നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഭൂമിക്ക് ചോരയുടെ മണമാണ്.!


ഭൂമിക്ക് ചോരയുടെ മണമാണ്.!
--------------------------------------------
രചന : - സലാം.ടി ഒളവട്ടൂര്‍
''സൂര്യന് മനുഷ്യന്റെ മുഖമാണ്..
ക്രൂരമായ മുഖം..!
എന്നാല്‍ സൂര്യനേ ക്രൂരനാക്കിയത് മനുഷ്യനാണ് അപ്പോള്‍ മനുഷ്യന്റെ ക്രൂരതയുടെ അളവെത്ര ? ''
ഇങ്ങനേ എഴുതിയ, കല്ലെറിഞ്ഞ് കീറിയ ഒരു ഫളെക്സ്- ബോര്‍ഡ് തെരുവിലേ അഴുക്ക് ചാലിനടുത്തുള്ള ചപ്പ്ചവറുക്കൂനക്കൂള്ളില്‍ നിന്നും എണീറ്റു നില്‍ക്കുന്നത് ഞാന്‍ കണ്ടു...
പകലിനേ ഭയപ്പെട്ട മനുഷ്യര്‍ രാത്രിയില്‍ ഇറങ്ങി നടന്നു..രാത്രി ഇറങ്ങി നടന്ന മനുഷ്യര്‍ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങള്‍ പകലില്‍ പത്രങ്ങളില്‍ വരും..നിഴലിനേ ഭയക്കുന്ന കാലഘട്ടത്തില്‍ പുഞ്ചിരിക്ക് വകയുള്ളതൊന്നും വരില്ലല്ലോ..''
നാട്ടിലെ കഥകളെണ്ണി ചോദിച്ച എന്നോട് അബൂക്ക പറഞ്ഞ കഥകളില്‍ ചിലതാണിതൊക്കെ..പിന്നെയും ഒത്തിരി പറഞ്ഞു..ചിലതൊന്നും വിശ്വസിക്കാനായില്ല..അതിനാല്‍ തന്നേ ഞാന്‍ നേരിട്ട് ഇങ്ങ്പോന്നു.
ഹോ...ഇവിടെത്തേ പകലിന് എന്ത് ചൂടാണ്..! പകലില്‍ തെരുവെല്ലാം ശൂന്യമാണ്..ഇരുചക്ര വാഹനങ്ങള്‍ രാത്രിയിലാണ് നിരത്തിലിറക്കാറ്.
ഭീമന്‍ മരങ്ങള്‍ മുറിച്ചിടത്ത് ഭീമന്‍ കെട്ടിടങ്ങള്‍ ഉയര്‍ന്ന് നില്‍ക്കുന്നു..ചീഞ്ഞളിഞ്ഞ മൃഗങ്ങളുടേയും പക്ഷികളുടെ ഗന്ധം..എന്നേ തഴുകി അകലുന്ന ഉഷ്ണകാറ്റിനെല്ലാം മനുഷ്യ രക്തത്തിന്റെ മണം..ഞാന്‍ മൂക്കു പൊത്തി.
അബു പറഞ്ഞ ബോര്‍ഡ് അവിടെ തന്നെയുണ്ട്..ചപ്പുചവര്‍ കൂനക്കിടയില്‍ മെലിഞ്ഞൊട്ടിയ വയറുമായി ഒരു കൂട്ടം പട്ടികള്‍..ഞാനങ്ങോട്ട് നടന്നു- അവറ്റകളെന്നേ കണ്ടതും കുരച്ചുകൊണ്ടെങ്ങോ പോയി..ഇപ്പോള്‍ എനിക്കടുത്ത് ജീവനുള്ളതായിട്ട് ഒന്നുമില്ല.ഞാന്‍ സൂക്ഷിച്ച് നോക്കി ..ചപ്പുചവറുകള്‍ക്കിടയില്‍ ചോരകുഞ്ഞുങ്ങള്‍! ഞാന്‍ തൊട്ട് നോക്കി..ചലനമില്ല..!അവരുടെ ആത്മാക്കള്‍ നേരിന്റെ ലോകത്തിലൂടേ സഞ്ചരിക്കുന്നത് ഞാന്‍കണ്ടു.
ഞാന്‍ നടക്കാന്‍ തുടങ്ങി..നഗരങ്ങളില്‍ നിന്ന് ഗ്രാമങ്ങളിലേക്ക്......
നഗരങ്ങള്‍ വിശാലമാണ്...അംബരചുംബികളായ ഫ്ളാറ്റുകള്‍..അതിന് താഴേ നഗരത്തേ ഇരുട്ടില്‍ നിന്നും മുക്തമാക്കാന്‍ നീണ്ട വൈദുതി കമ്പികള്‍, പോസ്റ്റില്‍ നിന്നും നഗരത്തേ ഒപ്പിയെടുക്കുന്ന ട്രാഫിക്ക് ക്യാമറകള്‍..തിക്കിതിരക്കി ഹോണ്‍ മുഴക്കി പോകുന്ന യാന്ത്രിക സ്വാര്‍ത്ഥതകള്‍...മരങ്ങള്‍ തണലൊരുക്കാത്ത നിരത്തിലൂടെ കാല്‍ നടയാത്രക്കാരാരുമില്ല.നഗരമവസാനിക്കുന്നിടത്ത് വേട്ടയാടാത്ത മരങ്ങള്‍ ഉണങ്ങാറായ് നില്‍ക്കുന്നു..ഒരു തുള്ളി വെള്ളത്തിനായ് എങ്ങു നിന്നോ ഒരു കുയില്‍ കേഴുന്നു..
പണ്ട് ഞാന്‍ കണ്ട പോലേയല്ല എന്റെ ഗ്രാമം,ഇപ്പോള്‍. ഒാരോ വീടും മൂന്നും നാലും അട്ടികളായാണ് നിര്‍മിച്ചിരിക്കുന്നത്..നഗരങ്ങളിലേ പോലേ തന്നേ ഗ്രാമങ്ങളിലും ഒാരോ അഞ്ച് മീറ്റര്‍ ഇടവിട്ട് വീടുകളാണ്..വൃത്തിയില്ലാത്ത ചുറ്റുപ്പാടുകളില്‍ എപ്പോഴും മാലിന്യത്തിന്റെ രൂക്ഷ ഗന്ധം.
കടുത്ത ചൂടിനാല്‍ ഭൂമി വിണ്ട് കീറിയിട്ടുണ്ട്..ഋതുക്കള്‍ക്കനുസരിച്ച് പുഷ്പ്പിക്കുകയും പൊഴിയുകയും ചെയ്ത മരങ്ങള്‍ ഉണങ്ങിയിരിക്കുന്നു..ഉണങ്ങിയ മരത്തേ തിന്നാന്‍ ചിതലില്ല,ചിതലിനെ തിന്നാന്‍ മരംകൊത്തിയില്ല..ആവാസ വിവസ്ഥകള്‍ താളം തെറ്റുന്നു..ശരിയാണ് സൂര്യന് ക്രൂരമുഖം തന്നേ..
അപ്പോ മനുഷ്യനോ..?
നേരം സായാഹ്നത്തിലേക്ക് കുതിച്ചു..ഇപ്പോള്‍ എന്നെപോലേ കാല്‍നടയാത്രക്കാരുമുണ്ട്..ചിലയിടത്ത് പല നിറത്തിലുള്ള കൊടിക്കെട്ടിയിട്ടുണ്ട്..അത് കണ്ടപ്പോള്‍ ഞാന്‍ അബു പറഞ്ഞതോര്‍ക്കുന്നു..
''ഞാനിങ്ങോട്ട് വരുന്ന അവസാന നാളുകളില്‍ ആ സമൂഹം വളരേ ക്രൂരമായ ചിന്തകള്‍ കൊണ്ട് നടക്കുന്നവരായിരുന്നു..അവനവന്റെ സ്വപ്നം സഫലമാകാന്‍ അവനവന്‍ പല നിറത്തിലുള്ള കൊടിപിടിച്ചിരുന്നു..പിടിച്ച കൊടിയുടെ നിറത്തിനനുസരിച്ചായിരുന്നു അവര്‍ തമ്മില്‍ പുഞ്ചിരിച്ചിരുന്നത്..അനന്ത സീമകളിലേക്ക് പടര്‍ന്ന് കിടക്കുന്ന ആകാശത്തിനടിയില്‍ മനുഷ്യന്‍ പരസ്പരം അതിരിട്ടു വിളിച്ചു ഹിന്ദുവെന്നും ക്രിസ്ത്യനെന്നും മുസല്‍മാനെന്നും...വര്‍ണ്ണങ്ങള്‍ കാട്ടി തന്ന മഴവില്ലിന്റെ ഏഴ് നിറത്തേയും മനുഷ്യര്‍ എന്റെതെന്നും നിന്റെതെന്നും പറഞ്ഞ് സ്വന്തമാക്കി കൊടിയുണ്ടാക്കി...ഒരുപക്ഷേ എല്ലാ നിറങ്ങളും ഒന്നിച്ചിരുന്നെങ്കില്‍ അത് മഴവില്ലിനേ പോലേ ഭംഗിയുള്ളതാകുമായിരുന്നു..നിര്‍ഭാഗ്യമെന്ന് പറയട്ടേ ഇതായിരുന്നു ഞങ്ങളുടെ നഗരവും ഗ്രാമവും കണ്ടിരുന്ന രാഷ്ട്രീയം....''
ഞാന്‍ ഒാരോ കൊടിയും നോക്കി ..എല്ലാത്തിലും അദൃശ്യമായ രക്തം പുരണ്ട് കിടക്കുന്നു..കൊടിയിലുള്ള നന്മയും ആശയങ്ങളും കൊടിപിടിക്കുന്നവരില്‍ ഉണ്ടാവാന്‍ വഴിയില്ല.ഞാന്‍ കണക്ക് കൂട്ടി.
കുറച്ച് കൂടേ മുന്നോട്ട് പോയപ്പോള്‍ ഒരാള്‍ക്കൂട്ടം..ഞാന്‍ അതിവേഗം അതിലേക്കടുത്തു..ഒരുപാട് പേര്‍ ചേര്‍ന്ന് ഒരുത്തനേ മര്‍ദ്ധിച്ചവശനാക്കുന്നു..അവിടം മാംസം ചിതറി കിടക്കുന്നു.ഭക്ഷിക്കാനുള്ളതാകാം...കൂട്ടത്തിലാരോ അവന്റെ നെഞ്ചില്‍ കഠാരകുത്തിയിറക്കുന്ന നേരം മരണത്തിന്റെ മാലാഖ ആ ആള്‍ക്കൂട്ടത്തിനിടയിലേക്ക് നുഴഞ്ഞ് കയറുന്നുണ്ടായിരുന്നു..ഞാന്‍ ഒരല്‍പ്പം വഴിമാറി കൊടുത്തു..മാലാഖ എന്നെ നോക്കി പുഞ്ചിരിച്ചു..അയാള്‍ അയാളുടെ ദൈവത്തേ വിളിച്ചു കണ്ണീരൊലിപ്പിച്ചു..അവരും അവരെ ദൈവത്തേ വിളിച്ചു..
ഞാന്‍ മാലാഖയോട് ചോദിച്ചു..
''പറയൂ..ഇപ്പോള്‍ ദൈവം കരയുകയോ ചിരിക്കുകയോ ചെയ്തോ...'' ?
''അറിയില്ല.! ''താന്‍ സൃഷ്ടിച്ച സൃഷ്ടിയേ മറ്റൊരു സൃഷ്ടി ഇല്ലാതാക്കുന്നു..ഇതില്‍ പിന്നേ ദൈവത്തിനെന്ത് റോള്‍..?''
ഞാനൊന്നും പറഞ്ഞില്ല..മാലാഖ അപ്രത്യക്ഷമായി..
മനുഷ്യര്‍ പകലിന്റെ അവസാനത്തില്‍ പട്ടികളേ പോലേ മോങ്ങുകയും സിംഹത്തേ പോലേ ഗര്‍ജ്ജിക്കുകയും ചെയ്തു..ചിലര്‍ ആയുധം തോളിലേന്തി പേപ്പട്ടിയേ പോല്‍ ,മഴതുള്ളി വീഴാത്ത മണ്ണിലൂടേ രക്തമിറ്റിക്കാന്‍ ഒാടി നടന്നു..
ചിലയിടത്ത് വര്‍ഗീയ കലാപം നടന്നതിന്റെ ഗന്ധമുണ്ട്..വാഹനങ്ങളുടെ , ടയറിന്റെ കരിഞ്ഞ പുകയ്ക്കൊപ്പം പച്ച രക്തം മണക്കുന്നു..ആരാധനാലയങ്ങള്‍ക്ക് മുമ്പില്‍ ഈശ്വരവിശ്വാസികളുടെ ഗൂഢാലോചനകള്‍...'
'ദൈവം അപകടത്തിലാണ് ...മനുഷ്യരേ കൊന്ന് ദൈവത്തേ രക്ഷപ്പെടുത്തണം' ഇത്തരത്തിലൊരു ബോര്‍ഡ് നല്ല മനുഷ്യര്‍ കാണാത്ത വിധം പിശാച് ഭൂമിക്ക് മുകളിലൂടെ കെട്ടിതൂക്കി..ഞാനതും നോക്കി ചിരിച്ചു. പിശാച് എന്നേ പല്ലിളിച്ച് കാട്ടി...ഞാന്‍ പിന്നെയും ചിരിച്ചു.
ഞാന്‍ മുസ്ലിയാരേയും വൈതികനേയും പൂജാരിയേയും കണ്ടു..ചിലര്‍ നാമം ജപിക്കുന്നു..ചിലര്‍ നാടോടുമ്പോള്‍ നടുവേ ഒാടാന്‍ ബഹളം വെക്കുന്നു..
പകല്‍ പൂര്‍ണ്ണമായും മരിച്ചു..പകലിലായാലും രാത്രിയുടെ അന്ധതയാണിവിടം... ഞാന്‍ മനസ്സിലാക്കി.
രാത്രിയില്‍ നിരത്തിനോരത്തുള്ള കുടിലുകള്‍ ബഹുനില കെട്ടിടങ്ങള്‍ക്ക് വഴിമാറി കൊടുത്തു..LED ബള്‍ബുകള്‍വര്‍ണ്ണങ്ങളാല്‍ തിളങ്ങുന്നുണ്ട്.മുറിക്കകത്തുള്ള നീല വെളിച്ചങ്ങള്‍ അകത്തുള്ളവരുടെ മഹത്വവും പദവിയും വിളിച്ചോതി.കുടിലുകളില്‍ ഞരക്കവും മൂളക്കവും ഇഴഞ്ഞു നീങ്ങി..അരവയറുണ്ണാന്‍ കണ്ണടച്ച് ഇരുട്ടാക്കിയവരുടെ കൂരയില്‍ നിന്നും നഗ്നത കാട്ടി ഒാടുന്നുണ്ട് ചിലര്‍ മണിമാളികയിലേക്ക്..പട്ടിണി തീര്‍ത്ത കൂരക്കുള്ളില്‍ നഗ്നമേനികള്‍ പ്രാവിനെ പോലേ കുറുകുമ്പോള്‍ ബീജത്തില്‍ കലര്‍ന്ന ജീവന്റെ കോശങ്ങള്‍ അബോഷന്‍മരുന്നിന്റെ ഗന്ധം ശ്വസിച്ച് നിലവിളി കൂട്ടുന്നു..
കാര്‍മേഘം കാണാത്ത മാനത്ത്നിന്ന് ചന്ദ്രന്റെ നിലാവെളിച്ചം അങ്ങിങ്ങായുള്ള കേരമരങ്ങള്‍ക്കിടയിലൂടെ വഴി വരച്ചു..മണ്ണിട്ട പാടങ്ങള്‍ മാക്രിക്കൂട്ടങ്ങളുടെ ശ്മശാനമായിട്ടുണ്ട്..അവറ്റെകള്‍ എന്നെ കണ്ട് മിഴിനീരൊലിപ്പിച്ചു..ഞാന്‍ തലകുനിച്ച് രാത്രിയുടെ അന്ത്യം വരേ നടന്നു...
നേരം സൂര്യനുദിക്കുമ്പോള്‍ ഞാന്‍ ആള്‍ക്കൂട്ടത്തിനിടയില്‍ ഒരു പീടിക തിണ്ണയിലായിരുന്നു..ഇവിടെയുമുണ്ട് കൊടി..ഞാന്‍ അബു പറഞ്ഞതോര്‍ത്തു.
'' തെളിച്ചമുള്ള കണ്ണുകള്‍ക്ക് തിമിരം ബാധിച്ചവരെ കണ്ടിട്ടുണ്ടോ...ഇല്ലെങ്കില്‍ കാണണം..അവരാണിപ്പോ നമ്മുടെ ഭൂമിയില്‍ കൂടുതലുള്ളത്..''
വെള്ളം വാങ്ങാനായ് ഒത്തിരി പേര്‍ വരുന്നുണ്ട്..ഇപ്പോ ഇവിടെ ഒരു ലിറ്റര്‍ വെള്ളത്തിന് ഇരുന്നൂറ് രൂപയാണ്.പച്ചകറികളും പഴവര്‍ഗങ്ങളും വിലയില്‍ ഒട്ടും പിന്നിലല്ല..ഞാനവിടെന്നെണീറ്റു.. വീണ്ടും നടക്കാന്‍ തുടങ്ങി..
ആശുപത്രികളില്‍ സന്ദര്‍ശിച്ചപ്പോള്‍ രോഗികളുടെ കൂട്ടം...പേരറിയാത്ത രോഗങ്ങളാല്‍ ജനം വലഞ്ഞു..ചിലര്‍ മരണ വെപ്രാളത്താല്‍ പിടയുന്നു..അവരുടെ ജീവനെടുക്കാന്‍ വന്ന മരണമാലാഖ എന്റെ തോളില്‍ തട്ടി..എന്നോട് പുഞ്ചിരിച്ചു.. രോഗികളുടെ കണ്ണില്‍ ഞാന്‍ ദാരുണമായ നോട്ടം കണ്ടു..ഞാന്‍ ചിരിച്ചു..''നിങ്ങളും രക്ഷപ്പെട്ടു..'' ഞാന്‍ അവരേ നോക്കി മൗനമായി മൊഴിഞ്ഞു.
അരുവികളില്‍ മത്സ്യം പിടഞ്ഞു മരിച്ചു..മാലിന്യ കൂമ്പാരങ്ങളും മഴയേ കാത്ത് നിന്നു..പക്ഷിക്കൂട്ടം ചത്തൊടുങ്ങി..സകലതും ചത്തു-ജീവനുള്ള മനുഷ്യര്‍ ജീവനില്ലാത്തതിന് സമമായപ്പോള്‍...!
ഞാന്‍ നടക്കുമ്പോഴെല്ലാം വായുവില്‍ രക്തത്തിന്റെ ഗന്ധം...!ഞാന്‍ ഗന്ധമുള്ളിടത്തേക്ക് വേഗത്തില്‍ നടന്നു..
ഒരാളേ ഏകാന്തയുടെ തടവറയില്‍ പൂട്ടിയിട്ടിരിക്കുന്നു..ഞാന്‍ ആ മുറിയുടെ വാതിലില്‍ മുട്ടി..അത് പുറത്ത് നിന്നും കുറ്റിയിട്ടിരിക്കുന്നു..എങ്കിലും ഞാന്‍ അകത്ത് കയറി..അയാള്‍ക്ക് മുമ്പില്‍ പ്രത്യക്ഷമായി..അയാള്‍ ഞെട്ടി...
''ആരാണ് നീ..''
''ഞാന്‍ ആരെന്നുള്ള ചോദ്യത്തിന് വലിയപ്രസക്തിയില്ല..കാരണം ഞാന്‍ ഇപ്പോള്‍ മനുഷ്യനല്ല..പിന്നെ എന്തിനറിയണം..''ഞാന്‍ അല്‍പ്പം ഗൗരവ്വം കാണിച്ചു..
അയാള്‍ നന്നായി വിറക്കുന്നു..
''ഞാന്‍ ഡാര്‍വിന്‍...പത്ത് വര്‍ഷം മുമ്പ് ജീവിച്ചിരുന്നു..അത്ര മാത്രം അറിഞ്ഞാല്‍ മതി...ഞാന്‍ നല്ല മറുപടി നല്‍കി..''
''എന്നേ തേടി വന്നതിലുള്ള ഉദ്ദേശം.? ''അയാള്‍ ഇത്തിരി ധൈര്യം സംഭരിച്ചു..
''നിങ്ങളുടെ പേര്...? ഇൗ ഇരുട്ട് മുറിയിലടക്കപ്പെട്ട തിന്റെ കാരണങ്ങള്‍ അറിയാനുള്ള ഒരു മോഹം..അത്രേയുള്ളൂ..''
'' അറിഞ്ഞിട്ടെന്ത്...? എങ്കിലും പറയാം എന്റെ പേര് മനോഹര്‍ലാല്‍...
എന്റെ സ്വന്തം മക്കളുടെ കൊള്ളരുതായ്മകള്‍ കണ്ടു മടുത്തവനാണ് ഞാന്‍ ...പ്രതികരിച്ച് തുടങ്ങും മുമ്പേ എന്നേ അവര്‍ ഇൗ ഇരുട്ട് മുറിയിലടച്ചു..പെണ്ണും കഞ്ചാവും മയക്ക്മരുന്നിന്റേയും താവളമാണ് എന്റെ ഈ വീട്...എന്റെ പത്ത് വയസ്സുള്ള മകളേ ഇവരെന്താ ചെയ്തെതന്ന് പോലുമറിയില്ല..ഏത് നിമിഷവും ഞാന്‍ പോലീസ് സ്റ്റേഷനില്‍ പോയി പരാതികൊടുക്കും എന്ന ഭയം എന്റെ ആറ് മക്കള്‍ക്കും ഉള്ളത് കൊണ്ട് എന്നേ അവര്‍ പൂട്ടിയിട്ടു..ഒരു വട്ടമെങ്കിലും ഇവിടെന്നെനിക്ക് രക്ഷകിട്ടിയാല്‍ ഞാന്‍ ഈ വീട് വേശ്യാലയമാണെന്ന് വിളിച്ച് പറയും..''
ഞാന്‍ എല്ലാം കേട്ട് നിന്നു..വിധി എന്താണോ അത് തന്നെ നടക്കട്ടേ...ഞാന്‍ എന്നോടായ് കല്‍പ്പിച്ചു..
ഇദ്ധേഹം ഇക്കാലത്തും നീതിപീഠത്തേ വിശ്വസിക്കുന്നൂ എങ്കില്‍ ഇദ്ധേഹം എത്ര നല്ലവനായിരിക്കും..ചിലരീ ലോകത്ത് പാവം നിഷ്കളങ്കരാണ്..അബു പറഞ്ഞതെല്ലൊം വ്യക്തം..ഞാന്‍ ഒന്നും പറയാതെ പുറത്തിറങ്ങി...
ഞാന്‍ ഈ ചോരമണമുള്ള തെരുവിലിറങ്ങി എങ്ങോട്ടെന്നില്ലാതെ നടന്നു..
വര്‍ഗീയവാദികള്‍ കൊന്നെടുക്കുന്ന ജീവനുകള്‍,അവരുടെ സ്വപ്നങ്ങള്‍,ബന്ധങ്ങള്‍ എല്ലാം അനാഥമായി അന്തരീക്ഷത്തിലൂടേ, നൂലറ്റുപ്പോയ പട്ടം പോലേ ദൂരേക്ക് മറഞ്ഞൂ...
റോഡിലും വീടുകളിലും കലാപം സൃഷ്ടിച്ചു.. മത്ത് പിടിച്ച ജനം കൂട്ടം കാട്ടാനക്കൂട്ടം പോലേ ഛിന്നം വിളിച്ചോടി..ചില അമ്മമാരുടെ വിലാപങ്ങള്‍ നാടകാഭിനയം പോലേ കണ്ണീരും കൈയടിയും നേടിക്കൊടുത്തു..നീതിയും നിയമവും കളിപ്പാട്ടങ്ങളായി...ഭൂമി ഉരുണ്ടതാണേല്‍ അത് തട്ടികളിക്കത്തക്ക വണ്ണം ശാസ്ത്രം വളര്‍ന്നു..മനുഷ്യത്വവാദികള്‍ മനംനൊന്ത് കീഴടങ്ങി...
ഞാന്‍ തിരിച്ച് പോകാനിരിക്കേ...എനിക്ക് മുമ്പില്‍ ഒരാള്‍ റോഡ് മുറിച്ച് കടക്കുന്നത് ഞാന്‍ കണ്ടു..അത് മനോഹര്‍ലാല്‍,ആണ്...അയാള്‍ ഒാരോ വാഹനത്തേയും ശ്രദ്ധയോടേ നോക്കുന്നുണ്ട്..മരണത്തിന്റെ മാലാഖ അയാള്‍ക്കടുത്ത് വന്നു നിന്നു...
' ദൈവമേ...ഇദ്ധേഹവും.....'
അപ്രതീക്ഷിതമായി അയാളുടെ പിരടിയില്‍ ഒരു ഇരുമ്പ് ദണ്ഡ് വന്ന് പതിച്ചു..അയാള്‍ തലയടിച്ചു വീണു..ചെയ്ത ജോലിയുടെ കൂലി വാങ്ങാന്‍ ഇരുമ്പ്ദണ്ഡവിടെ ഉപേക്ഷിച്ച് ആറുപേര്‍ അയാള്‍ക്കരികില്‍ നിന്നും വാഹനത്തില്‍ അതിവേഗം കയറിപോയി..അയാള്‍ റോഡില്‍ കിടന്നു പിടഞ്ഞു..രക്തം വാര്‍ന്നൊലിക്കുന്നു..റോഡിന്റെ ഇരുവശത്ത് നിന്നും കണ്ടുനിന്നവരില്‍ നിന്നും ക്യാമറ പൊങ്ങി..അയാള്‍ അല്‍പ്പസമയത്തിന് ശേഷം ചലനമറ്റു.മരണത്തിന്റെ മാലാഖ എന്നോട് ചിരിച്ചു,പിന്നേ കൈ മലര്‍ത്തി..ഞാനും ചിരിച്ചു..
മാലാഖയുടെ കല്പ്ന അനുസരിച്ചു അദ്ധേഹത്തിന്റെ ആത്മാവിനേ ഞാന്‍ കൂടേകൂട്ടി..അന്നേരം റോഡില്‍ കിടക്കുന്ന,ശവത്തിലൂടേ വാഹനം കയറിയിറങ്ങി..ആത്മാവെന്റെ കൈകളില്‍ നിന്നൊരിക്കല്‍ കൂടി വേദന കൊണ്ട് പിടഞ്ഞു്.ഞാന്‍ ആശ്വാസിപ്പിച്ചു..
ഞാന്‍ അയാളോട് പറഞ്ഞു...'' ഇനി നമ്മള്‍ മറ്റൊരു ലോകത്തേക്ക്...വാ പോവാം...
ഞങ്ങള്‍ ഭൂമിയില്‍ നിന്നും അപ്രത്യക്ഷമായി.....അപ്പോഴും മനോഹറിന്റെ ജീര്‍ണ്ണിച്ച ശരീരത്തിന്റെ ഗന്ധം ഭൂമിയേ വിഴുങ്ങിയിരുന്നു..തിരക്കിനിടയില്‍ ജനം മൂക്കുപൊത്തി....
ഇത്ര പെട്ടന്നിങ്ങെത്തിയോ...? അബു ചോദിച്ചു.
ഞാന്‍ ചിരിച്ചു.അബുവിന് മനോഹറിനെ പരിചയപ്പെടുത്തി കൊടുത്തു..
ഡാര്‍വിനും അബുവും മനോഹറും ആകാശ ലോകത്ത് ഒരുമിച്ചു നിന്നു..
''ഭൂമിയിലിങ്ങനേ നിന്നാല്‍ മതവര്‍ഗീയവാദികള്‍ക്ക് ഇഷ്ടപ്പെടില്ലത്രേ..''മനോഹര്‍ പറഞ്ഞു....
ഞങ്ങള്‍ കൂട്ടമായി ചിരിച്ചു..
(അവസാനിച്ചു)

Salam

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot