Slider

മുല്ലയ്ക്കൽ ചിറപ്പിനു പോയി ക്രിസ്മസ് കൂടിയ കഥ

0
മുല്ലയ്ക്കൽ ചിറപ്പിനു പോയി ക്രിസ്മസ് കൂടിയ കഥ 
_______________________________________
ഓണം....ക്രിസ്മസ്‌... വിശേഷം എന്തുമാകട്ടെ പരീക്ഷകഴിഞ്ഞു സ്കൂളടച്ചാൽ പിന്നെ സാധാരണ നിലയ്ക്ക് ഞാനും അനിയനും വീട്ടിൽ നിൽക്കാറില്ല.. ആലപ്പുഴയ്ക്ക് പോകും... പപ്പയുടെ തറവാട്ടു വീട്ടിലേക്ക്... അവിടെചെന്നാൽ പിന്നെ പോവാൻ ഒന്നല്ല ഒരുപാട് വീടുകളുണ്ട് ... പപ്പയുടെ ചേട്ടന്റെ വീട് , അനിയന്മാരുടെവീടുകൾ പിന്നെ പെങ്ങളെ കെട്ടിച്ച വീട്, ഇളയമ്മമാരുടെയും മക്കളുടെയും വീടുകൾ, പേരപ്പന്മാരുടെ വീടുകൾ... അങ്ങനെയങ്ങനെ പോകുന്നു വേണ്ടപ്പെട്ട വീടുകൾ... 
ക്രിസ്മസ് അവധിക്ക് ആലപ്പുഴക്കുപോകാനുള്ള മുഖ്യ ആകർഷണം മുല്ലയ്ക്കൽ ചിറപ്പാണ്... ആലപ്പുഴ മുല്ലയ്ക്കൽ അമ്പലത്തിലെ ഉത്സവത്തിന്‌ പതിനൊന്നു ദിവസം നീളുന്ന ആഘോഷങ്ങളുണ്ട്... ഒപ്പം പരിസരത്തെ മറ്റുചില അമ്പലങ്ങളിലും ആ സമയത്ത് തന്നെയാണ് ഉത്സവം.. പോരഞ്ഞിട്ട് ക്രിസ്മസ് കാലവും... ക്രിസ്ത്യാനിക്കെന്ത് ഉത്സവത്തിൽ കാര്യം എന്ന് അമ്പരക്കേണ്ട... ! അതാണ് മുല്ലയ്ക്കൽ ചിറപ്പിന്റെ മാഹാത്മ്യം... ജാതിയോ മതമോ നോക്കാതെ ഓരോ ആലപ്പുഴക്കാരനും സ്വയം അലിയാൻ.. അലിഞ്ഞൊഴുകാൻ ഓടിയെത്തുന്നോരാൾക്കൂട്ടം...ആഘോഷം... ആലപ്പുഴയുടെ സ്വന്തം ഉത്സവം... അതാണ് മുല്ലയ്ക്കൽ ചിറപ്പ്.. 
വീട്ടിൽ നിന്നും ഒരു വലിയ സംഘമായാണ് ഞങ്ങൾ ചിറപ്പിനു പോവുക.. മുട്ടിലിഴയുന്നതും ഒക്കത്തിരിക്കുന്നതും രണ്ടുകാലിൽ നടക്കുന്നവരുമായ കൊച്ചുങ്ങൾ... കൗമാരക്കാരായ ഞാനും അനിയനും... യൗവ്വനയുക്തരും വിവാഹിതരുമായ കസിൻസ്, മധ്യവയസ്സെത്തിയ ചിറ്റപ്പന്മാരും ചിറ്റമ്മമാരും, നരച്ചു തുടങ്ങിയ പേരമ്മച്ചിയും അച്ചയും (പപ്പയുടെ മൂത്ത ചേട്ടൻ ) സമാന ഹൃദയരായ ഒന്നുരണ്ട് അയൽക്കാർ അങ്ങനെ സർവ്വ ജീവിതാവസ്ഥകളുടേയും പ്രാതിനിധ്യവുമായി ഞങ്ങൾ പുറപ്പെടുന്നത് മിക്കവാറും ഡിസംബർ ഇരുപത്തിനാലാം തിയതി ആയിരിക്കും...അങ്കോം കാണാം താളീമൊടിക്കാം എന്നുപറയുന്ന പോലെ ചിറപ്പും കാണാം പഴവങ്ങാടി മെത്രാപ്പോലീത്തൻ പളളിയിലെ പാതിരാക്കുർബാനയ്ക്കും കൂടാം എന്നതാണ് ഇരുപത്തിനാലാം തീയതിയുടെ ഹൈലൈറ്റ്.. 
എല്ലാരുടെയും ഒരുക്കവും ചമയവുമൊക്ക കഴിഞ്ഞു പുറപ്പെടുമ്പോഴേക്കും അന്തിമയങ്ങിയിട്ടുണ്ടാവും.. കൊച്ചു വർത്തമാനങ്ങൾ പറഞ്ഞും ഉറക്കെയുറക്കെ ചിരിച്ചും ആ കൊച്ചു ജാഥ കാളാത്തെ ബസ്റ്റോപ്പിലേക്കു നീങ്ങും... അവിടെനിന്നും ആലപ്പുഴ -മുഹമ്മ - തണ്ണീർമുക്കം റൂട്ടിൽ സർവീസ് നടത്തുന്ന ഏതെങ്കിലും ഒരാനവണ്ടിയിൽ ഇടിച്ചു തിങ്ങിയുള്ള യാത്ര ഓർക്കുമ്പോൾ തന്നെ ഹരമാണ്.. 
ബസിലെ മിക്കവാറും എല്ലാരും തന്നെ ചിറപ്പിനു പോകുന്നവരായിരിക്കും... ആലപ്പുഴ ജില്ലാക്കോടതിക്കു മുന്പിലെ സ്റ്റോപ്പിൽ ബസ്സുകൾ പത്തു മിനിറ്റുനേരം നിർത്തിയിടുന്ന പതിവുള്ളതിനാൽ മിക്കവാറും പേർ അവിടെയിറങ്ങി നടക്കാൻ തുടങ്ങും... കമാനാകൃതിയിലുള്ള ജനലുകളും വാതിലുകളുമുള്ള ചുവന്ന ചായമടിച്ച പ്രൗഢ ഗംഭീരമായൊരു കെട്ടിടമാണ് ആലപ്പുഴ ജില്ലാക്കോടതി.. അവിടെ ബസ്സുകൾ ഇത്രയും നേരം നിർത്തിയിടുന്നതെന്തിനാണെന്ന് എനിക്കിന്നും അറിയില്ല.. 
ബോട്ട് ജെട്ടി ജംഗ്ഷനിൽ നിന്നും കുറച്ചു ദൂരം മുൻപോട്ട് നടന്നുകഴിഞ്ഞാൽ പിന്നെ നമ്മളും മുല്ലയ്ക്കൽ തെരുവിലൂടെ അവിരാമം പ്രവഹിക്കുന്ന ജനസാഗരത്തിന്റെ ഭാഗമായി ഒഴുകിത്തുടങ്ങുകയായി... അതെ... നമ്മുടെ ചിറപ്പ് തുടങ്ങിക്കഴിഞ്ഞു...!! മുല്ലയ്ക്കൽ അമ്പലം മുതൽ കിടങ്ങാംപറമ്പ് ക്ഷേത്രം വരെയുള്ള വഴിക്കിരുവശവും നിറഞ്ഞു സജീവമായി വഴിയോര വാണിഭക്കാർ... ഒരർത്ഥത്തിൽ ചിറപ്പെന്നത് ഒരു ഷോപ്പിംഗ്‌ ഉത്സവം കൂടിയാണ്... അവിടെ കിട്ടാത്തതൊന്നുമില്ലെന്നു തോന്നിപ്പോകും... വിദ്യുത്ദീപങ്ങൾക്കൊണ്ടും കൊടിതോരണങ്ങൾ കൊണ്ടും ഒരു രാജവീഥി പോലെ അലംകൃതമായ തെരുവിലൂടെ നിറഞ്ഞു നീങ്ങുന്ന ജനക്കൂട്ടത്തിനിടയിൽ ഞങ്ങളുടെ സംഘം കൂട്ടം തെറ്റാതിരിക്കാൻ നന്നേ വിഷമിച്ചു... പിന്നെ സൗകര്യാർത്ഥം ചെറു സംഘങ്ങളായി തിരിഞ്ഞ് നടത്തം തുടർന്നു... 
നടക്കുന്ന വഴികളിൽ പൂരത്തിന്റെ മേളമാണ്... അമ്പലത്തിൽ നടക്കുന്ന തായമ്പകയുടെ താളമേളങ്ങൾ ഉച്ചഭാഷിണികളിലൂടെ തെരുവുകളുടെയും ഭാഗമായി... പുല്ലാങ്കുഴൽ കച്ചവടക്കാരുടെ ഹൃദയഹാരിയായ പുല്ലാങ്കുഴലൂത്തും ആൾക്കൂട്ടമുയർത്തുന്ന ബഹളങ്ങളും പൊട്ടിച്ചിരികളും കൊച്ചു കുഞ്ഞുങ്ങളുടെ ചിണുങ്ങിക്കരയലും പൊട്ടുന്ന ബലൂണുകളുടെ ഞെട്ടിക്കുന്ന ശബ്ദങ്ങളും കരിമ്പിൻ ജ്യൂസുണ്ടാക്കുന്ന യന്ത്രത്തിന്റെ കര കര ശബ്ദവും കപ്പലണ്ടി കച്ചവടക്കാർ ചുട്ടുപഴുത്ത ചീനച്ചട്ടിയിൽ ചട്ടുകം കൊണ്ടടിക്കുന്ന താളവും അങ്ങനെ നൂറായിരം സ്വരവീചികൾ ചിറപ്പ് മഹോത്സവത്തിന് പശ്ചാത്തല സംഗീതമൊരുക്കുമ്പോ ചുറ്റുപാടുമുള്ള വർണക്കാഴ്ചകളുടെ പൊലിമയുള്ള ദൃശ്യങ്ങൾ കണ്ടുതീർക്കാൻ ഇരുമിഴികൾ എത്ര അപര്യാപ്തമെന്നു നമുക്ക് തോന്നിപ്പോകും...
കളിപ്പാട്ടകടകൾക്കു മുൻപിൽ കൂട്ടത്തിലെ കുഞ്ഞിക്കാലുകൾ നിശ്ചലമാവുമ്പോ 'പെട്ടല്ലോ' എന്ന ഭാവത്തിൽ നിൽക്കുന്ന അപ്പനമ്മമാരും കിട്ടിയാൽ കട മുഴുവനും കൊണ്ടുപോയേക്കും എന്ന ഭാവത്തിൽ നിൽക്കുന്ന കുട്ടിക്കുറുമ്പന്മാരും ഉത്സവപ്പറമ്പുകളിലെ അനശ്വരമായൊരു ദൃശ്യമല്ലേ... കാലചക്രം തിരിയുമ്പോ ഇതേ സ്ഥാനത്തു പുതിയ കുഞ്ഞുങ്ങൾ... പുതിയ മാതാപിതാക്കളും കച്ചവടക്കാരുടെ പുതിയ തലമുറയും ... !! നാമൊക്കെ അത്രേയുള്ളൂ...പെട്ടെന്ന് വളർന്നുപോകും... ഓർക്കുമ്പോൾ തോന്നുന്നു... കാലം എത്ര വേഗത്തിൽ ഓടിപ്പോയി എന്ന്... 
വഴിയോര വാണിഭങ്ങളിൽ പ്രധാനം പലതരം പൊരികളും അലുവകളും ഈന്തപ്പഴവും മറ്റും കലാപരമായി പ്രദർശിപ്പിച്ചിരിക്കുന്ന കടകളാണ്... മുളക് ബജ്ജി, കായ ബജ്ജി, മുട്ട ബജ്ജി അങ്ങനെ ബജ്ജി വെറൈറ്റികൾ... വറുത്തതും പൊരിച്ചതുമായ പലഹാരങ്ങൾ ഒരു നൂറു കൂട്ടം... കരിമ്പ്‌ മുറിച്ചും കിട്ടും ജ്യൂസാക്കിയും കിട്ടും... എന്തൊക്കെയുണ്ടെങ്കിലും ചുട്ട മണലിൽ വറുത്തെടുത്ത നാടൻ കപ്പലണ്ടിയോളം രുചികരമായ മറ്റൊരു സ്‌നാക്കും ഇന്നോളം ഒരു ഉത്സവപറമ്പിലും ഉണ്ടായിട്ടില്ല.. 
പിന്നെകാണാം പെൺകൊടികളുടെ ദൗർബല്യങ്ങളായ മാലയും വളയും പൊട്ടും ചാന്തും കണ്മഷിയും ക്യൂട്ടെക്സുമൊക്കെ നിരന്നിരിക്കുന്ന സുന്ദരൻ കടകളും അവിടെ സെയിൽസ്മാൻമാരായി നിൽക്കുന്ന ചുള്ളൻ പയ്യൻമാരും... നുറുങ്ങു തമാശകൾക്കൊണ്ടും കണ്ണിൽ നോക്കിയുള്ള ഗൂഢമായ പുഞ്ചിരി കൊണ്ടും ദിവസവും അവർ എത്രയെത്ര തരുണീമണികളുടെ ഹൃദയം കവരുന്നുണ്ടാവും !!
മുല്ലയ്ക്കൽ തെരുവ് ചിറപ്പില്ലാത്ത സമയത്തും വളരെ ആകർഷകമായാണ് എനിക്ക് തോന്നിയിട്ടുള്ളത്... ആഡംബരത്തിന്റെ അതിപ്രസരമില്ലാത്ത കെട്ടിടങ്ങളും വ്യാപാര സ്ഥാപനങ്ങളും പുരാതനമായ ക്ഷേത്രവും തെരുവിനൊരു പഴമയുടെ ഗരിമ പകരുന്നുണ്ട്... വഴിയോരത്തും അമ്പലനടയിലുമുള്ള എണ്ണമറ്റ പൂക്കച്ചവടക്കാർ... ചെറുതും വലുതുമായ നിരവധി സ്വർണ്ണക്കടകൾ... വെള്ളിയാഭരങ്ങളും പാത്രങ്ങളും വിൽക്കുന്ന കടകൾ... ഏതാനും തുണിക്കടകൾ... ലോട്ടറി കച്ചവടക്കാർ... ഇതൊക്കെയാണ് സാധാരണ ദിവസങ്ങളിലെ മുല്ലയ്ക്കൽ തെരുവിലെ കാഴ്ചകൾ.. 
മുല്ലയ്ക്കലിൽനിന്നും നടന്നു നടന്നു ഞങ്ങൾ പോകുന്നത് ആലപ്പുഴ മുൻസിപ്പൽ മൈതാനിയിലേക്കാണ്.. അവിടെയാണ് കാർണിവൽ.. !! ആകാശത്തുയർന്നു തിരിയുന്ന ജയന്റ് വീലും മുന്പോട്ടും പിന്പോട്ടും ഊഞ്ഞാലാട്ടുന്ന ഭീമൻ വള്ളവും ശ്വാസമടക്കി നിന്നുപോകുന്ന മരണക്കിണർ അഭ്യാസങ്ങളും ചുറ്റിതിരിച്ചു മനംമറിക്കുന്ന ഭ്രാന്തൻ റൈഡുകളും... ഒക്കെകഴിഞ്ഞൊരു പരുവമാകുമ്പോൾ ഓരോ ഐസ്ക്രീം കഴിക്കാൻ എന്തു രസമാണെന്നോ ?!!
മുൻസിപ്പൽ മൈതാനത്തുനിന്ന് നടന്നു കിടങ്ങാം പറമ്പ് ക്ഷേത്രത്തിലെത്തുമ്പോഴേക്കും ഞങ്ങളുടെ സംഘാംഗങ്ങൾ നല്ലപോലെ ക്ഷീണിച്ചിരുന്നു... വിശാലമായ മൈതാനത്ത് ഉഴുതുതുമറിച്ചിട്ടപോലുള്ള പൂഴിമണ്ണിന്മേൽ ഇത്തിരിനേരം അലസമായിരുന്നു കാറ്റുകൊണ്ടപ്പോ അതുവരെയുള്ള അലച്ചിലിന്റെ ക്ഷീണം എങ്ങോ മാഞ്ഞു പോയി.. കൂട്ടത്തിലെ കുഞ്ഞുങ്ങളൊക്കെ അപ്പോഴേക്കും ഉറക്കം പിടിച്ചിരുന്നു.. ക്ഷേത്രത്തിലെ ശ്രീകോവിലിനുചുറ്റും ദീപാരാധന സമയത്ത് കത്തിച്ചു വച്ചിരുന്ന ചിരാതുകളിൽ പകുതിയും കെട്ടുപോയിരുന്നെങ്കിലും ഇരുട്ടിൽ തെളിഞ്ഞു കത്തുന്ന ശേഷിച്ച ദീപങ്ങളുടെ കാഴ്ച്ച മനസ്സിനെ വീണ്ടുമുണർത്തിയപോലെ... ആറാട്ടെഴുന്നള്ളത്തിനു ശേഷം സപ്താഹമണ്ഡപത്തിൽ ഗാനമേളയുണ്ടത്രേ.. അൽപ്പസമയത്തിന് ശേഷം ആറാട്ടെഴുന്നള്ളിപ്പ് തുടങ്ങി... അങ്ങനെയൊന്ന് ഞാൻ ജീവിതത്തിൽ ആദ്യമായി കാണുകയായിരുന്നു.. ഏറ്റവും മുൻപിലായി കുത്തുവിളക്കും കൈയിലേന്തി താറുപാച്ചിയൊരു പരികർമ്മി... പിന്നിൽ താലപ്പൊലിയേന്തിയ ബാലികമാർ... തീവെട്ടികൾ... ഭക്തജനങ്ങൾ.. നെറ്റിപ്പട്ടം കെട്ടിയ കരിവീരന്റെ പുറത്തു ദേവിയുടെ തിടമ്പ്... ആലവട്ടങ്ങളും... വെൺചാമരങ്ങളും... പശ്ചാത്തലത്തിൽ ശംഖനാദവും... സത്യത്തിൽ കുളിരുകോരിപ്പോയി.. ! ക്ഷേത്രനടയിൽ നിന്നും അമ്പലക്കുളത്തിലേക്കും തിരിച്ചും അതേ എഴുന്നള്ളത്... ശേഷം ഗാനമേള... തുടങ്ങിയതൊരു ദേവീ സ്തുതിയുമായി... രണ്ടാമത്തെ പാട്ട് "ഇന്നെനിക്കു പൊട്ടുകുത്താൻ... " പകുതിയായപ്പോഴേക്കും ഞങ്ങളുടെ പാതിരാക്കുർബാന തുടങ്ങാൻ സമയമായി.. മനസ്സില്ലാമനസ്സോടെ അവിടെനിന്നും മടങ്ങുമ്പോഴാണ് സപ്താഹമണ്ഡപത്തിലെ മനോഹരമായ ശില്പങ്ങൾ ശ്രദ്ധയിൽപ്പെട്ടത്...പാലാഴി മഥനവും ദേവാസുരയുദ്ധവും ശ്രീകൃഷ്ണ ലീലയുമുൾപ്പടെ പല പുരാണകഥകളുടെയും ജീവൻ തുടിക്കുന്ന ശില്പ കാവ്യം... ശില്പങ്ങളുടെ ആകാരസൗഷ്ഠവത്തെക്കാളും വർണ്ണപ്പൊലിമയേക്കാളുമൊക്കെ എന്നെയാകർഷിച്ചത് അവയുടെ മുഖത്തും കണ്ണിലുമൊക്കെ തെളിഞ്ഞിരുന്ന ഭാവങ്ങളായിരുന്നു ..!! ശില്പത്തെ മഹത്തരമാക്കിയ ശില്പിയുടെ സാധനയെ മനസ്സാ നമിച്ചുകൊണ്ട് ഞാൻ മറ്റുള്ളവർക്കൊപ്പം പഴവങ്ങാടി പള്ളിയിലേക്ക് നടന്നു.. 
ബഹുവർണ്ണനക്ഷത്രങ്ങളും അലങ്കാരദീപങ്ങളും കണ്ണുചിമ്മുന്ന നഗരവീഥികളിൽ ക്രിസ്മസ് പാതിരാവിന്റെ തണുത്ത കാറ്റുമേറ്റങ്ങനെ നടക്കുമ്പോൾ മെത്രാപ്പോലീത്തൻ പള്ളിയിൽ കുർബാനയ്ക്കുള്ള മണി മുഴങ്ങുന്നത് കേൾക്കാമായിരുന്നു... ദീപാലങ്കാരപ്രഭയിൽ കുളിച്ചുനിൽക്കുന്ന പ്രൗഢഗംഭീരമായ കത്തീഡ്രൽ പള്ളി.. ഞങ്ങൾ എത്തുമ്പോഴേക്കും കുർബാന തുടങ്ങിക്കഴിഞ്ഞിരുന്നു ... ഇനിയും പിറന്നിട്ടില്ലാത്ത ഉണ്ണിയെയും കാത്തു സുസജ്ജമായ പുൽക്കൂടൊരുങ്ങിയിരിക്കവേ... തിരുപ്പിറവിയുടെ കർമ്മക്രമങ്ങളിലേക്ക് വൈദികനും ഗായക സംഘവും സമൂഹവും കടന്നു...കുർബാനയ്‌ക്കൊടുവിൽ പുൽക്കൂട്ടിൽ പിറന്ന ഉണ്ണീശോയെയും മുത്തി പള്ളിയിൽ നിന്നും ഇറങ്ങുമ്പോൾ റോഡുകളൊക്ക വിജനമായികഴിഞ്ഞിരുന്നു... വളരെ ബുദ്ധിമുട്ടേണ്ടി വന്നു ഓട്ടോ കിട്ടാൻ.. ഒടുവിൽ മൂന്ന് ഓട്ടോകളിലായി ഞങ്ങൾ വീടണയുമ്പോഴേക്കും നേരം വെളുക്കാറായിരുന്നു... നൂറായിരം നക്ഷത്രങ്ങൾ അപ്പോഴും കണ്ണുചിമ്മുണ്ടായിരുന്നു... ആകാശത്തും ഭൂമിയിലും...

Anju
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo