Slider

ഷിറാഖ് -7

0
ഷിറാഖ് -7
ശൂന്യതയുടെ മട്ടുപ്പാവിലേക്ക് പടർന്നു കയറുന്ന മുന്തിരിവള്ളികളാണ് മൂകത. ഒരു പക്ഷേ അർത്ഥങ്ങൾ ഏറെ പേറുന്നത് കൊണ്ടാവാം എനിക്കങ്ങനെ തോന്നിയത്. മൗനങ്ങളിൽ നിന്നാണ് ലോകക്രമത്തെ പോലും മാറ്റിമറിച്ച വിപ്ലവങ്ങൾക്ക് അരങ്ങുണർന്നത്.
ബേർബിക്വസ് ക്വാർട്ടേഴ്സിലേക്കുള്ള നടത്തത്തിൽ എനിക്കു ചുറ്റും വലയം പ്രാപിച്ച മൗനങ്ങളിൽ ഞാൻ പ്രക്ഷുബ്ധനായിരുന്നു. കൃത്യമായൊരത്തരം കിട്ടാത്ത അനേകം ചോദ്യങ്ങളിൽ ഹൃദയം പിടയുന്നതായി എനിക്ക് തോന്നി.
ഇനിയെനിക്ക് ബേർട്ടിക്ലസ് പാർക്കിൽ ആരെയും കാത്തിരിക്കേണ്ടതില്ല. ഹോട്ടലിലെ ചെറുപ്പക്കാരന് ഇരുന്ന് മുഷിപ്പിക്കുന്ന ഉപഭോക്താവിനെ ശ്രദ്ധിക്കേണ്ടതില്ല. മുറിയിലെ നീല വെളിച്ചത്തിന് പെണ്ണിന്റെ മനസ്സെന്ന് ചിന്തിച്ച് പ്രണയിക്കപ്പെടുന്നതിന്റെ നീരസമാവശ്യമില്ല. ഇനിയെനിക്കു ചുറ്റും ഒന്നിനും ഞാൻ ശല്യമാവേണ്ടതില്ല. തിരികെ പോകണം. എന്റെ ദൗത്യം ഇവിടെ പൂർണ്ണമാവുന്നു. ഇനി തിരികേ ചെന്ന് ഷിറാഖിന്റെ അനിയൻ ഷികാറിനെയും ഷാദിലയെയും കാണണം. പിന്നെ എന്തു സംഭവിക്കുമെന്നത് ദൈവത്തിന്നു മാത്രം നിശ്ചയമുള്ള കാര്യമാണ്.
* * * * * *
രാവിലെ എഴുന്നേറ്റപ്പോഴാണ് ഷിറാഖിനെ കാണാതെ നാടുവിടുന്നത് തെറ്റാണെന്നെനിക്ക് തോന്നിയത്. അങ്ങനെയാണ് പൊളിഞ്ഞു വീഴാറായ ആ പഴയ വീട്ടു വാതിൽക്കലേക്ക് ഞാൻ വീണ്ടുമെത്തിയത്. അപ്പോൾ അകത്ത് നിന്ന് ഉച്ചത്തിൽ ചൊല്ലപ്പെടുന്ന കവിത കേൾക്കാമായിരുന്നു.
കണ്ണേ പറഞ്ഞു തരിക
ഏതോർമ്മകളുടെ
ഭാണ്ഡച്ചുമടുകളാണ്
നിന്റെ കണ്ണീരിൽ ചോരകലർത്തുന്നതെന്ന്.
കാലുകളേ നിൽക്കുക
പ്രണയ ഭക്തിയാൽ
ഞാനെന്റെ പ്രേമയെ
ഇനിയുമാരാധിച്ചു തീർന്നിട്ടില്ല.
അനുവാദത്തിനു കാത്തു നിൽക്കാതെ ഞാനകത്തേക്കു കയറി. അപ്പോൾ ഇരുട്ട് പുതച്ചൊരു മുറിയിലെ മൂലയിൽ കുനിഞ്ഞിരുന്ന് കാല് മുട്ട് വളച്ച് പൊന്തിച്ച് അതിൽ നെറ്റിത്തടം തട്ടിച്ച് ഇരു കൈകളും പിരടിക്കു മേൽ വിരൽ കോർത്ത് വെച്ച് അദ്ധേഹം ഇരിക്കുന്നു. എന്റെ കാൽ പെരുമാറ്റം കേട്ടാവണം ആദ്യം ശബ്ദം കുറക്കുകയും പിന്നെ തല ഉയർത്തി എന്നെ നോക്കുകയും ചെയ്തു.
ഞാനദ്ദേഹത്തിനരികിൽ ഇരുന്ന് എന്റെ വലതു കൈ കൊണ്ട് അദ്ദേഹത്തിന്റെ കാല് മുട്ടിൽ തടവിക്കൊണ്ടിരുന്നു. എന്നെ നോക്കി അല്പനേരമങ്ങനെയിരുന്ന് ശേഷം പുരികം മേല്പോട്ടുയർത്തി എന്താ എന്നർത്ഥത്തിൽ തല ചലിപ്പിച്ചു. ഞാൻ ഒന്നുമില്ലെന്ന് തലയാട്ടിക്കൊണ്ട് തന്നെ പ്രതിവചിച്ചു.
''മരണത്തിനു പോലും വേണ്ടാത്ത എന്നെ തിരഞ്ഞെന്തിനു വരുന്നു നീ?" മുഖത്തിരുണ്ട് കൂടിയ കാർമേഘത്തേയും കണ്ണിൽ പൊടിഞ്ഞ മഴയേയും മറച്ചു കൊണ്ടദ്ദേഹം ചോദിച്ചു...
അല്പനേരത്തെ മൗനത്തിനു ശേഷം ഞാൻ പറഞ്ഞു. "ഫരിസ്തയെ കണ്ടിരുന്നു ഞാൻ..."
പെട്ടന്നദ്ദേഹം തല വെട്ടിച്ച് കണ്ണുകൾ പുറത്തേക്കു തള്ളി എന്നെ നോക്കി. ചടുലമായ വേഗത്തിൽ ഇടത് കൈ കൊണ്ടന്റെ മാറിൽ അമർത്തി പിടിച്ച് വലതു കൈ ചൂണ്ടുവിരൽ കണ്ണിനു നേരെ മുന്നിൽ നീട്ടി ഗർജിച്ചു.. "എന്നിട്ട് കൊന്നില്ലേ നീ അവളെ..."
അപ്പോഴദ്ദേഹത്തിന് പഴകയകാല പ്രതാപവും ശൗര്യവുമുണ്ടായിരുന്നു. ഏത് പ്രതിയോഗിയെയും ചൂണ്ടുവിരൽ കൊണ്ട് നിയന്ത്രിക്കാൻ കഴിയുന്ന ആജ്ഞയുടെ സ്വരമുണ്ടായിരുന്നു. കണ്ണുകളിൽ ഭയം വിളമ്പാനുള്ള ശേഷിയും ചുണ്ടുകളിൽ ഇര കിട്ടിയ വന്യമൃഗത്തിന്റെ തൃഷ്ണയുമുണ്ടായിരുന്നു.
ഞാനെന്റെ വലതു കൈ കൊണ്ട് അദ്ദേഹത്തിന്റെ ഇടം കൈ തണ്ട പിടിച്ചു. പതിയേ അദ്ദേഹം ശാന്തനാവുകയും പിന്നെ എഴുന്നേറ്റു നിൽക്കുകയും ചെയ്തു.
അദ്ദേഹത്തിനു പിറകിലായി നിന്നുകൊണ്ട് ഞാൻ കഥകളോരോന്നായി പറഞ്ഞു തുടങ്ങി അവൾ പറഞ്ഞ പ്രകാരം ഞാനറിഞ്ഞത് മുഴുവനായും...
ദീർഘനേരത്തെ മൗനം ഭഞ്ജിച്ചു കൊണ്ട് പ്രത്യേകതരത്തിൽ ശബ്ദമുണ്ടാക്കി ഒരു നെടുവീർപ്പിട്ടു. പിന്നെ പറഞ്ഞു തുടങ്ങി.
അതെ അതിബുദ്ധിമാനെന്നും അതിശക്തനെന്നും വാഴ്ത്തപ്പെടുന്ന ഷിറാഖിനൊരപദ്ധം പിണഞ്ഞു. ജഗോല്പ ദിനത്തിലെ ഒളിച്ചോട്ടത്തിന് തിരഞ്ഞെടുത്ത സ്ഥലം തെറ്റായിപ്പോയി.
എനിക്കിവിടെ നിന്ന് തെക്കോട്ട് പോയി നമ്മുടെ നാട്ടിൽ അഭയം പ്രാപിക്കാമായിരുന്നു. പക്ഷേ ആ വഴി അപകടകരമാണെന്ന് ആർക്കാണറിയാത്തത്. ഗഫാനികളുടെ ഉറ്റമിത്രങ്ങളായ ബുകീറുകളുടെ നാട് താണ്ടി വേണം നമുക്ക് പോകാൻ. അതസാധ്യമാണ്. പിന്നെയുള്ളത് വടക്ക് ഭാഗമാണ് അവിടെ അതിരിട്ടൊഴുകുന്ന നീഫാ നദി മുറിച്ചുകടക്കാൻ നമുക്കാവില്ല. ഇനി കിഴക്കാണ് പോവേണ്ടത്. അതാണെങ്കിൽ കിലോമീറ്ററുകളോളം ഘോരവനമാണ്. അത് വഴി പോവുക എന്നത് മരണത്തിന് മുന്നിലേക്ക് പോവുക എന്ന് തന്നെയാണ്. അത് കൊണ്ടാണ് പടിഞ്ഞാറൻ പ്രവിശ്യയായ ദമീഷുകളുടെ നാട് ഞാൻ തിരഞ്ഞെടുത്തത്."
''ദമീഷുകൾ....!" അതൊരു ചോദ്യമായിരുന്നില്ല. പകരം അപായ സൂചന പോലെ അറിയാതെ വന്നു പോയതായിരുന്നു എന്നിൽ നിന്ന്. കാരണം ദമീഷുകൾ കൊടിയ വഞ്ചകരെന്ന് ഖ്യാതി നേടിയവരാണ്.
ദമീഷ്, പശ്ചിമ പ്രവിശ്യ കേന്ദ്രീകരിച്ചു ജീവിക്കുന്ന ഗോത്ര വിഭാഗമാണ്. അവർക്കൊപ്പം കരാറുകളിലോ യുദ്ധ ഉടമ്പടികളിലോ മറ്റു ഗോത്രക്കാർ ഇടപെടാറില്ല. അതു മാത്രമല്ല വേണ്ടി വന്നാൽ ഭാര്യയെ വരെ വഞ്ചിക്കാൻ മടിക്കാത്തവരാണ് ദമീഷുകൾ. ഇതെന്നെക്കാൾ നന്നായി അറിയുന്ന ആളാണ് ഷിറാഖ്. എന്നിട്ടും ഈ തീരുമാനം അദ്ദേഹം കൈ കൊണ്ടത് തനി വിഡ്ഢിത്തം തന്നെയാണ്. നമുക്കിടയിൽ പ്രചാരത്തിലുള്ള ഒരു പഴമൊഴിയുണ്ട്. "മലവെള്ളത്തിലമ്മയെ ഉപേക്ഷിച്ച ദമീഷുകാരെ പോലെ" എന്ന്.
ഷിറാഖ് ചുവരിലേക്ക് ചാരിയിരുന്നു. ഞാനകത്ത് പോയി കൂജയിൽ വെള്ളത്തിന് തിരഞ്ഞു. അത് കാലിയായിരുന്നെന്നു മാത്രമല്ല ചിലന്തിവല കെട്ടിയും പല്ലിമുട്ടയിട്ടും അതവരുടെ താവളമാക്കിയിരുന്നു. ജലപാനം പോലും ചെയ്യാതെ ഒരാൾ എങ്ങനെ ജീവിക്കുന്നു എന്നാശ്ചര്യപ്പെട്ട് ഞാൻ ഷിറാഖിനരികിലേക്ക് ചെന്നു. അപ്പോൾ അദ്ദേഹമൊരു കവിത ചൊല്ലിക്കൊണ്ട് പൊട്ടിച്ചിരിച്ചു.
"പ്രണയത്തെ
ആഹാരമാക്കിയവന്
വിശപ്പെവിടെ,
ഉറക്കമെവിടെ..."
ഒരു ചെറിയ മൗനത്തിന്റെ ഇടവേള വേണമായിരുന്നു എനിക്കെന്റെ വിങ്ങലൊളിപ്പിക്കാൻ. സമ്പന്നതയുടെ മടിത്തട്ടിൽ വളർന്നവൻ സ്വയം ദാരിദ്ര്യത്തെ വരിച്ചിരിക്കുന്നു. പ്രണയമിത്രയും ക്രൂരമോ..?!
"ദമീഷുകാർ നിങ്ങളെ ഒറ്റി അല്ലേ..?"
"അതെ, റിസാവത്ത് ദമീഷി എന്ന യുവാവാണ് ഞങ്ങളെ ഒറ്റിയത്. അഥവാ ഞങ്ങൾ അവിടെ എത്തി പതിമൂന്നാം നാളിലാണ് റിസാവത്ത് ഞങ്ങളെ കുറിച്ചുള്ള വിവരങ്ങൾ കൈമാറിയത് ഞങ്ങളറിയുന്നത്. അന്ന് തന്നെ ഞാനയാളെ വകവരുത്തി രക്ഷപ്പെടാൻ തുനിഞ്ഞു. ഒരു ദമീഷിയെ കൊന്ന് ആ നാട് വിടുക എന്നത് ഏറെ പ്രയാസകരമായിരുന്നു. എനിക്ക് പറ്റിയ ഏറ്റവും വലിയ തെറ്റ് റിസാവത്തിനെ ഞാൻ കൊന്നതാണ്. അല്ലെങ്കിൽ നമുക്ക് ഒരുപക്ഷേ രക്ഷപ്പെടാൻ കഴിഞ്ഞേനെ.
റിസാവത്തിന്റെ കൊലയോടെ ദമീഷികൾ ഞങ്ങളെ വളഞ്ഞു പിടിച്ചു. അപ്പോഴാണ് നൗറയുടെ ആർത്തവ സമയമായത്.. പട്ടിണിയുടെ കൂടെ അതുകൂടി ആയപ്പോൾ വർദ്ധിച്ച ശാരീരിക ക്ഷീണം കാരണം അവൾ തളർന്നു വീണു. ഒരു ഭാഗത്ത് ഗഫാനികൾ, മറുഭാഗത്ത് ദമീഷികൾ ഇരുവർക്കുമിടയിൽ നൗറയെയും താങ്ങി ഭക്ഷണവും വെള്ളവും കിട്ടാതെ പരവശയായി മരണത്തിനു മുന്നിൽ...
''ഷിറാഖ് ദയവായി എന്നെ ഇവിടെ ഉപേക്ഷിച്ച് നീ ദമീഷുകൾക്ക് നേരെ പോകൂ.. എന്നിട്ടവരോട് ഒരു സംഘം ഗഫാനികൾ അവരുടെ മകൾ നൗറയെ തേടി എനിക്കു പിറകിൽ വരുന്നുണ്ടെന്ന് പറയൂ.. അവരീ നാട്ടിൽ കാലുകുത്തിയാൽ ദമീഷി പെൺകുട്ടികളുടെ മാനവും യുവാക്കളുടെ അഭിമാനവും നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ് നൽകൂ... തീർച്ചയായും അവർ ഭീരുക്കളും ഗഫാനികളുടെ അടിമയുമാണ്. ഷിറാഖ്... ദൈവവിധിയുണ്ടെങ്കിൽ മരണത്തിന് ശേഷം നമുക്ക് കാണാം... ദയവായി ഗഫാനികളെത്തും മുമ്പ് നീ രക്ഷപ്പെടൂ... അവർക്കെന്നെ കൊല്ലാൻ കഴിയില്ല.. അതിനാൽ നീ എന്നെ കുറിച്ചോർത്ത് വ്യാകുലപ്പെടേണ്ടതില്ല..."
അവൾ പറഞ്ഞതു തന്നെയായിരുന്നു ശരി. നൗറ, ഗഫാനിയാണെന്നും അവൾക്കെന്തെങ്കിലും സംഭവിച്ചാൽ ഗഫാനികൾ അക്രമകാരികളാവും എന്നും ദമീഷികളെ പറഞ്ഞു വിശ്വസിപ്പിക്കാൻ എനിക്കു കഴിഞ്ഞു. റിസാവത്തിനെ കൊന്നതിന് പകരമായി ഒരു വർഷം എന്നെക്കൊണ്ട് അടിമവേലയും ചെയ്യണമെന്ന് ശിക്ഷ വിധിച്ചു. അങ്ങനെ അടിമയുമായി.
മൂന്ന് മാസങ്ങൾക്ക് ശേഷം അവർ ശിക്ഷയിൽ ഇളവ് വരുത്തി. ഞാൻ ഹത്തി നേതാവും യുദ്ധ പ്രമുഖനുമായതുമായിരുന്നു കാരണം. ഭാവിയിലൊരിക്കലും ദമീഷികളുമായുള്ള യുദ്ധങ്ങളിൽ പങ്കെടുക്കരുതെന്ന കരാറിൻ മേൽ മോചന ദ്രവ്യമായി എന്റെ അരപ്പട്ട നൽകി ഞാൻ മോചിതനായി. അവരെന്നെ യുദ്ധ തടവുകാരനായി വകയിരുത്തിയാണ് മോചിപ്പിച്ചത്.
അന്നാ മൺകൂനയ്ക്കരികിൽ വെച്ച് പിരിഞ്ഞതാണ് നാം. അതിൽ പിന്നെ ഞാനിതുവരെ അവളെ കാണുകയോ കേൾക്കുകയോ ചെയ്തിട്ടില്ല."
അദ്ധേഹത്തിന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. ആരോരും സഹായിക്കാനില്ലാതെ ഒരു മണൽ കൂനയക്കരികിൽ അവളെ ഉപേക്ഷിച്ചു പോവേണ്ടി വന്ന സാഹചര്യത്തെ ശപിച്ചു കൊണ്ടദ്ദേഹം പൊട്ടിക്കരഞ്ഞു. "ഞാൻ പാപിയാണ്. മരണം വരെ കൂടെയുണ്ടാവുമെന്ന് വാക്കു നൽകിയ പ്രിയതമയുടെ വിശ്വാസത്തെ കെടുത്തിക്കളഞ്ഞ മഹാപാപി..." ഇതു തന്നെ അദ്ദേഹം ആവർത്തിച്ചു പറയുകയും തല ശക്തിയായി ചുമരിലടിച്ചു കൊണ്ടിരിക്കുകയും ചെയ്തു. വിളറി വെളുത്ത മുഖത്ത് ചുവപ്പ് പരക്കുകയും ഞരമ്പുകൾ ഉയർന്ന് വരികയും ചെയ്തു.
ഞാൻ അദ്ദേഹത്തെ പിരടിയിൽ കൂടി പിണഞ്ഞു പിടിച്ച് എന്റെ നെഞ്ചിലേക്കു ചേർത്തു. കരഞ്ഞു കലങ്ങിയ കണ്ണുകളും വിതുമ്പി നിൽക്കുന്ന തൊണ്ടയും അക്ഷരങ്ങളെ വിഴുങ്ങിക്കളഞ്ഞപ്പോൾ പൊട്ടിക്കരയാനെല്ലാതെ എനിക്ക് വേറെ നിർവാഹമില്ലായിരുന്നു. എത്ര നേരം നാമങ്ങനെ കരഞ്ഞിരുന്നുവെന്ന് മാത്രം ഓർമയില്ല.
"നീ എന്റെ നൗറയെ കണ്ടോ?" അക്ഷരങ്ങൾ അവ്യക്തമെങ്കിലും അതാണദ്ദേഹം ഉദ്ധേശിച്ചതെന്ന് എനിക്കുറപ്പുണ്ട്.
"ഇല്ല..." നിരാശയോടെയാണത് ഞാൻ പറഞ്ഞത്...
"നീ കാണണം അവളെ... ഒരു വട്ടമെങ്കിലും എനിക്കു വേണ്ടി. മരണത്തെ ഭയന്ന് പ്രണയത്തെ ഉപേക്ഷിച്ച പാപിയോട് പൊറുക്കണമെന്നു പറയണം. പിന്നെ മരണം വരെ അവൾക്കായി കാത്തിരിക്കുമെന്ന വാഗ്ദാനം കൈമാറണം... ദയവായി ഇതെനിക്കു വേണ്ടി നീ ചെയ്യണം..."
* * * * * * *
ബേർട്ടിക്ലസ് പാർക്കിലെ ഊഞ്ഞാലിലിരുന്ന് ഞാനാലോചിച്ചത് ഗഫാനി കോട്ടയിൽ അതീവ സുരക്ഷതത്വത്തിൽ ബന്ധനസ്ഥയായ നൗറയിലേക്കെത്താനുള്ള വഴികളായിരുന്നു. ഏക മാർഗ്ഗം ഫരിസ്ത മാത്രം... പക്ഷേ അവൾ....
മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് ഞാൻ വീണ്ടും ഫരിസ്തയെ കണ്ടത്. മനപ്പൂർവ്വമാണ് ഞാനീ ഇടവേള ഉണ്ടാക്കിയത്. അവളുടെ ഹൃദയത്തിലിടം നേടാൻ എനിക്ക് കഴിഞ്ഞിട്ടുണ്ടെങ്കിൽ തീർച്ചയായും അവളെന്നെ തിരക്കുമെന്ന നിഗമനത്തിൽ നിന്നുണ്ടായതാണീ ഇടവേള.
ഇന്ന് ഫരിസ്ത അതീവ സുന്ദരിയായ പോലെ തോന്നിച്ചു. എങ്ങനെയാണവൾ വികൃതമായ ചിന്തയിലും സുന്ദരമായി ശരീരത്തെ സൂക്ഷിക്കുന്നതെന്ന് അത്ഭുതം തന്നെയാണ്. അവളുടെ വിടർന്ന കണ്ണും നീണ്ട മൂക്കും പവിഴാധരങ്ങളും അവളാണ് ശരിയെന്ന് എന്നെ പോലും തെറ്റിദ്ധരിപ്പിക്കാൻ പ്രാപ്തമായതാണ്.
"എവിടെയായിരുന്നു? ഷിറാഖിനെയും തിരിഞ്ഞു പോയോ?" അവൾ പൊട്ടിച്ചിരിയോടെ കണ്ണിറുക്കി കാണിച്ചു. ഞാനൊന്നും പറയാതെ കീഴ്ച്ചണ്ട് വലതുഭാഗത്തേക്കൊടിച്ച് ശരീരമൊന്നിളക്കി. പിന്നെ ചിരിച്ചെന്നു വരുത്തി അവളുടെ കൈ പിടിച്ചു.
"പ്രണയത്തിൽ അന്ധരാകുന്നവർ വിഡ്ഢികളാണ് ഫരിസ്താ..."
"അറിയാം... പക്ഷേ മൂലയിലിരിക്കേണ്ടവൾ തല ഉയർത്തിയാൽ എനിക്കു നഷ്ടമാവുന്നത് എനിക്കർഹമായതാണ്. നൗറയെക്കാൾ ഷിറാഖിനെ പ്രണയിക്കാൻ എനിക്കാണവകാശം... ഞാൻ ശാപ ജന്മമല്ല... നൗറയുടേത് അതിമോഹമാണ്.. അവൾ തല ഉയർത്തിയാൽ നഷ്ടമാവുന്ന ഗോത്രമഹിമയിലൊന്നുമല്ല എനിക്കു പേടി... അവളെക്കാൾ മുന്നേ അദ്ദേഹത്തെ പ്രണയിച്ച ഞാനെന്തിന് നഷ്ടപ്പെടണം. വാക്കുകൾക്കപ്പുറം പ്രണയത്തെ അറിഞ്ഞവളാണ് ഞാൻ.. എനിക്ക് നിശ്ശബ്ദയാവാൻ പറ്റില്ല.... ഒന്നുകിൽ ഷിറാഖിനൊത്തൊരു ജീവിതം അല്ലെങ്കിൽ ഷിറാഖിനെ കൊന്ന് ഗഫാനി ഗോത്രത്തിന്റെ അധികാരത്തിലെത്തുന്ന ആദ്യ സ്ത്രീയാകണം. ഇവ രണ്ടും എനിക്കു പ്രിയപ്പെട്ടതാണ്..."
അവളുടെ കണ്ണുകൾ ക്രോധത്താൽ വിറക്കുന്നുണ്ടായിരുന്നു. പല്ലുകൾ കടിച്ചു പിടിച്ചു കൊണ്ടവൾ എനിക്കു നേരെ മുരണ്ടു. "ഗഫാനി ഗോത്രം ഇനി പെണ്ണ് ഭരിക്കും."
അവളുടെ രൂപഭാവമാറ്റം എന്നെ അക്ഷരാർത്ഥത്തിൽ പേടിപ്പെടുത്തുന്നതായിരുന്നു. യവന കഥകളിൽ മാത്രം കേട്ടു പരിചയമുള്ള രക്തദാഹികളായ ചുടല യക്ഷിയെ പോലെ തോന്നി എനിക്കപ്പോർ അവളെ.
അല്പം സങ്കോചത്തോടെയാണെങ്കിലും ഞാനെന്റെ ആവശ്യം അറിയിച്ചു "എനിക്കൊന്ന് നൗറയെ കാണണം..."
അവൾ ഞെട്ടിത്തിരിഞ്ഞു കൊണ്ട് കൈവിരലുകൾ എനിക്കു നേരെ നീട്ടി പുച്ഛം കലർന്ന സ്വരത്തിൽ പ്രതിവചിച്ചു.
ഭ്രാന്തിന്റെ ഉച്ചിയിൽ ശരീരം മറന്നവൾ.. അവളെ കാണാൻ ഗഫാനികൾക്ക് പോലും അവകാശമില്ല. പിന്നെങ്ങനെ നീ...!
"എനിക്കറിയില്ല... പക്ഷേ കാണണം... എന്നെ സഹായിക്കാൻ നിനക്കു മാത്രമേ കഴിയൂ... ഒരു പ്രണയത്തിനായി ജീവിതം ഉരുകിത്തീർന്നവളെ കാണാൻ ഒരു കൊതി. അത്രമാത്രം... ദയവായി ഒരു വട്ടം മാത്രം എന്നെ അവൾക്കരികിലെത്തിക്കൂ..."
എന്റെ വാക്കുകൾ യാചനയുടെ ഭാഷയിലായിരുന്നു.. എന്തു വിധേനയും അകത്തു കടക്കണം അവളെ കാണണം.
ഫരിസ്ത തല താഴ്ത്തി ഇടത് കൈവിരലിൽ കൊണ്ട് തലമുടിയിൽ നിന്നല്പം ചുരുട്ടിയും വലത് കൈ കൊണ്ട് മേശയക്കു മുകളിൽ മുട്ടിയും ക്കൊണ്ടേയിരുന്നു. പിന്നെ തള്ളവിരൽ കൊണ്ട് ഇടതു കൺ പുരികം തടവി മെല്ലെ തല ഉയർത്തി എന്നെ നോക്കി.
(തുടരും)
ബാദ്ഷ കാവുംപടി
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo