നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

#മുൻകുറിപ്പ് :

#മുൻകുറിപ്പ് : വിരസമായ എന്റെ യാത്രകളിൽ ഒരായിരം കഥകൾ പറഞ്ഞു തരുന്ന എന്റെ ഒരുനാൾ കാമുകിയായ നിനക്ക് വേണ്ടി സമർപ്പിക്കുന്നു. ബോഗികൾ നിറയെ കഥകളും വഹിച്ചു പോകുന്ന എന്റെ പ്രിയ കാമുകി , അവൾ പറഞ്ഞു തന്ന കഥകൾ ഇവിടെ നിങ്ങൾക്കായി സമർപ്പിക്കുന്നു. അവൾ ഒരിടമാണ്. കഥകൾ പിറക്കുന്നിടം.
കഥകൾ പിറക്കുന്നിടം : അമ്മ
__________________________________
" എന്താ രാഹുൽ ഇങ്ങനെ അവളെ സൂക്ഷിച്ചു നോക്കുന്നെ..അല്ലെങ്കിലും ഈ ആണുങ്ങളുടെ ഇങ്ങനെയുള്ള ചുഴിഞ്ഞു നോട്ടം വെറും ബോറാണ്..ഒരുമാതിരി ദഹിപ്പിക്കുന്ന നോട്ടം. ത്രിക്കണ്ണ് തുറന്നു കാമനെ ഭഗവാൻ ഭസ്മമാക്കിയ നോട്ടം. പക്ഷെ ഇത് ... കാമം നിറഞ്ഞ നോട്ടം. "
അവൾ പറഞ്ഞത് വേറെ ആരെങ്കിലും കേട്ടോ എന്ന് ഞാൻ ചുറ്റും നോക്കി. ഭാഗ്യം ആരും കേട്ടില്ല. അല്ലെങ്കിലും അവൾ പറയുന്നത് എനിക്ക് മാത്രം കേൾക്കാൻ വേണ്ടിയാണല്ലോ.
" ഏയ്.യാതൊരു ദുരുദ്ദേശവും ഇല്ലാ..പക്ഷെ..! "
ഞാനും അവൾക്ക് മാത്രം കേൾക്കാവുന്ന ശബ്ദത്തിൽ മറുപടി കൊടുത്തു.
" നിന്റെ പക്ഷെയുടെ അർഥം എനിക്ക് മനസ്സിലായി. നിന്നെ കുറച്ചു നേരമായി ഞാൻ ശ്രദ്ധിക്കുന്നു. നിനക്ക് ഇപ്പോൾ എന്താ അറിയേണ്ടത്. ഞാൻ പറഞ്ഞു തരാം. "
ശരിയാണ് അവൾക്ക് എല്ലാം അറിയാം. ഒരുപാട് ഹൃദയങ്ങളുടെ വേദനയും സങ്കടവും സന്തോഷവും എല്ലാം..എല്ലാം...അറിയാം.
" എന്നാൽ ശരി. എന്റെ ഈ ഓപ്പോസിറ് സീറ്റിൽ ജനലിലൂടെ പുറത്തേക്ക് നോക്കി ഇരിക്കുന്നവളെ കുറിച്ചറിയണം. നീ പറഞ്ഞു താ..!"
ഞാൻ അവളോട് നിരുപാധികം കീഴടങ്ങി.
അവൾ ഒരു കുലുങ്ങി ചിരിയോടെ ചാലക്കുടി സ്റ്റേഷൻ കഴിഞ്ഞപ്പോൾ പറഞ്ഞു തുടങ്ങി. പുറത്തെ മരങ്ങളും കെട്ടിടങ്ങളും ആളുകളും പിന്നിലേക്ക് ഓടി തുടങ്ങി.
" ആദ്യം നിന്റെ തുറിച്ച നോട്ടത്തിന്റെ കാരണം പറയ്..അതിൽ നിന്ന് തുടങ്ങാം. "
" അത്..അവളുടെ ചേഷ്ടകളും മുഖവും ശരീര പ്രകൃതിയും എന്തോ ഒരു സ്വരചേർച്ചയില്ലായ്മ പോലെ.. "
ഞാൻ പകുതിക്ക് നിർത്തി.
അവൾ ഉറക്കെ ചിരിച്ചു. ഇപ്പോൾ മരങ്ങളും കെട്ടിടങ്ങളും ഭ്രാന്തമായ വേഗതയിൽ പിന്നോട്ട് പോവുന്നു. എനിക്ക് പുറത്തേക്ക് നോക്കാൻ ഭയമായി.
" മോനേ... എന്റെ ഒരുനാൾ കാമുകാ.. അവൾ അവളാണെന്നു നീ എങ്ങനെ പറയും. അവൾ അവനായിരുന്നു. അവനിലെ അവളെ അവൻ തിരിച്ചറിഞ്ഞപ്പോൾ സമൂഹം അവനെ വെറുത്തു. അവനായോ അവളായോ ജീവിക്കാൻ കഴിയാതെ അവനിലെ സ്വത്വം മനസ്സിലാക്കാൻ കഴിയാത്ത സമൂഹത്തിനു മുന്നിൽ അവൻ വലിയൊരു ചോദ്യചിഹ്നമായി മാറി. പണ്ടൊരു ഭ്രാന്തൻ കവി പറഞ്ഞപോലെ മനുഷ്യന് രണ്ടു ജാതിയെ ഉള്ളു ആണും പെണ്ണും. അത് പക്ഷെ തെറ്റായിരുന്നുവെന്നു കാലം തെളിയിച്ചു കൊണ്ടിരുന്നു. മനുഷ്യന് ഒറ്റ ജാതിയെ ഉള്ളു . ആ ജാതിയാണ് മനുഷ്യത്വം.
ഇപ്പോൾ നിന്റെ മുന്നിലിരിക്കുന്നത് ഒരു മനുഷ്യനാണ്. ലിംഗപരിമിതികൾ ഇല്ലാത്ത മനുഷ്യൻ. രണ്ടു കാലുകളും രണ്ടു കൈകളും നിവർന്ന നട്ടെല്ലുമുള്ള ചിരിക്കുന്ന മനുഷ്യൻ.
ആണും അല്ല പെണ്ണും അല്ല... ഒരു മനുഷ്യൻ.
ഒരു പക്ഷെ മനുഷ്യജാതിയിൽ തന്നെ ഉയർന്ന സ്ഥാനം നൽക്കേണ്ട മനുഷ്യൻ."
അവളുടെ സ്വരം നേർത്തു നേർത്തു വന്നു. ഏതോ സ്റ്റേഷൻ എത്തിയിരിക്കുന്നു. എനിക്ക് പുറത്തു നോക്കാൻ താൽപര്യമില്ലായിരുന്നു. എനിക്ക് ബാക്കി കേൾക്കണം. എന്റെ ഉള്ളിലെ സംശയം ഞാൻ അവളോട് ചോദിച്ചു.
" അപ്പോൾ ആ മനുഷ്യൻ പെണ്ണവാൻ കൊതിച്ച ആണാണ് അല്ലേ? "
ഞാൻ മറുപടിക്കായി കാത്തു.
അവൾ പറഞ്ഞു തുടങ്ങി.
" അങ്ങ് ദൂരെയുള്ള ഒരു ഗ്രാമത്തിൽ ഒരു അച്ഛന്റെയും അമ്മയുടെയും ഇളയ മകനായിട്ടാണ് അവൻ ജനിച്ചത്. കുട്ടിക്കാലം മുതൽക്കേ അവന്റെ കൂട്ട് ചേച്ചിയുടെ കരിമഷിയും ചാന്തും കുപ്പിവളകളും ആയിരുന്നു. നാട്ടിലെ മറ്റു ആൺകുട്ടികളുടെ കൂട്ടും സഹവാസവും അവൻ ഒരിക്കലും ഇഷ്ടപ്പെട്ടില്ല. അവനെപ്പോഴും ഒറ്റയ്ക്കിരിക്കാനായിരുന്നു ഇഷ്ടം. അവന്റെ ഉള്ളിൽ ആരും അറിയാതെ അവൾ ഉണരുകയായിരുന്നു. പ്രായം ആകുംതോറും അവനിലെ മാറ്റങ്ങൾ വീട്ടുകാർ ശ്രദ്ധിച്ചു തുടങ്ങി. അവർക്കത് അംഗീകരിക്കാൻ കഴിയാത്ത ഒന്നായിരുന്നു. അച്ഛൻ അവനെ വെറുത്തു തുടങ്ങി. നാട്ടുകാരുടെയും കൂട്ടുകാരുടെയും പരിഹാസങ്ങളും കുറ്റപ്പെടുത്തലുകളും അവനെ ദിവസവും കൊന്നു കൊണ്ടിരുന്നു. എങ്കിലും അമ്മയുടെ തണലിൽ അവൻ മുഖത്തും ചുണ്ടത്തും ചായം പുരട്ടികൊണ്ടിരുന്നു. എന്നാൽ പെട്ടെന്നൊരുദിനം അവന്റെ ജീവിതത്തിൽ കരിമഷി പടർത്തി കൊണ്ട് അവന്റെ അമ്മ മരണപ്പെട്ടു. താൻ ഈ ലോകത്തിൽ നിന്നും എന്നെന്നേക്കുമായി ഒറ്റ ആയെന്നു അവൻ മനസ്സിലാക്കി. അമ്മയില്ലാത്ത വീട് അവനു നരകമായി മാറി. അപ്പോഴേക്കും അവന്റെയുള്ളിലെ അവൾ എന്നന്നേക്കുമായി അവനെ കീഴടക്കി. ചേച്ചിയുടെ വിവാഹത്തിന് തടസ്സമായി നാടിനും വീടിനും വെറുക്കപ്പെട്ട അവനെന്ന അവളെ അച്ഛൻ ഈ മഹാ നഗരത്തിൽ ഉപേക്ഷിച്ചു തിരിച്ചു പോയി. മൂന്നാം ലിംഗം എന്ന തലക്കെട്ടിൽ ഈ നഗരത്തിന്റെ കുപ്പത്തൊട്ടിയിൽ തെരുവ് നായകൾക്കൊപ്പം അവൻ ഊണും ഉറക്കവും പങ്കിട്ടു.
രാത്രിയുടെ കുളിരിന് മേൽ തീകായാൻ കാമത്തിന്റെ ചെങ്കനൽ കണ്ണിൽ തെളിയിച്ചു കൊണ്ട് വരുന്ന വെളുത്ത കുപ്പായക്കാരുടെ മേൽ പലപ്പോഴും അവന്റെ രക്തക്കറ പടർന്നു.
അങ്ങനെ ഒരിക്കൽ ഒരു പുലരിയിൽ രക്തമൊലിച്ചു കീറിയ വസ്ത്രങ്ങളുമായി തെരുവോരത്തു ബോധരഹിതനായി കിടക്കുന്ന അവനെ ഒരു മനുഷ്യാവകാശ സംഘടനയുടെ ആൾക്കാർ കണ്ടെത്തി രക്ഷിക്കുകയായിരുന്നു. "
അവൾ കിതപ്പോടെ പറഞ്ഞു നിർത്തി. ഇത്രയും കേട്ടപ്പോൾ എനിക്ക് സ്വയം പുച്ഛം തോന്നി. ഇങ്ങനെയുള്ള ഒരു സമൂഹത്തിൽ ഇപ്പോഴും ഞാൻ ജീവിച്ചിരിക്കുന്നുണ്ടല്ലോ. കഷ്ടം.
" എന്നിട്ട്..."
എനിക്ക് ആകാംക്ഷ അടക്കാൻ കഴിഞ്ഞില്ല. ഞാൻ അവളുടെ വാക്കിനായി കാതോർത്തു. അവൾ വീണ്ടും പറഞ്ഞു തുടങ്ങി.
" ഇനി മുതൽ നമുക്ക് അവനെ അവൾ എന്ന് വിളിക്കാം. കാരണം പിന്നീടുള്ള അവന്റെ ജീവിതം അവനല്ല അവളാണ് ജീവിച്ചത്.
അവളെ പോലുള്ള കുറച്ചു പേർ അടങ്ങിയ ഒരു സംഘടനയുടെ ഭാഗമാകാൻ അവൾക്ക് കഴിഞ്ഞു. ദുഷിച്ച നോട്ടങ്ങൾക്കിടയിലും വാക്കുകൾ കൊണ്ടുള്ള വ്യഭിചാരങ്ങൾക്കിടയിലും അവൾ തല ഉയർത്തി നിന്നു. ആ സമയത്തണ് അവളുടെ മനസ്സിലെ ഏറ്റവും വലിയ ആഗ്രഹം പുറത്തു വന്നത്. ബാല്യത്തിലെ ചേച്ചിയുടെ കരിമഷിയും ചാന്തും കൊണ്ട് അവൾ വരച്ച ചിത്രങ്ങളെക്കാൾ അവൾ മനസ്സിൽ താലോലിച്ചു കൊണ്ട് നടന്ന ഒരാഗ്രഹം. ' അമ്മയാകുക'.
ആ ആഗ്രഹം മനസ്സിലെത്തുമ്പോൾ അവളുടെ അടിവയറിനും മാറിടങ്ങൾക്കും വല്ലാത്തൊരു തളർച്ച അനുഭവപ്പെട്ടു.
പല രാത്രികളിലും അവളുടെ സ്വപ്നങ്ങളിൽ ഒരു കുഞ്ഞിന്റെ കരച്ചിലും കൊഞ്ചലുകളും ചിരിയും നിറഞ്ഞു നിന്നു.
തുടർന്നുള്ള ദിനങ്ങൾ അവൾ പൂർണമായും പെണ്ണായി മാറാനുള്ള മാർഗ്ഗങ്ങൾ തേടി നടന്നു. അവളെ പോലുള്ള പലരോടും ചോദിച്ചു. നഗരത്തിലെ പല ആശുപത്രികളിലും അവൾ സ്ഥിരം ഒരു കാഴ്ച വസ്തുവായി.
ലിംഗ മാറ്റ ശസ്ത്രക്രിയ അതാണ് മാർഗ്ഗം. ഒരുപാട് കാശ് ചെലവാകുന്ന ചികിത്സയാണത്. ട്രാൻസ്‌ജന്ദരിൽ നിന്ന് ട്രാന്‍സ്സെക്ഷ്വലായി മാറുക. തന്റെ ശരീരത്തിലെ ആണിന്റെ ചിഹ്നത്തെ മുറിച്ചു മാറ്റി അവിടെ പെണ്ണിന്റെ അടയാളം കൂട്ടിച്ചേർക്കുക. ഒരുപാട് വാതിലുകളിൽ അവൾ മുട്ടി. ഒന്നും തുറന്നില്ല. തുറന്ന വാതിലുകൾ അവളെ നയിച്ചത് കുടുസ്സു മുറികളിലെ നാറുന്ന മെത്തകളിലേക്കാണ്.
ശരീരത്തിലെയും മനസ്സിലെയും മുറിവുകൾക്ക്‌ അവൾക്ക് കിട്ടിയ പഴകിയ നോട്ടുകളും നാണയ തുട്ടുകളും പരിഹാരമായില്ല. ലക്ഷം രൂപയോളം ചെലവാകുന്ന ആധുനിക ചികിത്സാ രീതികൾ അവളുടെ വിദൂര സ്വപ്നങ്ങളിൽ പോലും കടന്നു വന്നില്ല. അവളുടെ ഉള്ളിലെ ആഗ്രഹം ചാപിള്ളയായി പുറത്തു വരാൻ തുടങ്ങി.
ഒരുപാട് ദിവസം വേണ്ടി വന്നു ആ ചാപിള്ളയുടെ പൊക്കിൾ കൊടി അവൾക്ക് അറുത്തു മാറ്റാൻ. അവളുടെ മനസിന്റെ ആഴങ്ങളിൽ അവളാ കുഞ്ഞിനെ കുഴിച്ചു മൂടി.
പ്രസവിക്കാതെ അമ്മയാകുന്ന ലക്ഷക്കണക്കിന് സ്ത്രീകൾ ഈ ലോകത്തു സന്തോഷിക്കുമ്പോൾ താൻ മാത്രം ദുഃഖിക്കുന്നത് മണ്ടത്തരമാണെന്നു അവൾക്ക് മനസ്സിലായി.
ഈ നഗരത്തിന്റെ തന്നെ ഹൃദയത്തിൽ പകൽ നന്മ മരങ്ങളാൽ അമ്മയാക്കപ്പെട്ട ഒരു ഭ്രാന്തി പിച്ചക്കാരിയുടെ കുഞ്ഞിനെ ഒരു ദിവസം അവൾ തന്റെ മകളായി ഏറ്റെടുത്തു. തെരുവ് നായകൾക്കൊപ്പം എച്ചിൽ കൂനയിൽ കടിപിടി കൂടുന്നതിനിടയ്ക്ക് കുഞ്ഞിന്റെ കാലിൽ ഒരു നായ കടിച്ചു വലിച്ചു കൊണ്ട് പോകുന്നത് ചിരിച്ച മുഖത്തോടെ നോക്കി നിൽക്കുന്ന ആ ഭ്രാന്തി പെണ്ണിന്റെ മുഖം ഇടക്കിടക്ക് അവളുടെ സ്വപ്നങ്ങളിൽ വരാറുണ്ട്. അന്നവൾക്ക് ആ നായയോടൊപ്പം കുറച്ചു ദൂരം ഓടേണ്ടി വന്നു. ഒടുവിൽ ദേഹം മുഴുവൻ ചോര ഒലിപ്പിച്ചു ഒരു ചെറിയ മാംസതുണ്ടു പോലെ അവളുടെ കൈകളിൽ ആ കുഞ്ഞു ഞരങ്ങി. "
അവൾ പറഞ്ഞു നിർത്തിയപ്പോൾ ആലുവ സ്റ്റേഷൻ എത്തി. നമ്മുടെ കഥയിലെ നായിക കൈയിൽ ഒരു ബാഗും തൂക്കി പുറത്തേക്കിറങ്ങി. അവളുടെ കണ്ണുകളിൽ ആരെയും എതിരിടുന്ന ആത്മവിശ്വാസത്തിന്റെ തീജ്വാല എരിയുന്നത് ഞാൻ കണ്ടു. ഞാൻ ജനലിൽ കൂടി പുറത്തേക്ക് നോക്കി. പുറത്തെ ആൾക്കൂട്ടത്തിൽ അവൾ അലിഞ്ഞില്ലാതായി.
" എന്നിട്ട് എന്തായി...ബാക്കി പറയൂ.."
ഞാൻ അക്ഷമയോടെ അവളോട് ബാക്കി കഥ ആവശ്യപ്പെട്ടു.
അവൾ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു തുടങ്ങി.
" ഇന്നിപ്പോൾ ആ കുഞ്ഞിന് മൂന്ന് വയസ്സാകുന്നു. കുഞ്ഞരി പല്ലുകൾ പുറത്തുക്കാട്ടി ചിരിച്ചു കൊണ്ട് ആ കുഞ്ഞു അവളെ 'അമ്മേ' എന്ന് വിളിക്കുന്നു.
അതേ..രാഹുൽ ഇന്നവൾ ഒരു അമ്മയാണ്. ഈ ലോകത്തു അവൾക്ക് കൂട്ടായി ഈശ്വരൻ നൽകിയ സമ്മാനം. പ്രസവിച്ചില്ലെങ്കിലും മുലപ്പാൽ നല്കിയില്ലെങ്കിലും ഇന്നവളും ഒരു അമ്മയാണ്. ഇന്ന് പലപ്പോഴും അമ്മ എന്നത് രണ്ടക്ഷരം മാത്രം ആകുമ്പോൾ ഇവളെ നമുക്ക് പൂർണ അർത്ഥത്തിൽ അമ്മ എന്ന് വിളിക്കാം.
എന്താ രാഹുൽ...അവളെ കുറിച്ച് പറഞ്ഞത് മതിയോ...കുറച്ചു നാളത്തെ പരിചയം കൊണ്ടാണ് ഞാൻ ഇത്രയും കഥ അറിഞ്ഞത്. ഇനിയും ഒരുപാട് അനുഭവങ്ങൾ ഉണ്ടാകും അവൾക്ക് എന്നോട് പറയാൻ..
ഇത് പോലെ ആയിരം കഥകൾ അല്ലെ ഞാൻ ദിവസവും കേൾക്കുന്നത്. ഈ കഥകളും പേറി ഇനിയും ഒരുപാട് ദൂരം എനിക്ക് പോകേണ്ടതുണ്ട്. ശരിക്കും ഞാനൊരു ഇടം ആണ്. കഥകൾ പിറക്കുന്നിടം."
അവൾ പറഞ്ഞു നിർത്തി. എറണാകുളം സ്റ്റേഷൻ എത്തിയിരിക്കുന്നു.. പുറത്തു മഴ പെയ്യുന്നുണ്ട്. ഞാൻ ജനലിൽ കൂടി പുറത്തേക്ക് നോക്കി. ഇവൾ പറഞ്ഞത് ശരിയാണ്. ഒരായിരം കഥകൾ പിറക്കുന്നിടമാണിവൾ.
എന്റെ ചിന്തകൾ ആ അമ്മയുടെ പുറകേ പോവുകയാണ്. അവളെ പോലുള്ള ആയിരക്കണക്കിന് മനുഷ്യർ ഉള്ളിലെ ആഗ്രഹങ്ങൾ അടിച്ചമർത്തി സമൂഹത്തിലെ ഏതെങ്കിലും ഇരുണ്ട മൂലയിൽ ഒതുങ്ങി കഴിയുന്നുണ്ട്. നമ്മുടെ നാട്ടിൽ സാധാരണക്കാരന് എത്തിപ്പിടിക്കാൻ പറ്റാത്തത്ര ഉയരത്തിലാണ് ലിംഗ മാറ്റ ശസ്ത്രക്രിയ. അതിനു മതിയായ സൗകര്യങ്ങൾ ഉള്ള ആശുപത്രികളും ഇല്ല. അതെങ്ങനെ അവരെ നമ്മുടെ നാടും നാട്ടുകാരും ഇത് വരെ മനുഷ്യഗണത്തിൽ ഉൾപ്പെടുത്തിയിട്ടില്ലല്ലോ പിന്നല്ലേ ചികിത്സ. എനിക്ക് വീണ്ടും എന്നോട് എന്തെന്നില്ലാത്ത വെറുപ്പും അറപ്പും തോന്നി.
അവൾ വീണ്ടും എന്തൊക്കെയോ പറഞ്ഞു തുടങ്ങി. എനിക്ക് ഒന്നും കേൾക്കാൻ കഴിയുന്നില്ല. എന്റെ കാതുകളിലും കണ്ണുകളിലും നിറയെ ആ അമ്മയും കുഞ്ഞും മാത്രമായിരുന്നു.

Vishnu

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot