നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

എന്റെ ഗ്രാമം സുന്ദരഗ്രാമം....

എന്റെ ഗ്രാമം സുന്ദരഗ്രാമം....
രണ്ട് മാസമായി പുതിയ കുറെ സ്വപ്‌നങ്ങൾ ഉറക്കത്തിൽകാണുന്നു .എല്ലാം നാട്ടിലെ മാധുര്യമേറിയ ഓർമ്മകൾ .എന്നും കാണുന്നത് തന്നെയാണ് എന്നാലും ഇപ്പോൾ അതിനു ഒരു പ്രത്യേകത ഉണ്ട് .കാരണം മൂന്നര വർഷത്തെ ഗൾഫ് ജീവിതം കഴിഞ്ഞ് ഞാൻ ആദ്യമായി നാട്ടിലേയ്ക്ക് പോകാൻ ടിക്കറ്റ് എടുത്തു വച്ചിരിയ്കുകയാന്ന്‍.ജനുവരി 5 എന്ന ആ ദിവസത്തേയ്ക്ക് ഞാൻ കാത്തിരിയ്ക്കുകയാണ് .ദിവസങ്ങൾക്ക് യുഗങ്ങളുടെ ദൈർഘ്യം.എന്റെ സുന്ദരമായ നാട്ടിൻപുറത്തേയ്ക്ക് എത്രയും പെട്ടന്ന് എത്തണം എന്ന അടങ്ങാത്ത അഭിനിവേശം .ഇത്രയും വർഷം ഞാൻ എന്റെ നാട് വിട്ടുനിന്നത് ഓർക്കുമ്പോൾ എനിക്ക് തന്നെ അത്ഭുതം തോന്നാറുണ്ട്.ആറ്റിങ്ങലിലെ ആനുപ്പാറ എന്ന കൊച്ചുനാട് ആണ് എന്റെ ഗ്രാമം .നിറയെ പുഞ്ചപാടങ്ങളും വർഷകാലത്ത് കരകവിഞ്ഞൊഴുകുന്ന മാമം നദിയും ചെറു തോടുകളും നീരുറവകളും എന്റെ നാടിന്റെ മാത്രം സൌന്ദര്യദ്രശ്യം എന്നവകാശപെടാന്‍ ഏതോരു ആനുപ്പാറക്കാരനും അവന്റെതായ അവകാശം ഉണ്ട് .വർഷകാലത്തും കർക്കടതിലും നിറഞ്ഞു പൊങ്ങുന്ന വയൽ പാടങ്ങൾക്കൊപ്പം നടന്നു പോകുന്ന വഴികൾ വരെ വെള്ളം നിറഞ്ഞു നില്‍ക്കുന്നത് കാണുവാൻ കണ്ണിനു കുളിർമയാണ്.ആ സമയത്ത് കൂട്ടുകാരോടു ചേർന്ന്‍ വാഴതടകൾ വെട്ടി ചങ്ങാടം കെട്ടി ആ വെള്ളത്തിൽ തുഴയുന്നതും നദിയുടെ കുറുകെയുള്ള പാലത്തിന്റെ മുകളില്‍ നിന്നും എടുത്തു ചാടുന്നതും ,[ഒഴുക്ക് കാരണം ചാടുന്ന സ്ഥലതുനിന്നും വളരെ ദൂരെയാണു പൊങ്ങുന്നത് ]എന്റെ ഓർമ്മകൾക്ക് മാധുര്യം കൂട്ടുന്നതേയുള്ളൂ.വേനൽക്കാലത്ത് ശാന്തതയോടെയും മഴക്കാലത്ത് ഉഗ്രരൂപിണിയായും ഒഴുകുന്ന മാമം നദി..ആനുപ്പാറ വഴി ഒഴുകുന്നതുകൊണ്ട് ആ നദിക്ക് നമ്മൾ ആനുപ്പാറയാറ് എന്നു വിളിക്കുന്നു..അതിനു രണ്ടു വശത്തും കണ്ണിനുകുളിർമയേകും വിധം നീണ്ടു നിവർന്ന് കിടക്കുന്ന വയലേലകൾ..മന്ദമാരുതനുമുന്നിൽ നമ്രശിരസ്സക്കയായി നിൽക്കുന്ന നെൽക്കതിരുകൾ..എന്റെ മുതിർന്നവർ പറഞ്ഞു കേട്ടിട്ടുണ്ട് തൊണ്ണൂറുകളിൽ കുട്ടനാട് കഴിഞ്ഞാൽ എന്റെ അവിടത്തെ വയലുകൾ ആയിരുന്നു ഏറ്റവും വലുത് എന്ന് . മഴകാലത്ത് ചൂണ്ടയുമായി മീൻ പിടിയ്ക്കുന്നതും രാത്രി ടോർച്ച് ലൈറ്റുമായി പച്ചപൊന്തനെ[തവള ] പിടിക്കാൻ പോകുന്നതും [അതിന്റെ കാൽ വെട്ടി പൊരിയിക്കും!എന്ത് രുചിയാണ് ]എങ്ങനെ മറക്കും ഞാൻ .
എന്റെ നാട്ടിന്റെ സാംസ്കാരിക വളർച്ചയ്ക്ക് എന്നും നിദാനമായിട്ടുളള തരംഗിണി ലൈബ്രറി നഗരജീവിതത്തിൽ കിട്ടാത്ത ഒരു ഹ്യദയതുടിപ്പ് തന്നെയാണ്. അത് ഇന്നും നല്ല നിലയിൽ പ്രവർത്തിയ്ക്കുന്നു എന്നത് തന്നെ ആ നാട്ടുകാരുടെ കൂട്ടായ്മയുടെ ചിത്രം വ്യക്തമാക്കുന്നു. നമ്മൾ ചെറുപ്പക്കാർ വൈകുന്നേരങ്ങളിൽ സമയം കളയാൻ ഒന്നിച്ചു കൂടുന്ന പ്രധാനസ്ഥലവും ഈ ലൈബ്രറി ആണ് .രാത്രി വരെ നീളുന്ന സംസാരവും അതിനിടയിൽ അവിടെ ഉള്ള ടീവിയിൽ പരിപാടികൾ കാണുന്നതും രസമുള്ള ജീവിതം തന്നെയാണ് .അതിരാവിലെ അമ്പലങ്ങളിൽ നിന്നും കേൾക്കുന്ന സുപ്രഭാതവും ,ഇടുങ്ങിയ റോഡുകളും ,പുഞ്ചപടങ്ങളും ,അമ്പലത്തിലെ ആറാട്ടും ,ഉത്സവങ്ങളും ,പറയെടുപ്പും ,ഉറിയടിയും,കാർത്തികയും എല്ലാം എല്ലാം എന്റെ നാട്ടിന്റെ പ്രത്യേകതകൾ ആയിട്ടാണ് എനിക്ക് തോന്നുന്നത് .ഇങ്ങനെ ഉള്ള ആനൂപാറ എന്ന ഹരിത സുന്ദരമായ ഗ്രാമത്തിൽ ജീവിക്കുന്നതിൽ ഞാൻ അഭിമാനിയ്ക്കുന്നു .അത് കൊണ്ട് തന്നെ എനിക്ക് ആ നാട്ടിലേയ്ക്ക് എത്രയും പെട്ടെന്ന് ഓടിയെത്താൻ കൊതിയാകുന്നു .
അങ്ങനെ നാട്ടിൽ പോകാനുള്ള ദിനം എത്തി . ഒരു പാട് പ്രതീക്ഷകളും ഓർമകളുമായി ഞാൻ എയർ അറേബ്യയുടെ വിമാനത്തിൽ ജനുവരി അഞ്ച് രാത്രി എട്ട് മണിയ്ക്ക് തിരുവനന്തപുരം എയർപോട്ടില്‍ കാലുകുത്തി [ഇടതു കാൽ ആണോ വലതു കാൽ ആണോ എന്ന് ഓർമയില്ല ].പുറത്ത് എന്നെ കാത്ത് അച്ഛനും അമ്മയും ചേട്ടനും കാതുനിന്നുരുന്നു.പുറത്തേയ്ക്ക് ഇറങ്ങി ഞാൻ എന്റെ നാടിന്റെ സുഗന്ധകരമായ കാറ്റ് ആവോളം ആസ്വദിച്ചുകൊണ്ട്‌ എന്നെ കൊണ്ടുപോകാൻ വന്ന അംബാസിഡർ കാറിലേയ്ക്കു കയറി .വീട്ടിൽ എത്തുന്നതിനു മുൻപ് മാമം ആറിന്റെ മുകളിലൂടെ പോയപ്പോൾ ഞാന്‍ തല പുറത്തേയ്ക്കിട്ട് ആറ്റിലേയ്ക്ക് നോക്കി .ഇരുട്ടിന്റെ കാഠിന്യം കാരണം ഒന്നും കാണാൻ വയ്യ.ഈ രാത്രി ഇപ്പോൾ തന്നെ ആറ്റിലേയ്ക്ക് എടുത്തുചാടി ഒന്ന് മുങ്ങിനിവരാൻ കൊതിയാകുന്നു .പിന്നെ ആ ആഗ്രഹം നാളെ രാവിലെ പൂർത്തീകരിയ്ക്കാം എന്ന് വിചാരിച്ചു .കാറിൽ നിന്നും പുറത്തു ഇറങ്ങി എന്റെ ഗ്രാമത്തിൽ കാലുകുത്തിയപ്പോൾ ശരീരം മുഴുവൻ പറഞ്ഞു അറിയിക്കാൻ പറ്റാത്ത ഒരു അനുഭൂതി." ഹേ! എന്റെ സുന്ധരഗ്രാമമേ നിന്നെ വിട്ട് മൂന്നര വര്‍ഷങ്ങൾക്ക് ശേഷം ഈ അനിയൻ ഇതാ വന്നിരിയ്ക്കുന്നു " എന്ന് ഉറക്കെ വിളിച്ചുപറയാൻ തോന്നി എനിക്ക്.വീട്ടുകാരുടെ സ്നേഹന്വേഷനങ്ങൾക്ക് ശേഷം സ്വന്തം വീട്ടിൽ മനസ്സമാധാനമായ ഒരു ഉറക്കം ഏതു ഗൾഫ്കാരൻ ആണ് ആഗ്രഹിക്കാത്തത് . നീണ്ട വര്‍ഷങ്ങൾ എസിയുടെ തണുപ്പിൽ കിടന്നു ശീലിച്ചത്കൊണ്ടാകാം ശരീരം മുഴുവന്‍ ചൂട് .എന്നാലും എന്റെ സന്തോഷം നിറഞ്ഞ മനസ്സിനെയും ശരീരത്തെയും ആ ചൂട് ബാധിച്ചില്ല .കാരണം ഞാൻ എന്റെ നാട്ടിൽ എത്തിയിരിക്കുന്നു.അതിൽ കൂടുതൽ എന്തുവേണം എനിക്ക്.
രാവിലെ നേരത്തെ എണീറ്റ്‌ പല്ലുംതേച്ച് ഞാൻ അടുക്കളയിലേയ്ക്ക് ഓടി .എനിക്ക് ഏറ്റവും ഇഷ്ടപെട്ട ചൂടു ദോശ അമ്മ ഉണ്ടാക്കുന്നുണ്ട് .അത് ചൂടുമാറാതെ കഴിക്കണം .കുട്ടികാലം മുതലേ എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ളത് ആണ് അമ്മ ഉണ്ടാക്കുന്ന ദോശ .ഉണ്ടാക്കി പാത്രത്തിൽ ഇടാന്‍ പോലും ഞാന്‍ സമ്മതിക്കില്ല നേരെ എന്റെ കയ്യിലേയ്ക്ക് വാങ്ങി കഴിയ്ക്കും ,കു‌ടെ കഴിക്കാൻ ഒരു കറി പോലും എനിക്ക് വേണ്ട .അമ്മ ഉണ്ടാക്കുന്നത് കൊണ്ടാകാം ഇത്രയും രുചിയും ,എനിക്ക് ഇത്ര ഇഷ്ടപെടാനും കാരണം . ഇതാ ഇപ്പോൾ കഴിയ്ക്കുമ്പോഴും ദോശയ്ക്ക് രുചികൂടിയിട്ടെ ഉള്ളു എന്ന് തോനുന്നു.വയറു നിറഞ്ഞു ഇനി കുളിക്കണം .അമ്മയോട് ആറ്റിൽ കുളിയ്ക്കാൻ പോകുന്നു എന്നും പറഞ്ഞിട്ട് സോപ്പുമെടുത്തു ഇറങ്ങി ഓടി .പിന്നിലെ നിന്ന് അമ്മ എന്തോ എന്നോട് വിളിച്ചുപറയുന്നുണ്ട്.ഞാൻ അത് ശ്രദ്ധിച്ചില്ല .കാരണം കുറെ നാളായി എന്റെ മോഹമാണ് നാട്ടില്‍ വന്ന ഉടനെ ആറിലേയ്ക്ക് എടുത്തു ചാടി ഒരു കുളി.ഇന്നലെ പിന്നെ രാത്രിയതുകൊണ്ട് ഇന്നത്തേയ്ക്ക് മാറ്റിയതാണ് . ആറിനു അടുത്തേയ്ക്ക് എത്തുമ്പോൾ എന്റെ ആവേശം കൂടിവന്നു .ആറിന്റെ കരയിൽ എത്തി ചാടാൻ നിന്ന ഞാൻ പന്തം കണ്ട പെരുച്ചാഴിയെ പോലെ ഞാൻ നിന്നു.ഞാൻ എന്താണ് ഈ കാണുന്നത് .ഒരു വലിയ കുഴി അതിൽ ഒരു ചെറിയ നീരുറവ പോലെ കുറച്ചു വെള്ളവും അതിൽ കുറെ കന്നുകാലികളും .ഓടകളിൽ ഇതിനെക്കാളും വെള്ളവും വ്യത്തിയും ഉണ്ടെന്നു എനിക്ക് തോന്നി .അപ്പോഴാണ് അമ്മ എന്റെ പുറകെ വന്നു പറഞ്ഞത് എന്താ എന്ന് മനസ്സിലായത് .മോനെ പോകണ്ട എന്നായിരിക്കും.ഈ കെട്ടികിടക്കുന്ന വെള്ളത്തെ ആണോ ഞാൻ എത്രയും വർണ്ണിച്ചത് ,ഇതിനെയാണോ എന്റെ നാടിന്റെ ഭാഗ്യമായി കണ്ടത് .ആറിന്റെ ആ നിർഭാഗ്യം കണ്ടു എന്റെ മനസ്സ് വല്ലാതെ പിടഞ്ഞു. ഞാൻ തിരിച്ചു വരുന്നത് കണ്ട അമ്മ എന്നോട് പറഞ്ഞു വല്ലപ്പോഴും പെയ്യുന്ന മഴയിൽ ആണ് ആറില്‍ വെള്ളം കാണുന്നത് ,മണൽവാരലും മറ്റും ആറിനെ നശിപ്പിച്ചു.വർഷങ്ങളായി മനസ്സിൽ കൊണ്ട് നടന്നത് വെറുതെയായി.പിന്നെ തിരിച്ചു ഗൾഫിൽ തിരിച്ചു വരുന്നതുവരെയുള്ള രണ്ട് മാസകാലത്തും എനിക്ക് ആ ആറ്റിൽ കുളിക്കാന്‍ കഴിഞ്ഞില്ല .വീട്ടിലെ കിണറ്റിലെ വെള്ളം തന്നെ കുളിക്കാൻ ശരണം .

കുളിയും കഴിഞ്ഞു നാട് കാണാൻ ഞാൻ ഇറങ്ങി.ഞാൻ നടക്കുന്നത് റോഡ്‌ ആണെന്ന് ആരെങ്കിലും പറഞ്ഞാൽ അപ്പോൾ അവനു അടി കിട്ടും.അത്രയ്ക്ക് നല്ല റോഡ്‌.പണ്ട് ഞാൻ പോയപ്പോൾ അതിനെ ഒരു ചെറിയ വഴി എന്നെങ്കിലും പറയാമായിരുന്നു.ഇപ്പോൾ ഇതിനെ കുന്നു എന്നോ കുഴി എന്നോ പറയാം.ഈ റോഡ്‌ എന്ന് പറയുന്ന സ്ഥലത്ത് വച്ച് വഴി ചോദിച്ചാൽ വഴി ഇങ്ങനെ പറയാം 'ആ കുഴി വലത്തോട്ട് പോകുമ്പോൾ നേരെ ഒരു കുഴി കാണും പിന്നെയും നേരെ പോയാൽ വളഞ്ഞൊരു കുന്നു ഉണ്ട്'.അത്രയ്ക്ക് അധ:പതിച്ചുപോയിരിക്കുന്നു അവിടം.ഇവിടത്തെ നാട്ടുകാർക്കും ഭരണകർത്താകൾക്കും എന്ത് പറ്റി?നാലു ബസ്‌ ഓടുന്ന റോഡാണ് .സ്വന്തം സുഖങ്ങൾ മാത്രം നോക്കുന്ന ഭരണകർത്താക്കൾ ഉള്ള ഒരു രാജ്യത്തു ഞാൻ ജനിച്ചു പോയി ഇനി എല്ലാം സഹിയ്ക്കുക തന്നെ .ദിവസവും ടിവിയിലും മറ്റും നാട്ടിലെ ഓരോ കാര്യങ്ങൾ കേൾക്കുമ്പോൾ തോന്നും ഒരു തോക്ക് എടുത്തു എല്ലാത്തിനെയും വെടിവച്ചുകൊല്ലാൻ .[പിന്നെ ഒരു നൂറ്റിയൻപത് പവൻ സ്വര്‍ണ്ണം !വാങ്ങിയിട്ട് ഒരു അതിസുന്ദരിയായ ഒരു പെണ്ണിനെ കല്യാണം കഴിക്കാൻ ഉള്ളതാ എനിക്ക് ,ഞാൻ വല്ല സാഹസവും കാണിച്ചാൽ ആ പെണ്ണിന് ആരാ ഉള്ളത്  ]

ഞാൻ നേരെ പോയത് എന്റെ കുടുംബവീട്ടിൽ ആയിരുന്നു.അതാണ് എന്റെ വീട് .കാരണം ഇരുപത്തിയൊന്ന് വർഷം ഞാൻ താമസിച്ചത് അവിടെയാണ് .ഗൾഫിൽ പോകുന്നത് വരെ അവിടെ ആയിരുന്നു ഞാൻ .ആ വീട് എനിക്ക് എന്നും ഓർമകളുടെ ഒരു അക്ഷയപാത്രം ആണ് .വീടിനു മുന്നിൽ നീണ്ടു നിവർന്നു കിടക്കുന്ന വയലേലകൾ ,വഴതോട്ടങ്ങൾ ,പലതരം കൃഷികൾ .വീട്ടിൽ എത്തിയിട്ട് ഞാൽ ഓടിയത് ആ വയലുകളും ചെറിയ തോടും നീരുറവകളും കാണാൻ ആയിരുന്നു.വീടിനു തൊട്ടു മുന്നിൽ ഒരു ചെറിയ നീരുറവ ഉണ്ടായിരുന്നു .മഴ സമയത്ത് അത് ചെറിയ ഒരു തോട് ആയി മാറും .അത് നോക്കാൻ പോയ ഞാൻ ഒരു പുതിയ റോഡ്‌ കണ്ടു ഞെട്ടി.പണ്ട് ഒരു പാട് മാനത്ത്കണ്ണികളും,ബിരാല് മീനുകളും ഓടി നടന്ന സ്ഥലം ഇപ്പോൾ മണ്ണിട്ട്‌ മൂടി റോഡ്‌ ആക്കിയിരിക്കുന്നു. അവിടെ നിന്നും ഞാൻ മുന്നിൽ ഉള്ള വയലില്ലെയ്ക്ക് നോക്കി .അത് കണ്ടതും എന്റെ കണ്ണിൽ വെള്ളം നിറഞ്ഞു.എന്റെ ഓർമകളുടെ പൂന്തോപ്പായ ആ വയലേലകൾ കാണാൻ ഇല്ല.വയലുകൾ എല്ലാം കാടു പിടിച്ചു കിടക്കുന്നു.വർഷങ്ങൾ ആയെന്നു തോനുന്നു അവിടെ കൃഷി നടത്തിയിട്ട്.വലിയ പുല്ലുകൾ നിറഞ്ഞു നിൽക്കുന്നു.പണ്ട് നെല്ലും അതിന്റെ സമയം കഴിയുമ്പോൾ പയറും ഉഴുന്നും കപ്പലണ്ടിയും പിന്നെ ഓണസമയത്ത് പലതരം പച്ചകറികളും നട്ടിരുന്ന വയലുകൾ .ഇപ്പോൾ അതെല്ലാം അസ്തമിച്ചിരിക്കുന്നു.വിരലിൽ എണ്ണാവുന്ന വയലുകളിൽ മാത്രം എന്തൊക്കെയോ കൃഷികൾ ഉണ്ട്.അതിൽ അച്ഛന്‍ നട്ടിരിക്കുന്ന വിളകളും ഉണ്ട്.അതിൽ എനിക്ക് ഇപ്പോഴും അഭിമാനം ഉണ്ട്.പണ്ട് മുതലേ കൃഷി എന്നത് അച്ഛനും ചേട്ടനും എനിക്കും ഇഷ്ട്ടമാണ്.നെല്ലിന്റെ സമയത്ത് നെല്ലും മരചീനിയും ഓണസമയം പടവലവും മുളകും എല്ലാം കൃഷി ചെയും.ഇപ്പോൾ ഞാൻ നാട്ടിൽ ചെന്നപ്പോൾ വാഴയും മരചീനിയും ആണ് നട്ടിരിയ്ക്കുന്നത്. ഇനി കുറച്ചു വയലുകൾ പാട്ടത്തിനു എടുത്തു കൃഷി നടത്താൻ നമ്മൾക്ക് പ്ലാൻ ഉണ്ട്. വയലുകളുടെ അടുത്തുള്ള വഴതോപ്പുകൾ എല്ലാം നശിച്ചിരിക്കുന്നു.അതിൽ വട്ടതാമാര[പിന്നമരം]വളർന്നു കിടക്കുന്നു.അതിൽ പണ്ട് നിറയെ വാഴകൾ ഉണ്ടായിരുന്നു.അത് അച്ഛൻ ആയിരുന്നു നോക്കിനടത്തിയിരുന്നത്.അതിന്റെ മുതലാളിയുടെ മരണത്തിനു ശേഷം ആരും പിന്നെ ആ ഭാഗത്ത്‌ തിരിച്ചു നോക്കിയിട്ടില്ല.ആ വഴതോപ്പുകൾ എന്നും എനിക്ക് പ്രിയപ്പെട്ടവ ആയിരുന്നു.തോട്ടത്തിന്റെ ഇടയിൽ ചെറിയ കനാലുകൾ വെട്ടിയിട്ടിരുന്നു.ഓരോ കനാലിന്റെയും നടുക്ക് ഒരാൾ പൊക്കമുള്ള കുഴികൾ ഉണ്ടാക്കിയിട്ടിട്ടുണ്ട് .മഴ പെയുമ്പോൾ തോട്ടിലെ വെള്ളം പൊങ്ങി ഈ കനലുകൾ നിറയും അപ്പോൾ തോട്ടിലെ മീനുകൾ എല്ലാം ഈ കനാലിൽ നിറയും.വേനൽകാലമാകുമ്പോൾ വെള്ളം ഇറങ്ങും അപ്പോൾ മീനുകൾ എല്ലാം ആ കുഴികളിലെയ്ക്ക് വരും.പിന്നെ ഞാനും എന്റെ കൂട്ടുകാരും ആ കുഴിയിലെ വെള്ളം മുഴുവൻ വറ്റിയിക്കും.നിറയെ മീൻ ആണ് അതിൽ.കാരിയും ,സിലോപ്പിയയും,നെടുമീനും,ആരലും,ബിരലുകളും നിറയെ കാണും.ആ മീനുകളെ കുരുമുളകും എല്ലാം ഇട്ടു എണ്ണയിൽ പൊരിച്ചു എടുക്കും.അതിന്റെ കൂടെ മരച്ചീനി പുഴുങ്ങിയതും.ഹോ വായിൽ വെള്ളമൂറുന്നു.എന്നാൽ ഇപ്പോൾ ആ കനാലുകളെയോ കുഴികളെയോ കാണാൻ കൂടി ഇല്ല.മുൻപ് എവിടെ എല്ലാം കൊറ്റികളും കുളകോഴികളും സ്വച്ചന്തം വാണിരുന്നു.ഇപ്പോൾ മരുന്നിനു പോലും ഒന്നിനെയും കാണാൻ ഇല്ല. ഞാൻ കാണുന്ന ഇതു ആണോ ഹരിതകേരളം.വയലുകളും തോടുകളും കൃഷിയും ഇഷ്ടമുള്ള ഒരു മലയാളിയ്ക്കും താങ്ങാൻ പറ്റാത്ത കാഴ്ചകൾ ആണ് ഇത്.

വയലുകളുടെ അരികിലൂടെ ചെറുത്‌ അല്ലാതെ ഒരു തോട് ഉണ്ട്.നമ്മൾ അതിനെ പണയിൽകടത്തോട്[പണ്ട് അതിന്റെ കരയില്‍ ഒരു ചായകട ഉണ്ടായിരുന്നു.അങ്ങനെ അവിടം പണയിൽകട എന്ന് വിളിച്ചിരുന്നു.] എന്ന വിളിച്ചിരുന്നത്‌. വയലുകൾ നികത്തി വീട് വയ്ക്കുകയും തോടിന്റെ കരകൾ ഇടിച്ചു നികത്തുന്നതും കൊണ്ട് തോട് എന്നത് ഇപ്പോൾ ഒരു വെള്ളം ഒഴിഞ്ഞ കുഴി പോലെ കിടക്കുന്നു.മുൻപ് ഉണ്ടായിരുന്ന തോടിന്റെ ദിശ മാറ്റി ഇപ്പോൾ പുതിയ വഴി ഉണ്ടാക്കിയിരിക്കുന്നു.പ്രക്യതി നൽകിയ വഴി വെട്ടി മാറ്റിയത്കൊണ്ടാകാം പുതിയ വഴിയെ വെള്ളം നിറച്ചു പോകാൻ തോട് മടിയ്ക്കുന്നത്. പഴയ കാഴ്ചകൾ എല്ലാം ഗൾഫിൽ വച്ച് കണ്ട സ്വപ്നം പോലെ ഓർമ്മകൾ ആയി എനിക്ക്.

നാട്ടിൽ ചെന്നിട്ട് ആകെ ഉണ്ടായിരുന്ന ആശ്വാസം വീടിനു അടുത്തുള്ള മൂന്നു അമ്പലങ്ങളിലെ ഉത്സവങ്ങൾ ആയിരുന്നു.പണ്ടാതെക്കാളും ആവേശവും പൊലിമയും ഉണ്ടെന്നു തോനുന്നു.ഉത്സവത്തിന്റെ നടത്തിപ്പിലും ഉത്സവം കൊഴുപ്പിക്കാനും എന്റെ പങ്ക് വളരെയധികം ഉണ്ടായിരുന്നു.അതിൽ ഞാൻ വളരെ സന്തുഷ്ടനാണ് .ഉത്സവത്തിന്റെ അന്നധാനത്തിലും ഘോഷയാത്രയിലും എല്ലാത്തിലും ഒരു പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു സുഖമുണ്ടായിരുന്നു.എത്രയും വർഷങ്ങൾ ഞാൻ ഇങ്ങനെ ഉത്സവങ്ങളെ ആഘോഷകരമാക്കിയിട്ടില്ല.ഓരോ ഉത്സവങ്ങളും മൂന്നും നാലും ദിവസങ്ങൾ ആയിരുന്നു.സത്യം പറഞ്ഞാൽ ആ ദിവസങ്ങൾ വീട്ടിൽ പോലും നേരെ പോയിട്ടില്ല.അമ്പലത്തിൽ തന്നെ ആയിരുന്നു മുഴുവൻ സമയവും. ഈ ഉത്സവങ്ങൾ എന്റെ നാട്ടിലെ മാത്രം സവിശേഷത ആയിട്ടാണ് എനിക്ക് തോനിയത്.തിരിച്ചു ഗൾഫിൽ വന്നിട്ടും ആ സുന്ദര ദിനങ്ങൾ എനിക്ക് സുഖകരമായ നിമിഷങ്ങൾ തരുന്നു.
നാട്ടിൽ പോയിട്ട് ഒരു കാര്യത്തിൽ മാത്രമാണ് എനിക്ക് കൂടുതൽ വിഷമം ഉണ്ടായത്.ആ വേദന ഇപ്പോഴും എന്നെ അലട്ടുന്നു.എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട മഴ കാണാനോ അത് ഒന്ന് നനയാണോ പറ്റിയില്ല.കാലം തെറ്റി പെയ്യുന്ന ഒരു മഴതുള്ളി പോലും പെയ്തില്ല.അല്ലെങ്കിലും നാട്ടിൽ ഇപ്പോള്‍ എന്താണ് സമയത്തിന് നടക്കുന്നത്. കുറച്ചു മാറ്റങ്ങൾ ഉണ്ടെങ്കിലും ഇപ്പോഴും എന്റെ നാട് അതിനെ സുന്ദരത കുറച്ചൊക്കെ നിലനിർതുന്നുവെന്ന്‍ എനിക്ക് തോനുന്നു.വല്ലപ്പോഴും പെയ്യുന്ന മഴയിൽ കരകവിഞ്ഞ് ഒഴുകുന്ന മാമം നദി, വലുതെല്ലെങ്കിലും കൃഷി ഇറക്കിയിരിക്കുന്ന വയലേലകൾ ഇവയെല്ലാം ഇപ്പോഴും എന്റെ ഗ്രാമത്തിനു മാറ്റ് കൂട്ടുന്നുണ്ട്. അതുകൊണ്ടൊക്കെ തന്നെ എനിക്ക് എന്റെ ഗ്രാമം എന്നും പ്രിയപെട്ടതു ആണ്. ഈ നാട് എനിക്ക് ആത്മാവാണ് ,അഭിമാനമാണ്, എന്റെ ജീവന്റെ അംശമാണ് .ഈ മരുഭൂവിൽ നാടിന്റെ ഓർമ്മകൾ ആണ് പിടിച്ചു നിൽക്കാൻ ഉള്ള ഒരു പ്രേരണ .എനിക്ക് എന്റെ നാട്ടിലേയ്ക്ക് ഓടിയെത്താൻ കൊതിയാകുന്നു,പൂർത്തിയാക്കാൻ കഴിയാത്ത മോഹങ്ങൾ തീർക്കാൻ .അടുത്ത യാത്രയില്‍ എങ്കിലും എന്റെ നാട് പഴയ പോലെ സുന്ദരമായി തീരനെ എന്നാണ് ഇപ്പോൾ എന്നും ഈശ്വരനോട് പ്രാർത്ഥിയ്ക്കുന്നത് ..അനിയൻ


No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot