Slider

ഓൺലൈൻ

0
ഓൺലൈൻ
_____________
എല്ലാരും അവളെയാണ് കുറ്റം പറയുന്നത്. പക്ഷേ അവളൊരു തെറ്റും ചെയ്തിട്ടില്ലെന്ന് എനിക്ക് അറിയാം. പെൺകുട്ടികൾക്കെന്താ കൊമ്പ് ഉണ്ടോ? ആൺകുട്ടികളെ എത്ര നേരം ഓൺലൈനിൽ കണ്ടാലും ആർക്കും ഒരു പ്രശ്നവും ഇല്ല. അതേസമയം പെണ്ണാണെങ്കിലോ? അവൾക്ക് പിന്നെ കാമുകനായി, അവൾ ശരിയല്ലാതവളായി...
ഞാൻ പറയുന്നത് ഗൗരിയെ പറ്റിയാണ്. പഠിക്കാൻ മിഠുക്കിയാണ്. നാട്ടിൻ പുറത്തുകാരി. നാട്ടിൽ നിന്ന് ആദ്യമായി പുറത്തു പോയി പഠിക്കുന്നത് അവളാണ്. അതുകൊണ്ട് തന്നെ അവളുടെ അവിടുത്തെ ജീവിതമനുസരിച്ചിരിക്കും ബാക്കി നാട്ടിലുളള പെൺകുട്ടികളുടെ ഭാവിയും.
റാഗിംങ് ഒക്കെ കിട്ടി പണ്ടാരമടങ്ങി ഒരു വിധത്തിൽ ആദ്യ വർഷം കടന്നുപോയി. രണ്ടാം വർഷമൊക്കെയായപ്പോൾ ഫോൺ വളരെ അത്യാവശ്യമായി വന്നു. നോട്ടുകളും മറ്റും വാട്ട്സ്അപ്പ് വഴി അയക്കുന്ന കാലമാണല്ലോ! വീട്ടിൽ ഫോണിന്റെ കാര്യം പറഞ്ഞപ്പോൾ, "പഠിക്കുന്ന പിളേളർക്ക് ഫോണൊന്നും വേണ്ട" എന്നായിരുന്നു മറുപടി. അവസാനം വാശിയ്ക്കും കരച്ചിലിനും ഫലം കണ്ടു. വീട്ടുകാരൊരു ഫോൺ മേടിച്ചു കൊടുത്തു. മറ്റുളളവരെ പരീക്ഷ സമയത്ത് ഫോൺ ചോദിച്ചു ബുദ്ധിമുട്ടിച്ചു അവൾ മടുത്തിരുന്നു.
ഫോൺ ആയപ്പോൾ പിന്നെ ഫേസ്ബുക്കായി വാട്ട്സ്അപ്പായി. എന്നാലും അവൾ പരിധി വിട്ട് ഇതൊന്നും ഉപയോഗിച്ചില്ല. പണ്ട് പഠിത്തതിനു വേണ്ടി മാറ്റി വച്ച ആഗ്രഹങ്ങളൊക്കെ വീണ്ടും മനസിൽ തല പൊക്കി തുടങ്ങി. സ്മൂളിൽ പാട്ട് പാടാനും കഥകളെഴുതി പോസ്റ്റ് ചെയ്യാനും തുടങ്ങി. ഇതൊന്നും തന്റെ പഠനത്തെ ബാധിക്കാതിരിക്കാൻ അവൾ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഇതിനായി അവൾ തിരഞ്ഞെടുത്ത സമയം അർദ്ധരാത്രിയായിരുന്നു. അതായത് കിടക്കുന്നതിന് ഒരു മണിക്കൂർ മുമ്പുളള സമയം. ഓൺലൈനിൽ കണ്ടു പല ആളുകളും മെസ്സേജ് അയച്ചുതുടങ്ങി. അ സമയത്ത് ചാറ്റ് ചെയ്യുന്നത് ശരിയല്ലെന്നു തോന്നിയതുകൊണ്ട് അതെല്ലാം അവൾ കണ്ടില്ലെന്നു നടിച്ചു. അപ്പോൾ അതാ പുതിയ പ്രശ്നം. ഡോക്ടറിനു പഠിക്കാൻ പോയതിന്റെ അഹംങ്കാരമാണ് പെണ്ണിനെന്നു എല്ലാവരും പറഞ്ഞു തുടങ്ങി. അത് ഒഴിവാക്കാൻ വരുന്ന മെസ്സേജിനെല്ലാം മറുപടി കൊടുത്തു തുടങ്ങി.
അപ്പോഴും അവളെ വെറുതെ വിടാൻ ആർക്കും ഉദ്ദേശമില്ലായിരുന്നു. അവൾക്കവിടെ ഒരു കാമുകൻ ഉണ്ടെന്നും അവനോടാണ് രാത്രി ചാറ്റിംങ് എന്നും ആയി. സ്വന്തം ബന്ധുക്കൾ തന്നെയാണ് ഇതൊക്കെ പ്രചരിപ്പിക്കുന്നതെന്ന് അറിഞ്ഞപ്പോഴാണ് അവൾ തകർന്നു പോയത്. അവസാനം അവൾ ദേഷ്യത്തിൽ പൊട്ടി തെറിച്ചു. 'കാമുകൻ ഉണ്ടെങ്കിൽ തന്നെ ചാറ്റ് ചെയ്യേണ്ട കാര്യം ഇല്ല, ഇതു ജിയോ യുഗമാണ്, ഫ്രീ കോൾ ചെയ്താൽ മതിയെന്ന്'. അതോടെ എല്ലാരും ഉറപ്പിച്ചു, അവൾക്ക് അജ്ഞാത കാമുകൻ ഉണ്ടെന്ന്.
പതിവു പോലെ വെക്കേഷൻ കഴിഞ്ഞ് തനിച്ച് ഹോസ്റ്റലിലോട്ട് പോയതാണ്. പക്ഷേ ബസ്സിലിരുന്നു ഉറങ്ങി പോയി. കുറച്ചു സ്റ്റോപ്പ് അകലെയാണ് ഇറങ്ങിയത്. തിരിച്ച് പോകാൻ അടുത്തു കണ്ട ബസ് സ്റ്റോപ്പിൽ നിന്നു. എല്ലാ പ്രൊഫഷണൽ കോളേജുകളെ പോലെതന്നെ അവളുടെ കോളേജും ഒരു പട്ടിക്കാട്ടിലായിരുന്നു. സമയം സന്ധ്യ കഴിഞ്ഞിരുന്നു. ആദ്യമായാണ് അവൾ ഇത്രയും താമസിക്കുന്നത്. കുറച്ചു കഴിഞ്ഞപ്പോൾ ഒരു ചെക്കനും വന്നു നിന്നു അവിടെ. ചെക്കൻ ഫ്രീക്കനായതുകൊണ്ട് ഇയർഫോണിൽ പാട്ട് കേട്ട് കുലുങ്ങുന്നുണ്ട്. പേടി കൊണ്ടാവാം അവൾ ഇടയ്ക്കിടയ്ക്ക് അച്ഛനെ വിളിക്കുന്നുണ്ട്. 300 മൈൽ അകലെ കിടക്കുന്ന ആ മനുഷ്യൻ എന്ത് ചെയ്യാനാ? ഇതെല്ലാം കണ്ടുകൊണ്ട് ഒരാൾ ഇരുപ്പുണ്ടായിരുന്നു. ദൈവമൊന്നുമല്ല കേട്ടോ! ആ ഒരാൾ പത്തു പേരെയും കൂടെ കൂട്ടി അവിടെ നല്ലൊരു പെരുന്നാൾ നടത്തി. ഒരു സാദാചാര പെരുന്നാൾ. അങ്ങനെ പോലീസ് എത്തി. പെണ്ണിനേയും ചെക്കനേയും തൂക്കി എടുത്തു ജീപ്പിലിട്ടു. നാട് മുഴുവൻ പാട്ടായി. ' വല്യേതിലെ ഗൗരികൊച്ചിനേയും ചെക്കനേയും എവിടെങ്ങാണ്ടു വച്ചു പിടിച്ചു എന്ന്'.
ഇതിൽ ആരാണ് തെറ്റുകാർ? ഗൗരിയാണെന്ന് എനിക്ക് തോന്നുന്നില്ല. അവളുടെ കൂടെ ബസ് സ്റ്റോപ്പിൽ നിന്ന പയ്യനോ? അല്ല. പിന്നെയാരാണ്?
നമ്മളാണ്, മഞ്ഞപ്പിത്തം ബാധിച്ച കണ്ണുകളുളള ഈ സമൂഹമാണ്.
~ ചാരു.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo