Slider

ഓർമ്മയിലെ യാത്രയുടെ ഓളപ്പരപ്പുകൾ

0
ഓർമ്മയിലെ യാത്രയുടെ ഓളപ്പരപ്പുകൾ
***************************************
"ഇവിടുന്ന് നമ്മൾ ഊട്ടിയിലേക്ക് ടൂറു പോകുന്നു എല്ലാവരും വരണം." അന്ന് ട്യൂഷൻ ക്ലാസ് വിടുന്ന സമയം, ചൂടനും ചെറുപ്പക്കാരനും സർവ്വോപരി സുന്ദരനുമായ ജോൺ സാർ പ്രഖ്യാപിച്ചു.
നിരവധി അന്താരാഷ്ട്ര ചർച്ചകൾക്കും സമ്മർദ്ദങ്ങൾക്കുമൊടുവിൽ ഉപാധികളോടെയും ഉടമ്പടിയിൽ ഒപ്പിട്ടുമാണ് ടൂർ പോകാൻ വീട്ടിൽ നിന്ന് എനിക്ക് അനുവാദം കിട്ടിയത്. മറ്റുള്ളവരിൽ ഭൂരിഭാഗത്തിനും അങ്ങനെയായിരുന്നു. പള്ളിയിൽ അച്ചനെക്കൊണ്ടു വരെ ശുപാർശ ചെയ്യിച്ച കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.
ഒരു മിനി കോളേജു പോലെയുള്ള ട്യൂഷൻ സെന്ററിലെ സുന്ദരിക്കോതകളും ഒരുമിച്ച്... ഒരു ടൂർ... ഓർത്തപ്പോത്തന്നെ ഞങ്ങൾ നായകർ എല്ലാവരും ഡ്യുയറ്റ് സോങ്ങുമായി മേഘങ്ങളിലൂടെ പറന്ന് സ്വപ്നത്തിലെ കുളു - മണാലിയിലെത്തി.
ഡ്യുയറ്റ് റോളിലെ നായികമാർക്ക് വേണ്ടി, അരുണും രാജേഷും ഞാനും ഉൾപ്പെടുന്ന കൊട്ടാരക്കര ടീമും - മനുവും ബൈജുവും ഗോപുവും നേതൃത്വം നൽകുന്ന വെളിയം ടീമും അന്നുവരെയുള്ള ചേരിപ്പോരുകൾ എല്ലാം ഒഴിവാക്കി വിശാല പഞ്ചസാര ഐക്യം രൂപീകരിച്ചു.
ടൂറിനെ ഏറ്റവും കൂടുതൽ എതിർത്ത ബ്ലെസി, അവളുടെ കൂട്ടുകാരികളും ഇരട്ടകളുമായ ബെൻസി, ബെൽജി എന്നിവരെ സമ്മർദ്ദം ചെലുത്താനായി ട്യൂഷൻ സാറും ഗ്രൂപ്പുകളും ഒരുമിച്ചിറങ്ങാനും, സുന്ദരിമാരുടെ സുരക്ഷയ്ക്കായി സാറിന്റെ ബന്ധു മേരിച്ചേച്ചിയെ ഉൾപ്പെടുത്താനും, അന്യോന്യം പാരകളില്ലാതെ പഞ്ചസാര വിതരണ ക്വട്ടേഷൻ സൗജന്യമായി ഞങ്ങൾ ഒരുമിച്ച് ഏറ്റെടുക്കാനും തീരുമാനമായി.
അങ്ങനെ ടൂർ ദിനമായ ആ വെള്ളിയാഴ്ച എത്തി. അന്ന് വൈകിട്ടാണ് ട്യൂഷൻ സെന്ററിൽ എത്തേണ്ടതെങ്കിലും ആവേശം കാരണം ഉറക്കം നഷ്ടപ്പെട്ട ഞാൻ അതി രാവിലെ തന്നെ അരുണിന്റെ വീട്ടിലെത്തി. ആദ്യമായി ടൂറു പോകുന്നതിന്റെ ആവലാതികൾ പങ്കുവച്ച അവന്റെ അമ്മയ്ക്ക് ആവശ്യത്തിന് ധൈര്യം പകർന്ന്, അടുക്കളയോട് ചേർന്നുള്ള ഗുഹാ മുറിയിലേക്ക് കയറി.
വെറും രണ്ട് ദിവസത്തെയാത്രക്ക് രണ്ടു ബാഗും ഒരു കിറ്റും ഒരുക്കി വച്ചിരിക്കുന്നതെന്തിനെന്ന ആകാംക്ഷയോടെ ഞാൻ ആദ്യ ബാഗ് തുറന്നു. ഫെയർ ആൻറ് ലൗലി, വീക്കോ ക്രീം, പ്രിയങ്ക ഫേസ് പായ്ക്ക്, ബ്രഷ്, പേസ്റ്റ്, ഉമിക്കരി, ടങ് ക്ലീനർ, കൂടാതെ നാക്ക് വൃത്തിയാക്കാൻ കീറി വച്ചിരിക്കുന്ന പച്ച ഈർക്കിലുകൾ, കുളി സോപ്പ്, ബാർ സോപ്പ്, സർഫ് ചെറിയ പാക്കറ്റ്, വെളിച്ചെണ്ണ, തേച്ച് കുളിക്കാനുള്ള ചകിരി തുടങ്ങി രാസ്നാതി പൊടിയുൾപ്പെടെ ഒരു മിനി മാവേലി സ്റ്റോർ ആ ബാഗിൽ കണ്ട ഞാൻ ഞെട്ടി.
സ്വാഭാവികമായും അടുത്ത ബാഗ്‌ ടെക്സ്റ്റൈൽ ഷോപ്പും, കിറ്റ് - ബേക്കറി & കൺഫെക്ഷനറി യൂണിറ്റും ആണെന്ന് ഞാനൂഹിച്ചു. "എന്തൊക്കെയോ മറന്നൂന്ന് തോന്നുന്നു" എന്ന ഉറക്കച്ചടവോടെയുള്ള അവന്റെ ആത്മഗതം അമ്പതു പൈസാ കിറ്റിൽ രണ്ട് ജട്ടി മാത്രം എടുത്തിട്ട് പോകാമെന്നുദ്ദേശിച്ച എന്റെ ചെവിക്കല്ലിനു കിട്ടിയ അടിയായിരുന്നു.
അവിടെ നിന്നും ഞങ്ങൾ രാജേഷിന്റെ വീട്ടിലേക്ക് യാത്രയായി. ശ്മശാനമൂകമായ അന്തരീക്ഷത്തിൽ അവൻ തലവഴി ഒരു തോർത്ത് പുതച്ച് തമിഴ് സിനിമയിൽ കാണാറുള്ള ഡെഡ് ബോഡി പോലെ കാലു രണ്ടും മുകളിലേക്ക് മടക്കി വച്ച് പൂമുഖത്തെ ചാരുകസേരയിൽ ഇരിക്കുന്നുണ്ടായിരുന്നു.
"എടാ ഞാൻ വരുന്നില്ല, കാശ് റെഡിയായില്ല" എന്ന് എടുത്തടിച്ച് പറഞ്ഞിട്ട് അവൻ വീണ്ടും ഡെഡ്ബോഡിയായി.
"ഇപ്പൊ നിന്റെ കൈയ്യിലെത്രയുണ്ട്?"
"അമ്മ തന്നതും, അണ്ടിവിറ്റതും, കുടുക്ക പൊട്ടിച്ചതും എല്ലാം ചേർത്താലും ഇനിയും വേണം രൂപാ 350"! അവൻ എനിക്ക് നേരേ ചുണ്ടു കോട്ടി.
അമ്പതു രൂപ ഞങ്ങൾ രണ്ടു പേരും ചേർന്ന് ഇട്ടാലും വീണ്ടും വേണം 300 രൂപ. പെട്ടെന്നാണ് മുറ്റത്ത് ഒരു തേങ്ങാ വീണത്. സ്പോട്ടിൽ ഐഡിയ മിന്നിയത് അരുണിന്
"ടാ നമുക്ക് തേങ്ങാ വെട്ടി വിറ്റാലോ?" ഞൊടിയിടയിൽ ചെത്ത് സ്റ്റൈലിൽ നിന്ന് ചെത്ത് തൊഴിലാളികളായി മാറിയ ഞങ്ങൾ, തെങ്ങുകയറ്റത്തിൽ BA സർട്ടിഫിക്കറ്റ് പാരമ്പര്യമായി കിട്ടിയ പാച്ചനൊപ്പം, വെറും രണ്ട് കരിക്കുകൾ മാത്രം കൂലിയായി എടുത്ത്, കൈമെയ് മറന്ന് രാജേഷിന്റെ പറമ്പിലെ തേങ്ങകൾ ഒരു വിധത്തിൽ വിറ്റ് പത്ത് മുന്നൂറ് രൂപ കഷ്ടിച്ച് ഒപ്പിച്ചു.
വിജയശ്രീലാളിതരായി വിളയിൽ നിന്ന് വീട്ടിലേക്ക് മടങ്ങും വഴി ''ഹോട്ടൽ ദുർഗ്ഗയിലെ പൊറോട്ടയും ബീഫ് കറിയും" മാടി വിളിച്ചെങ്കിലും ട്യൂഷൻ സെന്ററിൽ വേഗമെത്താനുള്ള ആഗ്രഹത്തിൽ ഞങ്ങൾ മൂന്നായി പിരിഞ്ഞ് അവരവരുടെ വീട്ടിലേക്ക് ഓടി.
ബസ് സ്റ്റോപ്പിലെത്തി, പറഞ്ഞ സമയം കഴിഞ്ഞ് പതിനഞ്ച് മിനിട്ട് കഴിഞ്ഞിട്ടും കാണാത്ത രാജേഷിനെ ചീത്ത വിളിച്ചു അവന്റെ വീട്ടിലേക്ക് എത്തിയപ്പൊ ഡെഡ് ബോഡി രാവിലെ കണ്ട ഡ്രസിൽ കാലു രണ്ടും മുകളിലേക്ക് വച്ച് പൂമുഖത്ത് ചാരി വച്ചിട്ടുണ്ടായിരുന്നു.
"എടാ ഞാൻ വരുന്നില്ല, കാശ് റെഡിയായില്ല"
"അപ്പൊ തേങ്ങാ വിറ്റ കാശ് "? പല്ലുകടിച്ചു കൊണ്ട് അരുൺ.
"എടാ ഒരബദ്ധം പറ്റി വിശപ്പ് മാറ്റാൻദുർഗ്ഗയിൽ കേറി ഒരുചായ പറഞ്ഞതാ അപ്പൊ അടുത്തിരുന്ന തെണ്ടി പൊറോട്ടേം ബീഫും വാങ്ങിത്തിന്നുന്നു... ആ ...മണം.... അവന്റെ തീറ്റി....പിന്നൊന്നും ഓർമ്മയില്ല 50 രൂപ പോയി. പിന്നെ എന്റെ ഫെയർ ആന്റ് ലൗലിയും തീർന്നാരുന്നു"
"കാശിന്റെ കാര്യമൊക്കെ നമുക്ക് നോക്കാം!" അവസാന നിമിഷം ഗതികേടായല്ലോ മൈ ..... എന്നു മനസ്സിൽപ്പറഞ്ഞ് ധൃതിയിൽ ഉന്തിത്തള്ളി അവന്റെ ബാഗുമെടുപ്പിച്ച് ഞങ്ങൾ ബസ് കയറി. ആവേശം കൊണ്ട് പറന്നാണ് ട്യൂഷൻ സെൻററിലെത്തിയത്. പൈങ്കിളികൾ എത്തിത്തുടങ്ങും മുൻപ് ഒരു ഫൈനൽ മേക്കോവറിന് ശ്രമിച്ചപ്പോഴാണ് അരുണിന്റെ ആ മാവേലി സ്റ്റോർ ബാഗ് തിരക്കിനിടയിൽ മിസ്സായതായി അറിഞ്ഞത്. അത് കിട്ടിയവന് ഒരു മാസം നിർത്താതെ പല്ലു തേച്ച് എണ്ണയിട്ട് കുളിച്ച് തോർത്ത് മാറി മാറിയുടുത്ത് ജീവിക്കാൻ ഒരു പതഞ്ജലിസ്റ്റോറാണല്ലോ ഒറ്റയടിക്ക് ദൈവം കൊടുത്തത് എന്ന് എനിക്ക് അവന്റെ ആ സങ്കടത്തിനിടയിലും മനസ്സിൽ തോന്നി.
"എടാ സമയം ഇഷ്ടം പോലെയുണ്ട് ... അരിഷ്ടം വേണോ... യാത്രയിൽ വയറുവേദന വരില്ല ഞാൻ സ്പോൺസർ" എന്ന വെളിയം ടീമിലെ മനുവിന്റെ പ്രലോഭനത്തിൽ വീണ് അവിടടുത്തുള്ള (കു)പ്രസിദ്ധ വൈദ്യശാലയിൽ ചെന്ന്, ഓസിന് കിട്ടിയ അരിഷ്ടം ഞങ്ങൾ മട മടാ തട്ടി. തിരികെ ട്യൂഷൻ സെന്ററിൽ എത്തിയപ്പൊ നല്ല പരുവം.
ക്ലാസിലെ കാജോൾ, മീന, മഞ്ജു വാര്യർ, വാണി വിശ്വനാഥ് എല്ലാവരും എത്തിയത് ഒരു സ്വപ്നം പോലെയാണ് ഞാൻ കണ്ടത്. സ്ഥിരമായി ഞാൻ വായിനോക്കി നടന്ന ചുരുണ്ട മുടിക്കാരി ആശാ ശരത്തിനെ നോക്കി ഒന്നു ചിരിച്ചെങ്കിലും എന്റെ മുഖം കോടി ഒരു പുച്ഛ സ്മൈലിയാണ് പുറത്ത് വന്നതും - തിരിച്ച് കിട്ടിയതും. അരിഷ്ടം അരുണിനേക്കൊണ്ട് പിച്ചും പേയും പറയിക്കുന്നതും, രാജേഷിനെക്കൊണ്ട് ഉറക്കെചിരിപ്പിക്കുന്നതും കനം തൂങ്ങിയ കണ്ണിലൂടെ ഞാൻ അറിഞ്ഞു
ടൂറിസ്റ്റ് ബസ്സിൽ കയറും മുമ്പ് "രാത്രി മുഴുവൻ നമ്മൾ ട്രാവലിംഗാ ....ഈ പരുവത്തിൽ നീയൊന്നും ലേഡീസിന്റെ ഭാഗത്ത് പോകണ്ട ചളമാകും" മനുവും ബൈജുവും ഒന്നിച്ച് പറഞ്ഞു. ടൂറിന് ആളേ തികയ്ക്കാൻ ഗോപൂന്റെ ജ്യേഷ്ഠനും രണ്ടു കൂട്ടുകാരും എത്തിയിരുന്നു. അങ്ങനെ ആദ്യ രാത്രിയിൽത്തന്നെ അരിഷ്ടം കുടിച്ചവശരായ, ബ്രഷും - ബാഗും - തോർത്തും നഷ്ടപ്പെട്ട, സാമ്പത്തികമായി കഷ്ടതയിലുള്ള ഞങ്ങൾ ബസ്സിന്റെ ബാക്ക് സീറ്റുകളിലെ അഭയാർത്ഥികളായി മാറി. വെളിയം ടീമുകളും ചേട്ടൻമാരും വെള്ളമടിച്ച് തകർത്തുല്ലസിക്കുന്നത് കണ്ടില്ല എന്ന മട്ടിൽ കണ്ണടച്ചു.
പിറ്റേന്ന് ക്ഷേത്ര ദർശനം കഴിഞ്ഞ് ഒരു വെള്ളച്ചാട്ടം കാണാനാണ് ഞങ്ങൾ ആദ്യം പോയത്. വലിയ പാറകൾക്കിടയിലൂടെ പരന്ന് ഒഴുകി താഴെ വലിയ ആഴമില്ലാത്ത ഒരു കുളത്തിലേക്ക് വന്നു വീഴുന്ന രീതിയിലുള്ള വെള്ളച്ചാട്ടവും പച്ചപ്പുള്ള പ്രകൃതിയും ഞങ്ങൾ മൂന്നു പേർ ഒഴികെ ആരേയും പച്ചയ്ക്ക് റൊമാന്റിക് ആക്കാൻ പോകുന്നതായിരുന്നു. ചേട്ടൻമാരും വെളിയം ടീമും കുളിക്കാനായി പോയ സമയം ഞാൻ മെല്ലെ പെൺകുട്ടികളുടെ സൈഡിലേക്ക് ചെന്നു.
"വെള്ളത്തിൽ ഇറങ്ങുന്നില്ലേ?" ആശാ ശരത്തിനെ ഒന്നു പാളി നോക്കി ചോദിച്ചു.
"ഇന്നലെ മൊത്തത്തിൽ വെള്ളത്തിലായിരുന്നല്ലോ? പോയേ പോയേ" എന്ന് പറഞ്ഞ് എന്നെ തുറിച്ച് നോക്കി മുന്നോട്ടാഞ്ഞ പ്രണയ വിരോധിയും, സ്ത്രീകളുടെ ലീഡറും, ക്ലാസിലെ ക്രൈംബ്രാഞ്ച് ഇൻസ്പെക്ടറുമായ പ്രീത പെട്ടെന്ന് തെന്നി വെള്ളത്തിൽ വീണ് വീഗാലാന്റിലെ വാട്ടർ റൈഡിൽ എന്ന പോലെ പായലുകളിലൂടെ ഒഴുകി വെള്ളത്തിലെ ചുള്ളികളെ തട്ടിത്തഴുകി കറങ്ങിത്തിരിഞ്ഞ് താഴെ കുളത്തിലേക്ക് ഒരു സ്പീഡ് ബോട്ട് പോലെ പൊയ്ക്കൊണ്ടിരുന്നു. പല നിറത്തിൽ പളക്കരയൻ നിക്കറുമിട്ട് അങ്ങോട്ടുമിങ്ങോട്ടും വെള്ളം തെറിപ്പിച്ച് വട്ടത്തിൽ നിന്ന് കുളത്തിൽ കുളിക്കുകയായിരുന്ന അണ്ണാച്ചികളുടെ നടുവിൽ കുട്ട വഞ്ചി പോലെ വീണ അവൾ ഒന്ന് കറങ്ങിയിട്ട് കുളത്തിലേക്ക് മുങ്ങി.
ഒട്ടും സമയം പാഴാക്കാതെ താഴെ ഓടിയെത്തിയ ഞങ്ങൾ മൂവരും "ആണ്ടവാ" എന്ന് വിളിച്ചുപോയ പാണ്ടിക്കാരുടെ നടുവിലേക്ക് ചാടിയിറങ്ങി പ്രീതയുടെ നേർക്ക് കൈ നീട്ടി. അങ്ങനെ പാളക്കരയൻ പാണ്ടികളും വെളിയം ടീമംഗങ്ങളും ട്യൂഷൻ സാറുമൊക്കെ ഞെട്ടി നിൽക്കെ അവളെ വലിച്ച് കരയോടടുപ്പിച്ചു. കളിയാക്കിച്ചിരിച്ചുകൊണ്ടിരുന്ന മറ്റ് ടീമുകളെ മൈൻഡ് ചെയ്യാതെ കരയിൽ നിന്ന സുന്ദരിമാർക്കു നേരേ പ്രീതയേയും കൊണ്ട് അവശരേപ്പോലെ കൈ നീട്ടി. അങ്ങനെ തലേന്നത്തെ അരിഷ്ടത്തിൽ വിളക്കണഞ്ഞുപോയ ഞങ്ങളെ ഒരിക്കലും മറക്കാനാവാത്ത ആ വീഴ്ച കരക്കെത്തിച്ചു. പ്രീത എന്ന റാണി തേനീച്ചയെ പേടിച്ച് അടങ്ങി ജീവിച്ച മറ്റു തേനീച്ചകൾക്ക് മുന്നിൽ മൂന്ന് പൂക്കളായി ടൂറിലുടനീളം ഞങ്ങൾ വിരിഞ്ഞു നിന്നു.
ശേഷം സ്ത്രീകളുടെ സുരക്ഷ സ്വയം ഏറ്റെടുത്ത് ഞങ്ങളെ അരിഷ്ട കേസിൽപ്പെടുത്തിയ മനുവിനേയും ബൈജുവിനേയും ശരിക്കും വെട്ടി നിരത്തി. ഗോപൂന്റെയും ചേട്ടൻമാരുടെയും ബസിലെ ഒളിമദ്യപാനം കളിയാക്കലിലൂടെയും മികച്ച പാരകളിലൂടെയും പുറത്തെത്തിച്ചു. ചളുവാണെന്ന് ഉത്തമ ബോധ്യമുണ്ടെങ്കിലും അറിയാതെ അടിച്ചു പോയ തമാശകൾ പോലും ഗംഭീര വിജയമാക്കി സ്ത്രീജനങ്ങൾ കൂടെ നിന്ന് കരുത്ത് പകർന്നു. ഇതോടൊപ്പം ആശാ ശരത്തിന്റെ സമീപനത്തിലും മനോഭാവത്തിലും ഒരു ചെറിയ മാറ്റമുണ്ടാകുന്നത് ഒരു ഉൾക്കുളിരോടെ എനിക്കറിയാൻ കഴിഞ്ഞു. അന്നു രാത്രിയിൽ റൂമിലേക്കുള്ള ബസ് യാത്രയിൽ ആഘോഷത്തിനൊടുവിൽ മനു ശർദ്ദിച്ച് അവശനായത് വെളിയം ടീമിന് വീണ്ടും കനത്ത ആഘാതമായി.
റൂമിലെത്തിയപ്പോഴേക്കും തീർത്തും അവശനായ മനുവിനെ തിളച്ച എണ്ണയിൽ - ഒരു ഫുൾ കോഴിയെ ഇടുന്ന മട്ടിൽ ഞങ്ങളെല്ലാവരും ചേർന്ന് ബാത്ത് ടബിലിട്ട് ഒരു മാതിരി ഗ്രേവികളഞ്ഞെടുത്തു. ഇതിനിടയിൽ അൽപ്പം ബോധം വീണ കോഴി എഴുന്നേറ്റ് തെറി അഭിഷേകം നടത്താനാരംഭിച്ചു. കൂടുതൽ മെച്ചപ്പെട്ട തെറി നേടിയെടുത്ത ട്യൂഷൻ സാർ ഒരു വേള അന്നു തന്നെ ഫീൽഡിൽ നിന്ന് വിരമിക്കുമോ എന്ന് തോന്നിപ്പോയി. അവസാനം തന്തക്ക് വിളി സഹിക്കാനാവാതെ ചേട്ടൻമാരിലാരോ അവനിട്ട് ഒന്ന് പൊട്ടിച്ച് ഒരു കാട ഫ്രൈ പ്ലേറ്റിൽ ഇടും പോലെ കട്ടിലിൽ എടുത്ത് കിടത്തി.
സംഭവ ബഹുലമായ ആ ടൂർ അങ്ങനെ അവസാനിച്ചെങ്കിലും അതിനോടനുബന്ധമായി കുറേക്കാര്യങ്ങൾ നടന്നു. ശിഷ്യരുടെ അമ്പേറ്റ് തകർന്ന ദ്രോണാചാര്യരെ ആശ്വസിപ്പിക്കാൻ മുൻകൈയ്യെടുത്ത് രംഗത്തിറങ്ങിയ ബ്ലെസിയെ പിൽക്കാലത്ത് അദ്ദേഹം തന്റെ സ്വന്തം മണവാട്ടിയാക്കി - (അവളോടുള്ള ഇഷ്ടം അറിയിക്കാനാണ് സത്യത്തിൽ ഈ ടൂറ് തന്നെ നടത്തിയത് എന്ന് ട്യൂഷൻസാർ പിന്നീട് വെളിപ്പെടുത്തി)
ടൂറിന് വരുന്നില്ല എന്ന മട്ടിൽ നിന്ന ബെൻസി - ബെൽജി ഇരട്ടകളുടെ കാമുകൻമാരായിരുന്നു ഗോപൂന്റെ ചേട്ടൻമാരുടെ കൂട്ടുകാരായി വന്നവർ എന്ന സത്യം കാലം ഞങ്ങളെ അറിയിച്ചു.
അത്യാവശ്യം പൈസ കൈയ്യിലുണ്ടെങ്കിലെ ടൂറാ...വൂ എന്ന പ്രപഞ്ച നിയമം രാജേഷും, യാത്രകൾക്ക് വരുമ്പൊ സ്വന്തമായി മിനിമം ഒരു ബ്രഷ് എങ്കിലും കരുതണം എന്ന സത്യം അരുണും മനസ്സിലാക്കി.
ഓവർ കോൺഫിഡൻസിലായിരുന്ന എന്റെ മനസ്സിനെ കീറി മുറിച്ചു കൊണ്ട് വളരെ വിദഗ്ധമായി സിംപതി വർക്കൗട്ട് ചെയ്ത് ടൂറിലെ ''നാഗരാജാവ്" മനു, ഏവരേയും ഞെട്ടിച്ച് ആശാ ശരത്തിനെ ആശാമനുവാക്കി മാറ്റിയെടുത്തു.
അവസാനമായി "സിഞ്ചിബറീസ് " എന്ന വ്യാജ അരിഷ്ടം വിറ്റ കേസിൽ വൈദ്യർ അകത്താകുകയും വൈദ്യശാല പൂട്ടുകയും ആ നാട്ടിലെ ആബാലവൃദ്ധം ജനങ്ങളുടേയും ആയുർവ്വേദ ഭ്രമം അങ്ങനെ അവസാനിക്കുകയും ചെയ്തു.
- ഗണേശ് -

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo