം, കൈ വന്ന ഭാഗത്തെ ജനൽ ചൂണ്ടിക്കാട്ടി ഒരുവിധം കാര്യങ്ങൾ പറഞ്ഞൊപ്പിച്ചു.
ഇന്നും ആ സംഭവം മനോമുകുരത്തിൽ നിന്നും മാഞ്ഞിട്ടില്ല, പിന്നീട് ഉമ്മ പറഞ്ഞു കേട്ടത്, ഇരുട്ടിന്റെ നിറമുള്ള ഉമ്മാന്റെ ചാരവനിതകളിൽ ഒരാൾ അന്വേഷണത്തിനിടയിൽ ജനൽ തുറന്നതാണെന്നാണ്, പക്ഷെ ഞാനിന്നുമത് വിശ്വസിക്കുന്നില്ല, ജനൽ തുറക്കാൻ പറ്റാത്ത രീതിയിൽ കുറ്റിയിട്ടത് നല്ല ഓർമ്മയുണ്ട്.
പിന്നീട് പ്രേതങ്ങളെന്നു കേൾക്കുന്നതേ പേടിയാണ്. പള്ളിക്കാടും സെമിത്തേരീം മോർച്ചറീം കണ്ടാൽ എത്ര ദൂരേക്ക് മാറി പ്പോകാൻ പറ്റുമോ അത്രയും മാറി നടക്കും, യക്ഷിയും പ്രേതവും സന്ധ്യ കഴിഞ്ഞാൽ പേടിപ്പിക്കാൻ തുടങ്ങും, അങ്ങിനെ കഴിയുന്നതിനിടക്കാണ് മറ്റൊരു സംഭവമുണ്ടാകുന്നത്....
(തുടരും)
അബൂഫഹദ്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo