Slider

യക്ഷസൈരന്ദ്രി.. (കഥ)

1

യക്ഷസൈരന്ദ്രി.. (കഥ)
[കഥ - പൂർണ്ണമായും സർഗാത്മകമാണ്. ഒന്നോർമ്മപ്പെടുത്തട്ടെ, അഥർവ്വവേദത്തിൽ പരാമർശിച്ചിട്ടുള്ള ആഭിചാര ക്രിയാ കർമ്മങ്ങൾ വിനാശത്തിന് വേണ്ടി മാത്രമെഴുതപ്പെട്ടിട്ടുള്ളവയല്ല. കുത്തൊഴുക്കിനെ തടഞ്ഞു നിർത്തുന്ന വൻമരമെന്ന പോലെ കരുതുക. ഇവിടെ കഥാ സാഹചര്യം ആവശ്യപ്പെടുന്നതുകൊണ്ട് മാത്രം അഥർവ്വ വേദ ത്തിന്റെ സാന്നിദ്ധ്യം സന്നിവേശിപ്പിച്ചിരിക്കുന്നുവെന്ന് മാത്രം ]
. . .
പടർന്നുകയറിയ മരുപ്പച്ചനിറമുള്ള തണലുകൾ. ഏകാന്തതയുടെ ഉൾക്കാടുകളിലേക്ക് ഊളിയിട്ടു പറക്കുന്ന വാലാട്ടിക്കിളിയെ പോലെയവൾ നടന്നു. ഇലകൾക്കിടയിലൂടെ ഊർന്നിറങ്ങി വരുന്ന ഇളവെയിൽ വെളിച്ചങ്ങളെ തൊട്ടു. തളിരിലകളെ കൈകൾക്കുള്ളിൽ വെച്ച് താലോലിച്ചു. സുഗന്ധമുള്ള പൂക്കളെ നോക്കി പുഞ്ചിരിച്ചു.ഇല്ലാത്തവയെ ചുംബിച്ചു. ഇതൊക്കെയും ഒളികണ്ണിട്ടു നോക്കിയ അണ്ണാറക്കണ്ണനെ 'എടാ കള്ളക്കുറുമ്പാ.. ' യെന്ന് ഓമനിച്ചുവിളിച്ചു. തന്നെ അദൃശ്യമായി മോഹിപ്പിക്കുന്ന യക്ഷ-ഗന്ധർവ്വ കിന്നരന്മാർ മറഞ്ഞിരിക്കുന്ന മംഗല്യപാലയെ നോക്കി അവൾ പരിഭവിച്ചു. കുസൃതി കുരുന്നിനെ പോലെ ചുണ്ടുകൾ വെച്ച് , കണ്ണുകൾ നിറച്ച് , അത്രയും നേരവുമുണ്ടായിരുന്ന ഉല്ലാസത്തെ തല്ലിക്കെടുത്തി പിന്തിരിഞ്ഞു നടന്നു. തിരിഞ്ഞു നടക്കുമ്പോഴും അവളിലെ ഗദ്ഗതം പറഞ്ഞു കൊണ്ടിരുന്നു.
' ഒടുവിൽ നിങ്ങൾക്കുമെന്നെ വേണ്ടാതായല്ലേ.. ഒരു പുൽക്കൊടിയെപ്പോലും വേദനിപ്പിച്ചിട്ടില്ലല്ലോ ഞാൻ., അർഹതയെന്ന വാക്ക് ജനിച്ച നാൾ മുതൽ എനിക്കന്ന്യമായിരുന്നുവല്ലോ.. പ്രകൃതിയെയും പക്ഷിയെയും പൂവിനെയും ചിത്രശലഭങ്ങളെയും മഴയെയും നിലാവിനെയും ഞാൻ പ്രണയിച്ചു. അവയെന്നെയും. എന്റെ ജീവിതമെന്തിന് നിഷേധിക്കപ്പെടുന്നു. എന്നിലെയെന്നെയറിയുന്ന അദൃശ്യമായ നിങ്ങളെന്തേ എന്നോടു പിണങ്ങുന്നു..? ദുർവ്വിധി.! '
വിധിയെ സ്വയം പഴിച്ചവൾ തെക്കിനിക്കോലായിലെത്തി. തന്നെ കാത്തിരിക്കുന്ന തറവാട്ടുകാരണവന്മാരെയും ജോത്സ്യനെയും കർമ്മികളെയും കണ്ട് ഭയന്നു വിറച്ചു.
' സൈരന്ദ്രീ.. ഇല്ലത്ത് നിന്ന് വെളിയിലിറങ്ങുവാൻ നിനക്കാരാണ് അധികാരം തന്നത്. അഥർവ്വ മന്ത്രങ്ങൾ വിഹരിക്കുന്ന ഈ ചുറ്റുപാടിന് സമീപത്തു വരുവാൻ മാത്രം ധിക്കാരമോ തീണ്ടാരിപ്പെണ്ണിന്. '
ശക്തമായ ശകാരത്തിൽ അവൾ നടുങ്ങി.
' അവളെ പടിഞ്ഞാറ്റയിൽ കൊണ്ടുപോയി തഴപ്പായയിൽ കിടത്തു.'
ആജ്ഞ കേട്ടതും ഇല്ലത്തെ വാല്ല്യക്കാരി ദേവയാനി സൈരന്ദ്രിയെയും കൂട്ടി പടിഞ്ഞാറ്റെയിലേക്ക് പോയി, ചെറുപ്പം തൊട്ടേ നിലയ്ക്കാത്ത നീരുറവപോലെ അവളിൽ ഇറ്റുവീഴുന്ന സങ്കടങ്ങളൊക്കെയും തുടച്ചുമാറ്റിയിരുന്നത് വാല്ല്യക്കാരി ദേവയാനിയായിരുന്നു. കറുത്ത പക്ഷത്തിലെ അമാവാസിയുടെ അവസാനപാദത്തിലായിരുന്നു സൈരന്ദ്രിയുടെ ജനനം. ജനനത്തോടെ അമ്മയായ ഉർവ്വര തമ്പുരാട്ടി മരണം പൂകി. അർത്ഥരാത്രിയിൽ പ്രകൃതി ക്ഷുഭിതയായി മഴയെ ഘോരം ഘോരം പെയ്യിച്ചു. ഇടിയും മിന്നൽ പിണരുകളും ഹിരണ്യകം തറവാടിനെ ഇളക്കി മറിച്ചു. ഉർവ്വരയുടെ ഗർഭാവസ്ഥയിൽ തന്നെ ഹിരണ്യകത്ത് ദുർനിമിത്തങ്ങൾ കണ്ടുതുടങ്ങിയിരുന്നു. ഗർഭകാലത്ത് കുഞ്ഞിനെ ഭ്രൂണഹത്യ ചെയ്യുവാൻ അന്ധവിശ്വാസങ്ങളെ ഭക്ഷണമാക്കിയിരുന്ന കാരണവന്മാരിൽ പ്രധാനി ചിത്രൻ തമ്പുരാൻ ഒരുമ്പെട്ടുവെങ്കിലും ജോതിഷ പണ്ഡിതൻ വിലക്കി. ' ഭ്രൂണഹത്യ നടത്തിയാൽ ഒഴിഞ്ഞു പോകുന്ന ദുരിതമായി മാത്രമല്ല ഉർവ്വര ഗർഭം പേറിയത്. രണ്ട് നൂറ്റാണ്ടുകൾക്കപ്പുറം ഹിരണ്യകത്ത് ജീവിച്ചു മരിച്ച ശ്രീകാന്തനെന്ന യക്ഷന്റെ സാന്നിദ്ധ്യം ഉർവ്വരയുടെ ഗർഭപാത്രത്തിൽ സന്നിവേശിച്ചിട്ടുണ്ടെന്നും ഗർഭഛിദ്രം നടത്തിയാൽ നാടും വീടും പ്രളയത്തിനാൽ നശിപ്പിക്കപ്പെടുമെന്നും പ്രശ്ന വിധിയാൽ തെളിഞ്ഞിരിക്കുന്നു 'വെന്നും പറഞ്ഞു. ഹിരണ്യകത്തെ മുൻ തലമുറയിൽപ്പെട്ട വലിയകാരണവന്മാരുടെ ആഭിചാര കർമ്മങ്ങൾ വീണ്ടും ഇവിടെ ആവർത്തിക്കണം . ശ്രീകാന്തനെന്ന യക്ഷനെ ഇല്ലാതാക്കിയ കടുത്ത ആഭിചാരം. പക്ഷേ ഇരുപത്തിയൊന്ന് വർഷങ്ങൾ കാത്തിരിക്കണം . സൈരന്ദ്രിയുടെ ഇരുപത്തിയൊന്നാം പിറന്നാൾ ദിവസം ഇരുപത്തിയൊന്ന് ദിവസങ്ങൾ നീണ്ടു നിൽക്കുന്ന ആഭിചാര കർമ്മങ്ങളുടെ അവസാന ദിവസമായി ചിട്ടപ്പെടുത്തണം .
ജോത്സ്യൻ നിർദേശിച്ചതൊക്കെയും കഴിഞ്ഞ ഇരുപതു വർഷങ്ങളായി ഹിരണ്യകത്തുള്ളവർ അനുഷ്ഠിച്ചു പോന്നു. ദിവസങ്ങളോരോന്നും കൂട്ടിവെച്ച മണിമുത്തുകൾ പോലെ പൊഴിഞ്ഞുവീഴും തോറും സൈരന്ദ്രിയിലെ സ്ത്രീത്വവും സൗന്ദര്യലാവണ്യങ്ങളുമേറി വന്നു.
അന്ധവിശ്വാസങ്ങളുടെ ചട്ടക്കൂട്ടിൽ വളർന്നു വന്ന സൈരന്ദ്രിയ്ക്ക് നിഷേധിക്കപ്പെട്ട നല്ല ബാല്ല്യത്തിന്റെ നഷ്ടബോധം, അവളെ വല്ലാതെനീറ്റിക്കൊണ്ടിരുന്നു. കാലപ്രയാണത്തിൽ അവൾ ഋതുമതിയായി, സ്ത്രീയായി. തീണ്ടാരിയാക്കപ്പെടുന്ന ഏഴുദിവസങ്ങളിൽ അവൾ നരകയാതനകളറിഞ്ഞു. പടിഞ്ഞാറ്റെയിലെ ഇടിഞ്ഞ മുറിയിൽ ഒറ്റജനൽ പാളിയുടെ നേർത്ത വെളിച്ചത്തിൽ ചുവപ്പു പടർന്ന തഴപ്പായുമായി അവൾ നിമിഷങ്ങളെ കൊന്നു. അപ്പോഴൊക്കെയും ഒരിറ്റു ആശ്വാസം ദേവയാനിയായിരുന്നു. അവളുടെ സങ്കടങ്ങൾ ദേവയാനിയിലേക്ക് പകർന്നു നൽകുമ്പോൾ തിരസ്ക്കരിക്കപ്പെട്ട വാത്സല്യവും സ്നേഹവും ദേവയാനിയും അവൾക്ക് പകരം നൽകി. ഒരിക്കൽ ഒരു അഷ്ടമിനാളിലാണ് ദേവയാനി സൈരന്ദ്രിയോട് ശ്രീകാന്തനെന്ന യക്ഷനെ കുറിച്ച് പറഞ്ഞത്. തലമുറകളായി ഹിരണ്യകത്തെ വാല്ല്യപരമ്പരയിൽ പ്പെട്ട ദേവയാനിക്ക് ഹിരണ്യകത്തെ ഭൂതകാലങ്ങളത്രയും സ്പഷ്ടമായിരുന്നു. ഇരുന്നൂറ് വർഷങ്ങൾക്കപ്പുറം ജീവിച്ചിരുന്ന ശ്രീകാന്തനെന്ന ചിത്രകാരനെ കഠിനമായ ആഭിചാരക്രിയകളിലൂടെയും ദുർമന്ത്രവാദങ്ങളിലൂടെയും തമ്പുരാക്കന്മാർ ഇല്ലാതാക്കിയതിന് ഒരു കാരണമുണ്ട്, ശ്രീകാന്തന്റെ കരുത്തുറ്റ ശരീരവും തേജസ്സുള്ള മുഖവും അസാമാന്യമായ ചിത്രകലാനൈപുണ്യവും കണ്ടു ഭ്രമിച്ച് തമ്പുരാക്കന്മാരുടെ പത്നിമാർ അവനിൽ ആകൃഷ്ടനാവുകയും ദിവസേന രതിക്രീഡകളിലേർപ്പെടുകയും ചെയ്യുമായിരുന്നു. ഒരിക്കൽ ഒരു തിരുവാതിരനാളിൽ പള്ളിയറയിൽ തന്റെ പത്നി ,ശ്രീകാന്തനോടൊപ്പം കാമകേളികളിലാറാടുന്നതിന് ദൃക്‌സാക്ഷിയായ തമ്പുരാൻ അവളെ കഠിനമായി ഉപദ്രവിക്കുകയും ശാസിക്കുകയും താക്കീതു നൽകുകയും ചെയ്തു. പക്ഷേ ആൾബലം കൊണ്ടോ കൈക്കരുത്തുകൊണ്ടോ ശ്രീകാന്തനെ നേരിടുവാൻ പോന്ന ധൈര്യമൊന്നും അവറ്റകൾക്കില്ലായിരുന്നു.അന്നത്തെ ഗൃഹപ്രധാനിയെ വിവരമറിയിച്ചപ്പോൾ തറവാട്ടുസഭയിൽ ശ്രീകാന്തനെ വരുത്തുവാനും തെറ്റുകളേറ്റുപറഞ്ഞ് മാപ്പിരക്കുവാനും തീരുമാനമായി. പക്ഷേ സഭാ മധ്യത്തിൽ ശ്രീകാന്തനിപ്രകാരമായിരുന്നു പറഞ്ഞത്.
' സ്ത്രീകളെയാരെയും ഞാൻ തേടിപ്പോയതല്ല. അവരെന്നെ തേടിവന്നതാണ്. ഞങ്ങളുടെ ആദ്യ കൂടികാഴ്ച്ചയിൽ കാമകേളികളില്ലായിരുന്നു. അവർക്ക് നിഷേധിക്കപ്പെട്ട അവകാശങ്ങളെ ചൊല്ലിയുള്ള വേദനകളായിരുന്നു എന്നോട് പറഞ്ഞിരുന്നത്. നാട്ടിലുള്ള സ്ത്രീകളെ, അടിയാന്മാരുടെ ഭാര്യമാരെ, സഹോദരിമാരെ അധികാരത്തിന്റെ മേലങ്കിയിൽ കാമഭോഗത്തിനിരയാക്കിശേഷം സ്വന്തം കിടപ്പറയിൽ ഭാര്യയെ അവഗണിച്ച്, വാക്കുകളാൽ പ്രഹരിക്കുന്നതിന്റെ വേദനകളായിരുന്നു തമ്പുരാട്ടിമാരെന്നോട് കരഞ്ഞുപറഞ്ഞത്. അവർക്ക് നിഷേധിക്കപ്പെട്ടതൊക്കെയും ഞാൻ വേണ്ടുവോളം നൽകി. ആത്മസംതൃപ്തിയാൽ അവരെന്നെ വീണ്ടും വീണ്ടും തേടിവന്നു. ചെയ്തതിനെ നീതികരിക്കുകയല്ല ഞാൻ , പക്ഷേ കൺമുന്നിലുള്ളത് കാണാതെ അശരണരുടെ കണ്ണുനീരിൽ നീരാട്ട് നടത്തുന്ന ഇവരിത് അർഹിക്കുന്നു. ഇനിയുമിത് ആവർത്തിക്കപ്പെട്ടാൽ തമ്പുരാട്ടിമാർക്ക് വേണ്ടുവോളം ഇനിയുമെനെറ് പുരുഷത്വം ഞാൻ നൽകും. തടയുവാനാർക്കാണ് ധൈര്യമെന്ന് ഞാനൊന്നു കാണട്ടെ. '
ശ്രീകാന്തന്റെ മറുപടിയിൽ സഭയും അധികാരികളും നിശബ്ദരായി. എന്തും ചെയ്യുവാൻ പ്രാപ്തിയുള്ള ,ബുദ്ധി സാമർത്ഥ്യമുള്ള ശ്രീകാന്തനെന്ന ഉത്തമപുരുഷനെ പ്രത്യക്ഷത്തിലും പരോക്ഷത്തിലും നേരിടുവാൻ ഭീരുക്കളായ തമ്പുരാക്കന്മാർ ഭയന്നു.
പക്ഷേ കൂർമ്മ ബുദ്ധിയുള്ളവനും ദുർമന്ത്രവാദ- ആഭിചാര കർമ്മങ്ങളിൽ സർവ്വസ്വവും കൈക്കലാക്കിയിരുന്നതുമായ വേദരഥനെന്ന വലിയ തമ്പുരാൻ ആ സമയങ്ങളിൽ മൗനമായ് സംയമനം പാലിച്ചു. സഭ പിരിഞ്ഞതിനു ശേഷം മറ്റു തമ്പുരാക്കന്മാരോടും ജോത്സ്യരോടുമൊക്കെയായി പറഞ്ഞു ' ഇവിടെ പ്രയോഗിക്കേണ്ടത് തന്ത്രമല്ല , കൈക്കരുത്തല്ല. മറിച്ച് മന്ത്രങ്ങളാണ്.. കടുത്ത ആഭിചാരമന്ത്രങ്ങൾ. പിതൃക്കന്മാർ പകർന്നു നൽകിയ മന്ത്രവിധികളും താളിയോലക്കെട്ടുകളും ചിതലരിച്ചിട്ടില്ല .. അവയിന്നും നമ്മുടെ കൈയ്യിൽ ഭദ്രം.!''
പതിനെട്ട് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കുന്ന കറുത്ത പക്ഷത്തിലെ അമാവാസിക്കായി ഹിരണ്യകത്തിലെ രഹസ്യനിലവറകളൊരുങ്ങി. ദുർമന്ത്രോച്ഛാരണങ്ങൾ കൊടുംപിരികൊണ്ടു. ശ്രീകാന്തന്റെ ജനനസമയത്തിലെ നാഴികയും വിനാഴികയും ഒരു തെല്ലിടപോലും വിത്യാസപ്പെടാതെ കണക്കുകൂട്ടിയെടുത്ത് അതേ ജന്മനക്ഷത്രത്തിൽ കാഞ്ഞിരത്തടിയുടെ കാതൽ കൊണ്ട് ഒരു മനുഷ്യരൂപം വേദരഥൻ പണികഴിപ്പിച്ചു. അനവധി ആഭിചാരകർമ്മങ്ങൾക്ക് മൂകസാക്ഷിയാക്കപ്പെട്ട ആ പ്രതിമയെ കഠിന വ്രതമെടുത്ത് ദിവസവും പകലിന്റെ അവസാനപാദവും രാത്രിയുടെ ആദ്യപാദവും സന്ധിക്കുന്ന ഗതികെട്ട നേരത്തിൽ കരിങ്കോഴിയുടെ തലയറുത്ത കടുത്ത രക്തത്തിൽ ചെമ്പരത്തിയുടെ നൂറ്റിയൊന്ന് ഇതളുകൾ ചതച്ച് ചേർത്ത് അഭിഷേകം ചെയ്തുപോന്നു. ദുർമന്ത്രവാദങ്ങളുടെ ശക്തികൊണ്ടും പാപരക്തപാനം കൊണ്ടും പ്രതിമയിൽ തിന്മയുടെ കറുത്ത നിഴലുകൾ സന്നിവേശിപ്പിക്കുകയെന്നതായിരുന്നു വേദരഥന്റെ ലക്ഷ്യം. കൂട്ടിക്കിഴിക്കലുകൾ കൃത്യമായാൽ അമാവാസിയുടെ തലേന്നാൽ പ്രതിമയുടെ കണ്ണുകളിൽ നിന്ന് രക്തം കിനിയും. അത് സംഭവിച്ചാൽ ശ്രീകാന്തന്റെ പ്രതിരോധ ശക്തി ക്ഷയിച്ച് ദേഹത്തിൽ രക്തസ്രാവമുണ്ടായി അമാവാസി നാളിൽ അപമൃത്യു ഉണ്ടാവും. ആ നിമിഷത്തിൽ അഥർവ്വമന്ത്രങ്ങളുടെ ശത്രുവിനാശ ശക്തിയാൽ ഹിരണ്യകത്തിലെ തമ്പുരാക്കന്മാരുടെ പക്ഷം വിജയം പ്രാപിക്കും. അപ്രകാരം തന്നെ സംഭവിച്ചു. കറുത്ത പക്ഷത്തിലെ അമാവാസിയിൽ ശ്രീകാന്തൻ അപമൃത്യു വരിച്ചു.!
അന്ന് രാത്രി ഹിരണ്യകത്തിലെ അന്തരീക്ഷം രക്തത്തിന്റെ തീക്ഷ്ണഗന്ധത്താൽ ആവരണം ചെയ്യപ്പെട്ടു. ശക്തമായ പേമാരികളും രോഷം പൂണ്ട മിന്നൽപിണരുകളും കൊടുങ്കാറ്റും , പ്രതിമയ്ക്കായ് വെട്ടിയെടുത്ത കാഞ്ഞിരമരത്തെ കടപുഴക്കി മലർത്തിയടിച്ചു.
പക്ഷേ ,ദുർനിമിത്തങ്ങൾ കണ്ട് ഹിരണ്യകം ഭയന്നിരുന്നപ്പോൾ അന്നും ജോത്സ്യൻ പ്രവചിച്ചിരുന്നു.
' രണ്ട് നൂറ്റാണ്ടുകൾക്കപ്പുറം ഹിരണ്യകത്തുകാർ ഇതിനു കണക്കു പറയേണ്ടിവരും. ദുർമന്ത്രവാദത്തിന്റെയും ആഭിചാരകർമ്മങ്ങളുടെയും അനന്തരഫലമെന്തെന്നാൽ ,അത് പതുങ്ങിയിരിക്കുന്ന വിനാശമാണ്. ഇന്നല്ലെങ്കിൽ നാളെയത് ഹിരണ്യകം നേരിടേണ്ടി വരും ! '
ഇരുന്നൂറ് വർഷങ്ങൾക്ക് ശേഷം സൈരന്ദ്രിയുടെ ജനനവും ഒരു കറുത്ത പക്ഷത്തിലെ അമാവാസിയിലായിരുന്നു.ജനനം മുതൽ ഇരുപത്തിയൊന്ന് വർഷം വരേയ്ക്കും ഹിരണ്യകത്ത് അനിഷ്ഠതകളും ദുർനിമിത്തങ്ങളും നൽകുന്നത് സൈരന്ദ്രിയുടെ ജന്മശാപമായി കണ്ട് അവളെയും ഇല്ലായ്മ ചെയ്യുവാനൊരുങ്ങുന്ന തമ്പുരാക്കന്മാർ തങ്ങളുടെ പിതൃക്കൾ ചെയ്ത മഹാപാതകത്തെ വീണ്ടും സൈരന്ദ്രിയുടെ ഇരുപത്തിയൊന്നാം ജന്മദിനത്തിൽ ആവർത്തിക്കുവാനൊരുങ്ങുന്നു. ഹിരണ്യകത്തിന്റെ യശസ്സിന് ഭംഗം വരുത്തുന്നതെന്ന പേരിൽ സൈരന്ദ്രിയെ ഇല്ലായ്മ ചെയ്യുവാനായ് അമാവാസിക്ക് പതിനെട്ടു ദിവസങ്ങൾക്കു മുൻപേ മന്ത്ര ചമയങ്ങൾ തയ്യാറെടുപ്പുകൾ കൊണ്ടുതുടങ്ങി.നിലവറകൾ അഥർവ്വമന്ത്രങ്ങളാൽ നിറഞ്ഞു. വീണ്ടും അധർമ്മങ്ങളാവർത്തിക്കപ്പെടുന്നത് പ്രകൃതിയോ അദൃശ്യ ശക്തിപ്രഭാവങ്ങളോ തിരിച്ചറിഞ്ഞിട്ടാവാം.. അന്തരീക്ഷത്തിൽ പലവിധ വ്യതിയാനങ്ങൾ കണ്ടുതുടങ്ങി.ദിവസങ്ങൾ പിന്നിടുന്നേറും പെയ്യുന്ന മഴയും പ്രകൃതിക്ഷോഭവും കനത്തു വന്നു. അർത്ഥരാത്രികളിൽ കൊടുങ്കാറ്റുകൾ ഇരട്ടി കരുത്താർജ്ജിക്കുന്നു. അതിനിടയ്ക്കാണ് കാഞ്ഞിരത്തടിയിൽ സ്ത്രീരൂപം തീർത്തുകൊണ്ടിരുന്ന തമ്പുരാന്റെ പിണിയാളിന് വസൂരി പിടിപ്പെട്ടത്. ദുർമന്ത്രവാദങ്ങളടങ്ങിയിരുന്ന താളിയോല കെട്ടുകൾ അപ്രത്യക്ഷമായത്. കോഴി രക്തത്തിൽ ചേർക്കുവാനായ് ചെമ്പരത്തിയിലകൾ തേടി ഹിരണ്യകത്തെ അടിയാന്മാർ നാടാകെയലഞ്ഞുവെങ്കിലും കടുത്ത വേനലിൽ വാടിക്കരിയാത്തതല്ലാതെ ഒരിതൾ പോലും അവിടെയെങ്ങുമവശേഷിച്ചിരുന്നില്ല.
കർമ്മങ്ങൾക്ക് സദാ തടസ്സങ്ങൾ നേരിടുന്നതിന്റെ കാരണങ്ങളറിയുവാൻ ജോത്സ്യൻ പ്രശ്നം വെക്കുവാനൊരുങ്ങിയപ്പോൾ ആരൂഢം മറഞ്ഞു.!
' ഹിരണ്യകത്ത് എന്തൊക്കെയോ വലിയ വിപത്തുകൾ സംഭവിക്കുവാൻ പോകുന്നു ' എന്ന ഉത്തരം മാത്രം നൽകി ജോത്സ്യൻ നിശബ്ദനായി.
ആർത്തവത്തിന്റെ ഏഴുനാളുകൾക്ക് ശേഷം സൈരന്ദ്രി പടിഞ്ഞാറ്റയിൽ നിന്ന് സ്വതന്ത്രയായി. തന്റെ പ്രിയപ്പെട്ടവരെ കാണുവാൻ അവൾ ഉല്ലാസത്തോടെ തൊടിയിലേക്കിറങ്ങും വഴി ഉമ്മറത്തിരിക്കുന്ന തമ്പുരാക്കന്മാരുടെ സഭ കണ്ടു. അവരെന്തൊക്കെയോ ഗൗരവമായി ആലോചിക്കുകയാണ്. സൈരന്ദ്രയെ കണ്ടതും രോഷത്തോടെ അവളെ ശകാരിക്കുവാനൊരുമ്പെട്ട ചിത്രൻ തമ്പുരാനെ ജോത്സ്യരുവിലക്കി .
' അവളിൽ അസാമാന്യമായതെന്തോ സന്നിവേശിച്ചിരിക്കുന്നു. കർമ്മങ്ങളുടെ തുടക്കം മുതൽ ഭംഗം വരുന്നത് വെറുതെയല്ല ' സഭ നിശബ്ദമായി . മുറുക്കാൻ ചെല്ലത്തിൽ വെറ്റിലകൂട്ടുകൾ ശരവേഗത്തിൽ കുറഞ്ഞു കുറഞ്ഞു വന്നു. തെടിയിലേക്ക്, തന്റെ പതിവു സൗഹൃദങ്ങളെ ദിവസങ്ങൾക്ക് ശേഷം വീണ്ടും കണ്ടപ്പോൾ സൈരന്ദ്രയിൽ ആവേശം തിരതല്ലിയിരുന്നു. യക്ഷ- ഗന്ധർവ്വ കിന്നരന്മാർ അണഞ്ഞിരുക്കുന്ന മംഗല്ല്യപാലമരത്തിന്റെ സമീപത്തോട്ട് ഒരു പുതുപ്പെണ്ണിന്റെ നാണത്തോടെയവൾ നടന്നു ചെന്നു.ഇതൊക്കെയും തമ്പുരാന്മാർ നിരീക്ഷിക്കുന്നുണ്ടായിരുന്നു. പാലമരത്തിന്റെ വിരിമാറിൽ ചാരിനിന്നവൾ സന്തോഷ ഭാവത്തോടെയെന്ന പോൽ പറഞ്ഞു.:
' അതേയ്.. സൈരന്ദ്രിയില്ലാതാകുവാൻ പോകുവാട്ടോ, എന്റെ ജന്മം തന്നെ ദു:ശ്ശകുനമാണെന്ന്., അമ്മ തമ്പുരാട്ടിയെ ഒരു നോക്കുപോലും കാണാനുള്ള യോഗം നിക്കുണ്ടായില്ലല്ലോ.. എനിക്ക് സന്തോഷാണ്, അമ്മയുടെ ലോകത്തേക്കാവും ഞാൻ പോവുന്നത്.. '
മുഖത്ത് പുഞ്ചിരിയാണെങ്കിലും അവളുടെ കണ്ണുകൾ സമൃദ്ധമായ ഉറവയെന്നപോൽ നിറഞ്ഞൊഴുകി കൊണ്ടിരുന്നു. അവൾ പറയുന്നത് കേട്ട തമ്പുരാക്കന്മാർ ഞെട്ടിവിറച്ച് പരസ്പരം നോക്കി, ഇവളിതൊക്കെയും എങ്ങനെയറിഞ്ഞുവെന്ന ഭാവത്തിൽ . അപ്പോഴും പാലമരത്തിൽ മിഴികളടച്ച് ചാരി നിൽക്കുകയായിരുന്നു സൈരന്ദ്രി. ഇനിയെന്ത് എന്ന് ചിന്തിച്ചുകൊണ്ട് അവളെയുറ്റു നോക്കി പരസ്പരം ചിന്തകൾ കൈമാറുന്ന തമ്പുരാക്കരുടെയടുത്തേക്ക് ഹിരണ്യകത്തെ ഒരു വാല്ല്യക്കാരൻ ഓടിവന്ന് ഉച്ചത്തിൽ പറഞ്ഞു.
' അങ്ങുന്നേ.. തറവാടിന്റെ നാലതിരുകളിൽ നാലു വലിയ നിധികുംഭങ്ങളിരിക്കുന്നു..! ' ഇത് കേട്ട മാത്രയിൽ തന്നെ തമ്പുരാക്കന്മാർ നിധികുംഭത്തിനടുത്തേക്ക് പാഞ്ഞു. നിലവറയിൽ ആഭിചാരകർമ്മങ്ങളിലായിരുന്ന മറ്റുള്ളവരും കർമ്മങ്ങൾ പാതിവഴിയിൽ നിർത്തി നിധികുംഭത്തിനടുത്തേക്ക് വന്നെത്തി. കുംഭം തുറന്നു കണ്ടപ്പോൾ എല്ലാവരുടെയും കണ്ണുകൾ മിഴിഞ്ഞു, അതിൽ മഞ്ഞ വെളിച്ചം പ്രതിഫലിച്ചു. അമൂല്ല്യമായ രത്നങ്ങളും പവിഴമുത്തുകളും എണ്ണിയാലൊടുങ്ങാത്ത സ്വർണ്ണാഭരണങ്ങളും.. തമ്പുരാക്കന്മാർ മറ്റെല്ലാം മറന്ന് നിധിയിൽ ഭ്രമിച്ചിരുന്നപ്പോൾ മുടക്കം വന്നത് പാതിയിൽ നിർത്തിയ ആഭിചാര കർമ്മങ്ങളിലാണ് . നിലവറയിൽ പട്ടുചേലയിൽ പൊതിഞ്ഞിരിക്കുന്ന ,മന്ത്രങ്ങളടങ്ങിയ താളിയോലകെട്ടുകൾ അഗ്നിക്കിരയായിത്തുടങ്ങി. അതേ സമയം പാലമരത്തിൽ ചാരിനിന്ന സൈരന്ദ്രി ഒരിതൾ കൊഴിഞ്ഞു വീഴുന്നപോലെ മരച്ചുവട്ടിലേക്ക് വീണു..!
ആ നിമിഷം മുതൽ വീണ്ടും ശക്തമായ കാറ്റിന്റെയകമ്പടിയിൽ പേമാരിയും കലിതുള്ളി പെയ്തുടങ്ങി. മഴവെള്ളം തൊട്ട് മെല്ലെ മിഴിയൊന്നനങ്ങിയ സൈരന്ദ്രിയുടെ കാതുകളിൽ ആരോ പതിയെ മന്ത്രിച്ചു .
' നിനക്കൊപ്പം ജീവിക്കുവാൻ ,നിന്റെ സാന്നിദ്ധ്യമേൽക്കുവാൻ ഹിരണ്യകത്തുള്ള മൂഢന്മാർക്ക് അർഹതയില്ല .അതിനാൽ നിന്നെ ഞാൻ കൊണ്ടുപോകുന്നു.!'
സൈരന്ദ്രിക്കു ചുറ്റും നിന്നിരുന്ന വാലാട്ടിക്കിളികളും അണ്ണാറക്കണ്ണന്മാരും മറ്റു പക്ഷികളുമെല്ലാമപ്പോൾ അലമുറയിട്ടു കരഞ്ഞു. സുഗന്ധമില്ലാത്ത പൂക്കൾ പൊഴിഞ്ഞു വീണു. സുഗന്ധമുള്ളവ മുഖം താഴ്ത്തി. തളിരിലകൾ കൊടിയ മഴയത്തും വാടിക്കരിഞ്ഞു.
നിലവറയിലെ താളിയോലക്കെട്ടുകളിൽ നിന്നും തീ പടർന്നിറങ്ങുന്ന നേരം കാലൻകോഴികൾ രോഷത്തോടെ കൂവുന്നുണ്ടായിരുന്നു. നിധികുംഭത്തിന് സമീപം നിന്നിരുന്ന ജോത്സ്യൻ മറ്റുള്ളവരോട് ഭയന്ന് വിറച്ചുകൊണ്ട് പറഞ്ഞു -
' ഇന്ന് കറുത്ത പക്ഷത്തിലെ അമാവാസിയാണ് ..!'
ഇത് കേട്ട് നടുങ്ങിയ തമ്പുരാക്കന്മാർ സ്വർണ്ണാഭരണങ്ങൾ വിഷ സർപ്പങ്ങളായി മാറുന്ന അപൂർവ്വ നിമിഷങ്ങൾക്ക് ദൃസാക്ഷികളായി .!
- വിപിൻ -
1
( Hide )
  1. അഥർവ്വവേദം സന്നിവേശിപ്പിച്ചിരിയ്ക്കുന്നുവെന്ന മുഖവുര കണ്ട് ഏറെ ഉത്സാഹത്തോടെയാണ് ആദ്യാവസാനം വായിച്ചത്. കഥ നിലവാരത്തിലെത്തിയ്ക്കാൻ മുഖവുര കൊണ്ടും സാധിച്ചില്ല്ല.
    ഒട്ടനവധി പൊരുത്തക്കേടുകൾ നിറഞ്ഞതായി തോന്നി, വർണനകൾ. അവയിൽ ചിലതുമാത്രം പറയാം:
    -കറുത്ത പക്ഷത്തിലെ അമാവാസി- ഒരു പക്ഷം പതിന്നാലു ദിവസമാണ്. പതിന്നാലു ദിവസം കഴിഞ്ഞാൽ അടുത്തപക്ഷമാണ് ആചരിയ്ക്കുന്നത്. അമാവാസി വെളുത്തപക്ഷത്തിലില്ല.

    -അർത്ഥരാത്രിയിൽ- അർത്ഥപ്പൂവ് ഉണ്ട്. അർത്ഥരാത്രിയില്ല. അർദ്ധരാത്രിയെന്നാണ് ഉദ്ദേശിയ്ക്കുന്നതെങ്കിൽ പലയിടത്തും അർത്ഥപ്പൂവ് എന്നുതന്നെയാണ് എഴുതി കാണുന്നത്.
    കഥയ്ക്ക് മലയാളത്തിലെ മണിച്ചിത്രത്താഴ് എന്ന സിനിമയോട് സാമ്യം തോന്നുന്നുവെങ്കിൽ അവിചാരിതമാകാം. കണ്ടതും വായിച്ചതുമായ കഥകൾ രൂപം മാറിവരുന്നത് അനുവാചകരെ ബോറടിപ്പിയ്ക്കാനേ ഉതകുകയുള്ളുവെന്ന് ഓർക്കണം.
    അഥർവ്വവേദമെന്നത് ആഭിചാരക്രിയയെന്ന തെറ്റിദ്ധാരണ പൊതുവെയുണ്ട്.
    പാലാഴി കടഞ്ഞ് ഐരാവതം, അപ്സരസ്സുകൾ, അമൃത്, തുടങ്ങിയ വിശിഷ്യഗുണങ്ങളുള്ള പലതും ലഭിച്ചുവെന്ന് പറയുന്നതുപോലെ,
    മനുഷ്യനന്മയ്ക്കായി രചിയ്ക്കപ്പെട്ട അഥർവ്വവേദത്തിൽ നിന്നാണത്രെ ആചാര്യന്മാർ ആയുർവ്വേദം കണ്ടെടുത്തത്. ഒരു മനുഷ്യായുസ്സ് മതിയാകുന്നില്ല, വായനയിലൂടെ കണ്ടെത്താനുള്ള അറിവുകൾ. നന്മകൾ പിന്തുടരുകയെന്നത് ധർമ്മവും.
    -സജി വട്ടം പറമ്പിൽ

    ReplyDelete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo