Slider

#പുനഃസമാഗമം

0
#പുനഃസമാഗമം
••••••••••••••••••••••
വൈകുന്നേരത്തെ ബസ്സിലെ തിക്കും തിരക്കും കൊണ്ട് ക്ഷീണിച്ച മനസ്സും ശരീരവുമായി വീടിനകത്തേക്ക് കയറിയപ്പോൾ, വേഗം ഡ്രെസ്സൊന്നു മാറി കിടന്നാൽ മതിയെന്നായിരുന്നു ഹേമക്ക്....
ബാഗ് സെറ്റിയിലേക്ക് ചാരിവെച്ചിട്ട്, കണ്ണുകളടച്ച് പിറകോട്ടു ചാരി സെറ്റിയിലിരിക്കുമ്പോളാണ് സുമതി ചായയുമായി വന്നത്....
ചായക്കപ്പിനൊപ്പം, " കുഞ്ഞിനൊരു കത്തുണ്ടെന്നു " പറഞ്ഞൊരു ഇൻലൻഡ് നീട്ടുമ്പോ സ്വല്പം നീരസമാണ് അവരോട് തോന്നിയത്...
ചായകുടിച്ച്, റൂമിൽ പോയി ഡ്രസ്സ്‌ ചേഞ്ച് ചെയ്തു, തലവേദനക്കൊരു ഗുളികയും കഴിച്ച് അവൾ കിടന്നു...
തല പൊട്ടിപ്പിളരുന്ന വേദന... കുറേ നേരം കംപ്യൂട്ടറിൽ നോക്കിയിരുന്നോണ്ടാവും.... അവൾ ഡ്രോയിൽ നിന്ന് ബാമെടുത്തു പുരട്ടി, കണ്ണടച്ചു കിടന്നു...
അരുണമോൾ വന്നു തട്ടി വിളിച്ചപ്പോഴാണ് താനൊന്നു മയങ്ങിപ്പോയെന്ന് അവൾക്കു മനസ്സിലായത്...
കുറച്ചു മയങ്ങിയതിനാലാവണം തലവേദനക്ക് അല്പം ആശ്വാസം തോന്നി...
എഴുന്നേറ്റിരുന്നു മോളുടെ ഹെയർബാൻഡും ക്ലിപ്പും ഊരി വെക്കുമ്പോഴാണ് ടേബിളിലെ കത്ത് അവൾ വീണ്ടും കാണുന്നത്...
അഡ്രസ്സിൽ വെറുതെയൊന്നു കണ്ണോടിച്ചപ്പോഴേക്ക് അറിയാത്തവർ ചാടിയെണീറ്റു പോയി !! മീര... അതെ മീരയുടെ കയ്യക്ഷരം !!! ഈശ്വരാ.... അവൾ അറിയാതെ ഒരു പുഞ്ചിരി വന്നുപോയി... കത്ത്‌ പൊട്ടിക്കുമ്പോൾ മയിൽ‌പ്പീലിത്തുണ്ടുകളും, കുപ്പിവളകളും കണ്ടാൽ തുടിക്കുന്ന പഴയ ഹേമയായിപ്പോയി ഒരു നിമിഷം....
ഇൻലൻഡ് മുഴുവൻ കുനുകുനാ എഴുതി നിറച്ചിരിക്കുന്നു . മീരയുടെ സ്വഭാവത്തിനൊരു മാറ്റവുമില്ല... അവൾ ഓർത്തു... ആ പഴയ മാമ്പഴക്കാലത്തെപ്പറ്റി... പൂമ്പാറ്റകളായ് പറന്നു നടന്ന ആ കൗമാരദിനങ്ങളെപ്പറ്റി...എത്ര മനോഹരങ്ങളായിരുന്നു ആ ദിനങ്ങൾ !!
ഇന്നത്തെപ്പോലെ ജീവിതത്തിനു ഇത്ര തിരക്കും അന്നില്ലായിരുന്നല്ലോ ?
"അമ്മാ, ചായ " മോളുടെ വിളിയാണ് ഹേമയെ ഓർമകളിൽ നിന്നുണർത്തിയത് ...
താനിവിടുള്ളപ്പോ മോളുടെ കാര്യങ്ങൾ എല്ലാം ചെയ്യണമെന്ന് ഹേമക്ക് നിർബന്ധമാണ്... സുമതിയെയും അത്‍ ചട്ടം കെട്ടിയിട്ടുണ്ട്
മോൾക്ക് ചായയും ബിസ്കറ്റും എടുത്തു കൊടുക്കുമ്പോഴും... അവൾ നഴ്സറി ക്ലാസ്സിലെ വിശേഷങ്ങൾ നിർത്താതെ പറയുമ്പോഴും തന്റെ മനസ്സ് വർഷങ്ങൾക്കു പിറകിലെവിടെയോ ആണെന്ന് അവൾ അറിയുന്നുണ്ടായിരുന്നു.
വൈകീട്ട് ഹരിയേട്ടൻ വന്നപ്പോൾ, രാവിലത്തെ പിണക്കത്തിന്റെ കാര്യമൊക്കെ മറന്ന് ഓടിച്ചെല്ലുമ്പോൾ ആകെയൊരു വെപ്രാളമായിരുന്നു... പണ്ട് താൻ വാതോരാതെ വിശേഷങ്ങൾ പറയാറുണ്ടായിരുന്ന കൂട്ടുകാരി മീരയുടെ കത്ത് വന്ന വിവരം പറയാനുള്ള വെമ്പൽ... വിവരം പറഞ്ഞപ്പോൾ അവളെ ഒന്നു കളിയാക്കി ചിരിക്കുകയായിരുന്നു ഹരി ചെയ്തത്.. അല്പം വിഷമം തോന്നിയെങ്കിലും, അതൊന്നും പുറമേകാണിക്കാതെ അവൾ കത്തിലെ വിശേഷങ്ങളുമായി ഹരിയുടെ പുറകെക്കൂടി...
രാത്രി മേൽ കഴുകുമ്പോൾ മീരയെ മറ്റന്നാൾ കാണാമല്ലോ എന്ന സന്തോഷത്തിലായിരുന്നു അവൾ.. മറ്റന്നാൾ പാർക്കിൽ കാണാമെന്നാണ് അവൾ എഴുതിയിരിക്കുന്നത്... അഡ്രെസ്സ് മാറിയോണ്ട് കത്ത് കുറേ കറങ്ങിത്തിരിഞ്ഞാണ് വന്നത്...ഭാഗ്യം ഇന്നെങ്കിലും കിട്ടിയത് അവൾ ഓർത്തു...
അന്ന് രാത്രി അവൾക്ക് തീരെ ഉറക്കം വന്നില്ല.. മനസ്സിൽ സന്തോഷത്തിന്റെ ഒരു വല്ലാത്ത തിരയിളക്കമായിരുന്നു.. ഡിഗ്രി ക്കും പിജിക്കുമായി അഞ്ചുവർഷമാണ് തങ്ങൾ ഒരുമിച്ചുണ്ടായിരുന്നത്.. കോളേജിലെ ഇണപിരിയാത്ത കൂട്ടുകാർ.. സ്റ്റഡി ലീവിൽപോലും താൻ അങ്ങോട്ടോ അവളിങ്ങോട്ടോ വരും.. ഒരുമിച്ചാണ് പഠിപ്പ്.. എങ്ങനെയൊക്കെ പഠിച്ചാലും ഒന്നോ രണ്ടോ മാർക്ക് കൂടുതൽ വാങ്ങുന്നത് അവൾ തന്നെ..അതിപ്പോ സൗന്ദര്യത്തിന്റെ കാര്യത്തിലും അവൾ തന്നേ മുന്നിൽ... പക്ഷേ അതിലവൾക്ക് ഒട്ടും സങ്കടമില്ലായിരുന്നു..അവളുടെ കൂട്ടുകാരിയാണെന്നതിൽ സ്വല്പം അഭിമാനമേ തോന്നിയിട്ടുള്ളൂ..എന്നും
ഓരോന്ന് ഓർത്ത് ഓർത്ത് രാത്രി വൈകി എപ്പഴോ അവൾ ഉറങ്ങിപ്പോയി...
രാവിലെ, ബ്രേക്ക് ഫാസ്റ്റും ഊണും തിടുക്കത്തിൽ ശരിയാക്കി, ഹരിയേട്ടനെ യാത്രയാക്കി എന്തോ കഴിച്ചെന്നു വരുത്തി അവൾ മോളേം റെഡിയാക്കി വീടും പൂട്ടി ഇറങ്ങി...ബാക്കി ജോലികൾ സുമതി വന്നിട്ട് ചെയ്തോളും ഒരു കീ സുമതിയുടെ കൈയിലാണ് .. കുടുംബത്തിലെ ഒരാളെപ്പോലെ വിശ്വസിച്ചേൽപ്പിക്കാവുന്ന ഒരാളെ സഹായത്തിനു കിട്ടിയതാണ് തങ്ങൾക്കു വലിയൊരാശ്വാസം...
"ഇന്നെന്താ ഹേമക്ക് ഇത്ര സന്തോഷം" ?
തൊട്ടടുത്ത സീറ്റിലെ ക്ലാർക്ക് ജയശ്രീ ചേച്ചി ചോദിച്ചു...
"അതൊക്കെ ഉണ്ട് ചേച്ചീ, ഉച്ചക്ക് ഡൈനിങ് ഹാളിൽ വരുമ്പോ പറയാം "... എന്നും പറഞ്ഞു അവൾ ഇന്നലെ ബാക്കിയാക്കി വെച്ച ഫയൽ തുറന്നു ജോലിയാരംഭിച്ചു... എല്ലാം തീർത്തു കൊടുത്താലേ നാളേക്ക് സൂപ്രണ്ടിനോട് ലീവ് ചോദിക്കാൻ പറ്റൂ...
ഒരു ചിരിയോടെ ജയശ്രീയും തലയാട്ടി..
ഉച്ചക്ക് ജയശ്രീയോട് അവൾ എല്ലാം വിശദമായി പറഞ്ഞു . അവൾക്ക് ജോലിസ്ഥലത്ത് ആകെയുള്ളൊരു സൗഹൃദം ജയശ്രീയാണ് . നാല് വർഷമായി അവര് ഇവിടേക്ക് ട്രാൻസ്ഫർ ആയി വന്നിട്ട്.. ഭർത്താവ് ചന്ദ്രശേഖരൻ പോലീസ് ഡിപ്പാർട്മെന്റിലാണ് . അവിടത്തെ ക്വാർ ട്ടേഴ്സിലാണ് താമസം... രണ്ടുപെൺകുട്ടികൾ . രണ്ടാളും സ്കൂളിൽ പഠിക്കുന്നു... ഇടക്ക് അവര് എല്ലാരും കൂടി ഹേമയുടെ വീട്ടിൽ വരാറുണ്ട് ഉച്ചയാവുമ്പോഴേക്കും രണ്ടാളും കൂടി ഒരു കൊച്ചു സദ്യയൊരുക്കും.. അപ്പോഴേക്കും ചന്ദ്രശേഖരനും ഹരിയും എത്തും.. പിന്നെ കളിയും ചിരിയും ബഹളമാണ്... നാലുമണിയിലെ ചായകുടിയും കഴിഞ്ഞ് സന്ധ്യയാവുമ്പഴേ പിരിയൂ... അവര് രണ്ടാളും ഇവിടുത്തുകാരല്ലാത്തോണ്ട് ഇവിടെ ഇവരല്ലാതെ ബന്ധുക്കളോ സുഹൃത്തുക്കളോ ഇല്ല.. ആകെയുള്ള സൗഹൃദം ഹേമയുടെ കുടുംബം മാത്രം..
ഒരു ദിവസത്തിന് ഇത്രയും ദൈർഘ്യമുണ്ടെന്ന് ഹേമക്ക് തോന്നിപ്പോയി,എങ്കിലും ആ സുദിനം അവൾക്കു മുന്നിൽ വന്നെത്തി.. അലമാരയിൽ കുറേ തിരഞ്ഞെങ്കിലും അവൾക്ക് ഏത് സാരിയാണ് ഉടുക്കേണ്ടത് എന്ന് നിശ്ചയമില്ലായിരുന്നു.. ഒടുവിൽ ഇളം മഞ്ഞയിൽ സിൽക്ക് ബോർഡറുള്ള സാരി എടുത്ത് പതിവിലും സമയമെടുത്ത് അത്‍ ഭംഗിയായി ഉടുത്തു.. മീരക്ക് ഇഷ്ടമുള്ള നിറമാണത്.. നന്നായി ഒരുങ്ങി... അവളുടെ സൗന്ദര്യത്തിനു മുന്നിൽ പിടിച്ചു നിൽക്കണമല്ലോ ?
ഹേമ, വരാൻ പറഞ്ഞേൽപ്പിച്ച പ്രകാരം ഓട്ടോ വന്നു... സുഭാഷ് പാർക്കിലേക്ക് പോവാം വേണു... എന്ന് പറഞ്ഞു കൊണ്ട് വണ്ടിയിൽ കേറി..
പാർക്കിലെത്തി, വേണുവിന് പൈസയും കൊടുത്ത് പാർക്കിന്റെ പടവുകൾ കയറുമ്പോൾ അവളുടെ കാലുകൾക്ക് പതിവിലും വേഗതയായിരുന്നു .. പാർക്കിൽ വലിയ തിരക്കൊന്നും ഇല്ല.. അവിടവിടെ കുറച്ചു കുട്ടികളും അച്ഛനമ്മമാരും, പിന്നെ കുറച്ചു കോളജ് പിള്ളേരും കൂട്ടം കൂടി ഇരിപ്പുണ്ട് ചിലര് നടന്നു സംസാരിക്കുന്നുണ്ട്... ഉച്ചതിരിഞ്ഞാൽ നല്ല തിരക്കാണ്... ഇടക്കൊക്കെ മോളേം കൂട്ടി അവളിവിടെ വരാറുണ്ട്...
അവൾ ചുറ്റും നോക്കിയെങ്കിലും മീരയെ അവിടൊന്നും കണ്ടില്ല.. നോക്കിയപ്പോ അവള് പറഞ്ഞ സമയം ആവുന്നേയുള്ളു.. ഇനിയും ഇരുപതുമിനിറ്റ് കൂടിയുണ്ട്..
" തിരക്കുകൂടിയിട്ട് താൻ തന്നെയല്ലേ നേരത്തെ ഇറങ്ങിയത് "?
ഹരിയേട്ടനെ വിളിച്ചു പറഞ്ഞപ്പോൾ ചിരിച്ചുകൊണ്ടായിരുന്നു മറുപടി..
"എന്തായാലും നീ വെയ്റ്റ് ചെയ്യ് ... ഓൾ ദി ബെസ്റ്റ്‌ "
ഹരി ഫോൺ കട്ട് ചെയ്തു.. സിഗ്നലിലാണത്രെ...
"ഹേമയല്ലേ"....? പുറകിൽ നിന്നുള്ള ശബ്ദംകേട്ട് അവൾ തല തിരിച്ചു നോക്കി... തികച്ചും അപരിചിതമായ ഒരു രൂപം കണ്ട് അവൾ യാന്ത്രികമായി പറഞ്ഞു
" അതെ "....
"ആരാ"... ഹേമ ചോദിച്ചു ..
"ഞാനാ "... മീര. വിറയാർന്ന ശബ്ദത്തിലൊരു മറുപടികേട്ട് ഹേമക്ക് തല കറങ്ങുന്നതായി തോന്നി ..
വിറച്ചു വീഴാതിരിക്കാനായി അവൾ ചാരുബെഞ്ചിന്റെ കൈപ്പിടിയിൽ അമർത്തിപ്പിടിച്ചു.. അവൾ ഒന്നുകൂടി മീരയെ നോക്കി...
ഒക്കത്ത് ഒന്നരവയസ്സു പ്രായമുള്ളൊരാൺ കുഞ്ഞ്, ഇപ്പോഴാണ് ഹേമ കാണുന്നത്.. നല്ല പ്രസരിപ്പുള്ള മുഖം മീരയുടെ അതേ തിളക്കമുള്ള കണ്ണുകൾ.. നിഷ്കളങ്കമായ ചിരി.. പക്ഷേ മീര... മുടിയെല്ലാം കൊഴിഞ്ഞു തീരാറായ തലയിൽ ഒരു സ്കാർഫ് കെട്ടിയിരിക്കുന്നു.. കണ്ണുകൾതിളക്കം മങ്ങി, കവിളൊട്ടി, അല്പം കറുത്തുപോയിരിക്കുന്നു മുഖം.. ശരീരം നല്ലപോലെ ക്ഷീണിച്ചിട്ടുണ്ട്.. ഒരു സാരി എങ്ങനെയോ വലിച്ചുവാരി ചുറ്റിയിരിക്കുന്നു.. പഴയ മീരയുടെ ഒരു പ്രാകൃത രൂപം !! ഹേമ ഒന്നും മിണ്ടാനാകാതെ ഒന്നു ശ്വാസം വിടാൻ പോലും ആകാതെ നടുങ്ങി ഇരിപ്പാണ്.
മീര ആ ചാരുബെഞ്ചിന്റെ മറ്റേ അറ്റത്തിരുന്നു.. മോനെ മടിയിലിരുത്തി ബാഗിൽ നിന്നും ഫീഡിങ് ബോട്ടിലെടുത്ത് ക്യാപ്പു തുറന്നു കുടിക്കാൻ കൊടുത്തു.. അവൻ ആർത്തിയോടെ അത് കുടിക്കാൻ തുടങ്ങി..
"ഹേമാ "..... മീരയുടെ ആർദ്രമായ വിളിയോടൊപ്പം അവളുടെ ശുഷ്കിച്ച വലം കൈ എടുത്ത് ഹേമയുടെ കൈയിൽ പിടിച്ചു .. അവൾ ഒരു ഞെട്ടലിൽ പിടഞ്ഞുകൊണ്ട് മീരയെ നോക്കി....
"എന്ത് പറ്റി മോളെ... "അത്രയേ ഹേമക്ക് ചോദിക്കാനായുള്ളൂ..
"എല്ലാം ഒരു സ്വപ്നം പോലെ തോന്നുന്നു...എനിക്കിപ്പോ " പഠിപ്പു കഴിഞ്ഞ് ഒരു സ്വകാര്യബാങ്കിൽ ജോലിക്കു പോയതും, നവാസുമായി ഇഷ്ടത്തിലായതും, വീട്ടുകാരുടെ എതിർപ്പിനെ മറികടന്ന് ഒരുമിച്ചു ജീവിക്കാൻ തുടങ്ങിയതും.. കഷ്ടപ്പാടിന്റെ ഇടയിലും സ്നേഹവും സന്തോഷവും ഉണ്ടായിരുന്ന ആ കൊച്ചു വീട്ടിലേക്ക് ഒരു കുഞ്ഞിക്കാല് വരാൻ പോകുന്ന വാർത്തയിൽ സന്തോഷത്തോടെ വീട്ടിലേക്കു വരുകയായിരുന്ന നവാസിനെ ടാങ്കർ ലോറിയുടെ രൂപത്തിൽ തങ്ങളിൽ നിന്നും തട്ടിപ്പറിച്ചതും... അവസാനം എന്റെ കുഞ്ഞിന്റെ യൊപ്പം വളർന്നുകൊണ്ടിരിക്കുന്ന ട്യൂമർ അപകടകാരിയാണെന്നറിഞ്ഞതും അടക്കം എല്ലാം... "
തരിച്ചിരിക്കാനല്ലാതെ ഒന്നുമായില്ല ഹേമേക്കപ്പോൾ..
മീര തുടർന്നു.. "ഒരു ദിവസം ഞാൻ ഹോസ്പിറ്റലിൽ വെച്ച് അമ്മയെ കണ്ടു.. മുത്തശ്ശിയെ കാണിക്കാൻ വന്നതായിരിക്കും.. എന്നെ കണ്ട് അരികിലേക്കോടി വരാനിരുന്ന അച്ഛനെ ഒരു നോട്ടത്തിന്റെ താക്കീതിൽ 'അമ്മ തടഞ്ഞു കളഞ്ഞു.. തറവാടിന്റെ പേരു കളഞ്ഞു കുളിച്ച എന്നെ അമ്മ എന്നേ മറന്നുകളഞ്ഞെന്ന് ഞാനൊരു ഞെട്ടലോടെ തിരിച്ചറിഞ്ഞു...
അച്ഛൻ ഒരിക്കൽ വീടുതേടിപ്പിടിച്ചു വന്നിട്ട് ഒരുപാട് സങ്കടം പറയേം, പോവാൻ നേരം കയ്യിലൊരു ചെക്കും തന്നിട്ട് പോയി.. " അച്ഛന് തരാനിപ്പോ ഈ പണം മാത്രേ ഉള്ളൂ " എന്നും പറഞ്ഞ് കണ്ണീരോടെ ഇറങ്ങിപ്പോയി..
" അടുത്ത ആഴ്ച ഞാൻ ചികിത്സക്കായി ഹോസ്പിറ്റലിൽ അഡ്മിറ്റാവുകയാണ്.. എന്റെ മോനെ ഏൽപ്പിക്കാൻ നീയല്ലാതെ എനിക്കാരുമില്ല... " യാതൊരു മുഖവുരയും കൂടാതെ അവൾ പറഞ്ഞു
സമയം കുറേ ആയത് രണ്ടാളും അറിഞ്ഞില്ല... മീരയെ ആശ്വസിക്കാനൊരു വാക്കുപോലുമില്ലാതെ ഹേമ അവളുടെ തല ചായ്ച്ചു ചുമലിൽ വെച്ചു, മെല്ലെ തലോടി...

"ചേച്ചീ, പോവാം "പെട്ടെന്ന് വേണുവിന്റെ വിളികേട്ടാണ് ഇരുവരും ചിന്തയിൽ നിന്നുണർന്നത്....
ഹേമക്ക് പോകാൻ മനസ്സില്ലായിരുന്നു,മീര അവളെ നിർബന്ധിച്ചു എഴുന്നേൽപ്പിച്ചു.. അവളുടെ കൈയിൽ നിന്നും ഉറങ്ങുന്ന മോനേം വാങ്ങി ഹേമ ഓട്ടോക്കരികിലേക്ക് നടന്നു...
വണ്ടിയിൽ കയറി, മോനെ മടിയിൽ ചാരിക്കിടത്തി അവൾ തല പുറത്തേക്കിട്ട് മീരയെ ഒന്നുകൂടി നോക്കി... അപ്പോഴേക്കും വേണു വണ്ടി സ്റ്റാർട്ടാക്കി തിരിച്ചിരുന്നു...
നിറഞ്ഞു തുളുമ്പിയ കണ്ണുകൾ കൊണ്ട് ഒന്നും കാണാൻ വയ്യെങ്കിലുംഅവൾ നോക്കിക്കൊണ്ടിരുന്നു മീരയുടെ രൂപം നേർത്തു നേർത്തു വരുന്നത് വരെ......
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo