Slider

സംസാരസാഗരം

0
സംസാരസാഗരം
****************
കണ്ണൂർ ജുഡീഷ്യൽഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഒരു വ്യാജഫോൺ വിളി കേസിൽ ടൂറിസംപ്രമോഷൻ കൗൺസിലിനു വേണ്ടി സാക്ഷി പറയുവാനാണ് ഞാനെത്തിയത്.
കോടതിയിലും പുറത്തും തിങ്ങിനിറഞ്ഞു നിൽക്കുന്ന പ്രതികളും സാക്ഷികളും.
ചിലരുടെ മുഖത്ത് ഭയാശങ്കകൾ... ചിലർ തികഞ്ഞ നിശ്ചയദാർഢ്യത്തോടെ.. ചിലർക്ക് നിസംഗഭാവം.. അങ്ങനെ പലതരത്തിലുള്ള ആൾക്കാർ..
യന്ത്രത്തോക്കുകൾക്ക് നടുവിൽ താടി നീട്ടിവളർത്തി തൊപ്പിയൊക്കെ വച്ചൊരാൾ നടന്നുവരുന്നു.. തീക്ഷ്ണമായ കണ്ണുകൾ.. ഞാൻ അയാളെ നോക്കി... അയാൾ എന്റെ കണ്ണുകളിലേക്കും തുറിച്ചു നോക്കി.
ഞാൻ അടുത്തു നിന്ന ആളോട് ചോദിച്ചു.
"ഇയാളെ എവിടെയോ പരിചയമുണ്ടല്ലോ..."
"അതാണ് തടിയൻറവിട നസീർ... തീവ്രവാദ കേസിൽ ഉൾപ്പെട്ടയാൾ ".
വിവിഐപി സെക്യൂരിറ്റിയിൽ നീട്ടിപ്പിടിച്ച യന്ത്രതോക്കിനു നടുവിലൂടെനടന്നു നീങ്ങുന്ന അയാളെ ഞാൻ നോക്കിനിന്നു.
എന്തായാലും തടിയന്റവിട നസീറിനെ നോക്കി നിൽക്കുന്നതിനിടയിൽ എന്റെ കേസ് വിളിച്ചുപോയി.
ഞാൻ കേട്ടതുമില്ല.
"കേസ് 24/10 ലേക്ക് മാറ്റി ". പോലീസുകാരൻ പറഞ്ഞു.
ഞാൻ ഇളിഭ്യനായ്... ഒന്നു രണ്ടു മണിക്കൂർ കാത്തു നിന്നിട്ട് വെറുതെയായി.
പ്ലീഡറോട് കാര്യംപറഞ്ഞു. അവർ ഒന്നുകൂടിവിളിപ്പിക്കാമെന്നു പറഞ്ഞു.
ഉച്ചഭക്ഷണത്തിനു കോടതി പിരിഞ്ഞു. വക്കീലന്മാരും കക്ഷികളും തമ്മിലുള്ള ചർച്ചകൾ വിവിധകോണുകളിൽ നടക്കുന്നു. വക്കീൽ നൽകുന്ന ആത്മവിശ്വാസത്തോടെ കോടതി വരാന്തയിൽ നിന്നും പുറത്തേക്കിറങ്ങിപ്പോകുന്ന പ്രതികൾ.
ഉച്ചയ്ക്ക് ശേഷം കൃത്യം രണ്ടേ മുപ്പതിന് കോടതി നടപടികൾതുടങ്ങി. മജിസ്ട്രേറ്റ് എല്ലാവരെയും നോക്കി കൈകൂപ്പി ഉപവിഷ്ടനായ് .എന്റെ കേസ് വിളിച്ചു.
ഞാൻ കോടതിയുടെ സാക്ഷിക്കൂട്ടിൽ കയറി നിന്നു.. കോടതി മുമ്പാകെ സത്യം മാത്രമേ ബോധിപ്പിക്കുകയുള്ളൂവെന്ന് പറഞ് മൊഴി നൽകി.കേസ് സംബന്ധമായ കാര്യങ്ങൾ ഇവിടെ പ്രതിപാദിക്കുന്നില്ല.
ഞങ്ങളുടെ കേസ് വിളിക്കുന്നതിനുമുമ്പ് രണ്ടു വനിതാ പോലീസിന്റെ അകമ്പടിയോടെ മുഷിഞ്ഞ വസ്ത്രം ധരിച്ച കറുത്തു ക്ഷീണിച്ച മുഖത്തോടെയുള്ള ഒരു സ്ത്രീ വന്നു. കുഴിഞ്ഞ കണ്ണുകൾ, നെറ്റിയിൽ മുറിപ്പാട്., ചുണ്ടുകൾ പൊട്ടിയിട്ടുണ്ട്.
"നിങ്ങൾ പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളം വയ്ക്കുകയും പൊതുജനത്തിന് ശല്യമുണ്ടാക്കുകയും ചെയ്തു.. ഇതാണ് കുറ്റം.... ഇത് ശരിയാണോ? മജിസ്ട്രേറ്റ് ചോദിച്ചു.
അവർ ഒന്നുംമിണ്ടാതെ തല കുനിച്ചു നിന്നു.
രണ്ടു വനിതാ അഡ്വക്കേറ്റുമാർ കോടതിയിൽ ഉണ്ടായിരുന്നു.അവർ തമ്മിൽ തമ്മിൽ എന്തൊക്കെയോ അടക്കം പറഞ്ഞു. മജിസ്ട്രേറ്റ് കേസ് അര മണിക്കൂർ കഴിഞ്ഞ് വിളിക്കാമെന്ന് പറഞ്ഞു.
അവർക്ക് വേണ്ടി വനിതാ അഡ്വക്കേറ്റ് വേണ്ട സഹായം ചെയ്യുവാൻ തയ്യാറായെന്നു മനസ്സിലായി.
അതിനിടയിൽ വനിതാപോലീസിനെ സാക്ഷി വിസ്താരംനടത്തുന്നുണ്ട്.
മാല മോഷണമാണ് കേസെന്നു മനസ്സിലായ്.
പ്രതി ഏകദേശം അറുപത് വയസ്സിനോടടുത്ത് പ്രായമുള്ള സ്ത്രീയാണ്. കാഴ്ചയിൽ തമിഴ്നാട് സ്വദേശിനിയാണെന്നു തോന്നി.
പ്രതിക്കൂട്ടിൽ അവർ 'പഞ്ചപാവത്തിനേപ്പോലെ ' നിൽക്കുന്നു.
മാല പൊട്ടിച്ചോടിയപ്പോൾ ആൾക്കൂട്ടം പിടിച്ചുവച്ചുവെന്നും തുടർന്നാണ് പോലീസെത്തിയെന്നതുംവനിതാ പോലീസ് മൊഴിനൽകുന്നുണ്ട്.
"നിങ്ങൾ ഇവരെ പ്രതിയാക്കുവാൻ മനപ്പൂർവ്വം കെട്ടിച്ചമച്ച കേസാണിത്".പ്രതി ഭാഗം വക്കീൽ ആവേശത്തോടെ വാദിക്കുന്നു.
ആ സ്ത്രീ പ്രതീക്ഷയോടെ തന്റെ വക്കീലിനെ നോക്കുന്നുണ്ട്. അവർക്ക് ദൈവതുല്യനാണ് വക്കീൽ.
തടവറയിൽ നിന്നും രക്ഷിക്കുന്ന രക്ഷകൻ.
വീണ്ടും മദ്യപിച്ചു ബഹളം വച്ച സ്ത്രീയെ കൊണ്ടുവന്നു. ഞാൻ അവരെ ശ്രദ്ധിച്ചു.ഓജസ്സ് നഷ്ടപ്പെട്ട കണ്ണുകൾ!
********************************
തെരുവിൽ ആക്രിസാധനങ്ങൾ പെറുക്കി വിൽക്കുന്ന തമിഴ് കുടുംബം.
വൈകുന്നേരമായാൽ മദ്യപിച്ച് 'ബഹളം വയ്ക്കുന്ന അച്ഛനും അമ്മയും.
ഫുട്പാത്തിന്റെ അരികിലാണ് രാത്രിയിലെ താമസം.
അവൾ വളർന്നു വന്നു... കഴുകൻ കണ്ണുകൾ അവളുടെ ശരീരത്തിലൂടെ തഴുകിത്തലോടി പോകുന്നത് ഞാൻ കണ്ടു.
കണ്ണൂർ പ്രിൻസ് ഗസ്റ്റ്ഹൗസിൽ ആണ് ഞാൻ താമസം.എന്നോടൊപ്പം എഴുപത് വയസ്സിലധികം പ്രായമായ നാരായണ മാരാരുമുണ്ട്. കൊറിയർ കമ്പനിയിലാണ് അദ്ദേഹത്തിന്റെ ജോലി.
ഇടുങ്ങിയമുറിയിലെ മടക്കുകട്ടിലിൽ കിടന്നുകൊണ്ട് ടേബിൾഫാനിന്റെ കട കട ശബ്ദത്തിൽ നാരായണമാരാർ ലോകതത്ത്വങ്ങൾ പറയുമായിരുന്നു.
പുറത്തുനിന്നും ഉച്ചത്തിലുള്ള കരച്ചിലും ചീത്തവിളിയും കേൾക്കുന്നുണ്ട്.
"ഓ ആ തമിഴത്തിപ്പെണ്ണിന്റെ വിധി... ". ഞാൻ ആത്മഗതം പറഞ്ഞു.
"എത്രയെത്ര ജീവിതങ്ങളാണ് സജീ... ജനിച്ചു പോയില്ലേ... മണ്ണിലേക്കെടുക്കുന്നതു വരെ ജീവിക്കേണ്ടതല്ലേ....".
വൈകുന്നേരം ജില്ലാ ആയുർവ്വേദ ആശുപത്രിയിൽ നിന്നും ഞാൻ താമസസ്ഥലത്തേക്ക് നടന്നുവരുമ്പോൾ അവളുടെ അച്ഛൻ മദ്യപിച്ച് ബോധം കെട്ടുകിടക്കുന്നുണ്ടായിരുന്നു.
അന്ന് രാത്രിയിൽ ബഹളങ്ങളൊന്നും കേട്ടില്ല.
"ബഹളങ്ങളാണ് അവളെ സംരക്ഷിക്കുന്നത്... ബഹളങ്ങളില്ലെങ്കിൽ...". നാരായണ മാരാർ പറഞ്ഞു നിർത്തി.
എനിക്കുറക്കംവന്നില്ല. രാത്രിയിൽ നേർത്തകരച്ചിൽ കാതിൽമുഴങ്ങി കേൾക്കുന്നതായ് തോന്നി.
രാവിലെഎട്ടു മണിക്ക് ഫുട്പാത്തിലൂടെ നടക്കുമ്പോൾ ഫുട്പാത്തിന്റെ അരികിലിരുന്നവൾ തേങ്ങിക്കരയുന്നത് കണ്ടു.
അഴിച്ചിട്ട മുടി... കവിളിൽ അടിയേറ്റ പാടുകൾ... ചുണ്ട് പൊട്ടിയിട്ടുണ്ട്.....
ചുറ്റും വട്ടമിട്ടു പറന്ന കഴുകന്മാർ അവളെയും...
ഞാൻ വേഗത്തിൽ നടന്നു.
**********************
പതിനാലു വർഷങ്ങൾക്കു ശേഷം... അതെ.. അവൾ,
അവൾ കോടതിയിൽനിന്നും പുറത്തേക്കിറങ്ങി, ആൾക്കൂട്ടത്തിലേക്ക് പോയ് മറഞ്ഞു.
'ദൈവാധീനം ജഗത് സർവ്വം'.
സജി വർഗീസ്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo