നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഒരു ചാറ്റിങ്ങ്‌ ദുരന്തം.

ഒരു ചാറ്റിങ്ങ്‌ ദുരന്തം.
--------. -----. ----
(ഈ കഥ നടക്കുന്നത്‌ കുറച്ച്‌ വർഷങ്ങൾക്ക്‌ മുന്നെയാണു, എഫ്‌ ബി യും വാറ്റ്സപ്പും സ്മാർട്ട്‌ ഫോണുകളും വരുന്നതിനു മുന്നെ. കഥയും കഥാപാത്രങ്ങളും സാങ്കൽപികവും)
------------
കൃത്യം അഞ്ച് മണിക്ക് തന്നെ അവള്‍ ഭര്‍ത്താവിനെ വിളീച്ചുണര്‍ത്തി. അവന്‍ ഉണര്‍ന്നെഴുന്നേറ്റ് പ്രഭാത കൃത്യങ്ങളെല്ലാം ചെയ്തെന്ന് വരുത്തി ഡ്രെസ്സ് ചെയ്ത് ഡ്യൂട്ടിക്ക് പോകാന്‍ തയ്യാറായി വന്നു. അവള്‍ അവന് ആവി പറക്കുന്ന ചായ കൊടുത്തിട്ട് പറഞ്ഞു - "ബ്രേക്ക് ഫാസ്റ്റ് പോകുന്ന വഴിക്ക് ആ പാകിസ്ഥാനിയുടെ കടയില്‍ നിന്നും സാന്ഡ്‍വിച്ച് മേടിച്ചോളു, പിന്നെ ഉച്ചക്ക് അവിടെ ക്യാന്‍‌റ്റീനില്‍ നിന്ന് കഴിക്കാല്ലോ?"
ഇവളിതിപ്പോള്‍ പതിവാക്കിയിരിക്കുകയാണല്ലോയെന്ന് മനസ്സിലോര്‍ത്ത് ചായയും കുടിച്ച്‌ കാറിന്റെ താക്കോലുമെടുത്ത് പുറത്തേക്ക് പോയി. അവന്‍ പോയതും അവള്‍ കതകടച്ച് വീണ്ടും ബെഡിലേക്ക് വന്ന് കിടന്നു.
തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വരുന്നില്ല. ഈയിടെയായിട്ട് അങ്ങനെയാണ്. നാട്ടില്‍ നിന്നും എത്തിയിട്ട് രണ്ടാഴ്ചയായി. എന്നിട്ടും ഇതുവരെ ഒന്ന് സെറ്റില്‍ഡ് ആയില്ല.ഈ മരുഭൂമിയിലെ ജീവിതം ഇപ്പോള്‍ തന്നെ ബോറടിപ്പിച്ച് തുടങ്ങി. അദ്ദേഹം തിരിച്ച് വരുന്നത് വരെ ഇനി ഒറ്റക്കാണ്, ദിവസം മുഴുവന്‍ ടി. വി. കാണലും ഉറക്കവും. പുറത്തേക്ക് ഒറ്റക്ക് പോകാന്‍ പാടില്ലാത്രെ? അത് ഈ രാജ്യത്തിന്റെ നിയമമാണുപോലും. അല്ലെങ്കിലും പുറത്തെവിടെ പോകാന്‍? ഈ കൊടും ചൂടത്ത്‌.
ഇനി ഉറക്കം അവളെ അനുഗ്രഹിക്കില്ലെന്ന് മനസ്സിലായപ്പോള്‍ എഴുന്നേല്‍ക്കാന്‍ തീരുമാനിച്ചു. എഴുന്നേറ്റിട്ട് എന്തു ചെയ്യാന്‍. പതിവ് പോലെ ടി.വി യ്ക്ക് മുന്നിലിരുന്നു. ചാനലുകള്‍ ഓരോന്ന് മാറ്റി മാറ്റി നോക്കി. എല്ലാത്തിലും പ്രഭാത പരിപാടികള്‍ എന്ന കലാപരിപാടി പേരു മാറ്റി കാണിക്കുന്നു.
അപ്പോഴാണ് അവള്‍ ഒരു കാര്യം ഓര്‍ത്തത്. രണ്ടാഴ്ചയായി യാത്രയും വീട് അറൈഞ്ച്മെന്റുമൊക്കെയായീ തിരക്കിലായതു കാരണം ബ്ലോഗ് വായന മര്യാദക്ക് നടക്കുന്നില്ല. സണ്ണിക്കുട്ടന്‍ പുതിയത് വല്ലതും പോസ്റ്റ് ചെയ്തിട്ടുണ്ടാകുമോ ആവൊ?
നെറ്റ് കണക്ട് ചെയ്ത് തനിമലയാളം തുറന്ന് പിടിച്ചെങ്കിലും കിലാഡികളുടെ പോസ്റ്റൊന്നും കാണാത്തതിനാല്‍ "സു" വിന്റെ ഒരു പാചക കുറിപ്പ് വയിച്ചു, ഹോ ! ആ ശ്രീ യുടെ ഒരു കാര്യം. പാചകത്തിനുള്ള തേങ്ങയും അവന്റെ വക. ഏതായാലും ഇതൊന്ന് കുറിച്ചെടുത്ത് വച്ചേക്കാം- വൈകുന്നേരം അതിയാനു ഉണ്ടാക്കികൊടുത്ത്‌ പരീക്ഷിക്കാം.
ബ്ലോഗ് വായന നിര്‍ത്തി വിൻഡോ ക്ലോസ്‌ കഴിഞ്ഞപ്പോള്‍ ഡെസ്ക്‌ടോപ്പിലെ യാഹൂ മെസ്സഞ്ചറിന്റെ സ്മൈലിയെ കണ്ടത്. എത്ര ദിവസമായി ഇതൊന്നു നോക്കിയിട്ട്? ആരെങ്കിലും ഓഫ് ലൈനിൽ മെസ്സേജ് തന്നിട്ടുണ്ടാകും. അതൊന്ന് നോക്കിയേക്കാം.
മെസ്സഞ്ചര്‍ തുറന്ന് യൂസര്‍ നെയിം ടൈപ് ചെയ്യാന്‍ തുടങ്ങിയപ്പോള്‍ അവളിലെ ചെകുത്താന്‍ പുറത്ത് വന്നു. കെട്ടിയോന്റെ പേരില്‍ ആദ്യം തുറന്ന് നോക്കാം. ഏതെങ്കിലും ഒരു ഫീമെയില്‍ ഐഡി യിലുള്ള ഒരു "ഹൈ" കിട്ടിയാല്‍ തന്നെ രണ്ട് ദിവസം വഴക്കുണ്ടാക്കാനുള്ള വകുപ്പായി, പോരാത്തതിന് വീട്ട് ജോലിയും ചെയ്യണ്ട. ചൂമ്മാ മുഖം വിര്‍പ്പിച്ച് മസിലു പിടിച്ചിരുന്നാല്‍ മതി.
മെസ്സഞ്ചറിനുള്ളില്‍ കടന്നതും, പുളിങ്കുരു കെട്ടി വച്ച ചാക്കില്‍ ദ്വാരം വീണപോലെ ഓഫ് ലൈന്‍ മെസ്സേജുകള്‍ പുറത്തേക്ക് ചാടി. എല്ലാം സൂക്ഷമമായി പരിശോധിച്ചു, അങ്ങേരുടെ പെങ്ങളുടെ മെസ്സേജാണ് എല്ലാം. പിന്നെ ഒരങ്കക്കലിയോടെ ഒറ്റ ഡിലീറ്റില്‍ കൊന്നു കൊല വിളിച്ചു.
ഒരു തരം വാശിയോടെ എല്ലാ മെസ്സേജും ഡിലീറ്റ് ചെയ്ത് കഴിഞ്ഞ് ഒന്നു ശ്വാസം എടുത്ത് വിട്ടപ്പോഴാണ് അടുത്ത ഒരു കൊച്ചു ജനാല തുറന്ന് ഒരു സന്ദേശം വന്നു
"ഹൈ ഡിയര്‍"!!
ഇതാരപ്പാ? പേരു വായിച്ചു. പ്രഭ. ഇതേതു പ്രഭ? കല്യാണത്തിന് മുന്‍പ് ഒരു വിധമുള്ള ചുറ്റിക്കളി യൊക്കെ അതിയാന്‍ പറഞ്ഞിട്ടുള്ളതാണ്, പക്ഷെ അക്കുട്ടത്തിലൊന്നും ഇങ്ങനെയൊരെണ്ണത്തിനെ പറ്റി പറഞ്ഞിട്ടില്ല.
എന്ത് മറുപടി പറയണം? പഴയ ഏതെങ്കിലും ഫ്രണ്ട് ആയിരിക്കും. വിട്ട് കളയാം. അങ്ങനെ വിടാന്‍ പറ്റോ? കെട്ടിയോന്റെ പഴയ കര്യങ്ങളൊക്കെ ചികഞ്ഞെടുത്തില്ലെങ്കില്‍ പിന്നെ ഞാന്‍ എന്ത്‌ ഭാര്യ? ഒരു പക്ഷെ ഇനി ഇതായിരിക്കും അങ്ങേരെ ജീവിത കാലം മുഴുവന്‍ ബ്ലാക് മെയില്‍ ചെയ്യാനുള്ള സാധനം.
പക്ഷെ എന്തു മറുപടി പറയും? ആദ്യം ഇവളാരെന്നറിയണം. എന്നാലെ ബാക്കി കാര്യങ്ങളറിയാന്‍ പറ്റത്തുള്ളു.
എന്തായാലും ഒരു കൈ പ്രയോഗം.
തിരിച്ചു മറുപടി കൊടുത്തു.
"ഹൈ."
"എന്താ ഡിയര്‍ എനിക്കൊരു മറുപടി തരാന്‍ ഇത്ര താമസം?"
"സോറി. ഐ വാസ് എവേയ് ഫ്രം മൈ ഡെസ്ക്."
"നീ എന്നാ എടുക്കുവാ അവിടെ?"
"ഇപ്പോ ഒന്നും ചെയ്യുന്നില്ല."
"നീയെന്താ ഇങ്ങനെ ഒരപരിചിതനെ പോലെ സംസാരിക്കുന്നത്? നിനക്കെന്നെ മനസ്സിലായില്ലന്ന് തോന്നുന്നു, അതൊ എന്നെ മറന്നോ?"
"സോറി, എനിക്ക് ശരിക്ക് മനസ്സിലായില്ല. ഈ ഐഡി നല്ല ഓർമ്മ വരുന്നില്ല; പഴയ ഐഡി മാറ്റി പുതിയ ഐഡി വല്ലതുമാക്കിയതാണൊ".
"ഐഡി മാറ്റിയെന്നോ? ഞാനോ? നീ എന്താടാ ഈ പറയുന്നത്? രണ്ട് വര്‍ഷം നമ്മള്‍ ചാറ്റിയിട്ടുമില്ല, മെയിലുമയച്ചിട്ടില്ല. എന്നാലും നീ എന്നെ മറന്നല്ലോ? ശരി, ഞാന്‍ പോയേക്കാം. നിനക്കെന്നെ ഓര്‍മ്മയില്ലല്ലോ? ബൈ."
"യ്യോ പോകല്ലെ? ഞാന്‍ സോറി പറഞ്ഞില്ലെ?"
"എന്നാല്‍ പറ, ഞാന്‍ ആരാ?"
അതവളെ കുഴച്ചു. ആരുടെ പേരു പറയും? കെട്ടിയോന്‍ പണ്ട് മുന്‍‌കൂര്‍ ജ്യാമ്യമെടുത്ത ഒന്ന് രണ്ട് പേരുകള്‍ അവള്‍ ഓര്‍മ്മയില്‍ നിന്നും ചികഞ്ഞെടുത്തുകൊണ്ട് വീണ്ടും മറുപടി അയച്ചു.
"നീ രാജി യല്ലെ?"
"ഏത് രാജി? "
"അല്ല, നീ ജാസ്മിന്‍. ഇനി എന്നെ പറ്റിക്കണ്ട."
"നിനക്ക രാജി യും ജാസ്മിനുമൊക്കെ വന്നപ്പോള്‍ ഈ പ്രഭയെ മറന്നു അല്ലെ?"
"ഓഹ്‌ പ്രഭ, മറന്നതല്ല, ഓർക്കാന്‍ പറ്റാത്തതാ."
"അതെ നീ ഓര്‍ക്കില്ല. നിനക്കിപ്പോള്‍ ഓര്‍ക്കാന്‍ വേറെ ഒരു പാടുപേരുണ്ടാകും".
"അയ്യോ! അങ്ങനെയല്ല. ഞാനിപ്പോള്‍ പഴയപോലെ ചാറ്റിംഗ് ഒന്നും ഇല്ല. അതു കൊണ്ട് ഈ ഫീല്‍ഡിലുള്ള ടച്ച് വിട്ടിരിക്കുവാണ്."
"ഇതിലെ ടച്ച്‌ വിട്ടാലും, എന്നെ മുംബൈ എയര്‍ പോര്‍ട്ടില്‍ വച്ച ടച്ച് ചെയ്തത് നീ മറന്നോ?"
ഇപ്രാവശ്യം അവള്‍ ഞെട്ടി. അവളുടെ പെരുവിരലില്‍ നിന്നും ഒരു പെരുപ്പ്‌ മുകളിലോട്ട് കയറി തലമുടിയിലൂടെ പുറത്തേക്ക് പോയി. ഈ വൃത്തികെട്ടവന്‍ ബോംബേയ്ക്ക് പോയി അവളെ ടച്ച് ചെയ്തിരിക്കുന്നു. ദൈവമേ ടച്ചിംഗ് കൊണ്ട് അവളെന്താ ഉദ്ദേശിച്ചത്, ഇനി മറ്റ് വല്ല..... അവള്‍ പെട്ടെന്ന് സമനില കൈവരിച്ചു, പിന്നെ ടൈപ്പി,
"അന്ന് പിന്നെ വെറും ടച്ചിംഗ് അല്ലെ? "
"അതു ശരി, അപ്പോള്‍ അത് പറഞ്ഞപ്പോള്‍ നിനക്ക് ഓര്‍മ്മ വന്നു അല്ലെ?"
"ഉം. വന്നു"
"കള്ളന്‍, ഇങ്ങനെയുള്ള കാര്യങ്ങളെ ഓര്‍മ്മയിലിരിക്കത്തുള്ളു അല്ലെ?"
അവള്‍ക്ക് ഒരു തരം മരവിപ്പായി. ഇനി എന്ത് ടൈപ്പ് ചെയും. ഇങ്ങനെയൊരു ആഭാസനെയാണല്ലോ ഞാന്‍ കെട്ടിയത്. ദൈവമേ, എന്റെ വിധി.
"BUZZ!!!" " നീയെന്താടാ കുട്ടാ ഒന്നും മിണ്ടാത്തത്"
BUZZ അവളെ ചിന്തയില്‍ നിന്നുണര്‍ത്തി. എന്തായാലും കമ്പ്ലീറ്റ് വിവരങ്ങളും ചികഞ്ഞെടുക്കണം. വിട്ടു കൊടുക്കാന്‍ പാടില്ല.
"ഒന്നു മില്ല, ഞാന്‍ അന്നത്തെ ടച്ചിംഗിനെകുറിച്ച് ചിന്തിക്കുവായിരുന്നു"
"ഓ! അതിനെക്കുറിച്ച് എന്തോന്ന് ചിന്തിക്കാന്‍. നിനക്കന്ന് ഒന്നിനും സമയമില്ലായിരുന്നല്ലോ? നിന്റെ ഫ്ലൈറ്റ് മിസ്സകുമെന്നും പറഞ്ഞ് നീ കഷ്ടി അരമണിക്കൂര്‍ സംസാരിച്ചിട്ട് പൊയ്ക്കളഞ്ഞില്ലെ?"
ഹാവൂ! സമാധാനമായി, അരുതാത്തതൊന്നും സംഭവിച്ചില്ല. അവള്‍ ഒന്ന് നെടുവീര്‍പ്പിട്ടു.
"അന്ന് പിന്നെ സമയമില്ലാഞ്ഞിട്ടല്ലെ?, അല്ലെങ്കില്‍..."
"നീ എന്നെ കാണാന്‍ വരുന്നതിന് മുന്‍പേ ഞാന്‍ പറഞ്ഞതല്ലായിരുന്നോ, ഞാന്‍ ഫ്രീയാണ്, നിനക്ക് സമയമുണ്ടാക്കി വരാന്‍ മേലായിരുന്നോ?"
"അതൊക്കെ കഴിഞ്ഞ കാര്യമല്ലേ? ഇനി പറഞ്ഞിട്ട് കാര്യമില്ല"
"എന്നാല്‍ നിനക്കിപ്പോള്‍ എന്നെ വന്ന് കാണാന്‍ പറ്റോ? ഞാന്‍ ഇപ്പോള്‍ കേരളത്തിലുണ്ട്"
"കേരളത്തിലോ?"
"അതെ, കൊച്ചിയില്‍, "
"കൊച്ചിയിലെന്തെടുക്കുന്നു"??
"എന്റെ ഹസ് ന്റെ കുടെ വന്നതാ, ഒരു ബിസിനസ്സ് ട്രിപ്പ്. ഇനി ഒണ്‍ വീക്ക് ഇവിടെ കാണും. പുള്ളീക്കാരന്‍ രാവിലെ പോകും മീറ്റിംഗെന്നും സെമിനാറെന്നും ഒക്കെ പറഞ്ഞു. അത് പോട്ടെ നീ ഇപ്പോള്‍ എവിടെയാണ്"?
"ഞാന്‍.. ഞാന്‍",, എന്ത പറയണമെന്നറിയാതെ അവള്‍ വലഞ്ഞു.
"നീ തിരുവനന്തപുരത്തുണ്ടൊ?"
"ഞാനിവിടുണ്ട്‌" അവള്‍ പെട്ടെന്ന് മറുപടി കൊടുത്തു,
"എന്നാല്‍ എന്നെ വന്ന് ഒന്ന് കാണട കുട്ടാ, ഞാന്‍ ഇവിടെ ഒറ്റക്കിരുന്ന് ബോറഡിക്കുന്നു".
"അത, പിന്നെ"
" അതെന്താ? ഓ, നിന്റെ ഭാര്യ സമ്മതിക്കില്ലെ? അല്ല, നീ കല്യാണം കഴിച്ചോ? "
"ഇല്ല" അവള്‍ക്ക അങ്ങനെ ടൈപ്പാനാണ് അപ്പോള്‍ തോന്നിയത്.
"അല്ലെങ്കിലും നിനക്ക് എന്തിനാ കല്യാണം. നീ ഒരു കൊച്ചു കൃഷ്ണനല്ലേ? നിനക്ക് ഒന്ന് രണ്ട് പ്രേമമൊക്കെ ഉണ്ടായിരുന്നല്ലോ? അവരെ ആരെയും കെട്ടിയില്ലേ"
"ഇല്ല"
"അതെന്താ"?
"അതൊന്നും ശരിയാകില്ലെന്ന് തോന്നി"
"നിനക്കതൊന്നും ശരിയാകില്ലായെന്ന് എനിക്ക് നേരത്തെ അറിയാമായിരുന്നു?"
"എങ്ങനെയറിയാം"?
"നീ പറയാറില്ലേ, ചായ കുടിക്കാന്‍ ആരെങ്കിലും ചായ കട തുടങ്ങുമൊയെന്ന്"?
അത് ശരി, തന്റെ ചായക്കട ഞാന്‍ പൂട്ടിത്താരം- അവള്‍ മനസ്സില്‍ പറഞ്ഞു.
"ശരിയാ"
"നീ ഇപ്പോല്‍ ഫ്രീയാണൊടാ കുട്ടാ"
"ഉം"
"എന്നാല്‍ എന്നെ വന്ന് കാണടാ കുട്ടാ, എന്നെ ഈ കൊച്ചിയൊക്കെ ഒന്ന് കാണിച്ചുത".
"വരാം. പക്ഷെ നിന്റെ ഹസ്"??
"അങ്ങേരിനു രാത്രിയെ വരുള്ളു.. രാവിലെ വീണ്ടും പോകും. ഒന്നിനും സമയമില്ല".
"എന്നാലും,"
"ഒരു എന്നാലും ഇല്ല, എനിക്ക് നിന്നെ കാണാന്‍ കൊതിയാകുന്നു കുട്ടാ, നീ പെട്ടെന്ന് വാ.."
"വന്നിട്ട്"?
"പോടാ കള്ളാ.. വന്നിട്ടുള്ള കാര്യമൊന്നും ഞാന്‍ ഇപ്പോള്‍ പറയില്ല, അതൊക്കെ നീ വന്നിട്ട്"
"എന്നാലും പറ"
"വേണ്ട, വേണ്ട, അങ്ങനെ നീ ഇപ്പോഴെ സുഖിക്കണ്ട"
"കൊച്ചിയില്‍ വന്നാല്‍ എങ്ങനെ കാണും?"
"നിന്റെ കയ്യില്‍ എന്റെ സെല്‍ നമ്പര്‍ ഇല്ലെ? അതില്‍ വിളിച്ചാല്‍ മതി"
"അയ്യോ ഇല്ല, നിന്റെ നമ്പര്‍ എന്റെ കയ്യില്‍ നിന്നും പോയി"
"അപ്പോള്‍ നീ അതും ഡിലീറ്റ് ചെയ്ത് അല്ലെ? നിനക്കെന്നെ കാണുമ്പോഴുള്ള പഞ്ചാരയെയുള്ളു. അല്ലെങ്കില്‍ എന്നെ ഓര്‍ക്കാറുപോലുമില്ല"
"ഡിലിറ്റ് ചെയ്തതല്ല. എന്റെ മൊബെയിൽ കളഞ്ഞു പോയി. അങ്ങനെ എല്ലാ നമ്പറും പോയി. അതല്ലെ നിന്നെ ഞാന്‍ ഇതുവരെ വിളിക്കതിരുന്നത്"
"എന്നാല്‍ നീ എന്നെ ഇപ്പോള്‍ വിളിയെടാ മുത്തെ, എനിക്ക് നിന്നെ ശബ്ദം കേള്‍ക്കാന്‍ കൊതിയായി. അല്ലെങ്കില്‍ വേണ്ട നിന്നെ ഞാന്‍ വിളിക്കം. നിന്റെ നമ്പര്‍ താ"
"വേണ്ട! വേണ്ട ഞാന്‍ വിളീക്കാം. നമ്പര്‍ തന്നാല്‍ മതി. "
"9895******, പെട്ടെന്ന് വിളി. ഐ ആം വെയിറ്റിംഗ് ഫോര്‍ യുവര്‍ സ്വീറ്റ് വോയ്സ്"
പിന്നെ താമസിച്ചില്ല. അവള്‍ അപ്പോള്‍ തന്നെ മൊബൈല്‍ എടുത്ത് മറ്റവളെ വിളിച്ചു. മറ്റവൾ ഫോണ്‍ അറ്റന്‍ഡ് ചെയ്ത് കൊണ്ട് പറഞ്ഞു,
"ഹായ് ടാ കുട്ടാ.. എന്താടാ നിന്റെ നമ്പര്‍ എബ്രോഡില്‍ നിന്നുള്ളത് പോലെ?"
"അത് ഞാന്‍ റോമിംഗ് സെല്ലാണ് യൂസ് ചെയ്യൂന്നത്"
"അയ്യോ! നിന്റെ ശബ്ദത്തിന് എന്ത് പറ്റി, ഒരു വ്യത്യാസം. ഒരു മാതിരി ലേഡീസിന്റെ ശബ്ദം പോലെ?"
"ലേഡീസിന്റെ ശബ്ദം പിന്നെ ആരെ പോലെയിരിക്കണം"?
"അയ്യോ, ആരാ നീ? എന്റെ കുട്ടനല്ലേ?"
"നിന്റെ കുട്ടനല്ലെടി, കുട്ടിയാണ്. നിന്റെ കുട്ടനെ കെട്ടിയ കുട്ടി, നിനെക്കെന്താടി വേണ്ടത് ?"
മറുതലക്കല്‍ നിശബ്ദത.
"എന്താ നിന്റെ നാവിറങ്ങിപോയോ? എന്റെ ജീവിതം കലക്കാനിറങ്ങിയ "പുന്നാര മോളെ?"
പിന്നേയും നിശബ്ദത.
"എന്താടി മിണ്ടാത്തെ? ദെ നിന്റെ സ്വഭാവവും കൊണ്ട് എന്റെ ജീവിതം തൊലച്ചാലുണ്ടല്ലോ? നിന്നേയും കൊന്ന് നിന്റെ കുട്ടനേയും കൊന്ന് ഞാനും ചാകും. ഇനി മേലാല്‍ മെസ്സേജ് അയക്കുകയോ, വിളിക്കുകയോ ചെയ്താല്‍..??? ഓര്‍ത്തോ നീ.. @#$%^$^%$%^%^*&^%$#^$"
അവള്‍ ഫോണ്‍ കട്ട് ചെയ്തിട്ട് അടുത്ത നമ്പര്‍ ഡയല്‍ ചെയ്തു തന്റെ ആര്യപുത്രന്. അവന്‍ ഫോണ്‍ അറ്റന്‍ഡ് ചെയ്ത് കൊണ്ട് ചോദിച്ചു,
"എന്താ മോളു, ഇത്ര രാവിലെ? നീ ഉറങ്ങിയില്ലെ?"
"ഇല്ല മോനു" അവള്‍ കമ്പ്ലീറ്റ് കണ്ട്രോള്‍ ചെയ്ത് കൊണ്ട് പറഞ്ഞു.
"പിന്നെന്ത ഇപ്പോള്‍ വിളിച്ചത്?"
"എനിക്ക് നല്ല സുഖമില്ല, ഒന്ന് പെട്ടെന്ന് വരോ മോനു"?
മോന്‍ ഫോണ്‍ കട്ട് ചെയ്ത്‌ കാറെടുത്ത് നൂറ്റി നാൽപത്‌ നൂറ്റി അറുപത്‌ സ്പീഡിൽ ചവിട്ടി പെട്ടെന്ന് വീട്ടിലെത്തി കതക്‌ തുറന്ന് അകത്ത് കയറി.
അകത്ത് സംഹാര ഭാവം പൂണ്ട് ഭാര്യ നിന്ന് വിറക്കുന്നു. കാര്യമായി എന്തോ സംഭവിച്ചെന്നവന് മനസ്സിലായി.
"ആരാ പ്രഭ"? പെട്ടെന്നൊരു ചോദ്യം
"ആരാ പ്രഭ? " അവന്‍ തിരിച്ചു ചോദിച്ചു.
"ഞാന്‍ താന്നോടാ ചോദിച്ചത്, ആരാണ് പ്രഭയെന്ന്"???
"ഏത് പ്രഭ, ആരുടെ പ്രഭ? എനിക്കറിയില്ല"
"നിങ്ങള്‍ക്കറിയില്ലെ? എന്നാല്‍ അറിയിച്ച് തരാം. വാ എന്റെ കുടെ"
അവളവനേയും കൂട്ടി അകത്തേക്ക് പോയി കം‌പ്യൂട്ടര്‍ സ്ക്രീനില്‍ തെളിഞ്ഞിരിക്കുന്ന മെസ്സേജുകള്‍ കാണിച്ചുകൊടുത്തു.
അവന്‍ ശ്വാസം വിടാതെ അതു മുഴുവന്‍ വായിച്ചു. പിന്നെ ദയനീയമായി അവളെ നോക്കി.
ശേഷ്യം ചിന്ത്യം.
------- ------------- ---------------
ഗുണപാഠം : ക്രെഡിറ്റ് കാര്‍ഡിന്റെ പാസ്‌വേര്‍ഡ് കൊടുത്താലും ഒരിക്കലും ഭാര്യമാര്‍ക്ക് മെസ്സഞ്ചറിന്റേയോ മെയില്‍ ഐഡിയുടെയോ പാസ്സ്‌വേര്‍ഡ് കൊടുക്കരുത്.

Asok V

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot