Slider

പ്രവാസിയുടെ ഭാര്യ.

0
പ്രവാസിയുടെ ഭാര്യ.
**********************
പതിവുപോലെ 5.30നുള്ള അലാറത്തിന്റെ ശബ്ദം കേട്ട് ഞെട്ടിയുണർന്ന അരുന്ധതി എഴുന്നേറ്റ് ,ഉറങ്ങി കിടക്കുകയായിരുന്ന ഭർത്താവിനേയും, മക്കളേയും നേരാവണ്ണം പുതപ്പ് എടുത്ത് പുതപ്പിച്ച് സാവധാനം അടുക്കളയിലേക്ക് നീങ്ങി. പക്ഷേ ഇന്നത്തെ ദിവസം വളരെ അസ്വസ്ഥമാണ് അവളുടെ മനസ്സ്.കർക്കിടമാസമായതിനാൽ കോരിച്ചൊരിയുന്ന മഴ, അതുപോലെ തന്നെ അവളുടെ മനസ്സും ആർത്തിരമ്പുകയാണ്.പ്രഭാത ഭക്ഷണവും സ്ക്കൂളിൽ കൊണ്ടുപോകാനായി മക്കൾക്കുള്ള ടിഫിനും തയ്യാറാക്കുമ്പോഴും മനസ്സ് ഒരു സമുദ്രമായി അലയടിക്കുകയാണ്. കാരണം മറ്റൊന്നുമല്ല പ്രവാസിയായ നന്ദേട്ടൻ 2 മാസത്തെ ലീവ് കഴിഞ്ഞ് തിരിച്ചു പോകുന്ന ദിവസമാണിന്ന്.
അരുന്ധതിയുടെ മനസ്സ് 15 വർഷങ്ങൾ പിറകോട്ട് പോയി. നന്ദേട്ടൻ തന്നെ പെണ്ണുകാണാൻ വന്ന ആ ദിവസം ഇന്നും കണ്മുന്നിൽ നിൽപ്പുണ്ട്. അന്നു താൻ കല്യാണത്തെ കുറിച്ച് എട്ടും പൊട്ടും തിരിയാത്ത ഡിഗ്രിക്ക് പഠിക്കുന്ന ഒരു പാവം കുട്ടി.
.നന്ദേട്ടനെ കൂടാതെ മുൻപ് മറ്റു രണ്ടു മൂന്നുപേർ കല്യാണാലോചനയുമായി വന്നിട്ടുണ്ടെങ്കിലും, എന്തോ നന്ദേട്ടന് മുന്നിൽ ചായയുമായി നിൽക്കുമ്പോൾ മുട്ടുകാൽ വിറയ്ക്കുന്നത് പോലെയാണ് തോന്നിയത്.പണത്തിന്റേയും, വിദ്യാഭ്യാസത്തിന്റേയും കാര്യത്തിൽ തന്നെക്കാൾ എത്രയോ ഉയർന്ന നിലയിൽ ആണെന്ന് ബ്രോക്കർ രാമൻകുട്ടി ചേട്ടൻ വന്നു പറഞ്ഞപ്പോൾ തന്നെ അച്ഛൻ പറഞ്ഞതാണ്.
കൊക്കിലൊതുങ്ങുന്നതേ കൊത്താവൂ."
ഇത്ര വലിയ കുടുംബത്തിലേക്ക് മകളെ പറഞ്ഞു വിടാൻ താല്പര്യമില്ലെന്ന്.
മൂത്ത മകളെ തന്നേക്കാൾ സാമ്പത്തിക ശേഷി കൂടിയ കുടുംബത്തിലേക്ക് കെട്ടിച്ചു കൊടുത്തതിന്റെ വിഷമം അച്ഛൻ ഇന്നും അനുഭവിക്കുകയാണ്. കോടിശ്വരികളായ മറ്റു മരുമക്കളുടെ ഇടയിൽ രണ്ടാം സ്ഥാനക്കാരിയുടെ വില മാത്രമേ ആ വീട്ടുകാർ ചേച്ചിക്ക് എന്നും നൽകിയിരുന്നുള്ളൂ. ഭർത്താവിന്റെ വീട്ടുകാരുടെ കുറ്റപ്പെടുത്തലുകളും, പരിഹാസവും ചേച്ചിയെ തെല്ലൊന്നുമല്ല വിഷമിപ്പിക്കാറ്.ആ വീടുമായുള്ള ബന്ധം ഇന്നും അച്ഛനൊരു സങ്കടമായി ഉള്ളിലൊതുക്കി കൊണ്ടു നടക്കുകയാണ്. അതു കൊണ്ടു തന്നെ ആ വിഷമം ഇളയ മകളായ തനിക്ക് കൂടി ഉണ്ടാവരുത് എന്ന് അച്ഛന് നിർബന്ധമായിരുന്നു.
എന്നാൽ നന്ദേട്ടനെ പരിചയപെട്ടപ്പോൾ തന്നെ അച്ഛന് സംശയമെല്ലാം മാറി, പിന്നെ ആ കല്യാണത്തിന്, തന്നെ നിർബന്ധിക്കുകയാണ് ചെയ്തത്.
പിന്നീട് എല്ലാം പെട്ടെന്നായിരുന്നു. കല്യാണം, നന്ദേട്ടന്റെ തിരിച്ചു പോക്ക് എല്ലാം. അന്നു വിഷമിച്ചിരുന്ന തന്നെ സ്വന്തം വീട്ടിൽ നിർത്തി തുടർന്ന് പഠിക്കാനനുവദിച്ച നന്ദേട്ടൻ
പ0നം കഴിഞ്ഞ് തന്നേയും ഒപ്പം കൂട്ടാമെന്ന് പറഞ്ഞത് വെറുതെയായില്ല. ഒരു വർഷത്തിനു ശേഷം തന്നെയും കൂടെ കൂട്ടുകയായിരുന്നു.
പിന്നീടങ്ങോട്ടുള്ള ജീവിതം സ്വർഗ്ഗതുല്യമായിരുന്നു. തന്റെ മുഖമൊന്ന് വാടാൻ കണ്ണൊന്നു നിറയാൻ സമ്മതിച്ചിട്ടില്ല ഇതുവരെ. 12 വർഷങ്ങൾ 12 ദിവസങ്ങളെ പോലെയാണ് പ്രവാസ ജീവിതത്തിൽ ഞങ്ങൾ ജീവിച്ചു പോന്നിരുന്നത്. സന്തോഷ പ്രദമായ തങ്ങളുടെ ജീവിതത്തിലേക്ക് ദൈവം തന്ന നിധികളാണ് നന്ദയും, മീരയും.
മക്കളോട് താൻ ദേഷ്യപ്പെട്ടാലും നന്ദേട്ടന് അവരെന്നും നിധികളായിരുന്നു.
കമ്പനിയിൽ ചെറിയൊരു പ്രശ്നം വന്നപ്പോഴാണ് നന്ദേട്ടൻ ഇത്തരമൊരു തീരുമാനത്തിലെത്തിയത്, എത്രയും പെട്ടെന്ന് വീടുപണിയാനും തന്നെയും മക്കളേയും നാട്ടിൽ നിർത്താനും. ആ തീരുമാനം എത്ര പെട്ടെന്നാണ് യാഥാർത്ഥ്യമായത്, ഒരു വർഷത്തിനുള്ളിൽ വീടും പണിയും കഴിഞ്ഞു ഹൗസ് വാമിംഗ് നടത്തി നന്ദേട്ടൻ തിരിച്ചു പോകാനൊരുങ്ങ കയാണ്.
ശ്രീമതി പതിവു രീതി തെറ്റിച്ചല്ലോ?
പിറകിൽ നിന്നുള്ള നന്ദന്റെ ശബ്ദമാണ് അവളെ 'ചിന്തകളിൽ നിന്നുണർത്തിയത്.നിറഞ്ഞ കണ്ണു നന്ദൻ കാണാതിരിക്കാനായി അവൾ തിരിഞ്ഞു നോക്കാതെ പറഞ്ഞു.
സോറി, നന്ദേട്ടാ..... ഇപ്പോ തരാട്ടോ.
നന്ദനുള്ള ബെഡ് കോഫി എടുത്ത് തിരിഞ്ഞു നോക്കിയ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നതു കണ്ട നന്ദൻ അവളെ നെഞ്ചോട് ചേർത്ത് ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു.
എന്റെ കുട്ടി കരയാൻ പാടില്ല, എന്നെ പോലെ എത്രയോ നന്ദൻമാർ ഭാര്യയേയും, മക്കളേയും ഒറ്റയ്ക്കാക്കി കുടുംബം പുലർത്താൻ വേണ്ടി പ്രവാസ ജീവിതത്തിൽ കഷ്ടപെടുന്നത് മോൾക്കറിയാലോ ,ഇന്നു മുതൽ നന്ദന്റെ ഭാര്യയും അവരിൽ ഒരാളാവണം. നീ വിഷമിച്ചാൽ കുട്ടികളും സങ്കടപ്പെടില്ലേ? ഇനി മുതൽ എന്റെ കുട്ടി വേണം മക്കളുടെ അച്ഛന്റേയും അമ്മയുടേയും സ്ഥാനത്ത്. ഞാൻ കടലുകൾക്കപുറത്ത് നിന്ന് സുഖവിവരം അന്വേഷിക്കുന്ന ഒരു അന്വേഷി മാത്രം.
നന്ദേട്ടാ....
വാക്കുകൾ പൂർത്തികരിക്കുന്നതിനു മുമ്പ് ,അടുക്കളയിലെ ബഹളം കേട്ടുണർന്ന് വന്ന നന്ദയുടേയും, മീരയുടേയും പരിഭ്രമം നിറഞ്ഞ മുഖo അവളെ സ്തബ്ധയാക്കി.
മക്കളോട് അടുത്തു വരാൻ കണ്ണുകൊണ്ട് ആഗ്യം കാണിച്ച് നന്ദൻ രണ്ടു പേരുടേയും കൈ പിടിച്ച് അരുന്ധതിയെ ഏൽപ്പിക്കുന്നതിനിടയിൽ പറഞ്ഞു ,മക്കളെ ഞാൻ ഈ കൈകളിൽ ഏൽപ്പിക്കുകയാണ് .ഇവരുടെ കണ്ണുകൾ നിറയാതെ കാത്തു സൂക്ഷിക്കേണ്ടത് ഇനി നിന്റെ കടമയാണെന്ന് മറക്കരുത്.
ഒഴുകി കൊണ്ടിരിക്കുന്ന കണ്ണുനീർ പുറം കൈകൊണ്ട് തുടയ്ക്കുന്നതിനിടയിൽ അരുന്ധതിയുടെ മനസ്സ് തീരുമാനം എടുക്കുകയായിരുന്നു
. ഇല്ല ഇനി താൻ കരയാൻ പാടില്ല. നന്ദേട്ടൻ തിരിച്ചു വരുന്നതുവരെ നിധി കാക്കുന്ന ഭൂതം പോലെ കാവിലിരുന്നേ പറ്റു മക്കൾക്ക്. അതിന് ഞാൻ ഇനി കരയാൻ പാടില്ല.
കിന്നാരം പറയാതെ നന്ദേട്ടൻ പുറപെടാൻ നോക്കുട്ടോ.... ഫ്ളൈറ്റ് മിസ്സായി കമ്പനിയിൽ ജോയിൻ ചെയ്യാൻ താമസിച്ചെന്നും പറഞ്ഞ് അറബി തിരിച്ചയച്ചാൽ ഇങ്ങോട്ടൊന്നും വന്നേക്കരുത്. ഇവിടെ ഞങ്ങൾ അമ്മയും മക്കളും മാത്രം മതി.
അരുന്ധതിയുടെ പെട്ടെന്നുള്ള ഫലിതം കേട്ട്, നന്ദനും മക്കളും പൊട്ടിച്ചിരിക്കുന്നതിനിടയിലാണ് നന്ദന് പോകാനുള്ള കാർ മുറ്റത്ത് വന്നു നിന്നത്.
നന്ദനെ സന്തോഷത്തോടെ യാത്രയാക്കാനുള്ള തയ്യാറെടുപ്പിൽ ,കൂടെ അരുന്ധതിയും മുറിയിലേക്ക് പോയി. മറ്റു പ്രവാസി ഭാര്യമാരെ പോലെ.
നന്ദേട്ടൻ കൂടെയില്ലാതെ നന്നായി കുടുംബം പുലർത്തി കൊണ്ടു പോകേണ്ടത് ഇന്നു മുതൽ തന്റെ ചുമതലയാണെന്ന ഉത്തമ ബോധത്തോടെ.
____________ ___________________________________
പത്മിനി നാരായണൻ.

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo