Slider

കാലം മാറും കഥയും..

0
No automatic alt text available.

ആള് ചെറുപ്പമാണെന്കിലും അബു ചില്ലറക്കാരനല്ല....
വിവിധ തുറകളിലുള്ള നാനാജാതി ജനങ്ങളുമായും പുള്ളിക്ക് നല്ല ബന്ധമാണ്.
നിത്യേന പല ആവശ്യങ്ങൾക്കായി സമൂഹത്തിൽ ഉന്നതിയിലുള്ളവരും താഴെക്കിടയിലുള്ളവരുമടക്കം പലരും അദ്ദേഹത്തെ തേടി എത്തിക്കൊണ്ടിരിക്കും.
നേരിൽ കണ്ട ഉടനെ സുസ്മേരവദനായി ഒന്ന് കെട്ടിപ്പിടിച്ച ശേഷമാണ് വിവരങ്ങൾ അന്വോഷിക്കുക.
എന്ത് വിഷയമായാലും അത് സന്തോഷ പൂർവ്വം ഏറ്റെടുത്ത്,' നമുക്ക് ശരിയാക്കാം നിങ്ങൾ ബേജാറാകാതിരിക്കീൻ' എന്ന് പറഞ്ഞ് തൻറെ ആസ്ഥാനമായ സ്ഥിരം ഹോട്ടലിൽ കൊണ്ട് പോയി പള്ള നിറയെ ചായയും പൊറാട്ടയും ചാപ്പ്സും തീറ്റിക്കുകയെന്നത് അബുവിൻറെ മറ്റൊരു പ്റത്യേകതയാണ്.
മൂപ്പരെ കണ്ട് കിട്ടാനാണ് പണി...
ഇന്നത്തെ ന്യൂജികളെ തോൽപ്പിക്കുന്ന ടൂർ പ്രേമിയാണെന്നത് തന്നെ കാര്യം . ..
ആര് വിളിച്ചാലും കൂടെ പോകും.
അയാൾ നേരെ ഹോട്ടലിൽ ചെന്ന് കേഷ്യരോട് തെരക്കി.
അബു?
"ഇസ്മയിൽ ഹാജിയുടെ ബിൽഡിംഗിൽ കാണും.
മൂപ്പരാണ് അതിൻറെ പണി എടുപ്പിക്കുന്നത്."
ഒട്ടും താമസിയാതെ അങ്ങോട്ട് വിട്ടു.
ടൗണിൻറെ ഹൃദയഭാഗത്ത് ഹോസ്പിറ്റലിനായി ഉയർന്നു വരുന്ന കൂറ്റൻ കെട്ടിടം. പണി നടക്കുന്നതിനാൽ ചുറ്റും മറച്ചിരിക്കയാണ്.
ഗേറ്റിൽ സെക്യൂരിറ്റിയോട് അന്വേഷിച്ചു.
അദ്ദേഹം അയാളെ മുകളിലെ റൂമിലേക്ക് കൂട്ടിക്കൊണ്ട് പോയി.
അവിടെ ഒരു റും ഓഫീസിനായി പണി തീർത്ത് ഫർണീഷ് ചെയ്ത് അലന്കരിച്ചിട്ടുണ്ട്.
അയാളെ കണ്ട ഉടനെ കസേരയിൽ നിന്നും ചാടി എണീറ്റ് അബു കെട്ടിപ്പിടിച്ചു കുശലങ്ങൾ പറഞ്ഞു.
അറബി നാട്ടിൽ ജോലിക്ക് പോയിട്ടില്ലാത്ത ഇയാൾക്ക് ഈ നല്ലൊരു ശീലം എവിടുന്നു കിട്ടി?ആവോ.?
അവർ ലോഹ്യം പറയുന്നതിനിടയിൽ സെക്യൂരിറ്റി തിരിച്ച് വന്ന് മുതലാളി വിളിക്കുന്നതായി പറഞ്ഞു.
താഴെ കാറിനടുത്ത് ആജാനുഭാവുവായ ഇസ്മയിൽ ഹാജി കാത്തു നിൽക്കുകയാണ്.
അബു സുഹൃത്തിനെ ഹാജിയാർക്ക് പരിചയപ്പെടുത്തിക്കൊടുത്തു.
അൽപ്പം വിദ്യാഭ്യാസമുണ്ടെന്ന് തോന്നുന്നവരെ ഹാജിയാർക്ക് വലിയ കാര്യമാണെന്ന് സംസാരത്തിലൂടെ അയാൾക്ക് മനസ്സിലായി.
കണ്ടാൽ ഭയം തോന്നുന്ന വലിയ വട്ട മുഖം. ..കുടവയർ,കട്ടി മീശ.
ഹാജിയാരുടെ കോലം കണ്ടാൽ ആരും ഒന്ന് ഞെട്ടും..
അവരെ കാറിൽ കേറ്റിയിരുത്തി അദ്ദേഹം സെക്യൂരിറ്റി ക്ക് എന്തൊക്കെയോ നിർദ്ദേശങ്ങൾ നൽകി,തുടർന്ന് ഭക്ഷണം കഴിക്കാൻ പണവും നൽകി. ...,പിന്നെ കോഴിക്കോട്ടേക്ക് പുറപ്പെട്ടു.
വഴിയിൽ പാട്ടും തമാശകളുമായി ഹാജിയാർ അവരുടെ യാത്ര വളരെ സന്തോഷകരമാക്കി.
ഭയപ്പെടുത്തുന്ന ശരീരപ്റകൃതിയാണെൻകിലും അദ്ദേഹത്തിന്റെ മനസ്സ് കുട്ടികളെ പോലെ ലോലവും നിർമ്മലവുമാണെന്ന് മനസ്സിലാകാൻ അയാൾക്ക് ഏറെ സമയം വേണ്ടി വന്നില്ല.
തലശേരിയിൽ നിന്നും ബ്റെയ്ക്ഫാസ്റ്റും ഒപ്പം ജീവിതത്തിൽ അന്ന് വരെ കഴിച്ചിട്ടില്ലാത്ത ഏറെ രുചിയുള്ള പേരറിയാത്ത ജ്യൂസും കഴിച്ച് അവർ യാത്ര തുടർന്നു.
തൻറെ സുഹൃത്തും മുൻ മന്ത്രിയുമായ എം.എൽ.എയെ സന്ദർശിക്കുകയാണ് യുടെ പ്റധാന ലക്ഷ്യമെന്ന് യാത്രാ മധ്യേ അയാൾക്ക് മനസ്സിലായി.
നഗരത്തിലെ പ്രധാന സ്റ്റാർ ഹോട്ടലിൻറെ കാർ പാർക്കിൽ വണ്ടി നിർത്തി റിസപ്ഷനിലേക്ക് കയറി.
എം.എൽ. എ.അവിടെ വെയിറ്റ് ചെയ്യുന്നുണ്ടായിരുന്നു.
ഒരു മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച കഴിഞ്ഞ് പവലിയനിലൂടെ ഹാജിയാരുടെ സ്ഥിരം ഫാമിലി റൂമിലേക്ക് അവർ പോയി.
വെയിറ്റർ തണുത്ത വെള്ളവും ഗ്ളാസും മുന്നിൽ വെച്ച് ഓർഡറിനായി കാത്തു നിന്നു.
വിളിക്കാമെന്ന് പറഞ്ഞു അയാളെ പറഞ്ഞു വിട്ട് , അപ്പുറത്തെ മുറിയിൽ കയറി ലാൻഡ് ഫോണിൽ ഏറെ നേരം ഗൾഫിലേക്ക് ബിസിനസ് കാര്യങ്ങൾ സംസാരിച്ചു.
അന്ന് മൊബൈൽ ഉണ്ടായിരുന്നില്ല.
കച്ചോടത്തിൽ എന്തോ നന്നായി തടഞ്ഞിട്ടുണ്ടല്ലോ?ഹാജിയാരെ കണ്ടാൽ മനസ്സിലാകും "അബു തമാശ പൊട്ടിച്ചു.
"എൻറെ ചിരിക്കുന്ന മുഖമാണ് നിങ്ങൾ കാണുന്നതെൻകിലും ഉള്ളിൽ മനസ്സ് നീറുകയാണ്"... അവരുടെ തൊട്ടടുത്ത ചെയറിൽ മേശമേൽ കൈമുട്ട് കുത്തയിരുന്ന് അയാൾ പറയാൻ തുടങ്ങി.
എല്ലാ ദുഃഖങ്ങളും ആരോടെൻകിലും തുറന്നു പറഞ്ഞ് മനസ്സിൻറെ ഭാരം അൽപ്പമെങ്കിലും കുറയ്ക്കണമെന്നുണ്ട്".
"പറഞ്ഞോളൂ...കേൾക്കാൻ ഞങ്ങൾ തയ്യാറാണ്...വല്ല രീതിയിലും ഞങ്ങൾക്ക് സഹായിക്കാൻ പറ്റുമോ എന്ന് നോക്കാം." അബു ഹാജിയാരെ സമാധാനിക്കാനായി പറഞ്ഞു
"ഇങ്ങള് പറ ഹാജീക്ക കേൾക്കട്ടെ."..അയാളും സ്ക്രൂ മുറുക്കി.
"ഞാൻ ഏഴാം ക്ളാസിൽ പഠിക്കുന്ന സമയം. വളരെ ദരിദ്ര കുടുംബമായിരുന്നു ഞങ്ങളുടെത്.ഉപ്പ സുഖമില്ലാതെ പെട്ടെന്ന് കിടപ്പിലായി.മൂത്ത പെങ്ങളെ കല്ല്യാണം കഴിപ്പിച്ചയക്കേണ്ട സമയം.
എൻറെ പഠിപ്പ് തുടരാൻ ഒരു നിവൃത്തിയുമുണ്ടിയിരുന്നില്ല.ഞങ്ങളുടെ പ്രയാസങ്ങൾ മനസ്സിലാക്കിയ നാട്ടു മുഖ്യൻ മദ്രാസ്സിൽ കഫ്തീരിയയിൽ ഒരു ജോലി ശരിയാക്കി തന്നു.
ഞാൻ പഠിപ്പ് നിർത്തി അങ്ങോട്ട് പോയി.
അതിനിടയിൽ പെങ്ങളുടെ കല്ല്യാണം ഉറപ്പിച്ചു....പിന്നീട് സന്തോഷത്തിൻറെ ദിവസങ്ങളായിരുന്നു.
പുറത്ത് ചായ കൊണ്ട് പോയി വിൽക്കലായിരുന്നു ജോലി. പത്ത് പതിനാല് മണിക്കൂർ ജോലി ചെയ്യും.ശമ്പളത്തിന് പകരം കമ്മീഷനായിരുന്നു.
ചായയുമായി വെളിയിൽ പോയാൽ സ്കൂളുകളുടെ മുന്നിൽ കുട്ടികൾ പുസ്തക സഞ്ചിയും തൂക്കി വരുന്നതും പോകുന്നതും കാണാൻ മണിക്കൂറുകളോളം സ്കൂൾ ഗെയിറ്റിനുമുന്നിൽ അറിയാതെ നിന്ന് പോകുമായിരുന്നു.
അതിൻറെ പേരിൽ തല്ല് വരെ കൊണ്ടിട്ടുണ്ട്.
പെങ്ങളുടെ കല്ല്യാണം നിശ്ചയിച്ചതോടെ ആ ഏർപ്പാട് നിർത്തി. മേക്സിമം പണം ഉണ്ടാക്കി കല്ല്യാണം ഗ്രാൻറാക്കണമെന്ന ആശ....
പെട്ടെന്നാണ് വാപ്പ മരണപ്പെട്ട വിവരം അറിഞ്ഞത്.
ഉടനെ നാട്ടിലേക്ക് പുറപ്പെട്ടു.
പ്റയാസത്തിൻറെ മേലെ പ്റയാസം.
കല്ല്യാണം നിശ്ചയിച്ച ദിവസം തന്നെ നടത്താൻ തീരുമാനമായി.
നാലാം ദിവസം വീണ്ടും തിരിച്ചു മദ്രാസ്സിലേക്ക്...
പണമില്ലാത്തവന് ദുഃഖിക്കാൻ എവിടെ അർഹത??....എവിടെ സമയം??
കല്ല്യാണത്തിൻറെ രണ്ട് ദിവസം മുമ്പ് പെങ്ങൾക്ക് മൊയിലാഞ്ചിയും കരിവളയും പൗഡറുമൊക്കെ വാങ്ങി നിറച്ച കൊച്ചു ഇരുമ്പ് പെട്ടിയുമായി നാട്ടിലേക്ക് പുറപ്പെട്ടു.
ഉച്ച സമയമാണ് വീട്ടിൽ എത്തിയത്. ഉമ്മ, ഉപ്പയുടെ മരണവുമായി ബന്ധപ്പെട്ട ചടങ്ങുമായി ദുഃഖ സൂചകമായി വീട്ടിനുള്ളിലായിരുന്നു.
മറ്റുള്ളവർ കല്ല്യാണ അറ ചമയിക്കുന്ന തെരക്കിലും..
പെട്ടി ഉള്ളിലോട്ട് വെച്ച് ഞാൻ അടുക്കള ഭാഗത്തേക്ക് ചെന്നു. അവിടെ നാട്ട് മുഖ്യൻ പെങ്ങളോട് സഭ്യമല്ലാത്ത രീതിയിൽ സംസാരിക്കുന്നതായി എനിക്ക് അനുഭവപ്പെട്ടു.
എനിക്കാകെ കലി കയറി. അയാളെ ഉച്ചത്തിൽ ചീത്തപറഞ്ഞു...
ആളുകൾ അറിഞ്ഞു.
മുറിവേറ്റ മനസ്സുമായി ഉമ്മയുടെ അടുത്ത് പോയി അയാൾ പറഞ്ഞു 'ഈ കല്ല്യാണം നടക്കണമെന്കിൽ ഓനെ ഇന്ന് തന്നെ മദിരാശിക്ക് തന്നെ കയറ്റി അയക്കണം.'....
കാരണോമാർ കൂടിയിരുന്നു. ..
അങ്ങിനെ തന്നെ തീരുമാനമായി...
പെങ്ങളെ കല്ല്യാണത്തിൻറെ തലെ ദിവസം എല്ലാവരും ആഹ്ളാദത്തോടെ അറ ഒരുക്കുമ്പോൾ ...അതെ തുറക്കാത്ത പെട്ടിയുമായി പെങ്ങളുടെ മുഖത്തൊന്ന് നോക്കാൻ പോലും കഴിയാതെ തിരിച്ചു പോകേണ്ടി വന്ന മഹാ പാപിയാണ് ഞാൻ "എന്ന് അയാൾ പൊട്ടി കരഞ്ഞു കൊണ്ട് പറഞ്ഞതും, അടുത്തിരുന്ന വെള്ളം നിറച്ച ഗ്ളാസ് ശക്തമായി ഒരു ഭാഗത്തേക്ക് അടിച്ചു തെറിപ്പിച്ചതും ഒപ്പമായിരുന്നു.
ഗ്ളാസ് ചുമരിൽ തട്ടി പഞ്ചസാര പോലെ പൊടിഞ്ഞ് ചിന്നഭിന്നമായി.
പേടിച്ചരണ്ട് രണ്ട് പേരും വിറളി വെളുത്തു....
സ്വബോധം വീണ്ടെടുത്ത അദ്ദേഹം അവരെ സമാധാനിപ്പിക്കാൻ ഒരുപാട് പണിപ്പെട്ടു.
വികാരപരമായി പെരുമാറിപ്പോയതിൽ അദ്ദേഹം ക്ഷമ ചോദിച്ചു.
"അന്ന് ഞാനെടുത്ത ശപഥമാണ് ഇന്ന് എന്നെ ഈ നിലയിൽ എത്തിച്ചത്."..അയാൾ തെല്ലാശ്വസത്തോടെ ഓർമിച്ചു..
ലോഞ്ചിൽ ദുബായിലേക്ക് പോയതും പണിയില്ലാതെ വിശമിച്ച് വിശപ്പ് മാറ്റാൻ അടച്ചിട്ട ബേക്കറിയുടെ മുന്നിൽ വെച്ച ഉന്ത് വണ്ടിയിൽ നിന്നും ബിസ്കറ്റ് പൊടി വാരി തിന്ന് പൈപ്പ് വെള്ളം കുടിച്ചതുമായ വേദനയുറ്റ ചരിത്രം വരെ ഒറ്റ ശ്വാസത്തിൽ പറഞ്ഞു തീർത്ത് അദ്ദേഹം ആശ്വാസം കൊള്ളുകയായിരുന്നു.
തുടർന്ന് നടത്തിയ പരിശ്രമവും ദൈവാനുഗ്റഹവും അദ്ദേഹത്തെ ഉന്നതിയിൽ എത്തിച്ചു.
പഠിക്കാൻ കഴിയാത്തതിലെ വേദന മാറ്റാൻ അനേകം പേർക്ക് ഉന്നത വിദ്യാഭ്യാസം നൽകുന്ന വിദ്യാഭ്യാസ കോംപ്ളക്സ് തുടങ്ങി ഏവർക്കും മാതൃകയാകാനും ചരിത്രം തിരുത്തി എഴുതാനും ഹാജിയാർക്ക് കഴിഞ്ഞു.
എൻ. സൂപ്പി.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo