Slider

ഓര്‍മ്മകളുടെ ഭൂമികൂടാവയലില്‍

0
ഓര്‍മ്മകളുടെ ഭൂമികൂടാവയലില്‍
*******************************************************************
ഒരു വലിയ വളവില്‍ വച്ചാണ് കാര്‍ നിന്നത്.സമയം നട്ടുച്ച ആയിരുന്നു.കാറില്‍ നിന്നിറങ്ങി ഞാന്‍ മറ്റു വാഹനങ്ങള്‍ വരുന്നുണ്ടോ എന്ന് നോക്കി.വാഹനങ്ങള്‍ കുറവാണ്.ഒന്നര മണിക്കൂര്‍ കാത്തു നിന്നു.ആകെ കടന്നത്‌ പോയത് രണ്ടു ലോറികള്‍ മാത്രം.അവ നിര്‍ത്തിയയതുമില്ല.ഇടക്ക് ആ കാറിനു ബാറ്ററി പ്രശ്നം ഉണ്ട്.കുറെ തവണ സ്റ്റാര്‍ട്ട് ‌ ചെയ്തു .രക്ഷയില്ല.
വിജനമായ ഒരു റോഡായിരുന്നു അത്.ഒരു വശം കാട്..മറു വശം ചുവന്ന മണ്ണും ,പാറക്കെട്ടുകളും നിറഞ്ഞ അനന്തമായ് കിടക്കുന്ന തരിശു ഭൂമി.അതിനു മുകളില്‍ മേഘ രഹിതമായ ആകാശം..ഒരു മൂടിക്കെട്ടിയ അന്തരീക്ഷം.കാറ്റ് പോലും വീശുന്നില്ല.ഫോണിനു സിഗ്നലുമില്ല.
അല്ലെങ്കില്‍ തന്നെ ആരെ വിളിക്കാനാണ് ?
കുറച്ചു കൂടി കാത്തു നിന്നതിനു ശേഷം ഞാന്‍ താഴേക്ക് നോക്കി.കാടിന്റെ ഉള്ളിലേക്ക് ഒരു മണ്ണ് റോഡ്‌ കടന്നു പോകുന്നുണ്ട്.റോഡ്‌ എന്ന് പറഞ്ഞു കൂടാ ഒരു ഇടവഴി .
ദൂരെ എവിടെ നിന്നോ മനുഷ്യ ശബ്ദങ്ങള്‍ കേള്‍ക്കുന്നുണ്ടോ?\
ഒരു പക്ഷെ ഈ കാട് ക്രോസ് ചെയ്‌താല്‍ ശബ്ദങ്ങള്‍ കേള്‍ക്കുന്ന സ്ഥലത്തേക്ക് എത്താം.മുന്‍പ് കയറിയ പെട്രോള്‍ ബങ്കിലെ ജീവനക്കാര്‍ പറഞ്ഞ ലോറിത്താവളം ആയിരിക്കും കാടിനു കുറുകെയുള്ള ആ സ്ഥലം.
വണ്ടി പൂട്ടി.ജാക്കറ്റ് എടുത്തു.ഒരു ബിസ്ക്കറ്റ് കൂടും കുപ്പിവെള്ളവും കരുതി.
അല്പദൂരം കാട്ടിലേക്ക് ഇറങ്ങി നടന്നു.ഇടവഴി ഇപ്പോള്‍ ഒറ്റയടിപ്പാതയായി.ഇടതൂര്‍ന്നു നില്‍ക്കുന്ന വലിയ വൃക്ഷങ്ങള്‍.കുത്തനെയുള്ള ഇറക്കമാണ്.പാതയുടെ അരികില്‍ ഇടിഞ്ഞു പൊളിഞ്ഞു കിടക്കുന്ന ഒരു ഗ്രോട്ടോ.പെയിന്റ് പോയ വ്യാകുലമാതാവിന്റെ പ്രതിമ.എങ്കിലും മാതാവിന്റെ മുഖത്തെ വ്യാകുലത ,കാലപ്പഴക്കം കൊണ്ടും കാടിന്റെ വിജനത കൊണ്ടും കൂടിയിട്ടെയുള്ളൂ.വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആരോ കത്തിച്ച മെഴുകുതിരിക്കാലിന്റെ കറുത്ത ബാക്കികള്‍...
പാത അവിടം കൊണ്ട് തീര്ന്നു .വലിയ വൃക്ഷങ്ങളുടെ നിഴല്‍ പരത്തുന്ന ഇരുട്ടുമായി കാട് തുടങ്ങുകയായി.മുന്നോട്ട് നടന്നു.ഭയം തോന്നിയതേയില്ല.
ഭയം അല്ലെങ്കില്‍ തന്നെ വിരസമായ ഒരു വികാരമായിതീര്‍ന്നിട്ട് എത്ര നാളുകളായി?
നടക്കുമ്പോള്‍ ഞെരിയുന്ന പുല്ലിന്റെ ശബ്ദം.പേരറിയാത്ത കിളികളുടെ ഗാനം.
പണ്ട് , ഏതോ ബസ് സ്റ്റോപ്പില്‍ ,എവിടെക്കോ ബസ് കാത്തു നില്‍ക്കുമ്പോ അരികില്‍ കിടന്ന പത്രത്തിന്റെ കീറില്‍ വായിച്ച ഈ വന മേഖലയെ കുറിച്ച് വായിച്ച വാര്‍ത്ത ശകലം ഓര്‍മ്മ വരുന്നു.അത് ഒരു പക്ഷി നിരീക്ഷകനെ കുറിച്ചുള്ള വാര്‍ത്ത ആയിരുന്നു. എം.എഫ്.ഹുസൈന്റെ മുഖഭാവങ്ങള്‍ ഉള്ള പ്രായമായ ഒരാള്‍.. അയാളുടെ കയ്യില്‍ സദാ ഒരു മൊത്ത് ഓര്‍ഗന്‍ ഉണ്ടായിരുന്നു .വനത്തില്‍ കയറിയാല്‍ ആ മൊത്ത് ഓര്‍ഗന്‍ അയാള്‍ ഇടക്കിടെ വായിക്കുമായിരുന്നു.അതിന്റെ ശബ്ദം കേട്ടു കിളികള്‍ ചലിക്കാതെ ശിഖരങ്ങളില്‍ ഇരിക്കുമത്രേ. അയാള്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് കാണാതായതു ഈ വനമേഖലയില്‍ വച്ചാണ്. അയാളെ പിന്നീട് ആരും കണ്ടിട്ടില്ല.
ചെറുപ്പത്തിലെ ആ ഓര്‍മ്മ മനസ്സിന്റെ ഏറ്റവും അടിയിലെ അലമാര അറകളില്‍ നിന്ന് തിരഞ്ഞു തരുന്ന മനസ്സിന്റെ ജാലവിദ്യ...
വനഗര്‍ഭത്തിലേക്ക് ഒരു മൌത്ത് ഓര്‍ഗനുമായി കയറിപ്പോയ മഞ്ഞു പോലെ താടിയുള്ള വൃദ്ധന്‍.
നടക്കുകയാണ്.
മരങ്ങള്‍.അവയുടെ വലിയ ശിഖരങ്ങള്‍ .വലകള്‍ പോലെ ഇലച്ചാര്‍ത്തുകള്‍ കള്‍.അവക്കിടയില്‍ ആകാശത്തിന്റെ ചതുരക്കള്ളികള്‍.
നടക്കുമ്പോള്‍ കഴിഞ്ഞ നാളുകളെ ക്കുറിച്ച് ഓര്‍ക്കാന്‍ ശ്രമിച്ചു.പിന്നെ അത് മറക്കാനും.ഓര്‍മ്മകളുടെ അറകളില്‍ നിന്ന് മധുരമുള്ളതു തിരയുകയാണ് മനസ്സ്.അത് ഒരു രസമുള്ള കളിയാണ്‌.
ഇപ്പോള്‍ മനസ്സും ശൂന്യമാവുകയാണ്.വനം പോലെ.രണ്ടിലും മഴ പെയ്തു തോര്ന്നതതിനു ശേഷമുള്ള ജനാലയഴികളിലെ തണുപ്പ്.
എത്ര ദൂരം നടന്നു എന്നറിയില്ല.ചുറ്റുമുള്ള കാഴ്ചകള്‍ ഒന്നു തന്നെ.മനസ് മാത്രം ദൂരെ എവിടെയ്ക്കോ പറന്നു.മലകളും കാടുകളും മേഘങ്ങളും കടന്നു അത് ദൂരെ ഒരു നഗരവും,അതിലെ ഫ്ലാറ്റും,നഗരത്തിലെ രാത്രികാഴ്ച്ചകളും കണ്ടു കൊണ്ടിരുന്നു.
"ഇവിടെ എത്തി അല്ലെ...?.." ആ ചോദ്യമാണ് ഉണര്‍ത്തിയത്.
വിജനമായ ഒരു വനത്തിന്റെ ഉള്ളില്‍ ദിക്കറിയാതെ നടക്കുന്ന സഞ്ചാരിയാണ് ശരീരം എന്ന് മനസ്സിനെ ഓര്‍മ്മപ്പെടുത്തിയത്‌ ആ ശബ്ദമാണ്.
ജീന്സും കൌ ബോയ്‌ ഷര്‍ട്ടും ധരിച്ച ഒരു വൃദ്ധന്‍...മഞ്ഞു പോലെ താടി.
അയാള്‍ പോക്കറ്റില്‍ നിന്ന് ഒരു മൊത്ത് ഓര്‍ഗന്‍ എടുത്തു വായിക്കാന്‍ തുടങ്ങി.
ആത്മാവില്‍ നിന്ന് ഒരു പക്ഷി ചിറകു കുടഞ്ഞു പറക്കാന്‍ തുടങ്ങുന്നു.
അയാള്‍ വായിച്ചു തീരും വരെ കാത്തു നിന്നു.കഴിഞ്ഞപ്പോള്‍ ചോദിക്കാന്‍ ചുണ്ട് തുറന്നു.അപ്പോള്‍ അയാള്‍ പറഞ്ഞു.
‘അത് ഞാന്‍ തന്നെയാണ് കുട്ടീ...ഈ ശാന്തത എന്നെ പുല്‍കിയതിനു ശേഷം എനിക്ക് പുറംലോകം വേണമെന്ന് തോന്നിയിട്ടില്ല..അഭൌമമായ ശാന്തത പുല്കുന്നതോടെ പ്രായവും സമയവും ഒക്കെ ഇല്ലാതാവും...”
എനിക്ക് മറുപടി ഒന്നും പറയാന്‍ തോന്നിയില്ല.
“മുന്നോട്ട് പോകുന്നുണ്ടോ.?”അയാള്‍ ചോദിച്ചു.
മുന്നില്‍ ഒരു ഗേറ്റിന്റെ ആകൃതിയില്‍ രണ്ടു വൃക്ഷങ്ങുടെ ശിഖരങ്ങള്‍ ചുറ്റി പിണഞ്ഞു നില്‍ക്കുന്നു.
“ആ വാതില്‍ കടന്നാല്‍ സമയം നിലക്കും..അതൊരു ബര്‍മുഡ ട്രയാംഗിളിലെക്ക് ഉള്ള വഴിയാണ്..ഭൂമികൂടാ വയല്‍ ...ഓര്‍മ്മകളുടെബര്‍മുഡ ട്രയാംഗിള്‍...അതിനുള്ളില്‍ ചിലവഴിക്കുന്ന നിമിഷങ്ങള്‍ഓര്‍മ്മയില്‍ ല്‍ നിന്ന് മറഞ്ഞു പോകും...”
വനം.
ബര്‍മുഡ ട്രയാംഗിള്‍.
മൊത്ത് ഓര്‍ഗന്‍ വായിക്കുന്ന വൃദ്ധന്‍.
സമയം നാല് മണി കഴിഞ്ഞു പത്തു മിനിറ്റ്.
“പോകാം.” ഞാന്‍ പറഞ്ഞു.
അയാള്‍ വിചിത്രമായ ഒരു ട്യൂണ്‍ ഓര്‍ഗനില്‍ വായിച്ചു കൊണ്ട് മുന്നില്‍ നടന്നു.ഉള്ളില്‍ എങ്ങോട്ടോ പറക്കാന്‍ കൊതിക്കന്ന ഒരു കിളി.കിളികള്‍ അയാളുടെ പാട്ട് കേള്‍ക്കാനായി നിശബ്ദ കവിതകള്‍ പോലെ ശിഖരങ്ങളില്‍ ചെവികൂര്‍പ്പിച്ചിരുന്നു കൊണ്ട് ചിറകുകള്‍ ഒതുക്കി.
ഒരു ഗ്ലാസ്സിന്റെ ആകൃതിയില്‍ ഉള്ള ഒരു ഭൂമിക...പല നിറങ്ങളില്‍ ഇലകള്‍ ഉള്ള വൃക്ഷങ്ങള്‍...ഞങ്ങള്‍ ഗ്ലാസ്സിന്റെ വക്കില്‍ എത്തിയിരിക്കുന്ന.ഒരു വലിയ ദീര്‍ഘ വൃത്താകൃതിയില്‍ ഉള്ള കൊക്ക..
“താഴേക്ക്‌ പോകാം.എനിക്ക് ഇവിടെ വരയെ വരാന്‍ കഴിയു..”
ചവിട്ടുപടികള്‍ ചൂണ്ടിക്കാണിച്ചു അയാള്‍ പറഞ്ഞു.
വൃക്ഷങ്ങുടെ പച്ച നിറമുള്ള വള്ളികള്‍ അങ്ങ് താഴെ വരെ പടര്‍ന്നു കിടക്കുന്നു.മഞ്ഞു പടലങ്ങള്‍ മൂലം താഴെ അവ്യക്തമാണ്.
തിരിഞ്ഞു നോക്കിയപ്പോഴേക്കും അയാള്‍ പാതയ്ക്ക് അപ്പുറം മറഞ്ഞു
കഴിഞ്ഞിരുന്നു.ഓര്‍ഗനില്‍ നിന്നുള്ള സംഗീതം വൃക്ഷ വേരുകളില്‍ തട്ടി പിന്നെയും നില്‍ക്കുന്നു..
ഭൂമി തമ്മില്‍ചേരാത്ത ഓര്‍മ്മകളുടെ കൊക്ക.
ഞാന്‍ താഴേക്ക് ഇറങ്ങി.
ചവിട്ടു പടികള്‍ മെല്ലെ ചവിട്ടി താഴേക്ക്‌.
താഴെ എത്തിയപ്പോഴേക്കും മഞ്ഞു മാറി.താഴെ എന്ന് പറയാന്‍ പറ്റില്ല...ഒരു വിള്ളല് കഴിഞ്ഞു ഭൂമി അനന്തമായി താഴേക്ക്‌ പോകുന്നു.
പൈ.
കണക്കു ക്ലാസ്സില്‍ പഠിച്ച ഇരുപത്തിരണ്ടിനെ ഏഴു കൊണ്ട് ഹരിക്കുമ്പോള്‍ കിട്ടുന്ന അനന്തമായ സംഖ്യ.
ഒരു വിള്ളലിലൂടെ അനന്തമായി താഴേക്ക്‌ പോകുന്ന ഭൂമി.
വിള്ളലിന് അപ്പുറം തൂങ്ങികിടക്കുന്നത്‌ പോലെ ഒരു പ്രദേശം .അതിലെ ഒരേ ആകൃതിയില്‍ ഉള്ള വീടുകള്‍.അവയ്ക്ക് മുകളില്‍ മഞ്ഞു.അതിനപ്പുറം വൃക്ഷവേരുകളുടെ പച്ച.
ആദ്യത്തെ വീട്ടിലേക്ക് കയറി.മണ്ണ് കൊണ്ട് മെനഞ്ഞ വീട്.അതിനു മുകളില്‍ ഓല വിരിച്ചിരിക്കുന്നു.
വീടിനു മുന്പില്‍ ഒരു മണി.
മണിയടിച്ചു.വാതില്‍ തുറന്നു.
അത് തുറന്നു വന്നയാളെ കണ്ടു അമ്പരന്നു.
അത് അച്ഛനായിരുന്നു.
അഞ്ചു കൊല്ലം മുന്‍പ് വീട്ടില്‍ നിന്ന് പിണങ്ങി ഇറങ്ങിയതിനു ശേഷം ആദ്യമായ്.
വീടിന്റെമുന്‍പിലെ മൊസാണ്ട പൂക്കളില്‍ നിന്ന് മഴ ഇറ്റ് വീഴുന്ന ഒരു വൈകുന്നേരം .ചാരുകസേരയില്‍ കണ്ണടച്ച് കിടക്കുന്ന വൃദ്ധ രൂപം.വെളുത്ത തടിയില്‍ വിരലോടിച്ചു കൊണ്ട് പറഞ്ഞു.
“ഋഷീ നിനക്ക് പോകണമെങ്കില്‍ പോകാം.”അതായിരുന്നു അവസാന വാചകം.
പിന്നെ ഇപ്പോള്‍...
ഈ വനത്തില്‍.വഴി തെറ്റി വന്ന ഈ വിചിത്ര ഭൂമികയില്‍...
അച്ഛന്‍...
‘കയറി വരൂ....”അച്ഛന്‍ പറയുന്നു.
അകത്തേക്ക് കയറി.
“അച്ഛന്‍ എങ്ങനെ ഇവിടെ.?ഇത് ഇതാണ് ഈ സ്ഥലം...?”
“ഞാന്‍ ഇപ്പോള്‍ ഇവിടെയാണ് ഋഷി രണ്ടു ദിവസമായി..നീ ഇരിക്കൂ.. ഞാന്‍ ഒരു ചായ വച്ച് തരാം..”
കാവി മുണ്ടും വെളുത്ത ബനിയനും നരച്ച നെഞ്ചുമായി അച്ഛന്‍...
അച്ഛന്‍ അകത്തേക്ക് പോയി.
പുറത്തു ഒരേ പോലെ അനേകം വീടുകള്‍..ചിലര്‍ പുറത്തു നടക്കുന്നു.ചിലര്‍ ധ്യാനിക്കുന്നു. ചിലര്‍ എന്തോ വായിക്കുന്നു..
മനസ്സ് ശാന്തമാവുന്നു.
അച്ഛന്‍ ചായ കൊണ്ട് വന്നു.
എന്താണ് അച്ഛനോട് പറയേണ്ടത്? ഒരുപാട് പറയണം.പക്ഷെ പറഞ്ഞത് ഇത്ര മാത്രം.
‘അച്ഛന്‍ എന്നോട് പൊറുക്കണം.എന്റെറ കൂടെ വരണം.”
‘പൊറുക്കാന്‍ നീ തെറ്റൊന്നും ചെയ്തില്ലലോ ഋഷി.നാം തെറ്റുകളും ശരികളും ചെയ്യുന്നില്ല.കര്‍മ്മം മാത്രം.”
പുഞ്ചിരിച്ചു കൊണ്ട് അച്ഛന്‍ പറയുന്നു.
“അല്ലെങ്കില്‍ ഞാന്‍ ഇവിടെ തന്നെ താമസിച്ചു കൊള്ളട്ടെ..അച്ഛനോടൊപ്പം...?”
“നീ തിരിച്ചു പോകണം...ഇനിയും ഒരുപാടു കര്‍മ്മങ്ങള്‍ നിനക്ക് ബാക്കിയുണ്ട്..അല്പം വിശ്രമിച്ചിട്ട് നീ തിരിച്ചു പോകണം...”
അച്ഛനൊപ്പം അകത്തേക്ക് പോയി.ഒരു പുല്പായ വിരിച്ചിരിക്കുന്നു.അതില്‍ കിടന്നു.അച്ഛന്‍ അരികില്‍ ഇരുന്നു നെറ്റിയില്‍ തലോടി.
ഉണരുമ്പോള്‍ സമയം നാല് പതിനൊന്ന്.എത്ര സമയമായി ഇവിടെ കിടന്നു ഉറങ്ങാന്‍ തുടങ്ങിയിട്ട്.വഴി തപ്പി പോയി ഒടുവില്‍ തളര്‍ന്നു കിടന്നുറങ്ങി.
എഴുന്നേറ്റ് ദേഹത്ത് വീണു കിടന്ന പുല്ലും കരിയിലയും തൂത്തു കളഞ്ഞു .ദൂരെ എവിടെ നിന്നോ ഹോണ്‍ കേള്‍ക്കുന്നു.
ആ ദിശ നോക്കി നടന്നു.അല്പം കഴിഞ്ഞപ്പോള്‍ ഹൈവേ കാണാന്‍ കഴിഞ്ഞു.അരികില്‍ തന്റെ ചുവന്ന കാര്‍.
അവസാന ശ്രമം എന്ന പോലെ അതില്‍ കയറി ഒരു വട്ടം കൂടി സ്റ്റാര്‍ട്ട് ആക്കി.ഇത്തവണ സ്റ്റാര്‍ട്ട് ആയി.
വിജനമായ ദൂരങ്ങള്‍ പിന്നിടവേ ഫോണ്‍ ശബ്ദിച്ചു.
നാട്ടില്‍ നിന്ന് സുഹൃത്ത്‌..
“ഋഷി നിന്നെ ഞങ്ങള്‍ രണ്ടു ദിവസമായി ട്രൈ ചെയ്യുന്നു...നീ ഡല്‍ഹി‌യില്‍ നിന്ന് എവിടെക്കാണ്‌ പോയത്..ഉടനെ നാട്ടില്‍ എത്തണം..”
“എന്ത് പറ്റി..”
മറു വശത്ത് ഒരു തണുത്ത മൗനം.
“നിന്റെ അച്ഛന്‍ മരിച്ചു ഋഷി.രണ്ടു ദിവസം മുന്‍പ്.."
വണ്ടി ഒരു നിമിഷം നിര്‍ത്തി പുറത്തേക്കു നോക്കി.
മലകളില്‍ നിന്ന് മഞ്ഞുപടലങ്ങള്‍ മായുകയാണ്.വിദൂരമായ ഒരു ഓര്‍മ്മ പോലെ.
(അവസാനിച്ചു)

Anish Francis
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo